ടീച്ചറുടെ ഫോൺ വന്നപ്പോഴാണ് രാവിലെ എണീറ്റത്. നേരം എട്ടുമണിയായിരിക്കുന്നു. ടീച്ചർ നാളെ വരാം എന്ന് പറഞ്ഞു. നിരാശ തോന്നിയെങ്കിലും അത് പ്രകടിപ്പിക്കാതെ കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങൾ ഫോൺ വച്ചു. ഞാൻ ടീച്ചറെ പ്രതീക്ഷിക്കുന്ന പോലെ ടീച്ചർക്ക് ഇവിടെ വരാനും താല്പര്യമുണ്ടാകുമോ? ഓരോന്നാലോചിച്ചു ഞാൻ കുറെ നേരം ബെഡിൽ തന്നെ കിടന്നു. പിന്നെ എണീറ്റ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കുളിയും പാസാക്കി നേരെ സൂപ്പർമാർക്കറ്റിലേക്കു തിരിച്ചു.
ടീച്ചറുടെ വരവ് എന്റെ മനസ്സിനെ മാത്രമല്ല. ശരീരത്തെ തന്നെ ബാധിച്ചിരിക്കുന്നു. എന്തെന്നില്ലാത്ത ഒരു ഊർജം എനിക്ക് വന്നിട്ടുണ്ട്. ഒരു ഉന്മേഷം. എല്ലാ പ്രവർത്തികൾക്കും ഒരു ചടുലതയും ആവേശവും. ഞാൻ എന്നോട് തന്നെ ചോദിച്ചു. സാധാരണ ഒരു അഞ്ചോ ആറോ കിലോ സാധനങ്ങൾ വാങ്ങിയാൽ തന്നെ അത് റൂമിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരാൻ എനിക്ക് പാടാന്. ഇന്ന് ഏകദേശം പതിനഞ്ചുകിലോയോളം വരും എല്ലാംകൂടി. ആവേശത്തോടെ എത്ര ഈസിയായാണ് ഞാൻ ഇതെല്ലം താങ്ങി വീട്ടിലേക്കു നടക്കുന്നത്… ലിഫ്റ്റിൽ എത്തിയപ്പോഴാണ് ഞാൻ ഇതെല്ലാം ആലോചിക്കുന്നത്. റൂമിലെത്തി കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ഇനി ക്ഷമയില്ലാത്ത കാത്തിരിപ്പാണ്. ബാക്കിയുള്ള ക്ളീനിങ് ജോലികളും അടുക്കിപ്പെറുക്കി വക്കലുകളും എല്ലാം തീർത്തു. വീടിപ്പോൾ ശരിക്കും ഒരു സുന്ദരഭവനം.
മനസ്സിൽ അല്പം ആശങ്കകളുമുണ്ട്. ടീച്ചർ തനിച്ചാവുമോ വരിക, അതോ കൂടെ ലക്ഷ്‌മിയോ മറ്റേതെങ്കിലും സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ ഉണ്ടാകുമോ? എത്ര നേരം ഇവിടെ ചെലവഴിക്കുമാകോ? മറ്റാരെങ്കിലും കൂടെയുണ്ടെങ്കിൽ വീണ്ടും നന്നായി ഒന്ന് സംസാരിക്കാനൊന്നും പറ്റില്ലല്ലോ… ആവേശവും ആശങ്കകളും പ്രതീക്ഷകളുമായി വീണ്ടുമൊരു വൈകുന്നേരവും രാത്രിയുമെല്ലാം തള്ളി നീക്കിയത് എങ്ങിനെയെന്ന് എനിക്കുതന്നെ അറിയില്ല. ഉറക്കം വരാതെ ബെഡിൽ കിടന്നു, തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ടു, ടീവി കണ്ടിരുന്നു, വീടുമൊത്തം അങ്ങോട്ടുമിങ്ങോട്ടും നടന്നു, ചായയുണ്ടാക്കിക്കുടിച്ചു, എല്ലാ ഉറക്കമില്ലാത്ത രാവിലെയും പോലെ, എപ്പോഴോ എങ്ങിനെയോ എവിടെയോ അറിയാതെയുറങ്ങിപ്പോയി.
ടീച്ചറെ വീട്ടിൽ സ്വീകരിക്കുന്നു
വൈകിയാണ്‌റങ്ങിയതെങ്കിലും അധികം വൈകാതെ തന്നെ ഉണർന്നു. ഉണർന്നയുടൻ ടീച്ചറുടെ കാളോ മെസ്സേജോ ഉണ്ടോ എന്നാണു നോക്കിയത്. രണ്ടുമില്ല. അക്ഷമനായാണ് ഞാൻ രാവിലത്തെ ജോലികളെല്ലാം ചെയ്തത്. ഒരു കോഫിയുണ്ടാക്കി അൽപം കോൺഫ്ലാക്‌സും കൂട്ടി പ്രാതൽ കഴിക്കാനിരുന്നപ്പോഴാണ് ടീച്ചറുടെ വിളി വരുന്നത്. ഒമ്പതുമണിക്ക് അവിടെനിന്നു പുറപ്പെടുമെന്നു പറഞ്ഞു. ഒരു നാൽപതു മിനിറ്റുകൊണ്ട് ഇവിടത്തെ മെട്രോ സ്റ്റേഷനിൽ ഇറങ്ങും. ഞാൻ വീട്ടിൽ ബാക്കിയുണ്ടായിരുന്ന ക്‌ളീനിംഗ് കൂടി തീർത്തു കുളിയും കഴിഞ്ഞു നേരത്തെ തന്നെ സ്റ്റേഷനിലെത്തി കാത്തുനിന്നു. തലേ ദിവസത്തെപ്പോലെ തന്നെ എല്ലാത്തിനും ഒരു ചടുലത കൈവന്നപോലെ എനിക്കുതോന്നി.
ഇന്നലത്തേതിന് വിപരീതമായി ആദ്യത്തെ ട്രെയിനിൽ തന്നെ ടീച്ചർ വന്നിറങ്ങി. നേരം ഒരു പത്തേമുപ്പതായിട്ടുണ്ട്. ചുരിദാറാണു വേഷം. ഒരു ട്രാവൽ ബാഗുമായാണ് വരവ്. എന്റെ നെഞ്ചിടിപ്പു കൂട്ടാൻ ഇതുംകൂടി ഒരു കാരണമായി.
ദൂരെനിന്നും എന്നെ കണ്ടു കൈവീശി വന്ന ടീച്ചർ അടുത്തെത്തിയ ഉടനെ ഞാൻ കൈ നീട്ടി ആ ബാഗ് വാങ്ങി വലത്തേ തോളിലിട്ടു. ടീച്ചർ എന്റെ ഇടത്തായി ഞങ്ങളൊരുമിച്ചു സ്റ്റേഷന് പുറത്തേക്കു നടന്നു.
“വരുമെന്ന് പറഞ്ഞപ്പോൾ ആദ്യം ഞാൻ തമാശയാണെന്നാ കരുതിയത്.”
ടീച്ചർ ഒന്നു മൂളി: “ഉം. അതെന്താ?”
“വന്നതിനു നന്ദി.” ഞാൻ പറഞ്ഞു.
ഇതിനുള്ള മറുപടി എന്റെ മുഖത്തുനോക്കി ഒരു ചെറുചിരിയിലൊതുക്കി.
“നമുക്കൊരു ടാക്സി പിടിക്കാം. ഇവിടന്നു ബസ്സിൽ കയറി അവിടെയെത്താൻ പാടാ. കുറച്ചു നടക്കുകയും വേണ്ടിവരും. ട്രോളിയുമുണ്ടല്ലോ..”
“ശരി.” ഞങ്ങൾ ഒരു മിനി കാർ പിടിച്ചു നേരെ എന്റെ അപ്പാർട്മെന്റിലേക്കു തിരിച്ചു.
