“ഒന്ന് മിണ്ടാനില്ലല്ലോ.. അപ്പോ പിന്നേ ഒന്നുമറിയേണ്ട..”
സങ്കടത്തോടെ അവന് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അവളെഴുന്നേറ്റു. ആ അവസ്ഥ പ്രസാദിന്റെ മനസ്സിനെയും പൊള്ളിച്ചു.
“കുറച്ച് കഴിഞ്ഞ് കുളിക്കാം..”
റൂമിൽ നിന്നിറങ്ങുന്നതിനു മുൻപ് പറഞ്ഞ്, അവൾ കിച്ചണിലേക്ക് നടന്നു. അന്തം വിട്ടത് പോലെയായിരുന്നു പ്രസാദിന്റെ ഇരിപ്പ്. എല്ലാത്തിന്റെയും കാരണക്കാരൻ ഞാൻ തന്നെയാണെന്ന സത്യം അവനെ കീറി മുറിച്ചു.
രാത്രി ഒൻപതു മണിക്കാണ് മാധവൻ എത്തിയത്. നിവർത്തിക്കേട് കൊണ്ട് വാതിൽ തുറന്ന് കൊടുക്കാൻ അശ്വതിക്ക് പോവേണ്ടി വന്നു. അതിൽ മാധവന് അതിയായ സന്തോഷമായി.
“അശ്വതി..”
വിളിക്ക് ചെവി നൽകാതെ അവൾ മുറിയിലേക്ക് പോയി കതകടച്ച് കുറ്റിയിട്ടു. എളിഭ്യനായി നിൽക്കുന്ന മാധവന് വളരെ വേഗത്തിൽ വിഷമവും വന്നു. അത്ര വരെ തന്നോട് മിണ്ടുവെങ്കിലും ചെയ്യുന്ന പെണ്ണായിരുന്നു. ഇപ്പൊ അതും ഇല്ലാതാക്കി. അശ്വതി വഴങ്ങുമെന്ന് കരുത്തിയിടത്ത് അയാൾക്ക് തെറ്റി. പക്ഷെ വഴങ്ങിപ്പിച്ചല്ലേ മതിയാവു.
ദിവസങ്ങൾ സമാന്തരമായി നീങ്ങുമ്പോൾ പൂച്ചയെ കാണാതെ ഒളിക്കുന്ന എലിയെ പോലെ പമ്മുകയാണ് അശ്വതി. മാധവന് മുഖം കൊടുക്കുന്നത് പോയിട്ട് നിഴൽ വെട്ടത്ത് പോലും അവൾ വന്നില്ല. ചിന്നുമോളെ സ്കൂളിലേക്ക് അയക്കാനും നിന്നില്ല. അവളുടെ ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടാക്കുന്ന പ്രെഷർ മാധവന് ഒട്ടും താങ്ങാനായില്ല. അവളോടൊന്ന്ശെരിക്ക് സംസാരിക്കാൻ സാഹചര്യം കിട്ടാത്ത വിധം ബിസിനസ്സ് കാര്യങ്ങളും ഇടയിലുണ്ട്.
പക്ഷെ പെടക്കുന്ന മത്തി മുന്നിൽ വച്ചിട്ട് നാവ് നുണഞ്ഞിരിക്കാൻ തയ്യാറല്ലായിരുന്നു മാധവൻ. രാവിലെ അവൾ അടുക്കളയിൽ പണിയെടുക്കുന്ന സമയത്ത് അയാൾ വന്നു.
“അശ്വതി..”
വിളി കേട്ടിട്ടും അവൾ നോക്കിയില്ല. കാലെടുത്തു വെക്കാൻ നോക്കിയതും അശ്വതിയുടെ ശബ്ദം ഉയർന്നു.
“അടുത്തേക്ക് വരേണ്ട..”
അയാൾ സ്തംഭിച്ചു പോയി. അവിടെ തന്നെ നിന്നു.
“നീയെന്നോട് ക്ഷമിക്ക്. അരുതാത്തതാണ് ഞാൻ ചെയ്തത്. ഞാനതിൽ ക്ഷമ ചോദിക്കുന്നു..”
“എനിക്കൊന്നും കേൾക്കേണ്ട..”
“പ്ലീസ്..”
“നിങ്ങൾ ഇങ്ങനെ ഓരോന്ന് ചെയ്യും എന്നിട്ട് ക്ഷമ ചോദിക്കും. എന്തിനാണ് എന്നോട് ഇങ്ങനെ..?”
“ഞാനൊരു ഉമ്മ തന്നതിനാണോ നിനക്ക് ദേഷ്യം..?”
അവൾ അയാളെ കണ്ണുകൾ കൂർപ്പിച്ചു നോക്കി.
“ശെരി ഞാൻ നിന്റെ അടുത്ത് വരുന്നില്ല. നിന്നെ ആഗ്രഹിക്കുന്നില്ല പോരെ..?
നീ എത്ര ദിവസമായി ചിന്നുവിനെ സ്കൂളിൽ അയച്ചിട്ട്..? അവളെ ഇനി പഠിപ്പിക്കുന്നില്ലെന്നാണോ തീരുമാനിച്ചത്..?
എന്നോടുള്ള ദേഷ്യം എനിക്ക് എനിക്ക് മനസിലാവും. നീ കൊച്ചിനെ സ്കൂളിലേക്ക് അയക്കണം..”
അതും പറഞ്ഞ് അയാൾ തിരികെ നടന്നു. അശ്വതിക്ക് സങ്കടം വന്നു. ചിന്നുമോളെയോർത്ത്..!
അടുത്ത ദിവസം മുതൽ മാധവനും അവളുടെ അടുത്തേക്ക് പോയില്ല. കുറച്ച് വിട്ടു നിന്നാൽ എന്തെങ്കിലും ആവിശ്യം പറഞ്ഞ് അവളടുത്തു വരുമെന്ന് കരുതി. പക്ഷെ അതിലും അവൾ വിട്ടു വീഴ്ച നടത്തിയില്ല.
മൂന്ന് ദിവസങ്ങളോളം ചിലവഴിച്ച് ബിസിനെസ്സ് കാര്യങ്ങളൊക്കെ ഒരു വിധം തീർത്ത് തക്കം പാർത്തിരിക്കുകയാണ് മാധവൻ.
രാവിലെ, പുറത്ത് പത്രം വായിക്കാനിരിക്കുമ്പോൾ അശ്വതി ചിന്നുമോളെ സ്കൂളിലേക്ക് അയക്കുന്നത് കണ്ട് മാധവന് സന്തോഷം തോന്നി. തിരിച്ചു കയറുമ്പോൾ അവളെ വിളിച്ചു. കേൾക്കാത്തത് പോലെ നടിച്ച് നടക്കാനൊരുങ്ങുമ്പോൾ അവളുടെ കയ്യിൽ പിടിച്ചു. പൊടുന്നനെ അവളത് തട്ടി മാറ്റി ദേഷ്യത്തോടെ നോക്കി.
“പ്ലീസ്..”
അയാൾ ദയനീയമായി പറഞ്ഞു.
“നിങ്ങളുടെ ഒരടവും എന്റടുത്തു വേണ്ട..”
“അടവല്ല..നീയെന്നെ കണ്ടഭാവം നടിക്കാതെ പോകുന്നത് മനസ്സ് താങ്ങുന്നില്ല. നിന്നോട് അത്രക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ.. അത് വലിയ തെറ്റാണോ..?”
“വേറൊരാളുടെ ഭാര്യയെ സ്നേഹിക്കുന്നത് തെറ്റ് തന്നെയാണ്. എനിക്ക് ഭർത്താവും കൊച്ചുങ്ങളുമുണ്ട്. അത് മറക്കരുത്.”
“പ്രസാദിനെക്കൊണ്ട് നിനക്ക് എന്തെങ്കിലും കാര്യം ഉണ്ടായിട്ടുണ്ടോ..?”
