പാർവണം – 5 Likeഅടിപൊളി  

രാഘവേട്ടൻ ആ വലിയ കെട്ടിൽ നിന്നും ഒരെണ്ണം എടുത്ത് എന്റെ നേർക്ക് നീട്ടി.

​ചുവപ്പും സ്വർണ്ണ നിറവും കലർന്ന ആ മനോഹരമായ കത്ത് ഞാൻ പതുക്കെ തുറന്നു.

അതിലെ സ്വർണ്ണലിപികളിൽ അച്ചടിച്ച ആ വരികളിൽ എന്റെ കണ്ണുകൾ ഉടക്കിനിന്നു.

​’ഇന്ദ്രനീലം തറവാട്ടിലെ ശ്രീ. കൃഷ്ണമൂർത്തിയുടെയും ശ്രീമതി. ഭദ്രയുടെയും മകൾ പാർവണയും… ആദിത്യനാഥും തമ്മിലുള്ള വിവാഹം…’

​അതിന് താഴെയായി വല്ലാതെ തിളങ്ങിനിൽക്കുന്ന ആ ഇംഗ്ലീഷ് അക്ഷരങ്ങൾ…

Parvana weds Adhithyanadh

​എന്റെ പേരിനൊപ്പം അവളുടെ പേര് അങ്ങനെ അച്ചടിച്ചുവന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിലൊരു കുളിര് കോരി. അതുവരെ കണ്ട സ്വപ്നങ്ങളെല്ലാം ആ ഒരൊറ്റ കടലാസ് തുണ്ടിൽ യാഥാർത്ഥ്യമായി മാറിയതുപോലെ എനിക്ക് തോന്നി. ഒരു ക്ഷണക്കത്തിന് ഇത്രയും വലിയൊരു സന്തോഷം തരാൻ കഴിയുമെന്ന് ഞാനന്ന് തിരിച്ചറിയുകയായിരുന്നു.

​”എങ്ങനെയുണ്ട് ആദീ? ഡിസൈൻ ഒക്കെ ഇഷ്ടപ്പെട്ടോ?”

രാഘവേട്ടന്റെ ചോദ്യം കേട്ടാണ് ഞാൻ ആ ചിന്തയിൽ നിന്നുണർന്നത്.

​”വളരെ നന്നായിട്ടുണ്ട് രാഘവേട്ടാ… പറഞ്ഞതിനേക്കാൾ ഭംഗിയുണ്ട് കാണാൻ,”

ഞാൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു. സച്ചുച്ചേട്ടനും കത്ത് നോക്കി സന്തോഷത്തോടെ തലകുലുക്കി.

​കൊടുക്കാനുള്ള ബാക്കി പൈസയും കൊടുത്ത്, 800 കത്തുകളടങ്ങുന്ന ആ വലിയ കെട്ടുകളുമായി ഞങ്ങൾ പ്രസ്സിൽ നിന്നും പുറത്തേക്കിറങ്ങി. കനമുള്ള ആ പെട്ടികൾ ബുള്ളറ്റിന്റെ ടാങ്കിനു മുകളിലും എന്റെ മടിയിലുമായി വെച്ച് ഞങ്ങൾ തിരികെ യാത്ര തിരിച്ചു.

പടിപ്പുര കടന്ന് ബുള്ളറ്റ് മുറ്റത്തേക്ക് കയറുമ്പോൾ തന്നെ, വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും ഉമ്മറത്തേക്ക് വന്നിരുന്നു. മുറ്റത്തെ പന്തലിന്റെ പണികൾക്കിടയിലൂടെ വണ്ടി നിർത്തിയതും, സച്ചുച്ചേട്ടൻ കനമുള്ള ആ പെട്ടികൾ ഇറക്കി ഉമ്മറത്തെ വലിയ തൂണിനരികിലേക്ക് കൊണ്ടുപോയി വെച്ചു. എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവളെയാണ്. ഉമ്മറപ്പടിയിൽ, ആ വാതിലിനോട് ചേർന്ന് എന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു അവൾ. എന്നെ കണ്ടതും അവളുടെ ചുണ്ടിലൊരു വലിയ ചിരി വിടർന്നു, ഒപ്പം ആ നീലക്കണ്ണുകളിൽ വല്ലാത്തൊരു ആകാംക്ഷയും.

​”എന്താടാ സച്ചു… കത്തൊക്കെ നമ്മൾ പറഞ്ഞപോലെ തന്നെ അച്ചടിച്ചു വന്നില്ലേ?”

മുത്തശ്ശന്റെ ചാരുകസേരയുടെ അരികിൽ നിന്നും അമ്മാവൻ ഇറങ്ങിവന്നുകൊണ്ട് ചോദിച്ചു.

​”എല്ലാം ഗംഭീരമായിട്ട് തന്നെ വന്നിട്ടുണ്ട് അമ്മാവാ…”

എന്ന് പറഞ്ഞുകൊണ്ട് സച്ചുച്ചേട്ടൻ ആ പെട്ടിയുടെ മുകളിലെ

കെട്ടഴിച്ചു. പെട്ടി തുറന്നപ്പോൾ തന്നെ അച്ചടിയുടേതായ ആ പുതിയ ഗന്ധം ഉമ്മറത്തേക്ക് പടർന്നു.

​ഞാൻ അതിൽ നിന്നും ആദ്യത്തെ കത്തെടുത്ത് നേരെ പാർവണയുടെ അടുത്തേക്ക് നടന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് അത് അവൾക്ക് നേരെ നീട്ടുമ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവൾ വലിയൊരു നാണത്തോടെ അത് വാങ്ങി പതുക്കെ തുറന്നു. ചുവപ്പും സ്വർണ്ണ നിറവും കലർന്ന ആ മനോഹരമായ കടലാസിലെ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ ഓടിനടന്നു. ഒടുവിൽ, താഴെ സ്വർണ്ണലിപികളിൽ തിളങ്ങിനിൽക്കുന്ന ആ വാക്കുകളിൽ—’പാർവണ weds ആദിത്യനാഥ്‌’—അവളുടെ നോട്ടം ഉടക്കിനിന്നു.

അവളുടെ കവിളുകൾക്ക് അപ്പോൾ ആ ക്ഷണക്കത്തിലെ ചുവപ്പിനേക്കാൾ നിറമുണ്ടായിരുന്നു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ചെറുതായി നിറയുന്നത് ഞാൻ കണ്ടു.

​അപ്പോഴേക്കും പെട്ടിയിൽ നിന്ന് ഓരോരുത്തരും കത്തുകൾ എടുത്തു തുടങ്ങിയിരുന്നു.

​”അച്ചടിച്ചത് വളരെ ഭംഗിയായിട്ടുണ്ട്. നമ്മൾ ഉദ്ദേശിച്ചതിനേക്കാൾ ഗാംഭീര്യം ഈ ഡിസൈനിനുണ്ട്,”

കത്ത് വായിച്ചുനോക്കിക്കൊണ്ട് അമ്മാവൻ പറഞ്ഞു.

​”അതെ, ആ ചുവപ്പിൽ സ്വർണ്ണ ലിപികൾ കാണാൻ നല്ല ഐശ്വര്യമുണ്ട്,”

ഭദ്ര ആന്റിയും അത് ശരിവെച്ചു.

​ഇതിനിടയിലാണ് അനഘ ചേച്ചി വലിയൊരു ആവേശത്തോടെ അങ്ങോട്ട് വന്നത്.

“എന്നാ പിന്നെ ഒരു കത്ത് വേഗം എനിക്ക് ഇങ്ങോട്ട് തന്നേ. ഞാൻ എന്റെ ഡ്യൂട്ടി അങ്ങ് തുടങ്ങട്ടെ,”

Updated: July 27, 2026 — 1:12 pm

Leave a Reply

Your email address will not be published. Required fields are marked *