ഒരു വിതുമ്പലോടെ പ്രദീപേട്ടൻ എന്നെ ചേർത്ത് പിടിക്കുമ്പോൾ ഏടത്തി കരയുന്നതോ ,കുട്ടികൾ നോക്കിയിരുന്നതോ ഒന്നും ഞാനറിഞ്ഞിരുന്നില്ല, സന്തോഷംകൊണ്ടെൻ്റെ മിഴികൾ നിറഞ്ഞൊഴുകുമ്പോൾ മനസ്സാകെ ഏട്ടനോടും കുടുംബത്തോടുമുള്ള കടപ്പാടും സ്നേഹവും മാത്രമേ ഉണ്ടായിരുന്നുള്ളു……
അൽപ്പ സമയത്തിന് ശേഷം മിഴികൾ തുടച്ചുകൊണ്ട് ഞാനാ മാറിൽ നിന്നും പിൻവാങ്ങി ഏട്ടൻ്റെ പോക്കറ്റിൽ നിന്നും മീനുവേച്ചിയുടെ വളയെടുത്ത് ഏട്ടത്തിയുടെ വലതു കയ്യിൽ അണിയിച്ചു…..
”…… ഇതെന്നും ഈ കൈകളിൽ ഉണ്ടാവണം, എൻ്റെ ഏട്ടത്തിയമ്മയുടെ കൈയ്യിൽ കിടക്കുന്ന ഭംഗിയൊന്നും ,കണ്ട മാർവാടികളുടെ ലോക്കറിലിരുന്നാൽ ഈ വളകൾക്കുണ്ടാവില്ല……” ഒരിക്കലും ഇവ നഷ്ടപ്പെടുത്തരുത്….. ഞാനെന്നും കൂടെയുണ്ടാവും എന്താവശ്യമുണ്ടേലും “അമലൂട്ടാന്നുറക്കെ വിളിച്ചാൽ എവിടെയാണെങ്കിലും ഓടിയെത്തിയിരിക്കും ഇതെൻ്റെ വാക്കാണ്……
വൈകാരികമായ് മാറിയിരുന്ന നിമിഷങ്ങൾ പിന്നിമ്പോൾ ഞങ്ങൾ മൂന്ന് പേരും ഒരേ അവസ്ഥയിലൂടായിരുന്നു കടന്നു പോയത്…. സന്തോഷവും സന്താപവും മാറി മാറി വരുമ്പോൾ ഞങ്ങളെയാകെ ഒരു മൗനം പിടിമുറുക്കി…. ഒന്നും പറയാതെ ഏട്ടൻ വണ്ടിയിൽ കയറുമ്പോൾ ഞാൻ കുട്ടികളുടെ കൂടെ പിൻസീറ്റിലിരുന്നു…… . . ഏട്ടാ ഞാനെന്നാ പൊക്കോട്ടെ??…. സമയമൊരുപാടായ്…. വണ്ടി മുന്നോട്ട് നീങ്ങവെ സെൻ്റർ മിററിലൂടെ ഞാനേട്ടനെ നോക്കി പറഞ്ഞു….. . . ഞങ്ങളാക്കിത്തരാം മോനേ…… ഏട്ടത്തിയായിരുന്നു മറുപടി തന്നത് പക്ഷെ പുഞ്ചിരിയോടെ ഞാനാ വാക്കുകൾ നിരസിച്ചു…. “…..വേണ്ട ഏടത്തി എന്നെ സ്റ്റാൻഡിൽ ഇറക്കിയാൽ മതി……” . . മ്മ്….. ഒരു മൂളലോടെ പ്രദീപേട്ടൻ ഇടത് വശം ചേർന്നൊരു ബേക്കറിയുടെ മുന്നിൽ വണ്ടി നിർത്തി…. . . എന്താ ഏട്ടാ ഇവിടെ നിർത്തിയെ??? ചോദ്യഭാവത്തിൽ ഞാൻ നോക്കുമ്പോൾ…. . . അമലൂട്ടൻ വീട്ടിലേക്ക് പോകുവല്ലെ വെറും കയ്യോടെ എങ്ങനാ പറഞ്ഞയയ്ക്കാ, കുറച്ച് സ്വീറ്റ്സ് വാങ്ങാം അമ്മയ്ക്ക് കൊടുക്കാനായ്….. . . അച്ഛാ….. കിണ്ടർ ജോയ് വാങ്ങിത്തരുവോ??? ചിന്നുവിൻ്റെ കൊഞ്ചൽ ഒപ്പം പ്രതീക്ഷപോലൊരു ചിരിയും…. . . വാങ്ങിത്തരാടി കാന്താരി….. വാ മീനു നമുക്കെന്നാൽ വാങ്ങി വരാം . നിങ്ങൾ കാറിൽത്തന്നെ ഇരുന്നോളൂ….. . . ശരിയേട്ടാ…….
പ്രദീപേട്ടൻ ശരിക്കും ഭാഗ്യം ചെയ്ത ഒരാളാണ് . മീനുവേച്ചിയെപ്പോലൊരു പെൺകുട്ടി കൂടെ ഉണ്ടെങ്കിൽത്തന്നെ ജീവിതമെന്നും സന്തോഷകരമാവും… ”……പണമില്ലെന്നറിഞ്ഞപ്പോൾ ഒരു മടിയും കൂടാതെ തൻ്റെ വളയൂരി നൽകി ഭർത്താവിൻ്റെ അഭിമാനം നിലനിർത്തുവാൻ നോക്കുമ്പോൾ സങ്കടത്തിൻ്റെ ഒരു കണികപോലും ആ മുഖത്ത് നിറഞ്ഞിരുന്നില്ല….!!!” കഷ്ടപ്പാടുകളെല്ലാം മനസ്സിലാക്കി ജീവിത സാഹചര്യങ്ങളോടെല്ലാം ഇണങ്ങി കഴിയുന്നൊരു പാവമാണ് എൻ്റെ ഏട്ടത്തിയമ്മ……
മനസ്സിൽ മൊട്ടിട്ട പുഞ്ചിരിയോടെ ഞാൻ റോഡിന് എതിർവശത്തായുള്ള കോഫീ ഷോപ്പിന് മുന്നിലേക്ക് മിഴികൾ നീട്ടി…….
”…… ഹേ! അനുക്കുട്ടിയല്ലെ അത്…. ” യാന്ത്രികമായ് എൻ്റെ ചുണ്ടുകൾ ആ പേര് മൊഴിയുമ്പോൾ എന്നിലെ സന്തോഷം ഒന്നൂടെ ഇരട്ടിയായ്….
അതെ…. അതനുക്കുട്ടി തന്നെ…….. മൂന്നാല് ദിവസത്തിന് ശേഷം എൻ്റെ പെണ്ണിനെ വീണ്ടും കണ്ട സന്തോഷത്താൽ ചാടിപ്പിടഞ്ഞ് ഞാൻ ഡോർ തുറക്കുമ്പോൾ തണ്ടർബേഡ് ബൈക്കിൽ ഒരു ചെറുപ്പക്കാരൻ അനുക്കുട്ടിയുടെ മുന്നിൽ വന്നു നിന്നു. വേഗം തന്നെ ഒരു പുഞ്ചിരിയോടെ അനുക്കുട്ടി ബൈക്കിന് പിന്നിൽ കയറിയതും ആ വണ്ടി മുന്നിലേക്ക് നീങ്ങി……..
എൻ്റെ നെഞ്ചിടിപ്പ് കൂടി കണ്ണുകളാകെ തളരുന്നു , ജീവൻ ആരോ അപഹരിച്ച പോലെ… തുറന്നിരുന്ന ഡോർ ഞാൻ വലിച്ചടക്കുമ്പോൾ ഹൈവേയിലൂടെ വരുന്ന വാഹനങ്ങളുടെ വേഗതയിൽ ഓരോ ചോദ്യങ്ങളും എന്നിൽ ഉരുവാകുവാൻ തുടങ്ങി……
“…..ആരാണവൻ…..?” ,,,,എന്തിനാ അനുക്കുട്ടി അവൻ്റെ ബൈക്കിൽ കയറിയത്,,,,??? ഇനി അനുക്കുട്ടിയും അവനും തമ്മിൽ സ്നേഹത്തിലാണോ???
ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്നെ തളർത്തുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ പൂട്ടി ഞാൻ സീറ്റിലേയ്ക്ക് കിടന്നു…….
