ഓർമക്കുറിപ്പ്
[ കത്തനാർ ]
ഇന്ന് തന്റെ പതിനെട്ടാം ജന്മദിനമാണ്. ഇന്ന് താൻ കാരണവർ ആകാൻ പോകുകയാണ്. എന്ത് ജീവിതമാണ് തന്റെ എന്ന് ആലോചിച്ച് ആദി എന്ന ആദിത്യൻ കട്ടിലിൽ നിന്നും നിവർന്നു.
അതിൽ ഇരുന്നുകൊണ്ടവൻ മൂന്നു വർഷങ്ങൾക്കു മുൻപു തുടങ്ങിയ തന്റെ ഈ പുതുജീവിതത്തെക്കുറിച്ച് ഓർത്തു.
അന്ന് കൊല്ലവർഷം 1161 കന്നിമാസത്തിലെ ഒരു പുലർച്ചെ നീലകണ്ഠത്ത് മനയിലേക്ക് വീണിരുന്ന നിശ്ശബ്ദതയ്ക്ക് ഒരു അസ്വാഭാവിക ഭാരം ഉണ്ടായിരുന്നു. മഴക്കാലം കഴിഞ്ഞ് ശരത്കാലത്തിന്റെ തുടക്കം.
മനയുടെ മുന്നിലുണ്ടായിരുന്ന വലിയ കുളത്തിന് മുകളിലൂടെ ആമ്പലിന്റെ ഇലകൾ ഒഴുകിക്കൊണ്ടിരുന്നു. തുളസിത്തറയ്ക്കരികിൽ വിളക്കിന്റെ പുക നൂലുപോലെ ഉയർന്നുപോകുന്നുണ്ടായിരുന്നു. അകത്തെ മുറ്റത്ത് ഇരുന്ന് അച്യുതൻ നീലകണ്ഠത്ത് ജപമാല ഉരുട്ടുകയായിരുന്നു.
വർഷങ്ങളുടെ ഭാരവും അനുഭവത്തിന്റെ കാഠിന്യവും മുഖത്ത് തെളിഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകൾ ഇപ്പോഴും മൂർച്ചയുള്ളതായിരുന്നു. നീലകണ്ഠത്ത് മനയുടെ കർത്താവ് എന്ന നിലയിൽ മാത്രമല്ല, കേരളത്തിലെ പ്രശസ്ത ജ്യോതിഷന്മാരിൽ ഒരാൾ, കൂടാതെ ഏറ്റവും മികവുറ്റ താന്ത്രികപണ്ഡിതന്മാരിൽ ഒരാളെന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു.
അപ്പോഴാണ് മനയുടെ പുറത്തുള്ള പാതയിലൂടെ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടത്. ഇത് സാധാരണ ശബ്ദമായിരുന്നില്ല. ഇല്ലത്തിലെ പ്രീമിയർ പദ്മിനിയുടെയോ, ആ വർഷം വാങ്ങിച്ച പുതിയ മാരുതി 800-ന്റെയോ ശബ്ദമല്ല.
ഗ്രാമത്തിലെ ആളുകൾ അപൂർവമായി മാത്രം കേൾക്കുന്ന വിദേശകാറിന്റെ എഞ്ചിൻ ശബ്ദം. വാതിലിന് സമീപം നിന്നിരുന്ന ജോലി ചെയ്യുന്നവർ കൗതുകത്തോടെ പുറത്തേക്ക് നോക്കി.
കരിമ്പട്ടുപോലെ തിളങ്ങുന്ന ഒരു മെഴ്സിഡീസ് ബെൻസ് 380 എസ്. എൽ പതുക്കെ മനയുടെ പടിപ്പുരയ്ക്ക് മുന്നിൽ വന്ന് നിന്നു.
അന്നത്തെ കാലത്ത് അത്തരമൊരു വാഹനം കേരളത്തിൽ വളരെ വിരളമായ കാഴ്ചയായിരുന്നു. വണ്ടിയുടെ മുൻവാതിൽ
തുറന്നു. വെള്ളമുണ്ട് ധരിച്ച ഒരാൾ പുറത്തിറങ്ങി. അത് പുതുശ്ശേരി ഇല്ലത്തിന്റെ കാര്യസ്ഥനായ കേശവൻ നായർ ആയിരുന്നു.
അച്യുതൻ ദൂരത്തുനിന്നുതന്നെ അയാളെ തിരിച്ചറിഞ്ഞു. കേശവൻ ഏതാനും നിമിഷങ്ങൾ മൗനമായി നിന്ന ശേഷം മനയുടെ വരാന്തയിലേക്ക് നടന്നു. അയാൾ വന്ന് അച്യുതനെ നമസ്കരിച്ചു.
“എന്താ കേശവാ… ഇത്ര രാവിലെ?” അച്യുതൻ ചോദിച്ചു.
കേശവൻ തല താഴ്ത്തി. വാക്കുകൾ പുറത്തുവരാൻ അയാൾക്ക് സമയം എടുത്തു.
“തിരുമേനീ… ഞാനൊരു ദുഃഖവാർത്തയുമായിട്ടാണ് വന്നത്.”
അച്യുതന്റെ മുഖം മാറിയില്ല.
“പറയൂ.”
“മഹാദേവൻ തിരുമേനി… കാലം ചെയ്തു.”
ആ വാക്കുകൾ വായുവിൽ ഒട്ടിപ്പിടിച്ചപോലെ നിന്നു. ഒരു നിമിഷത്തേക്ക് അച്യുതന്റെ ജപമാല നിശ്ചലമായി. മുഖത്ത് യാതൊരു വികാരവും പ്രകടമായില്ല. അദ്ദേഹം വെറുതെ കേശവനെ നോക്കി.
“അതിന്?”
കേശവൻ ഒന്ന് പതറി.
“അന്ത്യകർമ്മങ്ങൾ നടത്തണം തിരുമേനീ. കുടുംബത്തിലെ ഏക ആൺസന്താനമായ ആദിത്യൻ ഉണ്ണി വരണം. അവൻ തന്നെയാണ് കർമ്മം ചെയ്യേണ്ടത്. അവനെ കൂട്ടിക്കൊണ്ടുപോകാനാണ് ഞാൻ വന്നത്.”
അച്യുതന്റെ കണ്ണുകളിൽ പെട്ടെന്ന് തീ പടർന്നു.
“ഏത് അച്ഛന്റെ കർമ്മം?”
കേശവൻ ഞെട്ടി.
“മഹാദേവൻ തിരുമേനിയുടെ—”
“ആദിത്യന് അങ്ങനെയൊരു അച്ഛനില്ല.”
കേശവൻ മിണ്ടാതെ നിന്നു. അച്യുതന്റെ ശബ്ദം ഇപ്പോൾ കൂടുതൽ കടുപ്പമായി.
“എന്റെ മകൾ ദേവിക ഈ മനയിലേക്ക് തിരിച്ചു വന്ന ദിവസം മുതൽ ആ ബന്ധം അവസാനിച്ചതാണ്. ഒരു വയസ്സുകാരനായ കുട്ടിയെ പോലും തിരിഞ്ഞുനോക്കാതെ നടന്നുപോയവനെ അവൻ അച്ഛൻ എന്ന് വിളിക്കില്ല.”
അദ്ദേഹം എഴുന്നേറ്റുനിന്നു.
“എന്റെ മകൾ മരിച്ചപ്പോൾ അയാൾ വന്നോ?”
കേശവൻ മൗനം പാലിച്ചു.
“ദേവിക മരിച്ചത് ആദിത്യന് അഞ്ചു വയസ്സുള്ളപ്പോഴാണ്. സ്വന്തം നിയമപരമായ ഭാര്യ മരിച്ചിട്ടും ഒരു പൂവെങ്കിലും
വയ്ക്കാൻ അവൻ വന്നു നോക്കിയോ?”
മറുപടി ഇല്ല.
“അതും പോരേ. വിവാഹമോചനം നിയമപരമായി നടക്കുന്നതിനു മുൻപേ മറ്റൊരു പെണ്ണിനെ കെട്ടി കുടുംബമുണ്ടാക്കി. അതാണ് നിങ്ങളുടെ മഹാദേവൻ.”
