‘വൈകിട്ട് എന്താ വേണ്ടേ…?
ഫുഡ് എന്താ വേണ്ടത് എന്ന് അവൻ ചോദിച്ചു
‘എന്തെങ്കിലും.. നിന്റെ ഇഷ്ടം..’
ഇപ്പോൾ അവളുടെ വാക്കുകളിൽ കുറച്ചു കൂടി അടുപ്പമുണ്ട്. അത് തിരിച്ചറിഞ്ഞു അർജുൻ ചോദിച്ചു
‘ടെറസിൽ വരുന്നോ..?
‘അവിടെ എന്താ..?
അവൾ ചോദിച്ചു
‘പ്രത്യേകിച്ച് ഒന്നുമില്ല. എന്റെ സ്‌ഥിരം ഇരിപ്പ് അവിടെയാ.. നല്ല കാറ്റുണ്ട്.. ഇടയ്ക്ക് പ്രാവ്കൾ വരും.. മൊത്തത്തിൽ ഒരു പീസ് വൈബ്…’
അർജുൻ പറഞ്ഞത് കേട്ടപ്പോ അവിടെ പോയി ഇരിക്കാമെന്ന് ഇഷാനിക്ക് തോന്നി. ഭിത്തികൾക്ക് ഉള്ളിൽ ഇരിക്കുന്നതിലും ആശ്വാസം കുറച്ചു ഓപ്പൺ ആയി ഇരിക്കുമ്പോ കിട്ടിയേക്കും.. അർജുൻ അവളെ താങ്ങി പിടിച്ചു മെല്ലെ നടത്തിച്ചു. കാലിന് വേദന ഉണ്ട് നടക്കുമ്പോ.. കട്ടിലിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് അവൾക്ക് തോന്നി. എന്നാലും വേദന കടിച്ചു പിടിച്ചു അവൾ മുകളിലേക്കുള്ള പടി വരെ എത്തി. രണ്ട് പടി അവൻ അരയിൽ കൈ ചുറ്റി ഉയർത്തി കയറ്റിയപ്പോളേക്കും ഇഷാനി വയ്യാതെ ആയി
‘ഞാൻ എടുക്കാം..’
അർജുൻ ഒരു അനുവാദത്തിന് വേണ്ടി കാത്തു നിന്നു. ഇഷാനി കണ്ണ് മിഴിച്ചു അവനെ നോക്കിയപ്പോൾ അവൾക്ക് എതിർപ്പ് ഒന്നുമില്ല ചെറിയൊരു അങ്കലാപ്പ് മാത്രെമേ ഉള്ളെന്ന് അവന് മനസിലായി. പിണക്കം ഒന്നുമില്ലെന്ന് അവൾ പറഞ്ഞ സ്‌ഥിതിക്ക് അർജുന് അവളെ എടുക്കുന്നതിൽ പ്രശ്നം ഒന്നും തോന്നിയില്ല. അവളുടെ കാലുകളിൽ നിന്ന് പൊക്കി കഴുത്തിൽ കൈ ചുറ്റി അനായാസം അർജുൻ ഇഷാനിയെ എടുത്തു
ഒരു പാവകുഞ്ഞിനെ എടുക്കുന്ന പോലെ അവൻ അവളെ എടുത്തു. അർജുന്റെ മനസ്സിൽ അപ്പോൾ വേറെ ചിന്തകൾ ഒന്നും ഇല്ലായിരുന്നു. ഇഷാനി ആണേൽ വല്ലാത്ത ഒരു അവസ്‌ഥയിൽ ആയിരുന്നു. അവന്റെ നെഞ്ചോട് ചേർന്നു കിടന്നിട്ടും ആ മുഖത്ത് നോക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി. അർജുന്റെ ഒരു കൈ തന്റെ ചുമലിൽ ആണ്. മറ്റേ കൈ കാലിലാണ്. അതും ഏകദേശം തുടകൾക്ക് അടുത്തായി. ഈശ്വരാ നാശം ആകുമല്ലോ… ഇഷാനി ഉള്ളിൽ കരുതി..
അവളെയും എടുത്തു കൊണ്ട് പടികൾ നിസാരമായി കയറി അർജുൻ ടെറസിൽ ഇട്ടിരുന്ന കസേരയിൽ അവളെ ഇരുത്തി. അതിന് അടുത്തായി ഒരു മെത്തയും കിടപ്പുണ്ടായിരുന്നു. മെത്തയിൽ ഒരു സ്പീക്കറും. ഇഷാനിയെ കസേരയിൽ ഇരുത്തി അർജുൻ മെത്തയിൽ ഇരുന്നു.
അപ്പോളാണ് ഒരു കാര്യം അർജുൻ ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ സ്‌ഥിരം ഉള്ള രുദ്രാക്ഷത്തിന്റെ കൂടെ താൻ ടൂറിനു വാങ്ങിയ ഓർണമെന്റുമുണ്ട്. ക്രിസ്തുമസ് ഫ്രണ്ട് ഗിഫ്റ്റ് ആയി അജയ് അവൾക്ക് കൊടുത്തതാണ് അത്. അത് അവളുടെ കയ്യിൽ ഉണ്ടെന്നത് ഇന്നലെ ഒന്നും ശ്രദ്ധിച്ചില്ല.. എന്തായാലും ഞാൻ വാങ്ങിയത് അവൾ ഇട്ടപ്പോൾ എനിക്കെന്തോ ഒരു സന്തോഷം തോന്നി…
‘ഞാൻ മിക്കപ്പോഴും ഇവിടെ വന്നു ഇരിക്കും. ഇവിടെ ഇരുന്നു പഠിക്കാൻ ഒക്കെ നല്ല മൂഡാണ്..’
ഇഷാനിക്ക് ഇവിടെ വന്നിരുന്നു പഠിക്കാം എന്നാണ് അർജുൻ പറയാൻ ശ്രമിച്ചത്. അവൾ പക്ഷെ അത്‍ ശ്രദ്ധിച്ചില്ല. ടെറസിൽ വന്നിരുന്നപ്പോൾ ആണ് അവിടുത്തെ ഭൂമിശാസ്ത്രം അവൾക്ക് ഏകദേശം പിടികിട്ടിയത്. ടൗണിന് അടുത്തണേലും അതിന്റെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു സ്‌ഥലം. അടുത്ത് വീടുകൾ ഒക്കെ കുറവാണ്. വീടിന് മുൻ വശത്തു റോഡാണ്. പക്ഷേ തന്റെ വീട്ടിലെ പോലെ ബസൊന്നും പോകുന്ന വലിയ വഴിയല്ല. കാറും ബൈക്കും ഒക്കെ വല്ലപ്പോഴും പോകുന്ന ഏറെക്കുറെ വിജനമായ റോഡ്.
വീടിന് പിന്നിൽ ഒരു വയലാണ്. ഭൂരിഭാഗവും കൃഷി ഇല്ലാതെ കാട് കയറി കിടക്കുകയാണ്. മഴക്കാലത്തു ഇതിൽ വെള്ളം നിറഞ്ഞു ആറു പോലെ കിടക്കുമായിരിക്കും. ഇഷാനി ചിന്തിച്ചു.. വീടിന് പിന്നിലെ വയലിലേക്ക് നോക്കിയാണ് ഇഷാനി ഇരുന്നത്. അകലേക്ക് നോക്കിയപ്പോ നഗരത്തിന്റെ അറ്റമാണ് വയലിന്റെ അങ്ങേ കരയിൽ എന്ന് അവൾക്ക് തോന്നി. അവിടെ വീടുകൾ അടുപ്പിച്ചു അടുപ്പിച്ചു ഉള്ളത് പോലെ തോന്നി. ഇവിടുന്ന് നോക്കുമ്പോൾ ട്രെയിൻ ബോഗി പോലെ അടുത്തടുത്ത പോലെ. എല്ലാ വീട്ടിലും സ്റ്റാർ തൂങ്ങിയിരുന്നു.. മിക്ക വീട്ടിലും ലൈറ്റ് കൊണ്ട് അലങ്കാരങ്ങൾ ഉണ്ടായിരുന്നു.. ക്രിസ്തുമസ് ആണ് നാളെ….
‘നീ ക്രിസ്തുമസ് ആഘോഷം ഒന്നുമില്ലേ..?
ഇഷാനി അങ്ങോട്ട് കയറി ചോദിച്ചു. അർജുൻ അത് പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു. പൊതുവെ അർജുൻ ഇതൊന്നും അത്ര വലിയ രീതിയിൽ ആഘോഷിക്കാറില്ല.. ക്രിസ്തുമസിന് വീട് വരെ പോയി അച്ഛനെ കാണണം എന്നുണ്ടായിരുന്നു. അല്ലാതെ വേറെ പരുപാടി ഒന്നും അർജുൻ പ്ലാൻ ചെയ്തിരുന്നില്ല. ഇഷാനി ഉദ്ദേശിച്ചത് പോലെ അലങ്കാരങ്ങളോ നക്ഷത്രം തൂക്കലോ ഒന്നും..
‘ഉണ്ട്.. പക്ഷെ അത്ര ഗ്രാൻഡ് ആയി ഒന്നുമില്ല..’
സ്പീക്കറിൽ പാട്ട് വയ്ക്കുന്നതിന് ഇടയിൽ അർജുൻ വെറുതെ പറഞ്ഞു. നാളെ കേക്ക് എങ്കിലും വാങ്ങണം. അല്ലെങ്കിൽ ഇവൾ കരുതും താൻ എന്തൊരു ബോറൻ ആണെന്ന്. ഇവിടെ വന്നു നിന്നിട്ട് ഇവൾക്ക് ഒരു ബോറൻ ക്രിസ്തുമസ് കൊടുക്കണ്ട. ഈ സമയം ഇരുട്ട് അവിടെ ആകമാനം പരന്നിരുന്നു. അർജുനും ഇഷാനിക്കും പരസ്പരം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും രണ്ട് പേരും എന്തൊക്കെയോ സംസാരിച്ചു.. മുഖം കാണാൻ കഴിയാത്തത് കൊണ്ട് രണ്ട് പേർക്കും തുറന്നു സംസാരിക്കാൻ ഇരുട്ടൊരു അനുഗ്രമഹമായി. ആ സ്വച്ഛന്തമായ ഇരുട്ടിൽ, അവരുടെ കൊച്ചു വർത്തമാനത്തിന് ഇടയിൽ ഇളയരാജയുടെ സംഗീതം ഒഴുകി…
“എന്ന കായം ആന പോതും എന്തെൻ മേനി
താങ്കി കൊള്ളും… ഉന്തെൻ മേനി താങ്കാത് പൊന്മാനെ…”
വൗ…! സാഹചര്യം അനുസരിച്ചു പാട്ട് വരുന്നല്ലോ.. അർജുൻ ചിന്തിച്ചു. അവന്റെ മുഖത്തൊരു ചിരി വിടർന്നത് ഇരുട്ടിൽ അവൾ കണ്ടില്ല. അവൾക്കും ചിരി വന്നു കാണുമോ..?
‘രാജ സാർ ഒരു സംഭവം ആണല്ലേ…’
അർജുൻ ഇഷാനിയോടായി പറഞ്ഞു. അവൾ ഭയങ്കര ഇളയരാജ ഫാനാണ് എന്ന് അർജുന് അറിയാം. മറുപടി വന്നില്ല എങ്കിലും അവൾ ചെറുതായ് ചിരിച്ചത് പോലെ അർജുന് തോന്നി. ആകാശത്തു നക്ഷത്രങ്ങൾ തിളങ്ങി തുടങ്ങിയിരുന്നു..
മേലെ വാനിൽ നക്ഷത്രങ്ങളുടെയും, ദൂരെ അടുപ്പിച്ചു കിടക്കുന്ന വീടുകളിലെ നക്ഷത്രങ്ങളുടെയും ഇടയിലായി അവർ ഇരുവരും പൊട്ടി മുറിഞ്ഞു പോയ ഒരു സൗഹൃദത്തിന്റെ കണ്ണികൾ വിളക്കി ചേർത്തു…
ഇഷാനി അവിടുന്ന് താഴേക്ക് പോയതും അർജുന്റെ കൈകളിൽ കിടന്നാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഉറങ്ങാൻ തയ്യാർ ആകുമ്പോൾ ആണ് പുറത്ത് പാട്ടും മേളവും ഒക്കെ ഇഷാനി കേട്ടത്. കരോൾ ആണ്.. ഇവിടെ അടുത്തെവിടെയോ ഉള്ള പിള്ളേരാണ്. ഒരു എട്ട് -ഒമ്പത് ക്ലാസ്സിന് മേലെ ഉള്ള ആരും കാണില്ല. അത്രയും ചെറിയ സാന്തയും ആയിരുന്നു. പിള്ളേർ എല്ലാവരും വലിയ ആവേശത്തിൽ ആയിരുന്നു.. ഇഷാനിക്ക് വാതിൽക്കൽ വന്നു നിന്ന് കാണാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് അർജുൻ അവരെയെല്ലാം അകത്തേക്ക് വിളിച്ചു. ഇഷാനി കിടക്കുന്ന കട്ടിലിന് അടുത്ത് വന്നു താളമടിച്ചു കരോൾ പാടി ഡാൻസ് കളിച്ചു.. പിള്ളേർക്ക് സന്തോഷം ആകുന്ന രീതിയിൽ ഉള്ള പിരിവും അവിടെ ഉണ്ടായിരുന്ന കുറച്ചു സ്നാക്ക്സും ഒക്കെ കൊടുത്തു അവരെ ഹാപ്പി ആക്കി ആണ് ഞാൻ വിട്ടത്…