അവൻ കൈകൾ മുറുകെ പിടിച്ചു…
”അന്ന് ഉച്ചയ്ക്ക് അപൂർവ്വമായി മാത്രം ബെല്ലടിക്കുന്ന ആ ലാൻഡ്‌ലൈൻ ഫോൺ ശബ്ദിച്ചു. ഞാൻ ഓടിച്ചെന്ന് ഫോൺ എടുത്തു. മറുപുറത്ത് സംസാരമൊന്നുമുണ്ടായിരുന്നില്ല… വെറുമൊരു കൊച്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ മാത്രം. കുറച്ചു കഴിഞ്ഞ് അത് കട്ടായി.
അമ്മ വന്ന് എന്നോട് ചോദിച്ചു, ‘ആരായിരുന്നു അത്?’ എന്ന്.
അല്പസമയത്തിനുശേഷം വീണ്ടും ഫോൺ അടിച്ചു. ഇത്തവണ അമ്മയാണ് എടുത്തത്. മറുപുറത്തെ സംസാരം കേട്ട് അമ്മയുടെ മുഖം വിളറി വെളുത്തു.
ഒരു നിമിഷം കൊണ്ട് അമ്മ തയ്യാറായി. എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞ് അമ്മ ധൃതിയിൽ പുറത്തിറങ്ങി. മുറ്റത്ത് വിശ്വനാഥന്റെ ആ കറുത്ത കാർ അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. അമ്മ ആ കാറിലേക്ക് കയറുന്നത് നോക്കി ഞാൻ ആ ഉമ്മറത്ത് തനിച്ചു നിന്നു.”
അർജുൻ അനന്യയുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ഇപ്പോൾ പകയും അതിലേറെ സഹതാപവുമുണ്ടായിരുന്നു.
________________
അമ്മ പറഞ്ഞു വൈകുന്നേരത്തോടെ വീട്ടിലെത്തുമെന്ന്, പക്ഷേ അർദ്ധരാത്രിയിലാണ് വിശ്വനാഥനോടൊപ്പം അമ്മ വന്നത്.
അയാൾ ഒരു വെള്ള ജുബ്ബയും മുണ്ടുമാണ് ധരിച്ചിരുന്നത്. രണ്ടുപേരും വല്ലാതെ ടെൻഷനിലാണെന്ന് എനിക്ക് കാണാമായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം കണ്ടിട്ടുള്ള ആ സാധാരണ സങ്കടമല്ലായിരുന്നു അത്, മറിച്ച് എനിക്ക് മനസ്സിലാകാത്ത എന്തോ വലിയൊരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരുന്നു.
’എന്താ ഉണ്ടായത്?’
എന്ന് ഞാൻ ചോദിച്ചപ്പോൾ, വിശ്വനാഥൻ എന്നെ നോക്കി ഒന്ന് പതറി.
എന്നിട്ട് വളരെ പെട്ടെന്ന് സ്വയം നിയന്ത്രിച്ച് പറഞ്ഞു, ‘ഓ അതൊക്കെ ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങളാണ് മോനേ… അത്രയേയുള്ളൂ.’
അമ്മ വളരെ പതുക്കെയാണ് അകത്തേക്ക് നടന്നിരുന്നത്. ഓരോ ചുവടിലും എന്തോ ഒരു ശാരീരികമായ പ്രയാസം അമ്മയ്ക്കുണ്ടായിരുന്നു. കുറച്ചു ചുവടുകൾ വെച്ച ശേഷം അമ്മ നിന്നു, എന്നിട്ട് തിരിഞ്ഞ് അയാളെ നോക്കി….
ആ നോട്ടം വേദന നിറഞ്ഞതായിരുന്നു, പക്ഷേ അതിൽ എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു പ്രത്യേക ആത്മബന്ധമോ അല്ലെങ്കിൽ അവർ മാത്രം പങ്കിടുന്ന ഒരു നിഗൂഢതയോ ഉണ്ടായിരുന്നു…..
അയാൾക്ക് ആ നോട്ടത്തിന്റെ അർത്ഥം പെട്ടെന്ന് മനസ്സിലായി. അയാൾ വളരെ അധികാരത്തോടെ, എന്നാൽ അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന ഒരു താക്കീത് പോലെ പറഞ്ഞു, ‘ശാലിനി, നീ ഇപ്പോൾ പോയി ദേവൂട്ടന്റെ കൂടെ കിടന്നോ… നമുക്ക് ഇതിനെക്കുറിച്ച് നാളെ സംസാരിക്കാം.’
അമ്മ ഒന്നും മിണ്ടിയില്ല. ഒരു നിഴലുപോലെ അകത്തേക്ക് നടന്നു. ഒരു നൈറ്റി മാറി വന്ന് എന്റെ കൂടെ കിടന്നു. ഞാൻ ഉറങ്ങാൻ തുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്… ബെഡ്‌സൈഡ് ടേബിളിലിരുന്ന അമ്മയുടെ മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.
ഞാൻ ഉറങ്ങിയോ എന്ന് അമ്മ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഞാൻ കണ്ണുകൾ അടച്ച് കിടന്നു. അമ്മ പതുക്കെ കട്ടിലിൽ നിന്നിറങ്ങി വാതിൽക്കലേക്ക് നടന്നു. ശബ്ദമുണ്ടാക്കാതെ ആ വാതിൽ കുറ്റിയിട്ടു. പുറത്ത് വിശ്വനാഥൻ അപ്പോഴും ഉറങ്ങാതെ എന്തോ ആലോചിച്ചു നടക്കുന്നുണ്ടായിരുന്നു. അമ്മ ഫോണെടുത്ത് ജനാലയ്ക്കൽ പോയി നിന്ന് ആരോടോ സംസാരിക്കാൻ തുടങ്ങി.”
അർജുൻ ഒരു നിമിഷം നിർത്തി അനന്യയെ നോക്കി.
”അമ്മയുടെ ആ സംസാരത്തിൽ ഭയത്തേക്കാൾ എനിക്ക് അനുഭവപ്പെട്ടത് എന്നിൽ നിന്ന് എന്തോ വലിയ കാര്യം അവർ രണ്ടുപേരും കൂടി ഒളിക്കുന്നു എന്നാണ്. വായ പൊത്തിപ്പിടിച്ച് ആരോടോ സംസാരിക്കുമ്പോഴും അമ്മയുടെ നോട്ടം ഇടയ്ക്കിടെ എന്റെ നേരെ വരുന്നുണ്ടായിരുന്നു. ആ രാത്രിയിലെ അവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത്..
