പരിഹാസഭാവത്തിൽ ഭദ്ര ആർത്തുച്ചിരിച്ചു ഒറ്റമുറിയെ പ്രകമ്പനം കൊള്ളിച്ച ആ അട്ടഹാസം കേട്ട് ചാരു കണ്ണുകളടച്ച് ചെവികൾ പൊത്തിപിടിച്ചു.
“ന്തായീ കാട്ട്ണെ..?.”
മുത്തശ്ശിയുടെ ചോദ്യം കേട്ടാണ് അവൾ കണ്ണ് തുറന്നത്
“ഏയ് ഒന്നുല്ല്യാ മുത്തശ്ശി… നല്ല തലവേദന..”
“ഉം.. വൈകിക്കേണ്ട കിടന്നോളൂ,
കർമ്മങ്ങൾകൊക്കെ പങ്കെടുക്കാൻ
അശുദ്ധിയൊന്നുമായില്ല്യാല്ലോ..”
“ഇല്ല്യാ…”
ചാരു ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിച്ചു.
അവളുടെ നെറുകയിൽ തലോടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി
മുറിയിൽ നിന്നും ഇറങ്ങിയതും വാതിലുകൾ താനെ അടഞ്ഞു.
ഭദ്ര ആർത്ത് അട്ടഹസിച്ചു.
“ഹും… മഠത്തിൽ ദേവനാരായണൻ തിരുമേനി.. ന്നെ ചരടിൽബന്ധിച്ച മഹാൻ. മറക്കില്ല്യാ ഭദ്ര ഒന്നും…”
ഭദ്രയുടെ രൗദ്രഭാവത്തിലുള്ള മുഖത്തെ കണ്ടപ്പോൾ ചാരുവിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു.
അവൾ തന്റെ രക്ഷയിൽ അഭയംപ്രാപിച്ചു,
അറിയാതെ ശ്രീദുർഗ്ഗാ ദേവിയെ മനസിൽ ധ്യാനിച്ചു.
“അമ്മേ… ശ്രീലളിതേ… കൈവിടല്ലേ…”
രൗദ്രഭാവത്തിലായിരുന്ന ഭദ്ര ശാന്തമായി.
“അമ്മാളുവിന് ന്തു പറ്റി…?”
രണ്ടും കൽപ്പിച്ച് ചാരു ചോദിച്ചു
മറുപടി പറയാൻ നിൽക്കാതെ ഭദ്ര പതിയെ അപ്രത്യക്ഷമായി..
അവൾ ചുറ്റിലും നോക്കി അവിടെയെങ്ങും ഉണ്ടായിരുന്നില്ല.
അടഞ്ഞു കിടന്ന ജാലകപ്പൊളി ചാരു പതിയെ തുറന്നു.
വൃശ്ചികമാസത്തിലെ തണുത്തകാറ്റ് അവളെ വാരിപ്പുണരുകയായണെന്ന് മനസിലാക്കിയ നിദ്രാദേവി അവളിൽ ലയിച്ചു. മിഴികൾ തന്നെ അടയുന്നപോലെതോന്നിയ ചാരു കട്ടിലിലേക്ക് കുഴഞ്ഞുവീണു.
നാഴികകൾ കഴിഞ്ഞു .
നിദ്രയിലവളുടെ മനസ് ഭദ്രക്ക് ചുറ്റും സഞ്ചരിച്ചു
“ചാരു… ”
ഭദ്ര വിളിക്കുന്നപോലെ തോന്നിയ ചാരു ഉടനെ ചോദിച്ചു
“അമ്മാളുവിന് എന്തുപറ്റി..?”
“ഞാൻ ചെന്ന് നോക്കിയപ്പോൾ സർപ്പങ്ങൾ അവളെ വലിഞ്ഞു മുറുക്കുകയായിരുന്നു”
“ദേവീ…”
ചാരു സർവ്വലോകമാതാവിനെ വിളിച്ചു.
“ന്റെ നേരെയും ഫണമുയർത്തി വന്നു..”
ആരോവന്ന് തന്നെ തലോടുന്ന പോലെതോന്നിയ
ചാരു നിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേറ്റു.
“ഹോ…അമ്മയാ… ഞാൻ പേടിച്ചുപോയി..”
ചാരു എഴുന്നേറ്റ് കിഴക്കേ ഭാഗത്തെ ജാലകത്തിനടുത്തുവന്നിരുന്നു.
ഉദയകിരണങ്ങൾ ജാലകത്തിന്റെ പാളിയിലൂടെവന്ന് അവളെ ചുംബിച്ചു.
ഇളം ചൂട് ശരീരത്തിൽ തട്ടിയപ്പോൾ ഇന്നലെ നടന്നത് സ്വപ്നമാണോയെന്ന് അവളല്പം സംശയിച്ചു
“ശരിക്കും അമ്മാളുവിനെ സർപ്പങ്ങൾ ആണോ…?…അതോ ഞാൻ സ്വപ്നം കണ്ടതോ…”
ചാരു സ്വയം ചോദിച്ചു.
മേശയിലിരുന്ന വെള്ളകടലാസടുത്തുനോക്കി.
പക്ഷെ ചോരകൊണ്ടെഴുതിയ വരികൾ
മാഞ്ഞുപോയിരിക്കുന്നു.
അവൾ തിരിച്ചും മറിച്ചും നോക്കി
താനെഴുതിയ തലക്കെട്ട് അല്ലാതെ മറ്റൊന്നുമില്ലായിരുന്നു ആ കടലാസിൽ.
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിൽ കാൽപ്പെരുമാറ്റംകേട്ട്
അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല.
അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ
ചാരു അലറി വിളിച്ചു.
പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്ന ചാരുവിന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട്
അവൾ വലത് വശത്തേക്ക് തിരിഞ്ഞുനോക്കി ആരെയും കാണാൻകഴിഞ്ഞില്ല.
അപ്രതീക്ഷിതമായി ഇടത് തോളിൽ ഒരു കൈവന്നുപതിച്ചയുടൻ
ചാരു അലറി വിളിച്ചു.
“ന്താ… ചാരു…”
“ഹോ… ഹരിയേട്ടനോ… പേടിച്ചുപോയല്ലോ ദേവീ…”
“നീയ്യാദ്യായിട്ടാണോ ന്നെ കാണണെ പിന്നെന്താ..”
“ഇന്നലെ ഭദ്രേ കണ്ടുത്രേ… ഞാനതാലോചിച്ചിരിക്യാർന്നു.. എപ്പഴാ ഏട്ടൻ വന്നേ…”
“മ് ..അമ്മ പറഞ്ഞു,ആരോ നാഗക്കാവിലേക്ക് കടന്നിരിക്കിണു…അതിന്റെ അനർത്ഥങ്ങളാണ് സംഭവിച്ചോണ്ടിരിക്കണെ…”
ജാലകത്തിലൂടെ കാവിലേക്ക് നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
“നിയിപ്പ ന്താ ചെയ്യാ…”
ഒന്നും അറിയാത്തപോലെ ചാരു ചോദിച്ചു.
“മ്… വരട്ടെ, മഠത്തിൽ തിരുമേനി വന്നാൽ ല്ലാം ശരിയാവും
ചാരു ഹരിയുടെ കണ്ണുകളിലേക്ക് നോക്കി
“മേലാസകലം നല്ല വേദനണ്ടേ
നിക്കൊന്ന് മേല് കഴുകണം..
“മ്…”
ചാരു ഒന്ന് മൂളിയിട്ട് കാവിലേക്ക് നോക്കി,
അപ്പോഴും അവളുടെ മനസിൽ അമ്മാളുവിന് എന്തുപറ്റി എന്ന ,
ചിന്തയായിരുന്നു.
