ഭദ്ര നോവല്‍

മഴപെയ്ത് ക്ലാവ്പിടിച്ച് നാഗക്കാവിനോട്ചാരി പുറത്ത് കല്ല്‌കൊണ്ട് നിർമ്മിച്ച ദീപസ്തംഭത്തിൽ ഒരു തിരിനാളം തെളിഞ്ഞിരിക്കുന്നു.

ചാരു അത്ഭുതത്തോടെ നോക്കി

“ദാരാ കൊളുത്ത്യേ….”
അവൾ ചുറ്റിലും നോക്കി
നിലാവ് കാവിനെ വലയംചെയ്തത് തുടങ്ങി.
ചീവീടിന്റെ ശബ്ദം പല തലങ്ങളിൽ നിന്നും ഒഴുകിയെത്തി.
വൃശ്ചികമാസത്തിലെ ആർദ്രമായകാറ്റ് അവളുടെ ശരീരത്തെ വലിഞ്ഞുമുറുക്കാൻതുടങ്ങി.

പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പടർന്നു.
ദീപസ്തംഭത്തിനുചുറ്റും കോടവന്നു നിറഞ്ഞു.

കാറ്റിന് വേഗതകൂടി, കാറ്റിനൊപ്പം അവളുടെ കേശഭാരവും നൃത്തമാടി.
ഒരുകൈകൊണ്ട് അവളാമുടിയിഴകളെ ഒതുക്കിവച്ചു.

പെട്ടന്ന് ദൂരെ നിന്നൊരു കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയുംതോറും ആ ശബ്ദം അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.

ഭയം ചാരുവിന്റെയുള്ളിൽകിടന്ന് താണ്ഡവമാടി.
ഒരോനിമിഷം കഴിയുംതോറും കൊലുസിന്റെ ശബ്ദം കൂടിക്കൂടി വന്നു.

നാഗക്കാവിലെ ഏഴിലംപാലയുടെ താഴത്തെ ചില്ലയിലൊരു മൂങ്ങ അവളെ വീക്ഷിച്ചു കൊണ്ടിരുന്നുണ്ടായിരുന്നു
ചുറ്റിലും നോക്കിക്കൊണ്ടിരുന്ന ചാരു പെട്ടന്നാണ് മൂങ്ങയെ ശ്രദ്ധിച്ചത്.
വെട്ടിത്തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ നോക്കിയപ്പോൾ തന്നെ അവൾക്ക് അപകടം മനസിലായി.

“അമ്മേ,ദേവീ….,കാവിലമ്മേ…ന്നെ കൈവിടല്ലേ..”
പ്രാർത്ഥനയോടൊപ്പം അവളുടെ നെറ്റിയിൽനിന്നും വിയർപ്പുറത്തുള്ളികൾ പൊഴിയാൻ തുടങ്ങി

കണ്ണുകളടച്ച് പ്രാർത്ഥിക്കുമ്പോൾ തന്റെ കാലിലെന്തോ ഇഴയുന്നപോലെ അവൾക്ക്തോന്നി.
ചാരു കണ്ണ് തുറന്ന് താഴേക്ക് നോക്കി
കറുത്തനിറമുള്ള ഒരു പൂച്ച.
അതിന്റെ വണ്ണമുള്ള വാല്കൊണ്ട് അവളുടെ കാലിനെ തടവുന്നുണ്ടായിരുന്നു.

“അമ്മേ…”
ഭയത്തോടെ അവൾ നീട്ടിവിളിച്ചു.
എന്നിട്ട് പിന്നിലേക്ക് വലിഞ്ഞു
പൂച്ച അവളെതന്നെ നോക്കിനിന്നു.
നീലകലർന്ന മഞ്ഞനിറമുള്ള അതിന്റെ കണ്ണുകളിൽ തന്നെയുണ്ട്.
ഭീകരമായ എന്തോ കാഴ്ച്ചക് സാക്ഷ്യം വഹിക്കാൻ വേണ്ടി വന്നതാണെന്ന്.

രണ്ടുംകൽപ്പിച്ച് തൊണ്ടയിൽ ഊറിവന്ന ഉമിനീർ ഇറക്കിക്കൊണ്ട്, അവൾ മനക്കലിലേക്ക്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചു.
അപ്പോഴാണ് ദീപസ്തംഭത്തിൽ തെളിഞ്ഞ തിരിനാളം അണഞ്ഞിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
അതിന് ചുറ്റും വ്യാപിച്ചുകിടന്നകോട ആർക്കോവേണ്ടി വഴിയൊരുക്കി.
ദീപസ്തംഭത്തിന്റെ പിന്നിൽ നിന്നും ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു.

ഇനി തന്റെ തോന്നാലാണോ എന്നറിയാൻ അവൾ കൈകൾകൊണ്ട് കണ്ണൊന്ന് തിരുമ്മി,
ധൈര്യം സംഭരിച്ച് വല്ല്യച്ഛൻ കെട്ടികൊടുത്ത വലതുകൈയിലെ രക്ഷ ഇടത് കൈകൊണ്ട് തടവി.

രക്ഷകെട്ടിക്കൊടുക്കുമ്പോൾ അന്ന് വല്ല്യച്ഛൻ പറഞ്ഞ വാക്കുകൾ അവൾ ഓർത്തെടുത്തു.

“ശ്രീ ദുർഗ്ഗദേവിയുടെ തിരുമുൻപിൽവച്ച്
ഏഴുദിവസം വൃതാനുഷ്ഠാനത്തോടുകൂടി
നാമജപ മന്ത്രങ്ങളാൽ പൂജിച്ചെടുത്ത രക്ഷയാണിത്,
ദുഷ്ടശക്തികൾക്ക് നിന്നെ ഉപദ്രവിക്കാനോ,കീഴ്പെടുത്തുവനോ ഈ രക്ഷയുള്ളടത്തോളംകാലം കഴിയില്ല.”

ചാരു ധൈര്യം സംഭരിച്ച് ചോദിച്ചു.

“ആരാ… അത്…”

വെള്ളപട്ടുപാവടയണിഞ്ഞ്
മുഖം വ്യക്തമല്ലാത്ത ഒരു സ്ത്രീരൂപം അവൾക്ക് സമാന്തരമായി ദീപസ്തംഭത്തിന് ചാരെ നിന്നു.

വീണ്ടും ഉച്ചത്തിൽ അവൾ ചോദിച്ചു

“കേട്ടില്ല്യാ ന്നുണ്ടോ..ആരാ അവിടെ..?”

കൊലുസിന്റെ കിലുക്കം മാത്രമായിരുന്നു അവൾക്ക് മറുപടി.
പിന്നെ മുത്തുമണികൾ പൊഴിയുന്നപോലെയുള്ള ഒരു ചിരിയാണ് കേട്ടത്.

ചാരു പിന്നിലേക്ക് രണ്ടടിവച്ചുനിന്നു.

“നീ ആരെയാണോ തിരക്കിവന്നത് അവളാണ് ഞാൻ…”
വീണ്ടും ആ സ്ത്രീരൂപം ആർത്തുച്ചിരിച്ചു…

ആ ശബ്ദം ചാരുവിന്റെ ചെവിയിലെ കർണ്ണപടത്തിൽ ചെന്നുപതിച്ചു.

“നിക്ക് മനസിലായില്ല്യാ ആരാന്ന്…”

ആ സ്ത്രീരൂപം അടുത്തേക്ക് വരുന്നതായി തോന്നിയ ചാരു ശ്രീ ദുർഗ്ഗദേവിയെ മനസിൽ ധ്യാനിച്ചു.

ശ്രീദുർഗ്ഗാദേവിയുട സാനിധ്യം അവളിൽ ചൊരിയുന്നുണ്ടെന്നു മനസ്സിലാക്കിയ ആ സ്ത്രീരൂപം അവളിൽ ഒരുനിശ്ചിത അകലംപാലിച്ച് നിന്നു.
നിലാവ് ഭൂമിയിൽ നിന്ന് പിൻവാങ്ങി. ചന്ദ്രനെ ദുഷ്ട്ടശക്തികൾ ആവരണം ചെയ്തിരിക്കുന്നു .
ചുറ്റിലും അന്ധകാരം വ്യാപിച്ചു.

“നിനക്കാറിയാണോ ഞാനാരാന്ന്…?
ഭദ്ര..”
ഘോരമായ ശബ്ദത്തോട്കൂടിയ ഇടിയും മിന്നലും ഭൂമിയിൽ ഒരുമിച്ചുപതിച്ചു.

ഭദ്രയെന്ന്കേട്ടതും ചാരു ശ്വാസം പെട്ടന്ന് ഉള്ളിലേക്ക് വലിച്ചു.

മിന്നലിന്റെ പ്രകാശത്തിൽ ഭദ്രയുടെ മുഖം ചാരുവ്യക്തമായി കണ്ടു.

അഴിഞ്ഞു വീണ കേശം.
അഞ്ജനം വാൽനീട്ടിയെഴുതി നെറ്റിയിൽ കുങ്കുമം കലർന്ന പൊട്ട്ചാലിച്ചിരിക്കുന്നു.
വിടർന്ന കണ്ണുകളിൽ പ്രതികാരത്തിന്റെ അഗ്നിആളിക്കത്തുന്നു.
എങ്കിലും അവളുടെയത്ര സൗന്ദര്യം ചിലപ്പോൾ ദേവലോകത്തെ രംഭക്കും,മേനകയ്ക്കും ഉണ്ടായിരിക്കില്ല.
അത്രക്ക് സുന്ദരിയായിരുന്നു ഭദ്ര.

“മുത്തശ്ശി പറഞ്ഞ അതേരൂപം”
ഒരുനിമിഷം ചാരു മുത്തശ്ശി പറഞ്ഞ വാക്കുകളെ ഓർത്തു.

അതുവരെ സംഭരിച്ച ധൈര്യമെല്ലാം ഭദ്രയെ കണ്ടപ്പോൾ ചോർന്നുപോയിരിക്കുന്നു.

ദുർഗ്ഗാദേവിയുടെ അനുഗ്രഹത്തിൽ വല്ല്യച്ഛൻ കെട്ടികൊടുത്ത രക്ഷക്ക്
ധൈര്യംപകരാൻമാത്രം കഴിയുന്നില്ലന്ന സത്യം അവൾ തിരിച്ചറിഞ്ഞ നിമിഷം
പിന്തിരിഞ്ഞോടി.

മനക്കലിൽ വന്ന്കയറിയ ചാരു ആരെയും കാണാത്തത് കൊണ്ട് എല്ലായിടവും തിരഞ്ഞു നോക്കി..
ഊട്ടുപുരയിൽനിന്ന് സാവിത്രിതമ്പുരാട്ടിയുടെയും,
മുത്തശ്ശിയുടെയും
സംസാരം കേട്ടാവൾ സംഭവിച്ചകര്യങ്ങളെല്ലാം മുത്തശ്ശിയോട് പറയാൻവേണ്ടി
അങ്ങോട്ട് ഓടിച്ചെന്നു.

ഊട്ടുപുരയിൽ ചെന്ന് കണ്ടകഴ്ച്ച അവളെ വീണ്ടു ഭയപ്പെടുത്തി..

മനക്കലെ ദാസിപെണ്ണ്
കുഴഞ്ഞുവീണുകിടക്കുന്നു
ചുറ്റും എല്ലാവരും വട്ടംകൂടിയിരുന്ന് അവളെ തട്ടി വിളിക്കുന്നുണ്ട്

“ന്താ മ്മേ…”

പിന്നിലൂടെവന്ന് സവിത്രിതമ്പുരാട്ടിയുടെ തൊളിൽപിടിച്ചുകൊണ്ട് ചാരു ചോദിച്ചു.

“എവിട്യായിരുന്നു ന്റെ കുട്ട്യേ… ത്രനേരായി വിളിക്ക്ണു..”

അവളെ നോക്കി മുത്തശ്ശിചോദിച്ചു.
എന്നിട്ട് ലോട്ടയിൽ വെള്ളമെടുത്ത് ബോധരഹിതയി കിടക്കുന്ന ദാസിപ്പെണ്ണിന്റെ മുഖത്തേക്ക് തെളിച്ചു.

വെള്ളം തെളിച്ചയുടനെ അവളെണീറ്റു,
സ്ഥാനം തെറ്റിയ മേൽമുണ്ടുകൊണ്ട് മാറിനെ മറച്ച് അവൾ ചുറ്റിലും നോക്കി
സവിത്രിതമ്പുരാട്ടിയും മാറ്റ് ദാസികളുംകൂടെ അവളെ പിടിച്ചെഴുനേല്പിച്ചു.

“ന്താ കുട്ട്യേ…ണ്ടായേ..”
അവൾക്ക് നേരെ ശുദ്ധജലം നീട്ടികൊണ്ട് ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.

“വല്ല്യാമ്പ്രാട്ടി… കാവില് …അവിടെ.. ”
ഭയത്തോടെ അവൾ പറഞ്ഞു.

“ന്താ ച്ച തെളിച്ചു പറയ് ന്റെ കുട്ട്യേ…”
ഭാർഗ്ഗവിതമ്പുരാട്ടി അവളെ ആശ്വസിപ്പിച്ചു.

“കാവില്…. കണ്ടു, ചെറിയമ്പ്രാട്ടിയെ,
ഏന് പേടിയാ… രക്ഷിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *