മേഘ്ന: “ഏയ്, നിങ്ങൾക്കൊന്നും ഒരു വിവരവുമില്ല. അർജുൻ ഇന്നലെ രാത്രി വല്ല ‘പാണ്ടി ലോറി’യുടെയും പുറകിൽ പോയി ഇടിച്ചതാകും. അവന്റെ ഒരു ഡ്രൈവിംഗ്! പക്ഷെ ലോറിയിൽ ഇടിച്ചാൽ ചുണ്ട് മാത്രം എങ്ങനെ വീർക്കും?”
പ്രമോദ് (ഗ്രൂപ്പിലെ വിരുതൻ): “അതൊന്നുമല്ലടോ… അവൻ വല്ല തേനീച്ചക്കൂടിലും പോയി തല വെച്ചതാകും. എന്നിട്ട് പുറത്ത് പറയാനുള്ള നാണക്കേട് കൊണ്ട് ‘ഐസ് ക്വീന്റെ’ തലയിൽ ഇടാൻ നോക്കുകയാ!”
പെട്ടെന്നാണ് കഫറ്റീരിയയുടെ വാതിലിലൂടെ അനന്യ കടന്നുവന്നത്. എല്ലാവരും പെട്ടെന്ന് നിശബ്ദരായി, ചായക്കപ്പിൽ മുഖം പൂഴ്ത്തി. പക്ഷേ അനന്യയുടെ കാതുകൾ വല്ലാതെ കൂർപ്പുള്ളതായിരുന്നു. അവൾ ഓരോ ടേബിളും കടന്നുപോകുമ്പോൾ ചില അടക്കം പറച്ചിലുകൾ അവളുടെ കാതിലെത്തി.
”അനന്യ മാം ബോക്സിംഗ് പഠിച്ചിട്ടുണ്ടോ?”
“അല്ല, മാം മാന്തുകയാണോ അതോ കടിക്കുകയാണോ ചെയ്യാറുള്ളത്?”
അനന്യയുടെ മുഖം ദേഷ്യം കൊണ്ടും നാണം കൊണ്ടും വയലറ്റ് നിറമായി. ഇന്നലത്തെ രാത്രിയിലെ തന്റെ ‘വൈൽഡ്’ പ്രകടനം ഓഫീസിൽ ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കപ്പെടുമെന്ന് അവൾ കരുതിയില്ല.
അർജുന്റെ ആ വീർത്ത ചുണ്ട് അവളുടെ കൺമുന്നിൽ ഒരു തെളിവായി ഇങ്ങനെ നടക്കുന്നത് അവളെ കൂടുതൽ ഭ്രാന്ത് പിടിപ്പിച്ചു.
അവൾ പെട്ടെന്ന് തിരിഞ്ഞുനിന്ന് ഒരു അലർച്ചയായിരുന്നു!
അനന്യ: “എന്താ ഇവിടെ? കഫറ്റീരിയയിൽ ഇപ്പോൾ പണിയൊന്നുമില്ലേ? എല്ലാവരും കൂടെ അർജുന്റെ ചുണ്ടിനെക്കുറിച്ച് ഒരു പിഎച്ച്ഡി എടുക്കാൻ തീരുമാനിച്ചോ? സാലറി തരുന്നത് ഇതിനാണോ?”
എല്ലാവരും ഞെട്ടി വിറച്ചു. ശ്രീനിവാസന്റെ കയ്യിലിരുന്ന ബിസ്ക്കറ്റ് ചായയിൽ വീണു.
അനന്യ: (ശബ്ദം ഒന്നുകൂടി കൂട്ടി) “ഇനി ആരെങ്കിലും ജോലി സമയത്ത് കവല പ്രസംഗം നടത്തിയാൽ, അർജുന്റെ ചുണ്ടിന്റെ അവസ്ഥയായിരിക്കില്ല നിങ്ങളുടെ ശമ്പളത്തിന്! മര്യാദയ്ക്ക് പോയി ജോലി ചെയ്യ്! GET BACK TO YOUR CUBICLES!”
എല്ലാവരും വാല് ചുരുട്ടി അവിടം വിട്ടു. അനന്യ അവിടെ ഒറ്റയ്ക്കായപ്പോൾ, ദേഷ്യത്തോടെ അർജുന്റെ സീറ്റിലേക്ക് നോക്കി. അവൻ അവിടെ മാസ്ക് വെച്ച് ഇരുന്നു ചിരിക്കുകയാണെന്ന് അവൾക്ക് ഉറപ്പായിരുന്നു.
അവൾ ഫോൺ എടുത്ത് അർജുന് ഒരു മെസ്സേജ് അയച്ചു:
”നിന്റെ ആ വഴുതനങ്ങ ചുണ്ട് ഒളിച്ചു വെച്ച് ഇരുന്നോ. ഇനി ഒരു തവണ കൂടി ആരെങ്കിലും എന്നെ കളിയാക്കി ചിരിച്ചാൽ, നിന്റെ ബാക്കി ചുണ്ട് കൂടി ഞാൻ എടുത്തു തരും! 😤”
അർജുൻ അത് വായിച്ചിട്ട് ഒരു റിപ്ലൈ കൊടുത്തു:
”മാം… വടയക്ഷികൾക്ക് ഇത്രയും ദേഷ്യം പാടില്ല. BP കൂടും. പിന്നെ കടിക്കാൻ തോന്നിയാൽ ഞാൻ അടുത്തുണ്ട്! 😉”
അനന്യ തന്റെ ഫോൺ മേശപ്പുറത്തേക്ക് എറിഞ്ഞു. അവൾക്ക് ചിരിക്കണോ അതോ കരയണോ എന്ന് മനസ്സിലായില്ല. ആ ഓഫീസിൽ ഇപ്പോൾ ഫണ്ട് തട്ടിപ്പിനേക്കാൾ വലിയ തലവേദന അർജുന്റെ ആ ചുണ്ടായി മാറിയിരിക്കുന്നു.
________________
ആ തമാശകളും ചിരിയും പെട്ടെന്ന് അപ്രത്യക്ഷമായി. ഓഫീസിലെ ബഹളങ്ങൾക്കിടയിൽ അർജുന്റെ ഫോൺ ശബ്ദിച്ചു. അതൊരു അപരിചിത നമ്പറായിരുന്നു. അവൻ കോൾ അറ്റൻഡ് ചെയ്ത് കാതിനോട് ചേർത്തു.
മറുപുറത്തുനിന്ന് കേട്ട ആ ഒരൊറ്റ വിളി… “ദേവ്…”
അർജുന്റെ ഉള്ളിലൊന്ന് പിടഞ്ഞു. വർഷങ്ങളായി ആരും അവനെ ആ പേര് വിളിച്ചിട്ടില്ല.
