മുൻസീറ്റിൽ കേശവൻ. അരികിൽ ഹരിഹരൻ. വണ്ടി ഗ്രാമവഴികൾ കടന്ന് മുന്നോട്ട് പോവുകയായിരുന്നു. സ്റ്റിയറിംഗിന് പിന്നിൽ ഇരുന്ന ഡ്രൈവർ രമേശൻ റിയർവ്യൂ മിററിലൂടെ ഒരുനിമിഷം പിന്നിലേക്ക് നോക്കി.
പുതുശ്ശേരി ഇല്ലത്തിന്റെ പുതിയ യജമാനനാകാൻ പോകുന്ന കുട്ടിയെ ആദ്യമായി കാണുകയായിരുന്നു അവൻ. മിററിനുള്ളിൽ അവൻ കണ്ടത് പതിനഞ്ച് വയസ്സുള്ള, യവ്വനത്തിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്ന ഒരു ബാലനെ.
മുഖം വീർത്തിരിക്കുന്നു. കണ്ണുകളിൽ കണ്ണുനീർ ഉണങ്ങിയ പാടുകൾ. ചുണ്ടുകൾ വിറയ്ക്കുന്നു. കരച്ചിൽ അടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അപാരസമ്പത്തിന്റെയും താന്ത്രികപാരമ്പര്യങ്ങളുടെയും രണ്ട് മഹത്തായ വംശങ്ങളുടെയും അവകാശി.
പക്ഷേ ആ നിമിഷത്തിൽ അവൻ വെറും ഒരു കുട്ടി മാത്രമായിരുന്നു. അച്ഛന്റെ മരണവാർത്ത കേട്ട ഒരു പതിനഞ്ച് വയസ്സുകാരൻ. സ്വന്തം വീട്ടാണോ അല്ലയോ എന്ന് പോലും അറിയാത്ത ഒരു വീട്ടിലേക്ക്, ഇഷ്ടമില്ലാതെ യാത്ര ചെയ്യുന്ന ഒരു ബാലൻ.
രമേശൻ വീണ്ടും റോഡിലേക്ക് നോക്കി. കാർ മുന്നോട്ടുപോയി. ദൂരെയെങ്ങോ, പുതുശ്ശേരി ഇല്ലത്തിന്റെ നിഴലുകൾ അവരെ കാത്തുനിന്നു.
ഒരു മണിക്കൂറിലേറെ യാത്രയ്ക്കുശേഷം ബെൻസ് കാർ ഒടുവിൽ പുതുശ്ശേരി ഇല്ലത്തിന്റെ പടിപ്പുരയിലേക്ക് തിരിഞ്ഞു. വഴിയിലുടനീളം ആദിത്യൻ അധികം സംസാരിച്ചിരുന്നില്ല. കാറിന്റെ ജനാലയിലൂടെ പിന്നിലേക്ക് ഓടിമറയുന്ന മരങ്ങളും വയലുകളും ചെറുക്ഷേത്രങ്ങളും മാത്രമായിരുന്നു അവന്റെ ശ്രദ്ധയിൽ.
മനസ്സിൽ
നിറഞ്ഞുനിന്നത് ആശയക്കുഴപ്പമായിരുന്നു. ഒരിക്കലും യഥാർത്ഥത്തിൽ സ്വന്തമെന്ന് തോന്നാത്ത ഒരു വീട്ടിലേക്കാണ് താൻ പോകുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ തിരിഞ്ഞുനോക്കാത്ത ഒരു മനുഷ്യന്റെ മരണകർമ്മം നിർവഹിക്കാനാണ് താൻ അവിടെ എത്തുന്നത്.
കാർ ഇല്ലത്തിന്റെ അടുത്തെത്തിയപ്പോൾ തന്നെ അവന് അസ്വാഭാവികമായ തിരക്ക് കാണാനായി. പടിപ്പുര മുതൽ പുറത്തേക്കുള്ള വഴിവരെ വാഹനങ്ങൾ നിരന്നുകിടക്കുകയായിരുന്നു. ഗ്രാമത്തിലെ പ്രമുഖർക്കൊപ്പം സാധാരണക്കാരും അവിടെയെത്തിയിരുന്നു.
ചിലർ കൂട്ടംകൂടി അടക്കിപ്പിടിച്ച ശബ്ദത്തിൽ സംസാരിക്കുകയായിരുന്നു. ചിലരുടെ മുഖത്ത് യഥാർത്ഥ ദുഃഖം പ്രകടമായിരുന്നു. കാർ നിർത്തിയതുമാത്രം നിരവധി കണ്ണുകൾ അതിന്റെ നേരെ തിരിഞ്ഞു.
“ഉണ്ണിത്തമ്പുരാൻ വന്നിരിക്കുന്നു…”
ആരോ പറഞ്ഞത് ആദിത്യൻ കേട്ടു. ആ വാക്ക് കേൾക്കുമ്പോൾ തന്നെ അവന് അസ്വസ്ഥത തോന്നി. വണ്ടിയിൽനിന്ന് ഇറങ്ങിയ ഉടനെ കരച്ചിലിന്റെ ശബ്ദം അവന്റെ കാതുകളിൽ പതിച്ചു.
പടിപ്പുരയുടെ ഭാഗത്തുനിന്നായിരുന്നു ആ ശബ്ദം. നിരവധി സ്ത്രീകൾ ഉച്ചത്തിൽ കരയുകയായിരുന്നു. ഹരിഹരൻ അവന്റെ തോളിൽ മെല്ലെ കൈവെച്ചു.
“വരൂ ഉണ്ണീ.”
അവർ മുന്നോട്ട് നടന്നു. പടിപ്പുരയിലെത്തിയ നിമിഷം ആദിത്യൻ നിശ്ചലനായി. അവിടെ രണ്ടുപേർ വെള്ളപുതപ്പിൽ പൊതിഞ്ഞ് കിടത്തിയിരുന്നു. രണ്ട് മൃതദേഹങ്ങൾ. അവൻ അമ്പരന്നു.
“രണ്ടുപേരോ?”
കേശവൻ പതുക്കെ തലയാട്ടി.
“അതെ ഉണ്ണീ.”
“അച്ഛൻ…”
“മഹാദേവൻ തിരുമേനിയും ഹരിദേവൻ തിരുമേനിയും. അത് ഉണ്ണിയുടെ അച്ഛന്റെ അനുജൻ തിരുമേനിയായിരുന്നു. ഉണ്ണിയുടെ ചെറിയച്ഛൻ.”
ആദിത്യൻ ഒന്നും മിണ്ടിയില്ല.
“അപകടം ഒരുമിച്ചായിരുന്നു.”
കേശവന്റെ ശബ്ദം ഇടറി.
“രണ്ടുപേരും രക്ഷപ്പെട്ടില്ല.”
അൽപനേരം കഴിഞ്ഞ് അദ്ദേഹം വീണ്ടും പറഞ്ഞു.
“ഹരിദേവൻ തിരുമേനിക്ക് മക്കളില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ കർമ്മവും ഉണ്ണി തന്നെയാണ് ചെയ്യേണ്ടത്.”
പതിനഞ്ച് വയസ്സുകാരനായ ഒരു കുട്ടിക്ക് ഒരേസമയം ഈ വാർത്തകളെല്ലാം ഉൾക്കൊള്ളുക പ്രയാസമായിരുന്നു. അയാൾ മിണ്ടാതെ
നിന്നു. ശേഷം മെല്ലെ ചുറ്റും നോക്കി.
അവിടെ ഒരു വൃദ്ധസ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. കരച്ചിലിനിടയിലും അവളുടെ മുഖത്ത് വിചിത്രമായൊരു രാജകീയത ഉണ്ടായിരുന്നു. അവളായിരിക്കണം തന്റെ പിതാമഹി. അവളുടെ അരികിൽ നാലു സ്ത്രീകൾ ഇരുന്നു കരയുന്നുണ്ടായിരുന്നു. ആദിത്യൻ അവരെ നിരീക്ഷിച്ചു.
