“ടക്… ടക്…”
ആദിത്യൻ വേഗം ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു പെൺകുട്ടി നിന്നിരുന്നു. ഇന്നലെ മൃതദേഹങ്ങളുടെ അരികിൽ ഇരുന്ന ഏഴു പെൺകുട്ടികളിൽ ഒരാൾ.
അവളെ കണ്ട നിമിഷം തന്നെ അവൻ ഒന്ന് നിശ്ചലമായി. വയസ്സ് ഏതാണ്ട് തന്റെ അത്രെയോ ഒരെണ്ണം കുറവോ ആവാം.
വലിയ കണ്ണുകൾ. നീണ്ട മുടി. വളരെ ശ്രീത്വമുള്ള ഓവൽ മുഖം. കൂർത്തു ഒതുങ്ങിയ മൂക്ക്. ചോരച്ചുണ്ടുകൾ. തൂവെള്ള പാലിൽ ഒരുപിടി ഗോതമ്പു കലക്കിയ പോലത്തെ വെളുത്ത നിറം.
ഒതുങ്ങിയ അരക്കെട്ട്. മുഖത്ത് ഒരു ഗൗരവം. ആദിത്യൻ അവളെ തിരിച്ചറിഞ്ഞു. എന്നാൽ അവൾ തന്നെ നോക്കുന്ന ഭാവത്തിൽ കൗതുകമോ ആദരവോ ഒന്നുമില്ല. ആരെയോ വിളിക്കാൻ വന്നതുപോലെ മാത്രം.
“എന്താ?” ആദിത്യൻ ചോദിച്ചു.
പെൺകുട്ടി നേരെ നോക്കി.
“എന്റെ അച്ഛൻ നിങ്ങളെ അന്വേഷിക്കുന്നു.”
ശബ്ദം ഗൗരവം നിറഞ്ഞത്. അധിക ബഹുമാനമോ സൗഹൃദമോ ഇല്ല.
“നിന്റെ അച്ഛനോ?”
“അതെ.”
“ആരാ നിന്റെ അച്ഛൻ?”
“ഇവിടുത്തെ കാര്യസ്ഥനാ.”
അത് കേട്ടപ്പോൾ ആദിത്യൻ മനസ്സിൽ ഒന്ന് ചിരിച്ചു. കാര്യസ്ഥന്റെ മകളാണോ! അങ്ങനെയായിട്ടും സംസാരിക്കുന്ന ഭാവം കണ്ടാൽ ഇല്ലത്തിന്റെ യഥാർത്ഥ ഉടമ ഇവളാണെന്ന് തോന്നും.
ഞാൻ ഇവളുടെ പണിക്കാരനും. ഇത്ര ധൈര്യമായി തന്നോട് സംസാരിക്കുന്ന മറ്റാരെയും അവൻ ഇതിനുമുൻപ് സ്വന്തം മനയിൽ പോലും കണ്ടിട്ടില്ല.
സത്യത്തിൽ അവൾ ഇത്ര സുന്ദരിയല്ലായിരുന്നെങ്കിൽ അവൻ ഒരു കടുപ്പമുള്ള മറുപടി കൊടുത്തേനെ.
പക്ഷേ അത് മനസ്സിൽ മാത്രം നിന്നു. പുറത്ത് ഒന്നും പറഞ്ഞില്ല.
“പോകാം.”
അവൻ അവളുടെ പിന്നാലെ നടന്നു.
“പേര് എന്താ?”
അവൻ ചോദിച്ചു.
പെൺകുട്ടി തിരിഞ്ഞുനോക്കാതെ പറഞ്ഞു.
“വേഗം വരൂ.”
“പേര് ചോദിച്ചതാ.”
“വന്നാൽ മതി.”
അത്ര മാത്രം. ആദിത്യൻ അത്ഭുതപ്പെട്ടു. ഇല്ലത്തിലെ ജോലിക്കാരന്റെ മകളാണെങ്കിലും ഒരു ഭയവും കാണുന്നില്ല. കുറച്ചുസമയം കഴിഞ്ഞ് അവർ താഴെയെത്തി. മുറ്റത്തിന്റെ അരികിൽ കേശവൻ നിൽക്കുന്നുണ്ടായിരുന്നു. അവൻ ആദിത്യനെ കണ്ടതുമാത്രം എഴുന്നേറ്റു.
“ഉണ്ണിത്തമ്പുരാനേ!”
കൈകൂപ്പി. ഇന്നലെ കാണിച്ചതുപോലെ തന്നെ വിനയം.
“നന്നായി ഉറങ്ങിയോ?”
“ഉറങ്ങി.”
“പ്രഭാതഭക്ഷണം കഴിച്ചോ?”
“ഇല്ല.”
കേശവന്റെ മുഖം ഉടൻ മാറി. അവൻ പെൺകുട്ടിയിലേക്ക് തിരിഞ്ഞു.
“നന്ദനേ!”
ആദ്യമായാണ് അവളുടെ പേര് ആദിത്യൻ കേൾക്കുന്നത്. നന്ദന. അവൻ മനസ്സിൽ അത് മറക്കാതെ സൂക്ഷിച്ചു.
“ഉണ്ണിത്തമ്പുരാൻ ഇതുവരെ ഭക്ഷണം കഴിച്ചില്ലേ?”
പെൺകുട്ടി ചുമലുയർത്തി.
“ഞാനിപ്പോഴല്ലേ കൊണ്ടുവന്നത്.”
“ആദ്യം ഭക്ഷണം.”
കേശവന്റെ ശബ്ദം കടുപ്പമായി.
“ഊട്ടുപുരയിലേക്ക് കൊണ്ടുപോ .”
“അച്ഛാ—”
“ഭക്ഷണം വിളമ്പിക്കൊടുക്കൂ.”
ശേഷം ആദിത്യനെ നോക്കി ഒരു വൈക്ലബ്ധ്യമാർന്ന പുഞ്ചിരിയോടെ പറഞ്ഞു.
“ക്ഷമിക്കണം ഉണ്ണീ.”
“സാരമില്ല.”
“എനിക്ക് പത്തായപ്പുരയിലേക്ക് പോകാനുണ്ട്.”
ശേഷം കൂട്ടിച്ചേർത്തു.
“ഇല്ലത്തിലെ എല്ലാവരും കുടുംബക്ഷേത്രത്തിലേക്ക് പോയിരിക്കുകയാണ്. ഇന്നലത്തെ കർമ്മത്തിന്റേതായ അടുത്ത ദിവസത്തെ ചടങ്ങുകൾ ഉണ്ട്.”
“എന്നെ വിളിച്ചില്ലല്ലോ.”
“സാവിത്രി തമ്പുരാട്ടിയുടെ നിർദേശമാണ്.”
“എന്ത്?”
“ഉണ്ണിത്തമ്പുരാൻ ക്ഷീണിച്ചിരിക്കും. വിശ്രമിക്കട്ടെ എന്ന്.”
ആദിത്യൻ ഒന്നും പറഞ്ഞില്ല. നന്ദന അവനെ ഊട്ടുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അത് തന്നെ ഒരു ചെറിയ വീട് പോലെയായിരുന്നു. ഭീമൻ മരമേശ. ഒരു മുപ്പതു പേർക്ക്
ഒരുമിച്ച് ഇരിക്കാം.
നന്ദന ഒരു ഇലയിട്ടു. പിന്നെ പകുതി മനസ്സോടെ വിളമ്പാൻ തുടങ്ങി. ഇത് കണ്ടപ്പോഴാണ് നാല് ജോലിക്കാരികളും അകത്തേക്ക് വന്നത്. കാർത്യായനി ആദ്യം ശ്രദ്ധിച്ചത് അതായിരുന്നു.
“അയ്യോ!”
അവൾ നന്ദനയെ നോക്കി.
“ഇതെന്താ ഇങ്ങനെ?”
രാധ ചിരിച്ചു.
“ഞാൻ വിളമ്പാം.”
മിനി പാത്രങ്ങളുമായി ഓടിവന്നു. നിമിഷങ്ങൾക്കുള്ളിൽ മേശ നിറഞ്ഞു. ഇന്നലത്തേതിലും വലിയ വിരുന്ന്. അപ്പം. പുട്ട്. പഴം. ചെറുപയർ. പപ്പടം. പിന്നെ, മുട്ടക്കറി.
ഇറച്ചിക്കറി. കോഴിവറുത്തത്. കൂടാതെ മറ്റൊരു പാത്രത്തിൽ ഗാഢനിറമുള്ള ഒരു ഇറച്ചിവറുത്തത്.
