സമാധാനമുണ്ടാക്കാൻ ചെന്നപ്പോ ഭാര്യയും ഭർത്താവും ഒന്നായ്…. ചോദിച്ച് വാങ്ങിയതല്ലേ…. കേട്ടോ….. മനസ്സെന്നോട് പിറുപിറുക്കുമ്പോൾ ഞാൻ പതിയെ സമാധാനക്കൊടി കാട്ടുമ്പോലെ ജ്യൂസ് ഉയർത്തിക്കാട്ടി….
“…… അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാനിതൊന്ന് കുടിച്ചോട്ടെ……” ദയനീയമായ് ചെന്ന എൻ്റെ വാക്കുകൾക്ക് കൂട്ടച്ചിരിയായിരുന്നു മറുപടിയായെത്തിയത്….
കളിയാക്കുവാൻ വേണ്ടി മാത്രം ജനിച്ച ജന്മങ്ങൾ…… ഇവരോടൊന്നും മുട്ടി നിൽക്കാൻ നിന്നെക്കൊണ്ട് പറ്റില്ലമലേ…..!
നല്ല ബുദ്ധി തോന്നിയതിനാൽ ഞാൻ പിന്നീട് കൂടുതലൊന്നും പറയാൻ നിന്നില്ല. കുട്ടികളുടെ കൂടെ ടീവി കണ്ടങ്ങ് കൂടി….. . . ഊണ് കഴിഞ്ഞ് 3 മണിയോടെ ഞങ്ങൾ കാപ്പാട് ബീച്ചിലേക്ക് പുറപ്പെട്ടു…… തെങ്ങിൻ തോപ്പിനും കടൽത്തീരത്തിനും നടുവിലായുള്ള റോഡിലൂടെ യാത്ര മുന്നോട്ട് പോകുമ്പോൾ കടൽത്തിരയെ തഴുകി വരുന്ന കാറ്റ് എൻ്റെ മനസ്സിന് പുതിയൊരുണർവ് നൽകി.
വഴി നീളെ ബോറടി മാറ്റുവാൻ പ്രദീപേട്ടൻ്റെ കത്തിയും കൂട്ടിനുണ്ടായതിനാൽ ചുണ്ടിലെ പുഞ്ചിരിക്ക് യാതൊരുവിധ കുറവുമുണ്ടായിരുന്നില്ല…
ഏറെ പ്രീയപ്പെട്ട നിമിഷങ്ങൾ സമ്മാനിച്ച് ആ യാത്ര ബീച്ചിനു മുന്നിലെത്തി. ഡോർ തുറന്ന് കുട്ടികളോടൊപ്പം പുറത്തേക്കിറങ്ങിയ എൻ്റെ കണ്ണുകൾ അമ്പരപ്പോടെ ചുറ്റിലുമൊന്ന് പരതി…. .
“…..മനോഹരമായൊരു കവാടം , അതിനു സമീപമായ് വാസ്കോ – ഡ – ഗാമയുടെ ആഗമന വർഷം രേഖപ്പെടുത്തിയ സ്തൂപവും…….” “VASCO-D – GAMA LANDED HERE KAPPKADAVU IN THE YEAR 1498” . . നടക്കുവാനായ് ഫ്ളോർ ടൈൽ കൊണ്ടൊരുക്കിയിരിക്കുന്ന പാതയും , ഇരു വശമായ് ഇടവിട്ട് നിൽക്കുന്ന വഴിവിളക്കും, കാറ്റാടി മരങ്ങളും, സ്റ്റോൺ ബെഞ്ചും, വാച്ച് ടവറും, മുളയും പുല്ലും കൊണ്ട് നിർമ്മിച്ച വലിയ കുടയും അതിന്ചോട്ടിലായ് മുളകൊണ്ട് നിർമ്മിച്ച ചാരു കസേരയും, കടലിലേക്ക് നീണ്ടു കിടക്കുന്ന കരിങ്കല്ലുകൾ കൂട്ടിയിട്ടിരിക്കുന്ന നടപ്പാതയും, തീരത്തായ് കയറ്റി വെച്ചിരിക്കുന്ന വഞ്ചികളും, ഒരു ഭാഗത്തായ് സ്ഥിതി ചെയ്യുന്ന പാറക്കൂട്ടവും കാപ്പാട് ബീച്ചിനെ ഒരു മൊഞ്ചത്തിയാക്കുന്നു…… . . അമലേട്ടാ വാ നമുക്ക് കടലിലിറങ്ങാം….. ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ചു നിക്കവെ ചിന്നു എൻ്റെ കയ്യും പിടിച്ച് നടക്കുവാൻ തുടങ്ങി….. കടൽ കണ്ടതിലുള്ള സന്തോഷം രണ്ട് പേരിലും പ്രകടമായിരുന്നു. തിരയ്ക്കൊപ്പം ഓടിക്കളിച്ച് ഞാനും അവരുടെ പ്രായത്തിലെത്തിയ പോലെ തോന്നി….. . . എപ്പഴോ ഏട്ടനിലേക്ക് പാളിയ എൻ്റെ മിഴികളെ സന്തോഷം പകരുന്ന കാഴ്ചയാണ് വരവേറ്റത്…. “…….തീരത്തെ മണലിൽ തോളോട് തോൾ ചേർന്ന് പ്രണയജോടികളെപ്പോലെ രണ്ടുമിരുന്ന് സല്ലപിക്കുന്നു…..”
പ്രദീപേട്ടൻ പറയുന്ന കേട്ട് മീനുവേച്ചി ചിരിക്കുമ്പോൾ ആ മുഖമാകെയൊരു നാണം വിരിയുന്നു, ഒപ്പം ചേച്ചിയുടെ കൈ വിരലുകൾ കുസൃതിയോടെ ഏട്ടനെ നുള്ളുകയും ചെയ്യുന്നു…. കൂടുതൽ നേരം അവരെ നോക്കി നിക്കുവാൻ എനിക്കായില്ല. അതിനാൽ ഞാൻ കുട്ടികളെ മേയ്ക്കലെന്ന ദൗത്യം ഭംഗിയായ് തുടർന്നു…. .——————————————————- . സമയം കടന്നു പോകുമ്പോൾ ഞാനോരോ ഐസ്ക്രീമും വാങ്ങി അവർക്ക് നൽകിയ ശേഷം ഏട്ടൻ്റെ അടുത്തേക്കായ് നടന്നു…… . . അതേ രണ്ട്പേരും പ്രേമിച്ച് കഴിഞ്ഞെങ്കിൽ നമുക്കങ്ങ് ചലിക്കായിരുന്നു…… കഷ്ടപ്പെട്ടൊരു നാണം വരുത്തി ഞാനവരെ നോക്കുമ്പോൾ …… . . നോക്കിയേടി മീനു ചെക്കൻ്റെ നാണം കണ്ടില്ലേ!!! അവനിങ്ങനെ ഇരിക്കാനായ് ആരുമില്ലാത്തതിൻ്റെ അസൂയ്യയാ…… കളിയാക്കൽ പോലെ വന്ന ഏട്ടൻ്റെ വാക്കുകൾക്കൊപ്പം മീനുവേച്ചിയിൽ ഒരു പുഞ്ചിരിയുന്നർന്നു, ഒപ്പം അടുത്ത മറുപടിയുമെത്തി.
”…..അതിപ്പോ അമലൂട്ടൻ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ? അല്ലേൽ ഞാൻ പറഞ്ഞ കൊച്ചിനെ നമുക്കാലോചിക്കായിരുന്നില്ലേ……!” . . അതൊന്നും വേണ്ട മീനു….. ഓൻ നമ്മടെ സെൻ്റ് മേരീസിലല്ലേ പഠിക്കണെ. അവിടുന്ന് പഠിപ്പ് തീർത്തിറങ്ങുമ്പോ ഓൻ്റെ കൂടെ ഓൻ്റെ ഖൽബും ഉണ്ടാവും…
