“ഇല്ല്യാ…ഞാൻ ആദ്യയിട്ടാ…..”
ചാരു പറഞ്ഞുമുഴുവനാക്കുന്നതിന് മുൻപ് മുകളിലെ സാവിത്രിതമ്പുരാട്ടിയുടെ മുറിയിൽ നിന്ന് ഒരലർച്ചകേട്ടത്.
“അമ്മ”
ചാരു ഒരുനിമിഷം ആലോചിച്ചു നിന്നു.
“അമ്മേ….”
അവൾ അമ്മയെ നീട്ടിവിളിച്ച് ഉമ്മറത്തിണ്ണയിൽനിന്ന് എഴുന്നേറ്റ് തെക്കിനിക്കടുത്ത മുറിയിലേക്ക് ഓടി…”
“സാവിത്രി.. ന്താ അവിടെ….”
ഭാർഗ്ഗവിതമ്പുരാട്ടിയും കൂടെ ചെന്നു.
അതിവേഗം കോണിപ്പടികൾ കയറിചെന്ന ചാരുലത കണ്ടത് ജാലകത്തിനടുത്ത് വച്ച മൺകൂജ താഴെവീണ് ഉടഞ്ഞിരിക്കുന്നകാഴ്ച്ചയാണ്.
പേടിച്ച് ചുരുണ്ടിരിക്കുന്ന സാവിത്രിതമ്പുരാട്ടിയെ അവൾ മാറോട് ചേർത്ത് പിടിച്ചു.
“ന്ത് പറ്റിയമ്മേ…”
“ദേ… ആ കൂജ… ആ കൂജ തനിയെ…തനിയെ നീങ്ങി താഴെ വീണു..
അതില് വെള്ളല്ല്യ…
ദേ ഇപ്പ…അത് കണ്ടോ? അതില് വെള്ളം…”
“അമ്മക്ക് തോന്നിതാകും ഞാനൊന്ന് നോക്കട്ടെ”
ചാരു കട്ടിലിൽ നിന്ന് എഴുന്നേറ്റു.
“വേണ്ടാ…”
സാവിത്രി അവളുടെ കൈകൾ പിടിച്ചുവച്ചു
ചാരു വലംകൈകൊണ്ട് ആ ബന്ധനം വേർപ്പെടുത്തി.
ഉള്ളിൽ ഭയമുണ്ടെങ്കിലും പകലാണെന്നസത്യം അവൾ തിരിച്ചറിഞ്ഞു.
മെല്ലെ ചിന്നിചിതറിയ കൂജക്കരികിൽ അവൾ ഇരുന്നു.
നിലത്ത് വീണ കൂജയിലെ വെള്ളം പല ആകൃതിയിൽ പരന്നു.
തളം കെട്ടിനിന്ന വെള്ളം പെട്ടന്ന് ഒഴുകാൻ തുടങ്ങി. ചാരു അതിനെ പിന്തുടർന്നു..
വെള്ളമൊഴുകി ചെന്ന്നിന്നത് പുറത്തേക്കുള്ള വാതിലിന്റെ അടുത്തായിരുന്നു.
ഇരുനിറത്തിലുള്ള ഒരു കാലിനെ അത് വലയം ചെയ്തു.
ചാരു മുകളിലേക്ക് നോക്കി.
“നീയ്യോ… ന്താ ഇവിടെ…”
“ചെറിയമ്പ്രാട്ടി വെള്ളം വേണം ന്ന് പറഞ്ഞിരുന്നു അത്ടുക്കാൻ പോയതാ..”
വെള്ളംനിറച്ച മൺകൂജ കൈയിൽപ്പിടിച്ചുകൊണ്ട് മനക്കലെ ദാസിപെണ്ണ് പറഞ്ഞു.
“മോളെ… ഞാനാ ഒളോട് വെള്ളം കഴിഞ്ഞപ്പ കൊണ്ടരാൻ പറഞ്ഞേ…”
ഭാർഗ്ഗവിതമ്പുരാട്ടിയുടെ മടിയിൽ കിടന്നുകൊണ്ട് സാവിത്രിതമ്പുരാട്ടി പറഞ്ഞു.
ചാരു വീണ്ടും ചിന്നിചിതറിയ കൂജക്കരികിൽ വന്നുനിന്നു
ഒരുകൈ അരയിൽ കുത്തിപിടിച്ചുകൊണ്ടു സ്വയം ചോദിച്ചു
“ദിപ്പങ്ങന്യാ താഴേക്ക് വീണേ.. ‘അമ്മ പറഞ്ഞപ്രകാരം വെള്ളം ശകലം പോലുംണ്ടായിരുന്നില്ല്യ… പിന്നെ ഇപ്പ ങ്ങനെ ഇത്രേം വെള്ളം…”
ചാരുവിനെ മനസിൽ ചോദ്യങ്ങളുയർന്നു
അവൾ ചുറ്റിലും നോക്കി,
അസ്വാഭാവികമായ ഒന്നും തന്നെ അവിടെ കാണാൻ കഴിഞ്ഞില്ല.
അടഞ്ഞു കിടക്കുന്ന ജാലകത്തിനടുത്തേക്ക് വന്ന് ഒരുപൊളിതുറന്നു.
വെളിച്ചം ആ മുറിയിലേക്ക് അടിച്ചുകയറി ഒരുനിമിഷം അവൾ കണ്ണുകൾ രണ്ടും അടച്ചുപിടിച്ചു,എന്നിട്ട് പതിയെ തുറന്നു,
വെളിച്ചം വിട്ടുപോയിട്ടില്ല
ജാലകത്തിലൂടെ ചാരു സൂക്ഷിച്ചുനോക്കി,
കാട്ടുവള്ളികളാൽ പടർന്ന് കാട്മൂടിക്കിടക്കുന്ന നാഗക്കാവായിരുന്നു.
അവൾക്ക് സമാന്തരമായി കണ്ടത്.
പുറത്ത് ശാന്തമായ അന്തരീക്ഷം, മനക്കലെ കോഴികൾ അങ്ങോട്ടുമിങ്ങോട്ടും കൊക്കിപ്പറിനടക്കുനുണ്ട്.
അവളുടെ അജ്ഞനമെഴുതിയ കണ്ണുകൾ വീണ്ടും നാഗക്കാവിലേക്ക് തിരിഞ്ഞു.
അപ്രതീക്ഷിതമായി വലിയ ശബ്ദത്തോട്കൂടി തുറന്നിട്ട ജാലകപ്പൊളി വന്നടഞ്ഞു.
“അമ്മേ…” ഭയത്തോടെ ചാരു രണ്ടടി പിന്നിലേക്ക് വലിഞ്ഞുകൊണ്ട് വിളിച്ചു.
“ന്റെ കുട്ട്യേ…. ന്താ ദ്..”
ഭാർഗ്ഗവിതമ്പുരാട്ടി ചോദിച്ചു.
“ഒന്നൂല്യ മുത്തശ്ശി..കാറ്റിന് അടഞ്ഞതാ..”
അടഞ്ഞ ജാലകപ്പൊളി അവൾ വീണ്ടും തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.
എത്ര ശ്രമിച്ചിട്ടും ചാരുവിന് അടഞ്ഞ പൊളി തുറക്കാൻ കഴിഞ്ഞില്ല.
ശ്രമം പരാജയപ്പെട്ടപ്പോൾ കാവിലെ നാഗങ്ങളെ മനസിൽ ധ്യാനിച്ചു.
“ഓം നാഗ നാഗ, നാഗേന്ദ്രായഃ
ഓം നാഗ നാഗ നാഗേന്ദ്രായഃ
ഓം നാഗ നാഗ നാഗേന്ദ്രായഃ
നാഗാ നാഗരാജാ നാഗയക്ഷ നമോസ്തുതേ.”
സർവ്വശക്തിയുമെടുത്ത് ചാരു കാറ്റിൽ അടഞ്ഞുകിടന്ന ആ ജാലകപ്പൊളി തുറന്ന്
കാവിലേക്ക് നോക്കി.
ആൽമരത്തിന്റെ വേരുകളും,വള്ളികളും പടർന്ന് പന്തലിച്ചു നിൽക്കുന്ന നാഗക്കാവിൽ ഒരു സ്ത്രീരൂപം അവൾ കണ്ടു.
പെട്ടന്ന് തന്നെ ആ രൂപം ആൽമരത്തിന്റെ ഇടയിലേക്ക് മറഞ്ഞു.
