തിരുമേനി വേഗം ആവാഹനക്കളമൊരുക്കിയ കിഴക്കേ ഭാഗത്തെ മുറിയിലേക്ക് നടന്നകന്നു.
“എല്ലാ ഏർപ്പെടും ചെയ്‌തിട്ട് ഏട്ടനിതെങ്ങാട പോയേ”
പുറത്തേക്ക് നോക്കിക്കൊണ്ട് സാവിത്രിതമ്പുരാട്ടി ചോദിച്ചു.
“അച്ഛന്റെ സ്വഭാവം ഇത്രേം കാലായിട്ട് അമ്മക്ക് അറിയില്ല്യേ..
കഴിഞ്ഞ തവണ അഷ്ഠമംഗല്ല്യപ്രശ്നം വെക്കാൻ രാധാകൃഷ്ണൻ പണിക്കരെ വിളിക്കാൻ പോയ അച്ഛൻ ത്ര നാൾ കഴിഞ്ഞാ വന്നേ,
ഈ പോക്ക് പതിവുള്ളതല്ലേ.
അതുപോലെ പോയതാകും, ”
ഹരി അമ്മയെ സമാധാനിപ്പിച്ചു
“ന്നാലും കാര്യസ്ഥൻ അന്വേഷിക്കാൻ പോയിട്ട് അയാളും വന്നില്ല്യല്ലോ..”
“‘അമ്മ വിഷമിക്കാതെ അച്ഛൻ വന്നോളും”
ചാരുവുംകൂടെ സവിത്രിതമ്പുരാട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചുയെങ്കിലും
അവളുടെ മനസ്സിൽ ഭദ്രപറഞ്ഞ വാക്കുകൾക്ക് ജീവൻ വച്ചു.
“തിരുമേനി വിളിക്കിണു, എല്ലാവരും വര്യാ..”
ഉണ്ണി ഉമ്മറത്തേക്ക് വന്നിട്ട് പറഞ്ഞു.
ഉണ്ണിയുടെ പിന്നാലെ എല്ലാവരും കിഴക്കേ ഭാഗത്തെ മുറിയിലേക്ക് ചെന്നു.
ചന്ദനത്തിരിയുടെയും എണ്ണയുടെയും കർപ്പൂരത്തിന്റെയുംഗന്ധം ആ മുറിയിൽ നിറഞ്ഞുനിന്നു.
ആവാഹനക്കളത്തിന് മുൻപിലായ് തിരുമേനി ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.
എതിർദിശയിൽ അവരിരുന്നു.
തിരുമേനിയുടെ സഹായ്കൾ എണ്ണയൊഴിച്ചുവച്ച നിലവിളക്ക് ഓരോന്നായി തിരികൊളുത്തി.
വൈകാതെ ആ മുറി ദീപങ്ങൾ കൊണ്ട് വർണ്ണാലങ്കാരമായി.
“ഓം കാളി ശക്തി ദുർഗ്ഗായ നമഃ..”
കണ്ണുകളടച്ച് മഠത്തിൽതിരുമേനി അൽപ്പനേരം ധ്യാനത്തിലിരുന്നു.
“ചാരൂ… തിരുമേനി ന്താ ഈ കാട്ട്ണെ”
ഹരി തന്റെ അടുത്തിരിക്കുന്ന ചാരുവിനോട് ചോദിച്ചു.
“ഒന്ന് മിണ്ടാതിരിക്കൂ ഏട്ടാ…”
ചമ്രം പടിഞ്ഞിരിക്കുന്ന ഹരിയുടെ കാലിൽനുള്ളികൊണ്ട് ചാരു പറഞ്ഞു.
ധ്യാനത്തിലായിരുന്ന തിരുമേനി പെട്ടന്ന് കണ്ണുതുറന്ന് ചുറ്റിലും നോക്കി,
പതിവിലും തീക്ഷണതയാർന്ന നോട്ടം അവസാനം ചാരുവിൽ ചെന്നെത്തി.
“ന്താ കുട്ടിടെ പേര്..”
തിരുമേനി ചാരുവിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“ചാരു…ചാരുലത,”
“മ്…”
തിരുമേനി വീണ്ടും കണ്ണുകളടച്ചു.
“മകം നക്ഷത്രം. അസുരഗണം..ലേ..”
“അതെ..”
“ആൽ വൃക്ഷത്തോടൊരു പ്രത്യേക ഇഷ്ട്ടമുണ്ടല്ലോ .?”
തിരുമേനി വീണ്ടും ചോദിച്ചു.
“ഉവ്വ്.., ”
ചാരു അത്ഭുതപ്പെട്ടു.
തിരുമേനി വീണ്ടും കണ്ണുകളടച്ച് അൽപ്പനേരംകൂടെ ഇരുന്നു.
സാവിത്രിയും ഭാർഗ്ഗവിതമ്പുരാട്ടിയും പരസ്പരം മുഖത്തേക്ക് നോക്കി.
കണ്ണുതുറന്ന തിരുമേനിയുടെ രൗദ്രഭാവമുള്ള മുഖം കണ്ടപ്പോൾ തന്നെ ചാരുവിന് ഭയം ഉടലെടുത്തു.
“വൃക്ഷങ്ങളെ ഇഷ്ട്ടയതോണ്ടാകും, വർഷങ്ങൾക്ക് മുൻപ് ഞാൻ ആവാഹിച്ച് കാവിലെ ആൽവൃക്ഷത്തിനോട് ചരിയുള്ള പാലമരത്തിൽ ബന്ധിച്ച ഭദ്രയെ കാലങ്ങളായി പാലിച്ചുവരുന്ന നിയമങ്ങളെല്ലാം മറികടന്ന് മോചിപ്പിച്ചത്..ലേ..”
“ഇല്ല്യാ…ഞാനല്ല…”
ഒറ്റവാക്കിൽ അവൾ പറഞ്ഞു.
“അറിഞ്ഞോ അറിയാതെയോ, ഒരുനാൾ കാവിനുള്ളിലേക്ക് കടന്നിരിക്കുന്നു..
തിരുമേനി തറപ്പിച്ചു പറഞ്ഞു.
“…ന്റെ ദേവീ…
എല്ലാം അറിഞ്ഞിട്ടും ന്തിനാ കുട്ട്യേ…”
ഭാർഗ്ഗവിതമ്പുരാട്ടി നെഞ്ചിൽ കൈവച്ചു.
“നാഗത്തെ കണ്ട് ഭയന്ന് പിന്നിലേക്ക് നടന്ന കുട്ടി ആദ്യം പിടിച്ചത് പാലമരത്തിന്റെ ശിഖരത്തിലായിരുന്നു,അവിടെ ഞാൻ ആണിയിൽ ചുവപ്പ് ചരട്കൊണ്ട് കെട്ടി അവളെ ആവാഹിച്ചിരുന്നു.ആ ആണി കൈതട്ടി ഇളകിയത് കുട്ടിശ്രദ്ധിച്ചിട്ടില്ല്യ… പിന്നെയും പിന്നീലേക്ക് നീങ്ങിയ കുട്ടി ആൽമരത്തിന്റെ വേരിൽ തട്ടി നിന്നു.
എന്താ ഇത്രേം ശരിയല്ലേ….”
ചാരു മൗനം പാലിച്ചു…
“മാധവനെ കണ്ടില്ല്യല്ലോ.. ഒന്ന്ങ്ങട് വരാൻ പറയ്യ..”
“വിടെ ഇല്ല്യാ തിരുമേനി… ഇന്നലെ സന്ധ്യക്ക് രാമൻനായരെ വിഷം തീണ്ടി.
ശങ്കുപുഷ്പ്പത്തിന്റെ വേര് തേടിയിറങ്ങിതാ പിന്നെ വന്നില്ല്യാ,
രാവിലെ കാര്യസ്ഥൻ തിരഞ്ഞുപോയിട്ടുണ്ടായിരുന്നു..
അയാളെയും കാണാനില്ല്യ…
ഹരിക്കുട്ടനാണെൽ അതിനെപ്പറ്റി ഒരു വേവലാതിയും ഇല്ല്യാ.. ഒന്നത്രെടം വരെ പോയിനോക്കൻ തോന്നിട്ടില്ല്യാതുവരെ, പിന്നെ തിരുമേനിക്കറിയാലോ മാധവൻ ഇതുപോലെ പലപ്പൊഴും പോവാറുണ്ട്, ചിലപ്പോൾ നാളുകൾ കഴിയും മടങ്ങിവരാൻ…”
വിഷമത്തോടെ ഭാർഗ്ഗവിതമ്പുരാട്ടി ആരാഞ്ഞു.
“മ്..”
മഠത്തിൽ തിരുമേനി ദീർഘശ്വസാമെടുത്തുകൊണ്ട് മൂളി..
“ന്താണോ നടക്കരുതെന്ന് ഞാൻ കരുതിയോ അതുതന്നെ നടന്നിരിക്കിണു.”
“ന്താ തിരുമേനി… ന്തച്ചാ പറയു..”
തിരുമേനി മനസിൽ എന്തോ ഒളിക്കുന്നുണ്ടെന്ന് ഭാർഗ്ഗവിതമ്പുരാട്ടിക്ക് മനസിലായി.
“തമ്പ്രാട്ടിക്ക് അറിയത്തൊരു സത്യണ്ട്,
ഭദ്രയുടെ ദുർമരണത്തിന് ഉത്തരവാദി മ്മടെ മാധവനും, വർഷങ്ങൾക്ക് മുൻപേ വിഷംതീണ്ടി കാലംചെയ്ത വടക്കേപ്പാട്ടേ ദേവനുമാണ്,”
“ന്റെ ദേവീ.. ”
ഭാർഗ്ഗവിതമ്പുരാട്ടി അന്താളിച്ചിരുന്നു.
തമ്പുരാട്ടിയുടെ കൂടെ ഹരിയും അമ്പരന്നു.
“സത്യാണോ തിരുമേനി ന്റെ മാധവൻ ….”
തമ്പുരാട്ടിയുടെ ശബ്ദം ഇടറി.
തിരുമേനി തുടർന്നു..
“ആണ്ടുകൾക്ക് മുൻപ്, ഭദ്രയുടെ ദുർമരണത്തിന് ശേഷമുള്ള അമാവാസി നാളുകളിൽ ശാന്തിലഭിക്കത്ത അവളുടെ ആത്മാവ് അലഞ്ഞുനടക്കാൻ തുടങ്ങിയിരുന്നു. ഒന്നുരണ്ടു തവണ വകവരുത്താൻ ഭദ്ര തുനിഞ്ഞിട്ടുണ്ട്.
ആയിടക്കാണ് ന്റെ അടുത്തേക്ക് അഭയംപ്രാപിച്ച് വന്നത്.
അന്നവളെ ആവാഹിച്ച് കാവിലെ പാലവൃക്ഷത്തിലായിരുന്നു ബന്ധിച്ചത്.
അറിയാലോ ലേ…
“ഉവ്വ് ,തീരുമേനി.
കിണ്ടിയിൽനിന്നെടുത്ത തീർത്ഥം തിരുമേനി എല്ലാവരെയും തെളിച്ചു
ഹരിയുടെ മുഖത്തേക്ക് തെറിച്ച തീർത്ഥത്തുള്ളി അവൻ കൈകൊണ്ട് തട്ടിമാറ്റി.
“മാധവന്റെ നാള് ന്താ..”
ഹോമകുണ്ഡത്തിൽ വരിക്കപ്ലാവിന്റെ കഷ്ണങ്ങൾ അടക്കിവക്കുന്നതിനിടയിൽ തിരുമേനി ചോദിച്ചു.
“അത്തം…”
ഇടറിയ ശബ്ദത്തിൽ സവിത്രിതമ്പുരാട്ടി പറഞ്ഞു.
“ന്താ ചെറിയമ്പ്രാട്ടി, എല്ലാം അറിഞ്ഞിട്ടും മിണ്ടാതിരിക്കാണ് ലേ..”
തീരെ പ്രതീക്ഷിക്കാത്ത ആചോദ്യം തമ്പുരാട്ടിയിൽ അസ്വസ്ഥത ഉടലെടുത്തു.
“നിനക്ക് അറിയായിരുന്നോ സാവിത്രി…”
ഭർഗ്ഗാവിതമ്പുരാട്ടി ചോദിച്ചു.
“ഉവ്വമ്മേ ന്നോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.”
മുഖത്തേക്ക് നോക്കാതെ തമ്പുരാട്ടി പറഞ്ഞു.
“ഓളെ ദ്രോഹിക്കാൻ മാത്രം ഓള്ന്ത് തെറ്റാ ചെയ്തെ നിക്കറിയണം..”
തമ്പുരാട്ടിയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ തടാകം പോലെ ഒഴുകാൻ തുടങ്ങി.
ചാരു മുത്തശ്ശിയെ സമാധാനിപ്പിച്ചു.
മഠത്തിൽ തിരുമേനി വിഘ്‌നേശ്വരനെ മനസിൽ ധ്യാനിച്ചുകൊണ്ട് പൂജ തുടങ്ങി.
തന്റെ മുൻപിൽ കത്തിച്ചുവച്ച നിലവിളക്കിന്റെ ഒരു തിരി ഉടനെ അണഞ്ഞു.
“അശുഭലക്ഷണം..ദേവീ ന്തായിത്”
അണഞെരിയുന്ന തിരിയെ നോക്കിക്കൊണ്ട് തിരുമേനി വ്യാകുലനായി
“ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ
ഓം വിഘ്‌നേശ്വരായ നമഃ”