നിധിയുടെ കാവൽക്കാരൻ – 22 13

 

യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! അതും പുരാണങ്ങളിലെ ആയുധങ്ങളും മന്ത്രവിദ്യകളുമുള്ള ഒരു രഹസ്യ ലോകത്ത്. ഞാൻ ഒന്ന് ഉമിനീരിറക്കി, മണ്ണിൽ തറഞ്ഞുനിൽക്കുന്ന ആ വാളിലേക്കും, അതിനുമപ്പുറം നിൽക്കുന്ന തക്ഷകനിലേക്കും ഭയത്തോടെയും എന്നാൽ അതിലേറെ വീര്യത്തോടെയും നോക്കിനിന്നു….

 

 

“എടാ ദേവാ… നമ്മളിപ്പോഴും ഉറക്കത്തിലാണോ? ഇനി ഇതെന്താ വല്ല സ്വപ്നവും…”

 

ആ വലിയ മാന്ത്രിക ലോകം കണ്ട് കണ്ണുതള്ളി നിൽക്കുന്ന രാഹുൽ ചുറ്റുമൊന്ന് നോക്കിയിട്ട് പൊട്ടനെ പോലെ എന്നോട് ചോദിച്ചു.

 

ഇതു കേട്ടതും, ഇത്രയും നേരം യുദ്ധത്തിന്റെ വീരവാദം മുഴക്കി അതിഗംഭീരമായ പോസിൽ നിന്ന തക്ഷകൻ സ്വന്തം തലയ്ക്ക് കൈവെച്ചുപോയി. ‘ഇവന്മാരെക്കൊണ്ട് തോറ്റു’ എന്ന മട്ടിൽ അവൻ വലിയൊരു നെടുവീർപ്പിട്ടു.

 

ശേഷം അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് ആ വലിയ കരിങ്കൽ മേൽക്കൂരയുടെ നടുവിലേക്ക് വിരൽ ചൂണ്ടി.

 

എന്റെയും സച്ചിന്റെയും രാഹുലിന്റെയും കണ്ണുകൾ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നീണ്ടു.

അവിടെ, ആ തിളങ്ങുന്ന ക്രിസ്റ്റലുകൾക്കിടയിലായി, തിളച്ചുമറിയുന്ന രക്തത്തിന്റെ നിറത്തിൽ അതിഭീകരമായി വെട്ടിത്തിളങ്ങുന്ന വെളിച്ചം അന്തരീക്ഷത്തിൽ ഒഴുകി നിൽപ്പുണ്ടായിരുന്നു.

 

ആ ചുവന്ന പ്രകാശകിരണങ്ങൾ താഴെയുള്ള ആയുധങ്ങളിലേക്കൊക്കെ നേരിട്ട് പതിക്കുന്നുണ്ടായിരുന്നു.

 

“നിങ്ങൾ ഈ കാണുന്നതൊന്നും സ്വപ്നമല്ല…”

 

തക്ഷകൻ അല്പം പുച്ഛത്തോടെയും എന്നാൽ വലിയ ഗൗരവത്തോടെയും പറഞ്ഞു തുടങ്ങി.

 

“വെറുമൊരു ഇടുങ്ങിയ ഇരുട്ടുമുറിയെ ഇത്രയും വിശാലമായ യുദ്ധക്കളമാക്കി മാറ്റിയത് ആ മുകളിൽ തിളങ്ങുന്ന രത്നമാണ്… ദേവിയുടെ സകല ശക്തികളും കുടികൊള്ളുന്ന ‘രുധിരമണി’!”

 

ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ആ ചുവന്ന വെളിച്ചത്തിലേക്ക് നോക്കി. തക്ഷകന്റെ ശബ്ദത്തിൽ അപ്പോൾ വലിയൊരു ഭക്തിയും ഒപ്പം നേരിയ ഭയവും നിറയുന്നത് ഞങ്ങൾ കേട്ടു.

 

അവൻ തുടർന്നു:

 

“””പ്രപഞ്ചത്തിന്റെ താളവും ലയവും സംഹാരവും തന്റെ വിരൽത്തുമ്പിൽ നിർത്തുന്ന സാക്ഷാൽ പരമശിവൻ! കൈലാസനാഥനായ ആ മഹാദേവന്റെ തൃക്കണ്ണിലെ അഗ്നിജ്വാലകൾ പോലും തോറ്റുപോവുന്ന അത്രയും ശക്തിയുണ്ടായിരുന്നു ആദിമ നാഗമാണിക്യത്തിന്.

 

കാലങ്ങൾക്കപ്പുറം, ആ ഒറ്റ മാണിക്യത്തിന്റെ ശക്തി പ്രപഞ്ചത്തിന് താങ്ങാൻ കഴിയാത്തത്ര വിനാശകരമായി മാറിയപ്പോൾ, ആ നാഗമാണിക്യത്തിന്റെ അപാരമായ ശക്തി കുറയ്ക്കുന്നതിനായി ഭഗവാൻ ശിവൻ തന്നെ അതിൽ നിന്നും പുതിയ മൂന്ന് അമൂല്യ രത്നങ്ങൾക്ക് രൂപം നൽകി!””””

 

പരമശിവൻ നേരിട്ട് നാഗമാണിക്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത രത്നങ്ങൾ! എന്റെ രോമങ്ങൾ എഴുന്നേറ്റുനിന്നു. സച്ചിൻ ശ്വാസം വിടാൻ പോലും മറന്ന് അവനെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.

 

“അങ്ങനെ ഭഗവാൻ പരമശിവൻ സാക്ഷാൽ നാഗമാണിക്യത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ആ മൂന്ന് അമൂല്യ രത്നങ്ങളാണ്… ചന്ദ്രകാന്തം, ഇന്ദ്രനീലം, പിന്നെ ഈ രുധിരമണി.”

 

തക്ഷകൻ ഒരോ പേരും വളരെ സ്ഫുടമായി പറഞ്ഞു.

 

“എന്നാൽ…”

 

തക്ഷകന്റെ സ്വരം പെട്ടെന്ന് കടുത്തു.

 

“ആ മൂന്നെണ്ണത്തിൽ വെച്ച് ഏറ്റവും അപകടകാരിയായ, ഏറ്റവും കൂടുതൽ സംഹാരശേഷിയുള്ള കൊടുംചുവപ്പുള്ള രത്നമാണ് മുകളിൽ ആ കാണുന്ന രുധിരമണി! ഈ പ്രപഞ്ചത്തിലെ സകല ആയുധങ്ങൾക്കും ഊർജ്ജം പകരാനും, ഇല്ലാത്തൊരു ലോകം തന്നെ മായാജാലം പോലെ സൃഷ്ടിച്ചെടുക്കാനും ഇതിന് കഴിയും. അതുകൊണ്ടാണ് പുറത്തുനിന്നും നോക്കുമ്പോൾ ഒരു കൊച്ചുമുറിയായി തോന്നുന്ന ഈ സ്ഥലം, ഈ രത്നത്തിന്റെ കാന്തികവലയത്തിനുള്ളിൽ കയറുമ്പോൾ ഇത്രയും വലിയൊരു മാന്ത്രിക ലോകമായി മാറുന്നത്.”

 

തക്ഷകൻ ഒന്നുകൂടി ഞങ്ങളുടെ അടുത്തേക്ക് വന്ന് കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:

 

“ഈ മണ്ണിൽ നിൽക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയിലും ആ രുധിരമണിയുടെ ഊർജ്ജം പ്രവഹിക്കും. അത് നിങ്ങളുടെ സകല പരിമിതികളെയും ഇല്ലാതാക്കും…”

Leave a Reply

Your email address will not be published. Required fields are marked *