ഭദ്ര നോവല്‍

തിരുമേനി മന്ത്രങ്ങൾ ജപിച്ച് ഹോമാകുണ്ഡത്തിലേക്ക് നെയ്യ് അർപ്പിച്ചു.

പാതിതളർന്ന സാവിത്രിതമ്പുരാട്ടിയെ ചാരു ചേർത്തുപിടിച്ചു.

“മോളെ..,ഹരികുട്ടൻ..”
തേങ്ങികരഞ്ഞുകൊണ്ട് തമ്പുരാട്ടി ചാരുവിന്റെ മാറിലേക്ക് ചാഞ്ഞു.

“ഒന്നുല്ല്യാമ്മേ… ദേവി കൈവിടില്ല്യാ, നിക്ക് വിശ്വാസണ്ട്, ഹരിയേട്ടന് ഒന്നും സംഭവിക്കില്ല്യാ..”
ചാരു അമ്മയെ സമാധാനിപ്പിച്ചു.

“ഓം ഹ്രീം രോഹിണി,രോഹിണി
ദുർഗ്ഗേശ്വരി,ദുർഗ്ഗേശ്വരി…”

തിരുമേനി മന്ത്രങ്ങൾ ഉരുവിടുമ്പോഴും ഭദ്ര ഓരോ നിമിഷവും അവസാനിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഹോമകുണ്ഡത്തിലെ അഗ്നി നീലനിറമായി മാറിതുടങ്ങി

“തിരുമേനി…”
ഇടറിയ ശബ്ദത്തിൽ ഭദ്ര വിളിച്ചു.

പൂജിച്ചെടുത്ത മാധവന്റെ രക്ഷ നാക്കിലയിൽ വച്ചിട്ട് തിരുമേനി അവളെ തിരിഞ്ഞുനോക്കി.

“മ്.. പറയ്യാ….”

“ന്നെ ആവാഹിക്കാതിരുന്നൂടെ ,
ആർക്കും ഒരു ബുദ്ധിമുട്ടില്ല്യാണ്ട് എവിടേക്കെങ്കിലും പൊയ്കൊളാ…”

“ഇല്ല്യാ ഭദ്രേ, നിന്റെ ആത്മാവിന് ശാന്തി ലഭിക്കണം. ഇല്ല്യാച്ചാ വീണ്ടും നീ നരബലി നടത്തും,
ഇത് ദേവീടെ കല്പനയാണ് നിക്കത് അനുസരിച്ചെപറ്റു.”

തിരുമേനി ചുവന്ന പട്ടിൽ പൊതിഞ്ഞ ആണി; ശംഖിൽനിന്നും തീർത്ഥജലമെടുത്ത്‌ ശുദ്ധിയാക്കിയ നാക്കിലയിൽവച്ചു.

മൂലമന്ത്രം ജപിച്ച് ആവാഹനപൂജയുടെ അവസാനഘട്ടം തുടങ്ങി.

“ഓം ഐം ക്ലീം സൗ:
ഹ്രീം ഭദ്രകാള്യെ നമ:”

ഇരുകൈകളും മുകളിലേക്കുയർത്തി തിരുമേനി അൽപ്പനേരം മിഴികളടച്ച് ലോകമാതാവും,അധിപരാശക്തീയുമായ
ശ്രീ ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ചുകൊണ്ട് മുകളിലേക്കുയർത്തിയ കൈകൾ പതിയെ ചമ്രം പടിഞ്ഞിരിക്കുന്ന തന്റെ കാൽമുട്ടുകളിലേക്ക് അടുപ്പിച്ച്
ചൂണ്ടുവിരൽ തള്ളവിരലിനോട് ചേർത്ത്
ദീർഘശ്വാസമെടുത്ത്‌ ധ്യാനിച്ചു.

“ഓം കാളീം മേഘസമപ്രഭാം
ത്രിണയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുക ശിര:
കൃത്വാ കരാഗ്രേ ഷുച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ
സംഹാരിണീമീശ്വരീം
ഈശ്വര: ഋഷി, പങ്തി:
ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ”

“തിരുമേനി…”
ഇടറിയശബ്ദത്തിൽ ഭദ്ര വീണ്ടും വിളിച്ചു.

കണ്ണുതുറന്ന് തിരുമേനി വലത് വശത്ത് ഭൂമിയെ സ്പർശിക്കാതെ നിൽക്കുന്ന ഭദ്രയുടെ മുഖത്തേക്ക് നോക്കി.

“ഞാൻ പോവാം…”
ഇനിയും തനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ ഭദ്ര മാപ്പിനായ് തിരുമേനിക്ക് മുൻപിൽ കേണു.

“ചെയ്തത് തെറ്റാണ്, നിക്കറിയാം. അപ്പുവേട്ടന്റെ അതേ സ്വഭാവായിരിക്കും ഹരിക്കുംണ്ടാവാന്ന് തെറ്റിദ്ധരിച്ചു.
ചാരുവിന് ഒരു ബുദ്ധിമുട്ടും ണ്ടാവണ്ട ന്ന് കരുതിയാ ഹരിയേം ന്റെ കൂടെ കൊണ്ടോവാന്ന് തീരുമാനിച്ചേ,
പക്ഷേ ചാരുവിന് അവനോടുള്ള സ്നേഹം നിക്ക് കാണാൻകഴിയിണ്ട്.”
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
അപ്പോഴും മുട്ടോളമെത്തിനിൽക്കുന്ന അവളുടെ മുടിയിഴകളെ ഇളംകാറ്റ് തഴുകിതലോടികൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

ഹോമകുണ്ഡത്തിലേക്ക് തിരുമേനി വീണ്ടും നെയ്യ് അർപ്പിച്ചു,
അഗ്നി ആളിക്കത്തി.

പട്ടിൽപൊതിഞ്ഞ ആണി നാക്കിലയിൽനിന്നെടുത്ത് തിരുമേനി കണ്ണുകളടച്ച് മാറോട് ചേർത്തു പിടിച്ച്
ദുർഗ്ഗാദേവിയെ ധ്യാനിച്ചു.

“ഓം കാളീശക്തി ദുർഗ്ഗായ നമഃ”

കൈയിലെടുത്ത ആണി ഭദ്രക്ക് നേരെ പിടിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.

“ഭദ്രേ… മ്…മടങ്ങിക്കോളൂ,,ന്നിയൊരു
പരീക്ഷണത്തിന് മുതിരണ്ട..”

“തിരുമേനി നിക്ക് ഒരു ആഗ്രഹം ണ്ട്,
ഞാൻ വിളക്ക് വച്ചുവന്നിരുന്ന നാഗക്കാവില് ന്നി മുതൽ വിളക്ക് തെളിയിക്കണം,
എല്ലാദിവസവും,”

“ശേഷം ഗണിച്ചുനോക്കിയിട്ട് പറയുന്നതെന്താണോ അതിനനുസരിച്ചയിരിക്കും നിക്കിപ്പോ ന്നും പറയാൻ കഴിയില്ല്യാ..”

തിരുമേനി തീർത്തുപറഞ്ഞു.

“ന്റെ ആഗ്രഹം ന്താണോ അതായിരിക്കും
ഗണിച്ചുനോക്കുമ്പോൾ തെളിയാ
നാഗദേവതകൾ ന്നെ കൈവിടില്ല്യാ.”

ഭദ്ര ചാരുവിന് നേരെ തിരിഞ്ഞു.

“ചാരൂ… ഞാനനുഭവിച്ച നരകയാതനകൾക്കും, കഠിന വേദനകൾക്കും മോക്ഷംകിട്ടിയത് നീ കാരണമാ..
ഹരി…”
നിലത്ത് ബോധരഹിതനായി കിടക്കുന്ന ഹരിയെ നോക്കിക്കൊണ്ട് ഭദ്ര പറഞ്ഞു.

“നിക്ക് തെറ്റ്പറ്റി ക്ഷമിക്കൂ.
അച്ഛനെപോലെയാകുമെന്നു കരുതി ഞാൻ. മാപ്പ് തരണം.”
കൈകൾ കൂപ്പികൊണ്ട് ഭദ്രകേണു.

തിരുമേനി മന്ത്രങ്ങൾ ജെപിച്ചുകൊണ്ടേയിരുന്നു.
കാറ്റിന്റെ ശക്തികൂടി, ശരംവേഗത്തിൽ കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി.
പുറത്ത് വവ്വാലുകൾ കലപില ശബ്ദമുണ്ടാക്കി തൈക്കാട്ട് മനക്കലിന് ചുറ്റും പറന്നുനടന്നു.
ശക്തമായ കാറ്റ് ഭദ്രയെ ആവരണം ചെയ്തു.
ഹോമകുണ്ഡത്തിലെ അഗ്നിആളിക്കത്തി.
തിരുമേനിയുടെ മന്ത്രങ്ങൾ ആ മുറിക്കുള്ളിൽ നിറഞ്ഞുനിന്നു.

കർപൂരത്തിന്റെ ഗന്ധവും, കൈമണിയുടെശബ്ദവും ചുറ്റിലും പരന്നു.

“ല്ലാവരും ദേവിയെ മനസുരുകി പ്രാർത്ഥിച്ചോളൂ.

ചാരുവും, ‘അമ്മ സവിത്രിതമ്പുരാട്ടിയും,
ഭാർഗ്ഗവിതമ്പുരാട്ടിയുംകൂടെ ഇരുകൈകളുംകൂപ്പി ശ്രീ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.

“മ്… മടങ്ങിക്കോളൂ ഭദ്രേ…”
തിരുമേനി വീണ്ടും കല്പിച്ചു.
കൈയിൽ പിടിച്ച ആണി നാക്കിലായിൽ വച്ചിട്ട്
തിരുമേനി ഹോമകുണ്ഡത്തിലേക്ക് വീണ്ടും മന്ത്രങ്ങൾചൊല്ലി നെയ്യ് അർപ്പിച്ചു.
ആളിക്കത്തുന്ന അഗ്നിയിലേക്ക്
നോക്കിക്കൊണ്ട് ഭദ്ര അൽപ്പനേരം നിന്നു.

ഹോമകുണ്ഡത്തിൽനിന്നും അദൃശ്യശക്തി ആവരണം ചെയ്യുന്നതായി അവൾ തോന്നി.
വലിഞ്ഞുമുറുക്കിയ ആ അദൃശ്യശക്തി ഭദ്രയെ പതിയെ തിരുമേനിക്ക് സമാന്തരമായി നിർത്തി.

തിരുമേനി വലതുകൈയിലേക്ക് നാക്കിലയിൽ പൂജിച്ചുവച്ച ആണിയെടുത്ത്‌ അവൾക്ക് നേരെ നീട്ടി.

“മ്… പോയ്‌കോളൂ, നിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ട ശേഷക്രിയകളൊക്കെ ഞാൻ ചെയ്‌തോള..
വീണ്ടുമൊരു ദുരാത്മാവായികാണാൻ വിടെയുള്ളോർ ആഗ്രഹിക്കുന്നില്ല്യാ..”

തിരുമേനി അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

മന്ത്രങ്ങളാൽ ശക്തിയാർജിച്ച ആണി അവളെ തന്നിലേക്ക് ലയിച്ചുചേരാൻ മാടിവിളിച്ചു.

ശക്തമായ കാറ്റിൽ മനക്കലെ കേരവൃക്ഷങ്ങളും, മാവുകളുമെല്ലാം ഉലഞ്ഞാടി.
ജാലകത്തിനരികെ എവിടെനിന്നോ ഒരു മൂങ്ങവന്നിരുന്ന് ഭദ്രയെത്തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു.
ഓടുമേഞ്ഞ പട്ടികയുടെ ഇടയിലൂടെ സ്വർണനിറമുള്ള സർപ്പം ഇഴഞ്ഞുവന്ന് ഫണമുയർത്തി ഭദ്രയെ തന്നെ നോക്കി സിൽക്കാരം മീട്ടിനിന്നു.

സ്വർണനിറമുള്ള സർപ്പത്തെ കണ്ടതും ഭദ്ര തൊഴുകൈയോടെ നിന്നു.

തിരുമേനി ഭദ്രയുടെ കാൽകീഴിലേക്ക് ശംഖിൽ നിന്നും വെള്ളമെടുത്ത് തെളിച്ചു.
വലത് കൈയിൽ പൂവും തുളസികതിരുമെടുത്ത് മാറിലേക്ക് ചേർത്തുപിടിച്ച് ദുർഗ്ഗാദേവിയെ മനസിൽ സങ്കൽപ്പിച്ച് ഭദ്രയുടെ ശരീരത്തിലേക്ക് ആർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *