“അനുക്കുട്ടിയെ കണ്ടിട്ട് രണ്ട് ദിവസമാവുന്നു”…. ആ പുഞ്ചിരി എൻ്റെ മനസ്സാകെ നിറയുകയാണ്!.
ഓടിപ്പോയ് മിസ്സിനെ ഒന്ന് കണ്ടാലോന്ന് വരെ ചിന്തിച്ചുപോയ്. പക്ഷെ ഈ ഒരവസ്ഥയിൽ അമ്മയെ തനിച്ചാക്കി ഞാനെങ്ങനെ പോകും!…..
“…..അനുഅമ്മ എൻ്റെ ജീവനാണെങ്കിൽ, അനുക്കുട്ടിയാണെൻ്റെ ജീവശ്വാസം…..”
പടവിലായിരുന്ന് ഓരോ കല്ലുകൾ പെറുക്കി ഞാൻ കുളത്തിലേക്കെറിയുമ്പോഴും അമ്മയും അനുക്കുട്ടിയും എൻ്റെ ചിന്തകളെ തൊട്ടുണർത്തിക്കൊണ്ടിരുന്നു……. . . അമലൂട്ടാ…… കേളേജീ പോകാതെ ഇവിടെ വന്നിരിക്യാ….??? അൻസുവായിരുന്നത്. ഒരു ചിയോടെ പറഞ്ഞവൾ എന്നോടൊപ്പം കൽപ്പടവിലായിരുന്നു… . . ചേച്ചിക്ക് കുറവുണ്ടോന്ന് നോക്കാൻ വന്നതാ ഞാൻ. അപ്പോഴാ അറിയുന്നത് ഇവിടൊരാൾ ഇന്നും ക്ലാസ്സിൽ പോയില്ലാന്ന്. എന്തിനാ ക്ലാസ്സ് കട്ട് ചെയ്യുന്നേ?? ചേച്ചിക്കിപ്പോ ഒരു കുഴപ്പവുമില്ലാല്ലോ! പിന്നെ എന്തെങ്കിലും ഉണ്ടായാൽത്തന്നെ ഞങ്ങളൊക്കെ ഇവിടില്ലേ??? ചിന്തയിലാഴ്ന്നിരുന്ന എന്നെ നോക്കി ഗൗരവത്തോടെ അവൾ പറയുമ്പോൾ ഞാനൊരു ചിരി വരുത്തിക്കൊണ്ട് അൻസുവിനെ ശ്രദ്ധിച്ചു……. . . അൻസൂ….. ഞാനിവിടെ വന്നന്നു മുതൽ സന്തോഷത്തോടെ എന്നോടൊപ്പം തുള്ളിച്ചാടി നടന്നതാ എൻ്റെ അനുഅമ്മ!!! എന്നും നിറഞ്ഞ പുഞ്ചിരിയാൽ എന്നെ നോക്കിയിരുന്ന ആ പാവമവിടെ വയ്യാതെ കിടക്കുമ്പോൾ എനിക്കൊരിക്കലും തനിച്ചാക്കിപ്പോകാൻ കഴിയില്ല. അഥവാ ഞാൻ ക്ലാസ്സിൽപ്പോയാലും എനിക്കവിടെ സമാധാനത്തോടെ ഇരിക്കാൻ സാധിക്കില്ല…. മനസ്സ് മുഴുവൻ അമ്മയോടൊപ്പമായിരിക്കും……… മറുപടി മുഴുവിക്കുമ്പോൾ എൻ്റെ മിഴികൾ ഈറനണിഞ്ഞിരുന്നു…. . . ഏയ്…. എന്താ ഇത്…. എന്തിനാ കരയുന്നേ?? ഒരു ചെറിയ പനിയല്ലേ ചേച്ചിക്ക് വന്നേ! ഞാനത്രേ ഉദ്ദേശ്ശിച്ചൊള്ളു. അല്ലാതെ അമലൂട്ടനെ സങ്കടപ്പെടുത്തുവാൻ പറഞ്ഞതല്ല… ആശ്വാസ വാക്കുകളോടൊപ്പം അവളുടെ ഇടത് കരം എൻ്റെ വലത് തോളിലമർന്നു…. . . ….. എടോ ഒരു മനുഷ്യ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവും അതിൽ നമുക്കേറ്റവും വലിയ നഷ്ടമായ് മാറുന്നതെന്താന്നറിയുമോ തനിക്ക്….?? ചോദ്യത്തോടെ ഞാനൻസൂനെ നോക്കുമ്പോൾ ഇല്ലെന്നൊരു മറുപടി അവളിൽ നിന്നുമെത്തി…. . . അത് വേറൊന്നുമല്ലെടോ….. ”……പത്ത് മാസം കഷ്ടതകളനുഭവിച്ച് നമ്മളെ ഉദരത്തിൽ ചുമന്ന് നൊന്ത് പ്രസവിച്ച് ,പാലൂട്ടി കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന നമ്മുടെ അമ്മയെ നഷ്ടമാവുന്നതാണ്….” ഒരിക്കലും ഒന്നിനും ആ നഷ്ടം നികത്താനാവില്ല. എത്ര മറക്കാൻ ശ്രമിച്ചാലും അമ്മയുടെ ഓർമ്മകൾ മനസ്സിലെന്നും നിറഞ്ഞുനിൽക്കും…… “…..മുന്നോട്ട് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ആ ഓർമ്മകളായിരിക്കും…..”
തനിക്കറിയുമോ??? ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം, “രാവിലെ എന്നെ ഒരുക്കി കവിളിൽ ഒരുമ്മയും നൽകി കല്ല്യാണിയമ്മ സ്കൂളിലേക്കെന്നെ പറഞ്ഞയക്കുമ്പോൾ, ഞാനറിഞ്ഞിരുന്നില്ല അതായിരുന്നു, അമ്മ എനിക്കായ് നൽകിയ അവസാന ചുംബനമെന്ന്”…… എന്നെക്കൊണ്ടോവാൻ പതിവില്ലാതെ സ്കൂളിലെത്തിയ അച്ഛൻ്റെ കയ്യും പിടിച്ച് വീട്ടിലേക്ക് വന്ന് കയറുമ്പോൾ ഞാൻ കാണുന്നത് “നിലവിളക്കിൻ ചോട്ടിലായ് ജീവനില്ലാതെ കിടക്കുന്ന എൻ്റെ അമ്മയെയാണ്”….. അലറിക്കരഞ്ഞുകൊണ്ടാ മാറിൽ തല ചായ്ച്ചു ഞാൻ…. ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റാൻ നോക്കി, പക്ഷെ ഞാൻ വിട്ടില്ല “എന്നെ താലോലിച്ചിരുന്ന അമ്മയുടെ മാറിൽ മുറുകെ പിടിച്ച് ഈ ജന്മം മുഴുവൻ നൽകാനുള്ള ചുംബനം ആ മുഖമാകെ നൽകി”… പിന്നീടങ്ങോട്ട് മാതൃസ്നേഹം സ്നേഹം എന്താന്ന് ഞാനറിഞ്ഞിട്ടില്ല…. ജീവിതം തന്നെ വെറുത്ത് എറണാകുളത്ത് നിന്നും വണ്ടി കയറുമ്പോൾ പ്രതീക്ഷയുടെ ആദ്യ മുഖം ഞാൻ കണ്ടു, “ഒരു കണ്ടക്ടറുടെ രൂപത്തിൽ”……. അന്നദ്ദേഹം എന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു, ‘മോന് നഷ്ടമായതെല്ലാം ഈ നാട് തരും’!!!……..
“…… അതെ, എനിക്കീ നാട് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് എൻ്റെ അനുഅമ്മ…..” ഒറ്റപ്പെടലിൻ്റെ ലോകത്ത് നിന്നും തിരികെ എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയ എൻ്റെ അമ്മ……..
