“പോകാം മോളെ..?”
“എന്തു പറ്റി അങ്കിളേ.. ഒരു ടെൻഷൻ പോലെ..?”
“ഏയ്.. അത് മില്ലിൽ പണിയെടുക്കുന്നവന് പരിക്ക് പറ്റി. ആശുപത്രിയിലാ..”
“ഓ.. സീരിയസ് ആണോ..?”
“അറിയില്ല.. ചെന്നാലേ അറിയൂ..”
മാധവൻ സിന്ധുവിനോടും കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. മുഖം വാടിയെങ്കിലും അവൾക്കറിയാം മാധവന്റെ തിരക്കും ഉത്തരവാദിത്വങ്ങളും.
അയാൾ അവരെ വീട്ടുമുന്നിൽ ഡ്രോപ്പ് ചെയ്തു. സിന്ധുവിനെ കൂടാതെ ശാലിനിയുടെ മുഖത്തും ഒരു നിരാശയുണ്ടോ ന്ന് തോന്നിപ്പോയി മാധവന്. ചിലപ്പോ തോന്നലാവാം.
മാധവൻ വേഗത്തിൽ ടൗണിലെ ഹോസ്പിറ്റലിലേക്ക് വിട്ടു. ലോറെൻസിന്റെ നമ്പർ ബ്ലോക്ക് ആണ്. ഈ കാര്യം പറയാനാവും അവൻ വിളിച്ചിട്ടുണ്ടാവുക. ശേഹ്..!
മാധവൻ അമർഷത്തോടെ ഫോൺ എടുത്ത് ലോറെൻസിനെ ഡയൽ ചെയ്തു.
“മൊതലാളീ…”
“എന്തുവാടാ അവിടെ നടക്കുന്നെ.. നിയൊക്കെ കൂടി അവനെ കൊന്നോ..?”
“ആഹ.. അത് കൊള്ളാല.. പിന്നെ എത്രാന്ന് വച്ചാ അവനെ പറ്റിക്ക്‌ന്നെ..?”
“എന്തുണ്ടായി.. നീ അത് പറ..”
“വാക്ക് തർക്കം, ഉന്തും തള്ളും അവസാനം തല്ലായി. ലോറിയിൽ കയറ്റി വച്ചിരുന്ന മരത്തടി അവന്റെ കാലിൽ വീണ്.”
“എന്നിട്ട്..?”
“എല്ലിന് പൊട്ടലിണ്ടെന്ന ഡോക്ടർ പറഞ്ഞേ..”
“അവളെവിടെ..?”
“ഇവിടുണ്ട്..”
“കരയുവാണോ..?”
“ഇപ്പൊ ഇല്ല..”
“മ്മ്..”
“മൊതലാളി വേഗം വന്നോളി..”
മാധവൻ കോൾ കട്ട് ചെയ്ത് കാറിന്റെ വേഗം കൂട്ടി.
ടൗണിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ.
കാഷ്വാലിറ്റിയുടെ മുന്നിൽ ലോറെൻസും ആൾക്കാരുമുണ്ട്. എല്ലാത്തിന്റെയും കണ്ണ് കണ്ടാൽ അറിയാം മദ്യത്തിൽ മുങ്ങി നിക്കുവാണെന്ന്. കുറച്ചപ്പുറത്തായി അശ്വതിയും ചിന്നുമോളും കൂടെ കൈക്കുഞ്ഞും.
പരിതാപകരമായിരുന്നു ആ അവസ്ഥ.
ഇവളുടെയൊക്കെയൊരു ജീവിതം..!
മാധവൻ നെടുവീർപ്പിട്ടുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി.
“മൊതലാളി..”
ലോറെൻസ് അടുത്തേക്ക് വന്നു. ആ നീക്കങ്ങൾ ശ്രദ്ധിച്ച അശ്വതി മാധവനെ കണ്ടു. കലങ്ങി ചുവന്ന കണ്ണുകളുമായി.
“എന്താടാ എന്തു പറഞ്ഞു..”
“കാലിന് സർജറി വേണ്ടി വരും..”
“മ്മ്.. വേറെ കാര്യമായി പറ്റിയിട്ടുണ്ടോ. തലക്കോ മറ്റൊ.?”
“ഇല്ലെന്നാ പറഞ്ഞേ..”
ഉത്തരം കേട്ട് മാധവൻ അവനെയൊന്ന് ചൂഴ്ന്നു നോക്കി.
“നന്നായി അടിച്ചിട്ടുണ്ടല്ലേ..?”
ലോറെൻസ് ജാള്യതയോടെ നോട്ടം മാറ്റി. മാധവൻ ബാക്കിയുള്ളവരുടെ മുഖത്ത് നോക്കിയപ്പോൾ അവരും മുഖം താഴ്ത്തി.
ക്യാഷ്വാലിറ്റി ഡോർ തുറന്ന് നേഴ്സ് വന്ന് പ്രസാദിന്റെ പേര് വിളിച്ചു പറഞ്ഞു. അശ്വതി എഴുന്നേറ്റ സമയം മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു.
“ഈ സാധനങ്ങൾ വാങ്ങാനുണ്ട്..”
മാധവൻ ചീട്ട് വാങ്ങി നോക്കി. മരുന്നും വേറെയൊന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്. പേഴ്സിൽ നിന്ന് പൈസ എടുത്ത് ചീട്ടിനൊപ്പം അയാൾ ലോറെൻസിനു നേരെ നീട്ടി.
“നോക്കി നിക്കാതെ പോയി വാങ്ങീട്ട് വാടാ..”
ലോറെൻസ് അതനുസരിച്ചു. മാധവൻ പതിയെ തിരിഞ്ഞു നോക്കുമ്പോൾ നിറ മിഴികളോടെ എഴുന്നേറ്റ് നിന്ന അശ്വതിയെയാണ് കാണുന്നത്. ആ ഒരു അവസ്ഥയിൽ അയാൾക്കവളോട് വല്ലാത്ത സഹതാപം തോന്നി അടുത്തേക്ക് ചെന്നു.
പെണ്ണിന്റെ കവിളുകളിലേക്ക് നിറവെള്ളം ഊറിയിറങ്ങിയിരുന്നു.
“കണ്ണ് തുടക്ക് അശ്വതി..”
വാചാലമായി നിക്കുകയാണ് അവൾ.
“ഇരിക്ക്..”
അയാളും അവിടെ ഇരുന്നു.
“നീ പേടിക്കേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം..”
ഇതിലും വലിയ ആശ്വാസ വാക്ക് വേറെയവൾക്ക് കേൾക്കാനില്ല. നേരെ ഒന്ന് മുഖമുയർത്താൻ പോലും അവൾക്കായില്ല.
“നീ എന്തെങ്കിലും കഴിച്ചോ..?”
ചോദ്യങ്ങൾക്കെല്ലാം ഉത്തരം മൗനമാവുന്ന വേളയിൽ അവൾക്ക് ഒന്നും മിണ്ടാനാവില്ലെന്ന് മാധവനറിയാം. അയാൾ ചിന്നുമോളെ പിടിച്ച് അടുത്തേക്കാക്കി.
“നിങ്ങളെന്തെങ്കിലും കഴിച്ചോ മോളെ..?”
“ഇല്ല..”
പാവം കൊച്ച്..
ചെയറിലിരുന്ന് എന്തെന്നില്ലാതെ നോക്കി കാണുന്ന ഇളയ കൊച്ചിനെയും അയാളൊന്ന് നോക്കി.
“വാ അങ്കിൾ ഭക്ഷണം വാങ്ങി തരാം.., അശ്വതി..”
അവളപ്പോഴും താളം തെറ്റിയ മനസ്സിൽ നിന്ന് മുക്തയായിട്ടില്ലായിരുന്നു.
“ഇങ്ങനെ ഇരുന്നാൽ നാളെ നിന്നെയും ഡ്രിപ് ഇടേണ്ടി വരും. വാ എന്തെങ്കിലും കഴിക്കാം..”
