ആദിത്യന്റെ ശരീരത്തിൽ ചെറിയ വിറയൽ പടർന്നു. ഈ സ്ഥലം ശുഭമായ ഒന്നല്ല. അവൻ അത് ഉടൻ മനസ്സിലാക്കി. മുറിയുടെ കേന്ദ്രഭാഗത്ത് ഒരു പ്രതിമ ഉണ്ടായിരുന്നു.
മനുഷ്യന്റെ ഉയരം. പഞ്ചലോഹം പോലെ തോന്നുന്നു. ആദ്യകാഴ്ചയിൽ ഭദ്രകാളി. പക്ഷേ വീണ്ടും നോക്കിയപ്പോൾ എന്തോ തെറ്റുണ്ട്. ഇത് ഭദ്രകാളിയല്ല. അവളെ അനുകരിച്ച് നിർമ്മിച്ച മറ്റെന്തോ.
ഒരു വികൃതരൂപം. അതിന്റെ സ്വഭാവം മാത്രമാണ് അവനെ ഭയപ്പെടുത്തിയത്. മൂന്നു വേദങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന ആദിത്യൻ ചില കാര്യങ്ങൾ മനസ്സിലാക്കി. പക്ഷേ മറ്റുള്ളവരെ ഭയപ്പെടുത്താതിരിക്കാൻ ഒന്നും പറഞ്ഞില്ല.
പ്രതിമയുടെ ചുവട്ടിൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ചതുപോലുള്ള ഒരു വലിയ തട്ട് ഉണ്ടായിരുന്നു. രത്നങ്ങൾ പതിച്ചിരിക്കുന്നു. അതിന്റെ നടുവിൽ കിടക്കുന്നു. ഒരു വള.
അല്ല. കൈവളയമോ കങ്കണമോ. കരിമ്പട്ടുപോലുള്ള ലോഹം. പഞ്ചലോഹം പോലെ. പക്ഷേ അതല്ല. അത് നോക്കുമ്പോൾ തന്നെ വിചിത്രമായ ഒരു ആകർഷണം തോന്നി.
ആദിത്യൻ അറിയാതെ മുന്നോട്ട് നടന്നു. ഒരു പടി. രണ്ട് പടി. മൂന്ന് പടി.
“നിൽക്ക്!”
ഗൗരി പെട്ടെന്ന് വിളിച്ചു.
അവൾ അവന്റെ കൈയിൽ പിടിച്ചു.
“തൊടരുത്. അതെന്താണെന്ന് വല്ലോം അറിയാമോ?“
ആദിത്യൻ നിശ്ചലമായി. അവൾ പറഞ്ഞത് ശരിയാണ്. ഇതെന്താണെന്ന് അറിയില്ല. ഇത് ആ പ്രതിമയുമായി ബന്ധപ്പെട്ടതാണെങ്കിൽ അപകടമാകാം. അവൻ ഒരു ശ്വാസം വിട്ടു. പിന്നെ പിന്നോട്ട് മാറാൻ തീരുമാനിച്ചു.
പക്ഷേ… ആ നിമിഷം തന്നെ എന്തോ സംഭവിച്ചു. തന്റെ ശരീരം ഇനി തന്റെ നിയന്ത്രണത്തിലല്ല എന്ന് അവന് തോന്നി. കണ്ണുകൾ പ്രതിമയിലേക്ക് ഉറച്ചു.
ചെവിയിൽ വിചിത്രമായ ഒരു മന്ത്രധ്വനി മുഴങ്ങി. ഗൗരി എന്തോ വിളിച്ചുപറയുന്നു. അത് കേൾക്കാൻ അവന് സാധിക്കുന്നില്ല.
ആദിത്യന്റെ വലതുകൈ പതുക്കെ ഉയർന്നു. അത് തടയാൻ അവൻ ശ്രമിച്ചു. കഴിഞ്ഞില്ല. കൈ മുന്നോട്ട് നീങ്ങി. വീണ്ടും. വീണ്ടും. അവസാനം ആ കരിമ്പട്ടുപോലുള്ള വളയിൽ സ്പർശിച്ചു.
അടുത്ത നിമിഷം മുറി മുഴുവൻ ഇരുണ്ടു. അല്ല, തന്റെ കാഴ്ച മങ്ങി എന്നവൻ മനസ്സിലാക്കി. മഞ്ഞുപോലെ കറുത്തതൊന്ന് അവന്റെ കണ്ണുകളിലേക്ക് ഒഴുകിയെത്തി.
ശരീരത്തിലെ മുഴുവൻ ശക്തിയും വലിച്ചെടുക്കപ്പെട്ടതുപോലെ തോന്നി. ഗൗരിയുടെ ഭയന്ന നിലവിളി അവസാനമായി കേട്ടു. പിന്നെ ആദിത്യൻ നിലത്തേക്ക് വീണു. അബോധാവസ്ഥയിലേക്ക് മുങ്ങി.
അവൻ കണ്ണുതുറന്നപ്പോൾ അവൻ ഇന്നലെ കിടന്ന ആ മുറിയിൽ ആണ്. ആ വളയിൽ സ്പർശിച്ചു ബോധം പോയിക്കഴിഞ്ഞ് അവളുമാർ താങ്ങി ഇവിടെ കൊണ്ടുവന്നതാകാം എന്ന് കരുതി അവൻ കട്ടിലിൽ നിന്നും ഇറങ്ങി.
എന്തോ ഒരു പന്തികേട് അവന് തോന്നി. തന്റെ നീളം വർദ്ധിച്ചിരിക്കുന്നു. താഴേക്ക് നോക്കിയ അവൻ തന്റെ ബലിഷ്ഠമായ ശരീരം കണ്ട് ഞെട്ടി.
ഇത്രയധികം ഉറപ്പ് അവന്റെ ഓർമയിൽ അവനില്ലായിരുന്നു. ദേഹത്ത് ഒരു തുണി പോലും ഉണ്ടായിരുന്നില്ല. അവൻ ഓടി മുറിയിലെ
കണ്ണാടിയിൽ നോക്കി. കണ്ണാടിയിൽ അവൻ തന്റെ രൂപം കണ്ട് ആശ്ചര്യപ്പെട്ടു.
മുഖം തന്റേതുതന്നെ. പക്ഷേ വളർന്നിരിക്കുന്നു. പൊടി മീശയും താടിയും മാറി കുറച്ചുകൂടി കട്ടിയുള്ള മീശയും താടിയും. എന്നാലും വളരെ അധികം വയസ്സില്ല.
കണ്ടാൽ ആരും ഒരു പതിനെട്ടു പത്തൊൻപതു പ്രായം പറയുമായിരിക്കും. പൊടുന്നനെ അവൻ ആ കണ്ണാടിയിൽ വേറൊരു കാര്യം കൂടെ കണ്ട് ഞെട്ടി.
താൻ ഇപ്പോൾ എഴുന്നേറ്റുവന്ന കിടക്കയിൽ അതാ തൊട്ടടുത്തു പുതപ്പിനടിയിൽ കൂടി രണ്ട് സുന്ദരമായ കാലുകൾ പുറത്തോട്ട് കിടക്കുന്നു. അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
അതേ, താൻ ഇപ്പോ എഴുന്നേറ്റു വന്ന കട്ടിലിൽ തന്റെ തൊട്ടപ്പുറത്ത് അതാ ഒരു ഒരു പെണ്ണിന്റെ രൂപം പുതപ്പിനുള്ളിൽ. അവൻ അതാരാണെന്ന് അറിയാനുള്ള ആകാംഷയിൽ അടുത്തു ചെന്ന് മെല്ലെ പുതപ്പ് മാറ്റാൻ നോക്കി.
ആ പുതപ്പവൾ സ്വന്തം ദേഹത്ത് ചുറ്റിക്കിടന്നതിനാൽ അവന് അതത്ര എളുപ്പമായിരുന്നില്ല. എങ്കിലും അതാരാണെന്ന് അറിയാനുള്ള മോഹം നിമിത്തം അവൻ കഷ്ടപ്പെട്ടാണെങ്കിലും അത് മാറ്റി.
