ഭദ്ര നോവല്‍ 2

“അപ്പൊ ഭദ്ര അമാനുഷിക ശക്തിയുള്ളവളായിരുന്നോ മുത്തശ്ശി..?”
അത്ഭുതത്തോടെ ചാരു ചോദിച്ചു

“അങ്ങനെ ചോദിച്ചാൽ…?”
ഭാർഗ്ഗവിതമ്പുരാട്ടി ചിന്താകുലയായി ഇരുന്നു.

“ന്നിട്ട് “

“ഓള് കൊണ്ടച്ച പാലും, നൂറും നാഗങ്ങൾ വന്ന്കഴിക്കുന്നത് ഞങ്ങൾ നോക്കി നിന്നിട്ട്ണ്ട്,
ആയിടക്കാണ് ക്ഷേത്രത്തിലെ പൂജാതികർമ്മങ്ങൾ ചെയ്യാൻ തൃക്കണ്ടിയൂർ ഇല്ലത്തെ ഇളയസന്തതി ഉണ്ണികൃഷ്ണൻ തിരുമേനി മനക്കല് വന്നത്.

ഭദ്രയുടെ പെരുമാറ്റംശ്രദ്ധിച്ച തിരുമേനി അച്ഛൻ തമ്പുരാനോട് കാര്യങ്ങൾ അവതരിപ്പിച്ചു.
ഗണിച്ചുനോക്കാൻ അച്ഛൻ തമ്പുരാൻ കല്പിച്ചു.
ചിലഭാഗങ്ങൾ തിരുമേനിക്ക് അവ്യക്തമായിരുന്നു.
തിരുമേനി അവളുടെ ജാതകം പരിശോദിച്ച് വീണ്ടും ഗണിച്ചു നോക്കി.
അപ്പൊ അറിഞ്ഞ കാര്യങ്ങൾകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി..”

“എന്താ തിരുമേനി പറഞ്ഞേ”

ചാരു ചെവിരണ്ടും കൂർപ്പിച്ചു

“ധ്യാനത്തിലായിരുന്ന തിരുമേനി കണ്ണുകൾ
തുറന്ന് അച്ഛൻതമ്പുരാനോട് പറഞ്ഞു

‘ദാരാ… ഈ വിഡ്ഢിത്തം പുലമ്പിയെ…
ഈ കുട്ടിടെ നാൾ ആയില്ല്യ…
നല്ല അസ്സൽ ആയില്ല്യം…
മകത്തിലേക്ക് കടന്നിട്ടില്ല്യാ..
നാഴിക മാറ്റംണ്ട്.. ഇത്ര വർഷായിട്ട് ഇടത്തെ സ്ത്രീജനങ്ങൾക്ക് ന്തേലും സംഭവിച്ചോ.. ഇല്യാല്ലോ..
ദേവി ചൈതന്യം കാണ്ണ്ണ്ട്,
നാഗായക്ഷിയുടെ കടാക്ഷവും..
ഇങ്ങട് വിളിക്യാ ആ കുട്ടിയെ ന്നിട്ട് കുളിപ്പിച്ച് ശുദ്ധിവരുത്തി ഇവിടെ ഇരുത്ത…
ഉം പെട്ടന്നാകട്ടെ..’
ഉണ്ണികൃഷ്ണൻ തിരുമേനി അച്ഛൻ തമ്പുരാനോട് കല്പിച്ചു.

തിരുമേനി കല്പിച്ചതും മനക്കലെ ദാസിപെണ്ണുങ്ങൾ ഓളെ കൂട്ടികൊണ്ടുവന്ന് തിരുമേനിക്ക് സമാന്തരമായി ഇരുത്തി.
ആദ്യം കുങ്കുമം എടുത്ത് ഓളെ കൈകളിൽ കൊടുത്തു,എന്നിട്ട് തിരുമേനി ചൊല്ലികൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി..
പിന്നീട് മഞ്ഞൾപ്പൊടിയും കൊടുത്തു ഓൾടെ കൈകളിൽ…
വീണ്ടും മന്ത്രങ്ങൾ ചൊല്ലി.

തിരിച്ചു വാങ്ങിയ കുങ്കുമവും,
മഞ്ഞൾപ്പൊടിയും തിരുമേനി ഒരു തളികയിൽ വച്ചിട്ട് ഭദ്രയെ ഒന്ന് നോക്കി..
ആനന്ദം തിരുമേനിയുടെമുഖത്ത് ദർശിച്ച അച്ഛൻതമ്പുരാൻ കാരണം തിരക്കി.

“ന്തയിരിക്കും മുത്തശ്ശി കാരണം?”
ചാരു ചോദിച്ചു.

” അന്ന് പറഞ്ഞ കന്യക….
മനക്കലെ വിളക്ക്..
നാഗകന്യകയുടെ ചൈതന്യമുള്ളവൾ
ആയില്ല്യം… അതോള..”

“ങേ.. ആര്… ഭദ്രയോ…”
ചാരുവിന്റെ കണ്ണുകൾ വട്ടംവച്ചു.

“ഉം,അതെ.”

“ന്നിട്ട്”

“അന്നുവരെ ഓൾക്ക് നേരെ ശകാരങ്ങളായി നിന്നോർ സ്നേഹംകൊണ്ട് പൊതിഞ്ഞു..
കീറിപ്പറിഞ്ഞ ഉടുപ്പെല്ലാം ഉപേക്ഷിച്ചു… പകരം പട്ടിൽ നെയ്ത പട്ടുപാവാടയണിഞ്ഞ് മനക്കലെ കന്യകയായി വാഴിച്ചു ഭദ്രയെ.

“ഭദ്രയെ കാണാൻ നല്ലഭംഗിണ്ടായിരുന്നു
ല്ലേ മുത്തശ്ശി..”
അൽപ്പം കുശുമ്പോടെയാണ് ചാരു ചോദിച്ചത്.
“അതെ,..നല്ല വെളുത്ത് പളുങ്കുപോലെയുള്ള ശരീരം,
അഞ്ജനംകൊണ്ട് എപ്പോഴും വാൽകണ്ണെഴുതും.
അധികം ഉയരല്ല്യാത്ത പ്രകൃതം,
പട്ടുപാവാടയാണ് ഓൾക്ക് ഇഷ്ട്ടം.”

ചാരു ഓരോ വാക്കുകളും ശ്രദ്ധയോടെ ശ്രവിച്ചു,
പ്രകൃതിയിലിരുന്നെവിടെയോ ഭദ്ര ഇതൊക്കെ കേൾക്കുന്നുണ്ടെന്ന് ചാരുവിന് തോന്നി, അവൾ ചുറ്റിലും നോക്കി

“ഇല്ല പ്രകൃതിക്ക് ഒരുമാറ്റവുമില്ല
ശാന്തം.”

പക്ഷെ കാവിലെ നാഗങ്ങൾ പാലമരത്തിന്റെ ചില്ലയിലൂടെയിഴയുന്നത് അവൾ കണ്ടു,
ആൽമരത്തിലെ വവ്വാൽകൂട്ടങ്ങൾ കലപില ശബ്ദമുണ്ടാക്കി ചിലച്ചു.

“മുത്തശ്ശി..എങ്ങനെ മരണപ്പെട്ടു ഭദ്ര..?

ചാരു മുറുക്കാൻപെട്ടിയിൽ നിന്നും വെറ്റിലയും പുകയിലയും, നൂറും,അടക്കയും ചേർത്ത് കൂട്ടുണ്ടാക്കികൊണ്ടു ചോദിച്ചു.

“അന്നൊൾക്ക് ഇരുപത്തൊന്ന് വയസ്.
ഒരിസം കാവിൽ വിളക്ക് വക്കാൻ പോയതാ… പിന്നെ ഞങ്ങൾ കണ്ടത്
അർദ്ധനഗ്നയായി കൽപടവിൽ കിടക്കുന്ന ഭദ്രേനെണ്…
ഒരുനോക്കെ കണ്ടോള്ളു.. പിന്നെ വയ്യ…
ആ ദുരന്തത്തിന് ശേഷം സകല ഐശ്വര്യങ്ങളും നഷ്ട്ടപ്പെട്ടു. അസുഖങ്ങളും,മരണങ്ങളുമായി മനക്കല് .”

ദീർഘശ്വാസമെടുത്ത് ഭാർഗ്ഗവിതമ്പുരാട്ടി പറഞ്ഞുനിർത്തി.

“അപ്പൊ ഹരി നിന്നോടൊന്നും പറഞ്ഞിട്ടില്ല്യേ…”

Leave a Reply

Your email address will not be published. Required fields are marked *