മാധവൻ തന്നോട് ഇടപെഴുകുന്നതും സഹായങ്ങൾ ചെയ്ത് തരുന്നതിനെ കുറിച്ചും ഏട്ടന് ബോധമുണ്ടോ.? അയാളുടെ ഉദ്ദേശങ്ങൾ അറിയുന്നുണ്ടോ.. ഏട്ടൻ ഇങ്ങനെയല്ലെങ്കിൽ തന്നോട് ഇഷ്ടമുള്ള കാര്യം പറഞ്ഞു വെക്കാൻ അയാൾക്ക് ധൈര്യം വരുമോ..?
നിറഞ്ഞ കണ്ണുകളോടെ അവൾ തറയിൽ കിടന്നുറുങ്ങുന്ന പ്രസാദിനെ നോക്കി.
ഈശ്വരാ.. എത്രയും പെട്ടെന്ന് ഏട്ടനെ നല്ല രീതിയിൽ നയിച് ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് അറുതി വരുത്തണേ..
പിറ്റേ ദിവസം രാവിലെ,
പ്രസാദേട്ടൻ മോളുടെ കാര്യമെങ്കിലും അന്വേഷിക്കണേ എന്നവൾ അതിയായി ആഗ്രഹിച്ചു.
ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങുന്നത് കണ്ട് അശ്വതി അവനെ വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു.
“പ്രസാദേട്ട.. ഒന്ന് നിന്നെ..”
“മ്മ്..?”
അവൻ ചോദ്യഭാവത്തിൽ മൂളി.
“ഇങ്ങനെ ആയാൽ ശരിയാവില്ല..”
“എങ്ങനെ..?”
“ഞാനും മക്കളും ഇവിടെ ജീവിക്കുന്നുണ്ടെന്ന കാര്യം മറക്കുകയാണോ..?”
“എന്താ ഇവിടെയൊരു കുറവ്..?”
“ഭർത്താവ് ഉത്തരവാദിത്വം കാണിക്കാത്ത കുറവ് എനിക്കും അച്ചന്റെ കുറവ് മക്കൾക്കുമുണ്ട്..”
“ങേ..? അവളെ സ്കൂളിൽ ചേർത്തില്ലേ..?”
“ആര്..?”
“നീ..”
“നമ്മൾ രണ്ടാളും പോയല്ലേ ചേർക്കേണ്ടത്..”
“പിന്നേ.. എനിക്ക് സമയം വേണ്ടേ.. പണിക്ക് പോകണ്ടേ..?”
“ആർക്ക് വേണ്ടിയാ പോവുന്നെ..?”
“അശ്വതി.. നീ രാവിലെ തന്നെ എന്നോട് വഴക്ക് കൂടാൻ വരുവാണോ..?”
“ദയവ് ചെയ്ത് ഏട്ടൻ ഇങ്ങനെ കുടിച്ചിട്ട് വരരുത്..”
“നിനക്ക് പൈസയല്ലേ വേണ്ടത്..”
അവൻ പോക്കെറ്റിൽ നിന്ന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ പിടിപ്പിച്ചു.
“എന്താ ഏട്ടാ..? ഇവിടുന്ന് മാറാൻ നോക്കുന്നില്ലേ..?”
ദയനീയമായിരുന്നു അവളുടെ ചോദ്യം
“തല്ക്കാലം ഇല്ലാ…”
“നമ്മൾ ഇനിയും അയാളുടെ സഹായങ്ങൾ വാങ്ങിയാൽ..”
“എന്തേ നിന്നെ കേറിപ്പിടിക്കുമോ..?”
“ഏട്ടാ…”
“ഒന്നും സംഭവിക്കില്ല അശ്വതി..ഞാൻ കുറച്ച് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പറ്റുവാണേൽ മാറാം..”
അവനവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എങ്ങനെ..?”
“അതൊന്നും നീയറിയേണ്ട.. പണിയുടെ ക്ഷീണം കാരണം കുറച്ച് കുടിച്ച് വന്നാൽ നീ പ്രശനം ഉണ്ടാക്കാതിരുന്നാൽ മതി..”
പ്രസാദ് താഴെക്കിറങ്ങി. അവൾക്കവനെ നോക്കി നിൽക്കാനല്ലാതെ വേറൊന്നും പറയാൻ കഴിഞ്ഞില്ല.
ഈ അവസ്ഥ തുടരുന്നതിൽ ഒരു മാറ്റമുണ്ടാകില്ലേയെന്നോർത്ത് സങ്കടത്തോടെ അശ്വതി നെടുവീർപ്പിട്ടു. ചിന്നുമോൾക്ക് സ്കൂളിൽ പോവേണ്ട സമയം ആകുന്നു.
തിരിച്ചു കയറുമ്പോൾ ഒരു നിമിഷം മാധവനെ ഓർമ വന്നു. രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല. അത് തനിക്കൊരു ആശ്വാസമാണോ അല്ലയോ എന്നവൾക്ക് പിടി കിട്ടിയില്ല.
യൂണിഫോം പെട്ടെന്ന് കിട്ടിയിരുന്നെങ്കിൽ നന്നായേനെ. കാരണം ചിന്നുമോൾക്ക് കൂടുതൽ ഡ്രെസ്സൊന്നുമില്ല. ആകെയുള്ളത്, അതും മാധവൻ വാങ്ങി തന്ന രണ്ട് ഉടുപ്പുകൾ.
അതുടുപ്പിച്ച് മോളെ സ്കൂളിലേക്കയക്കുമ്പോൾ മാധവനോട് കൂടുതൽ കടപ്പെടുന്നത് പോലെയവൾക്ക് തോന്നി. മാത്രമല്ല കിട്ടാൻ പോകുന്ന യൂണിഫോമും അയാളുടെ ചിലവ് തന്നെ..!
ഒരന്യ പുരുഷന്റെ സഹായത്തിനു മുന്നിൽ ഇത്രമാത്രം നിസ്സഹായയാവേണ്ടി വരുന്ന അവസ്ഥ എത്റ കഠിനമാണ്. ഭർത്താവും മക്കളും ഒന്നും ഉണ്ടായിരുന്നില്ലേൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ചിന്നുമോളുടെ കാര്യത്തിലാണ് താൻ അടിയറവ് പറയേണ്ടി വരുന്നത്. പക്ഷെ ഒന്നുമറിയാത്ത ന്റെ മോളെന്തു പിഴച്ചു..!
ഏർപ്പാടാക്കിയ സ്കൂൾ ബസിന്റെ ഹോണടി വീട്ടുമുന്നിൽ നിന്നും കേട്ടപ്പോൾ അശ്വതി വേഗം ചിന്നുവിനെ കൂട്ടി താഴേക്ക് വന്നിരുന്നു.
ബസ് ഡ്രൈവർ അൻവർ. സംസാരത്തിലും ചിരിയിലും മാന്യത ഉണ്ടായാൾക്ക്. മാധവന്റെ വീട്ടിൽ താമസിക്കുന്നതിന്റെയാവണം.
ഒരേ സ്കൂളിലേക്ക് പോകുന്ന ചിന്നുമോളുടെ പ്രായത്തിലുള്ള കുട്ടികൾ. അവരിലൊരാളായി തന്റെ മോളും സ്കൂളിലേക്ക് പോകുന്നത് സന്തോഷത്തോടെ അവൾ കണ്ടു നിന്നു.
സമയം നീങ്ങി, പകലുകൾ രാത്രികളാവുമ്പോൾ അശ്വതിയുടെ മനസ്സിൽ പ്രസാദിനെ കുറിച്ചോർത്തുള്ള സങ്കടവും ഉത്കണ്ഠയും അനുപ്രതി കൂടുകയാണ് മദ്യപാനം പതിവായ ജീവിത ശൈലിയാകുമോ എന്നുള്ള പേടിയിൽ.
