“ഞാൻ മാലിനി.” അവൾ പറഞ്ഞു.
“നിന്റെ ഇളയ അത്ത.”
ശേഷം ഭർത്താവിനെ നോക്കി.
“ഇത് വിഷ്ണു.”
വിഷ്ണു നമ്പൂതിരി ലജ്ജാശീലനായ ആളായി തോന്നി. അദ്ദേഹം എഴുന്നേറ്റ് പുഞ്ചിരിച്ചു. ഒന്നും മിണ്ടിയില്ല. വീണ്ടും ഇരുന്നു. ആദിത്യൻ മനസ്സിൽ ചിരിച്ചു. രണ്ട് അത്തമാരുടെയും
ഭർത്താക്കന്മാർ ഒരുപോലെയാണ്.
നല്ല മനുഷ്യർ. പക്ഷേ ഭാര്യമാരുടെ മുന്നിൽ ഒന്ന് ഒതുങ്ങിയതുപോലെ. അടുത്തതായി മായയും മീരയും വന്നു. മായ ഗൗരിയെപ്പോലെയായിരുന്നു സ്വഭാവത്തിൽ. പ്രായത്തിൽ പാർവ്വതിയെപോലെയും.
സൗന്ദര്യത്തിൽ ഒന്നിനൊന്ന് മെച്ചം. മുഖത്ത് ചെറിയ ഗർവ്വം. മീര അല്പം സൗമ്യ. പക്ഷേ അവർ രണ്ടുപേരും ആദിത്യനെ വളരെ ശ്രദ്ധയോടെ നോക്കുന്നുണ്ടായിരുന്നു.
അവൻ സംസാരിക്കുമോ? എങ്ങനെയിരിക്കും? മൂക്കുയർത്തിയവനാണോ? ഇല്ലയോ? എന്നൊക്കെയായിരിക്കാം അവരുടെ മനസ്സിൽ. ആദിത്യൻ വീണ്ടും ഒരു മര്യാദാപുഞ്ചിരി സമ്മാനിച്ചു. അവരിൽ ഒടുവിൽ വന്നത് ഏറ്റവും ചെറിയ പെൺകുട്ടിയായിരുന്നു.
“ഞാൻ മീര!”
അവൾ പ്രഖ്യാപിച്ചു. ഇരിക്കുന്നതിന് മുമ്പേ. കുറച്ചുപേർ ചിരിച്ചു. മീര മാത്രം ഇനിയും കാര്യങ്ങളുടെ ഗൗരവം പൂർണ്ണമായി മനസ്സിലാക്കാത്ത പ്രായത്തിലായിരുന്നു.
“ഞാൻ നിന്റെ കൂടെ കളിക്കാൻ വരും. നീയും എന്റെകൂടെ കളിക്കണേ.”
“ഡീ… ചേട്ടാന്നു വിളിക്കെടി” അവളുടെ അമ്മേടെ ശാസന.
അവൾ അമ്മേനെ കോക്രി കാണിച്ചു. ആദിത്യൻ ആദ്യമായി ശരിക്കും പുഞ്ചിരിച്ചു.
“ശരി. ഇനി അങ്ങനെ വിളിച്ചോളാം.”
മീര സന്തോഷത്തോടെ തന്റെ സ്ഥലത്തേക്ക് ഓടി.
“ഞാൻ പറഞ്ഞില്ലേ!”
അവൾ സഹോദരിമാരോട് പറഞ്ഞു. ഗൗരി മുഖം ചുളിച്ചു. പാർവ്വതിയും മായയും കണ്ണുരുട്ടി. അത് കണ്ടപ്പോൾ ആദിത്യന് വീണ്ടും ചിരി വന്നു. പിന്നെ ഒരു ചെറിയ നിശ്ശബ്ദത വന്നു.
എല്ലാവരുടെയും നോട്ടം അഞ്ജനയിലേക്ക് തിരിഞ്ഞു. അവൾ അല്പനേരം മിണ്ടാതിരുന്നു. ശേഷം എഴുന്നേറ്റു. ആദിത്യൻ ഉടനെ ദൃഷ്ടി മാറ്റി. തന്റെ ഓർമയിലുള്ള അമ്മയെക്കാൾ ഇവൾ സുന്ദരിയാണെന്ന് അവന് തോന്നി.
അതവനെ ദേഷ്യം പിടിപ്പിച്ചു. അവളുടെ മുഖത്തേക്ക് പോലും നോക്കരുതെന്ന് അവൻ തീരുമാനിച്ചിരുന്നു. അഞ്ജന അത് ശ്രദ്ധിച്ചോയില്ലയോ… അറിയില്ല. എന്നാൽ ശബ്ദത്തിൽ വേദനയുണ്ടായിരുന്നു.
“ഇവർ നിന്റെ
സഹോദരിമാരാണ്.”
അപർണയും അമൃതയും മുന്നോട്ട് വന്നു. ആദിത്യൻ അവരെയേ നോക്കി. അഞ്ജനയെ അല്ല. അപർണയ്ക്ക് തന്നെക്കാൾ രണ്ട് വയസ്സ് കുറവ്. പതിമൂന്നു വയസ്സ്.
അമൃതയ്ക്ക് പന്ത്രണ്ടും. ഇരുവരുടെയും മുഖം ഇന്നലത്തെ കരച്ചിലിന്റെ അടയാളങ്ങളാൽ നിറഞ്ഞിരുന്നു. വീർന്ന കണ്ണുകൾ. ചുവന്ന മൂക്ക്. പക്ഷേ ഇരുവരും അവനെ നോക്കി ചിരിച്ചു.
അപർണ മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ ഇരുനിറമായിരുന്നു. ഗോതമ്പ് പോലെ. അവന് കണ്ട് പരിചയമുള്ള അന്തർജനങ്ങളുടെ നിറം. ആ ചിരി ആദിത്യനെ അല്പം അസ്വസ്ഥനാക്കി.
കാരണം അത് കൃത്രിമമായിരുന്നില്ല. ആത്മാർത്ഥമായിരുന്നു. അപർണ ആദ്യം പറഞ്ഞു.
“ചേട്ടാ.”
ആദിത്യൻ പെട്ടെന്ന് അവളെ നോക്കി. പിന്നെ അമൃതയും.
“ചേട്ടാ.”
ഇരുവരുടെയും ശബ്ദം ഇടറിയിരുന്നു. അച്ഛനെ നഷ്ടപ്പെട്ട കുട്ടികളുടെ ശബ്ദം. പക്ഷേ അതിനുള്ളിൽ ഒരു ചെറിയ സന്തോഷവും ഉണ്ടായിരുന്നു. ഒരു സഹോദരനെ കിട്ടിയ സന്തോഷം.
ആദിത്യന്റെ തൊണ്ടയിൽ എന്തോ കുടുങ്ങി. അവൻ ആ വികാരം പുറത്തുകാണിച്ചില്ല. അഞ്ജന മുൻപിലുണ്ട്. അവൾ കാണരുത്. അവൻ വെറും തലയാട്ടി മാത്രം.
“ഉം.”
അപർണയുടെ മുഖത്തെ പുഞ്ചിരി ഉടനെ വലുതായി. അമൃതയും ചിരിച്ചു. അതുമാത്രം മതിയായിരുന്നു അവർക്കു.
“ഇനി കേശവൻ. നായരേ ഇവിടെവരൂ.”
സാവിത്രി പറഞ്ഞു. കാര്യസ്ഥൻ ഉടനെ എഴുന്നേറ്റു.
“പുള്ളീനെ അറിയാം.”
ആദിത്യൻ പറഞ്ഞു. കേശവൻ ചിരിച്ചു.
“ഉണ്ണിത്തമ്പുരാനു അറിയാമാവും.”
അതുകേട്ട് നന്ദന കണ്ണുരുട്ടി. ആദിത്യൻ അത് ശ്രദ്ധിച്ചു. പക്ഷേ ചിരിക്കാതെ പിടിച്ചുനിന്നു. കേശവൻ തുടർന്നു.
“ഇത് എന്റെ ഭാര്യ ബാലാമണി.”
മൃദുസ്വഭാവിയായ സ്ത്രീ എഴുന്നേറ്റു.
“ഇത് മകൾ നന്ദന.”
നന്ദന എഴുന്നേറ്റു.
