ആ ലോക്ക് ആയ കാറിനുള്ളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല…..
“മായേ…..ഞാനാണ്…..ബഹളം വെയ്ക്കരുത്……”
കാറിനുള്ളിലെ ഇരുട്ടിലും ശബ്ദത്തിനുടമയെ മായ തിരിച്ചറിഞ്ഞു……
ഉടല് വിറച്ചു……
നന്ദൻ……..
“എന്നെ ഇറക്കി വിട്…..എനിക്ക് പോണം…..വിട്……”
അയാൾ പിടിച്ച് വച്ചിരിക്കുന്ന കൈ വലിച്ചെടുക്കാൻ നോക്കികൊണ്ട് മായ ഒച്ചവെച്ചു…..
“ഇല്ല….
എനിക്ക് പറയാനുള്ളത് കേൾക്കാതെ ഞാൻ വിടില്ല….”
“എനിക്കൊന്നും കേൾക്കണ്ട….അറിയേം വേണ്ട…..
ഹരിയറിഞ്ഞാൽ…….
എന്നെ വിട്ടോ അതാണ് നിങ്ങൾക്ക് നല്ലത്……”
“എന്നോടൊരിക്കലും പൊറുക്കാൻ പറ്റില്ലേടി…..”
നന്ദന് നോവാണ്……
ഒരിക്കൽ ജീവൻ തന്നു സ്നേഹിച്ചവളുടെ കണ്ണിലെ വെറുപ്പിങ്ങനെ കാണുമ്പോൾ…….
“ഞാനും എന്റെ മോനും നരകിച്ച് ജീവിച്ചപ്പോ കണ്ണ് കാണാതിരുന്ന കാത് കേൾക്കാതിരുന്ന ആരെയും എനിക്കിനി വേണ്ട……
പറഞ്ഞിട്ടുണ്ടൊരു നൂറുവട്ടം എന്റെ കണ്മുന്നിൽ പോലും വരരുതെന്ന്……
വെറുതേ വിട്…..എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഞാനെന്റെ കുഞ്ഞിന്റെ കൂടെ……“
വെറുപ്പ് നുരയുന്ന വാക്കുകൾക്കിടയിൽ ഒളിഞ്ഞുകിടന്ന നോവ് പക്ഷേ നന്ദന് കാണാൻ കഴിഞ്ഞില്ല…..
അങ്ങനെ പോലും അയാൾക്ക് മുന്നിൽ തോൽക്കില്ലെന്ന് മായ എന്നോ ഉറപ്പിച്ചതാ…..
”ഞാൻ…..ഞാൻ പിന്നെന്തു ചെയ്യണമായിരുന്നെടി….
അമ്മയെ ധിക്കരിച്ചു നിന്നെയും മോനെയും ജീവിതത്തിലേക്ക് കൂട്ടിയാൽ……
“ധിക്കരിച്ചാല്…….
അമ്മ അനുവാദം തന്നിട്ടായിരുന്നോ എന്നെ സ്നേഹിച്ചത്.
…..
വയറ്റിലുണ്ടാക്കിയത്……
ആണോ…….”
അടങ്ങാത്ത ദേഷ്യത്തോടെ നന്ദന്റെ ഷർട്ടിൽ പിടിച്ചുലച്ചു മായ…….
അടുത്തു പാർക്ക് ചെയ്യാനായി വന്ന വണ്ടിയുടെ വെളിച്ചത്തിൽ നന്ദന്റെ മുഖം കണ്ടു……
വലിച്ചുപിടിച്ചപ്പോൾ ചായ്ഞ്ഞു വന്നമുഖം കാൽനൂറ്റാണ്ടിനിപ്പുറം അത്രയ്ക്കും അടുത്തുകണ്ടു…..
കണ്ണെടുക്കാതെ ഒരിക്കൽ ഒരുപാട് നോക്കിയിരുന്ന മുഖത്തിന്ന് വിഷാദ ഛായ പടർന്നിരിക്കുന്നു…..
ഒരുപാട് കഥ പറഞ്ഞ കണ്ണുകളിപ്പോൾ ജീവനില്ലാത്തതുപോലെ……
ഉറക്കമില്ലാത്ത രാത്രികളുടെയോ ഉള്ളിലെ സങ്കടങ്ങളുടെയോ…..മായയ്ക്ക് തിരിച്ചറിയാനായില്ല….
എവിടെയോ ഒരു സ്നേഹത്തിന്റെ ഉറവ ഇങ്ങനെ വറ്റാതെ കിടപ്പുണ്ട്…….
മണ്ണ് പൊട്ടി ഒഴുകാൻ വെമ്പുന്നുണ്ട്……
അതാവുമല്ലേ കണ്ണിങ്ങനെ നിറഞ്ഞുവരുന്നേ…..
അതിനറിയുന്ന വഴി ഒഴുകിപോകാൻ നോക്കുന്നതാവും….
“കൊലയ്ക്ക് കൊടുക്കാൻ വയ്യായിരുന്നിട്ടാടി…..
കാവിന്റപ്പുറത്തെ ചതുപ്പുകുളത്തീന്ന് നിന്നേം നമ്മുടെ മോനേം വാരിയെടുക്കാൻ എനിക്ക് മനസ്സിലായിരുന്നു…..
ഒന്നിച്ചു ജീവിച്ചില്ലേലും വേണ്ടില്ല ജീവനോടെ കാണണമായിരുന്നു എനിക്ക്……
മേലെപ്പാട്ടെ ചരിത്രം നിനക്കറിയില്ല മായേ…..
നൂറ്റാണ്ടുകളായി ആഴ്ന്നുകിടക്കുന്ന അസ്ഥികളുണ്ടവിടെ…..പ്രതാപികളായിരുന്ന കുറെ കാരണവന്മാരുടെ നെറികേടിന്റെയും നരനായാട്ടിന്റെയും അവശേഷിപ്പ്…..
ആ വെറി ഒട്ടും ചോരാതെ കൊണ്ടുനടന്ന ആള് തന്നെയായിരുന്നു അമ്മയും……
ജീവനെടുക്കുന്നത് കാണുന്നതിലും ഭേതമാണെന്ന് തോന്നി നിങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത്….“
അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷം ആ ദേഹത്തെ വിറയലിൽ നിന്നും മായക്ക് മനസ്സിലായി….
ചോകോത്തി പെണ്ണിനെ തറവാട്ടിൽ കയറ്റിയാൽ ചതുപ്പിൽ കൊന്നു കെട്ടി താഴ്ത്തും നിന്നെയല്ല അവളെയും അവളുടെ കുടുംബത്തേയുമെന്ന് കൊലവിളി നടത്തിയ അമ്മയുടെ മുഖം…..
ഓർമയിൽ പോലും നടുങ്ങി നന്ദൻ…..
”കണ്ണ് നിറച്ചു കണ്ടാൽ മാത്രം മതിയായിരുന്നെടി….
നീയും നമ്മുടെ കുഞ്ഞും ജീവനോടിരുന്നാൽ മാത്രം മതിയായിരുന്നെനിക്ക്…..
പത്തൊമ്പത്….പത്തൊമ്പതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളു എനിക്ക്…..
അത്രക്കൊക്കെ ചിന്തിക്കാനുള്ള ബോധമേ അന്നുള്ളൂ…
ഒന്നും പറ്റരുതെന്നെ ആഗ്രഹിച്ചുള്ളൂ…….
അവസാനം തൊണ്ടയിടറി…..
മായ കാണുന്നുണ്ടായിരുന്നു ആ മനുഷ്യനെ….
തറവാട്ടമ്മയുടെ ആജ്ഞകൾക്കനുസരിച്ചു ജീവിച്ചിരുന്ന അവരുടെ അധികാരത്തിന്റെ ഗർവ്വിനെ അംഗീകരിച്ചു തലകുനിച്ചിരുന്ന ആ കൗമാരക്കാരനെ…..

Adutha part ennan