ഭദ്ര നോവല്‍ 2

“ഉവ്വ് മ്പ്രാട്ടി… ഏൻ കണ്ടിരിക്ക്ണ്…
ഏനറിയാ… ”
ലോട്ടയിൽ വെള്ളവുമായി നിൽക്കുന്ന മനക്കലെ ദാസി നങ്ങേലി പറഞ്ഞു.

“ഉവ്വോ… ന്നാ വേഗം അത് പറിച്ചോണ്ട് വര്യാ..”

“മ്പ്രാട്ടി…. നേരം ഇശ്ശ്യായിരിക്കിണു.. ഏനോറ്റക്ക്..”
നങ്ങേലി വിസമ്മതമറിയിച്ചു.

“മാധവാ… ഇയുംകൂടെ ചെല്ലൂ… വേഗാവട്ടെ..”
തിരിഞ്ഞുനിന്ന് മാധവനോട് പറഞ്ഞു.

മുറ്റത്തേക്കിറങ്ങിയ മാധവൻ തെങ്ങോലയുടെ തലപ്പ് മുറിച്ച് ചൂട്ടുണ്ടാക്കി
തലപ്പത്ത് തുണി വച്ചുകെട്ടി അൽപ്പം എണ്ണപുരട്ടി കത്തിച്ചു.

“വാര്യാ…”
മാധവൻ മുൻപേ വേഗത്തിൽ നടന്നു, പിന്നാലെ നങ്ങേലിയും.

മാധവന്റെ കാൽച്ചുവടുകൾകൊപ്പം പിടിക്കാൻ നങ്ങേലി നന്നേ കഷ്ട്ടപെട്ടു.
നാഗക്കാവ് താണ്ടി ഇടത്തോട്ട് തിരിഞ്ഞ് ചെറിയ ഇടവഴിയിലൂടെ അവർ നടന്നു.

“മ്പ്രാനെ…ഒന്ന് നിൽക്കൂ.. ഈടന്ന് അൽപ്പം കൂടെ പോയാ അമ്പലെത്തി.”

നടത്തം നിർത്തി അയ്യാൾ തിരിഞ്ഞു നിന്നു.

“നിക്കറിയാ… ഞാ ഇശ്ശ്യായിവിടെ.. ന്നെ പഠിപ്പിക്കണ്ടാ ട്ടോ… “

കത്തിയെരിയുന്നചൂട്ട് വീശി അൽപ്പം ദേഷ്യത്തോടെ തമ്പുരാൻ പറഞ്ഞു.

“എവിട്യാ ച്ചാ നോക്കൂ.”

മുഖം അൽപ്പം കയറ്റിപ്പിടിച്ചുകൊണ്ട്
അവൾ തമ്പുരാനെ നോക്കി.

“ഹൈ, ന്റെ മോത്തേക്ക് നോക്കാനല്ല ചെടി എവിട്യാന്ന് നോക്കാനാ പറഞ്ഞേ…”

ഇടവഴിലിലെ മുളകൊണ്ട് പണികഴിപ്പിച്ച വേലിക്കിടയിലൂടെ അവൾ തന്റെ കണ്ണുകൾ കൊണ്ട് ആ ചെടി പരതി.

ഇരുട്ടിന്റെ നിശബ്ദത മാധവന്റെ ചെവികളിൽ വന്നുപതിച്ചു. ചെവീടിന്റെ കനത്ത ശബ്ദവും, ഇളങ്കാറ്റും ചുറ്റിലും പരന്നു.
മൂങ്ങകൾ പേടിപ്പെടുത്തുന്ന രീതിയിൽ
വൃക്ഷത്തിന്റെ മുകളിലിരുന്ന് മൂളുന്നത് കേട്ട മാധവൻ നാലുഭാഗത്തും തിരിഞ്ഞുനോക്കി.

ഒറ്റക്കലങ്കിലും അയ്യാളുടെ മനസിൽ ഭയം ഉടലെടുത്തു.

“ഇവിടെല്യല്ലോ മ്പ്രാനെ… കുറച്ചപ്പർത്തേക്ക് പോയി നോക്കാ…”
നങ്ങേലി പറഞ്ഞു.

“ന്നാ വാര്യാ…”
നങ്ങേലിയെ മുൻപിലാക്കി മാധവൻ ചൂട്ടും കത്തിച്ച് പിന്നിൽ നടന്നു.
പിന്നിലൂടെ നടക്കുമ്പോഴും
ഇരുണ്ട വെളിച്ചത്തിലും അയ്യാൾ അവളുടെ വെടിവോത്ത ശരീരസൗന്ദര്യത്തെ ആസ്വദിക്കുകയായിരുന്നു.

ഇടവഴി പിന്നിട്ട് അവർ പടർന്ന്കിടക്കുന്നവള്ളികളും മരങ്ങളും തിങ്ങി നിൽക്കുന്ന ചെറു വനത്തിലേക്ക് ചെന്നെത്തി.
കത്തിച്ച ചൂട്ടിന്റെ കനൽകുടഞ്ഞിട്ട് അയ്യാൾ താഴേക്ക് നോക്കി.

“.. ദേ ഇവിട്യരുപാട് സസ്യങ്ങളുണ്ടല്ലോ, ഇതാണോ നോക്കൂ.”

മാധവൻ കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് നങ്ങേലി ചെന്നുനോക്കി.
പക്ഷെ അവരുദ്ദേശിച്ച മരുന്ന് അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല..

“വാര്യാ… നമുക്ക് തിരിച്ചുപോവ്വാ.. ഹരിയിപ്പോ വൈദ്യരുമായി വന്നിട്ട്ണ്ടാവും..”
തിരച്ചിൽ മതിയാക്കി മാധവൻ പറഞ്ഞു.

“മ്പ്രാനെ… അൽപ്പം മുന്നോട്ട് പോയാ ആടെ സർപ്പക്കാവ് ണ്ട്.
ആയിന്റെ ചുറ്റൊറം ണ്ടാവും, ആടെകൂടെ നോക്യാലോ…”
പ്രതീക്ഷ കൈവിടാതെ നങ്ങേലി ചോദിച്ചു.

“മ് ശരി… ന്നാ അത്രേടം വരെ പോയി നോക്കാ…”

ചെറിയവനത്തിലൂടെ നടന്ന് അവർ ആൾപെരുമാറ്റമില്ലാത്ത സർപ്പക്കാവിനോടടുതെത്തി.

ചുറ്റിലും വള്ളികൾപടർന്ന് പന്തലിച്ചിരിക്കുന്നു. സർപ്പക്കാവിന്റെ വലത് ഭാഗത്ത് തന്നെപലമരവും, അതിനോട് ആകാശംമുട്ടെ വളർന്നകരിമ്പനയുംനിൽക്കുന്നു.
വൃശ്ചികമാസത്തിലെ തണുത്ത കാറ്റും, പൂത്തുതളിർത്തു നിൽക്കുന്ന പാലപ്പൂവിന്റെയും ഗന്ധം അയ്യാളെ കോരിത്തരിപ്പിച്ചു.

വൈദ്യരുമായി ഹരി പെട്ടന്ന് തന്നെ തിരിച്ചെത്തി. ചില പച്ചില മരുന്നുകൾ വച്ചുകെട്ടി രാമൻ നായരെ കിടത്തി ചികിത്സിച്ചു.

ഭാർഗ്ഗവിതമ്പുരാട്ടി മാധവനും നങ്ങേലിയും പോയവഴിയെ ഇടവും വലവും നോക്കുന്നത് കണ്ട ഹരി ചോദിച്ചു

“മുത്തശ്ശി ആര്യെ നോക്കണേ..”

“നങ്ങേലിയും നിന്റെ അച്ഛനും കൂടെ ശങ്കുപുഷ്പ്പത്തിന്റെ ചെടി പറിക്കാൻ പോയിട്ട് ഇതുവരെ വന്നില്ല്യാ… “

“തിനാണോ ങ്ങനെ ആദിപിടിച്ചിരിക്കണേ.. വരും… മുത്തശ്ശി അകത്തേക്ക് കയറി ഇരിക്യാ…നേരം ഇശ്ശ്യായിരിക്കിണു.”

ഹരി മുത്തശ്ശിയെപിടിച്ച് ഉമ്മറത്തേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *