അതാ, പുറം തിരിഞ്ഞു കിടക്കുന്ന ആ സുന്ദരിക്കും ദേഹത്തൊന്നുമില്ലായിരുന്നു. അവളെ അവന് ഇവിടെയോ വെച്ചുകണ്ട നല്ല പരിചയം തോന്നി. അവൻ എത്തിവലിഞ്ഞു അവളുടെ മുഖം ദർശിക്കാൻ ശ്രമിച്ചതും തന്റെ കൈകളിൽ എന്തോ ഒരു വേദന അനുഭവപ്പെട്ടു.
നോക്കുമ്പോൾ ഇടതുകയ്യിൽ ഒരു വെള്ള വള പോലുള്ള ചായം. വലതുകയ്യിൽ കറുത്തതും. വളകൾ ശെരിക്കും അവിടെയില്ലെങ്കിലും, മുത്തച്ഛൻ തനിക്കു തന്ന വളയുടെയും, കുറച്ചു മുൻപ് താൻ തൊട്ട വളയുടെയും ചായങ്ങളാണ് തന്റെ കരങ്ങളിൽ എന്നവൻ ഊഹിച്ചു.
ഊഹിച്ചു തീരുന്നതിനു മുൻപ് വീണ്ടും അവന്റെ കണ്ണുകളിൽ പ്രകാശം കേറി. ഇത്തവണ അത്
വെളുത്തതായിരുന്നു. കണ്ണ് തുറന്നപ്പോൾ മുന്നിൽ മുഖത്ത് വെള്ളം തളിച്ചുകൊണ്ടിരിക്കുന്ന നന്ദന.
പിന്നെ കണ്ടത് തലക്കുമുകളിലെ പഴയ മരക്കൂരയായിരുന്നു. ചുമരുകളിൽ തെളിഞ്ഞുനിൽക്കുന്ന എണ്ണവിളക്കുകളുടെ മങ്ങിയ പ്രകാശം അവന്റെ കാഴ്ചയ്ക്ക് പതിയെ വ്യക്തത നൽകി. ഏതാനും നിമിഷങ്ങൾ അവൻ അനങ്ങാതെ കിടന്നു.
ഇപ്പോൾ സംഭവിച്ചത് യാഥാർഥ്യമായിരുന്നോ സ്വപ്നമായിരുന്നോ എന്ന സംശയം ഇപ്പോഴും മനസ്സിൽ കിടക്കുകയായിരുന്നു. വളർന്ന ശരീരം, പരിചയമില്ലാത്ത യുവാവിന്റെ മുഖം, കട്ടിലിൽ കിടന്നിരുന്ന ആ രഹസ്യമയിയായ സ്ത്രീ—എല്ലാം ഓർമ്മയിൽ മിന്നിമറഞ്ഞു.
അവൻ വേഗത്തിൽ ചുറ്റും നോക്കി. പാതാളമുറി തന്നെയായിരുന്നു അത്. കരിമ്പട്ടുപോലെ തോന്നിയ ആ വിചിത്ര പ്രതിമയും, ചുമരുകളിലെ ചുവന്ന ചിത്രങ്ങളും, താന്ത്രികചിഹ്നങ്ങളും എല്ലാം അതേപോലെ നിലകൊള്ളുന്നുണ്ടായിരുന്നു.
പാർവ്വതിയും മായയും അവിടെ ഉണ്ടായിരുന്നു. അവൻ കണ്ണുതുറന്നു കഴിഞ്ഞപ്പോൾ കുറച്ചകലേക്ക് മാറി നന്ദനയും നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരു മുഖം മാത്രം കാണാനില്ല.
“ഗൗരി എവിടെ?” ആദിത്യൻ ഉടനെ ചോദിച്ചു.
അവന്റെ ശബ്ദത്തിൽ തനിക്കുതന്നെ അപരിചിതമായ ഒരു തിടുക്കമുണ്ടായിരുന്നു. നന്ദന മറുപടി പറഞ്ഞു.
“നീ വീണിട്ട് ഏകദേശം പത്തുപതിനഞ്ചു മിനിറ്റ് ആയിക്കാണും. ബോധം പോയതും ഗൗരി നേരെ ഇല്ലത്തേക്ക് ഓടി. ആളുകളെ വിളിക്കാനായിരുന്നു. വഴിയിൽ വച്ച് എന്നെ കണ്ടു.
എന്തോ അപകടമുണ്ടായെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് അയച്ചു. അവൾ പിന്നെയും മുന്നിലുള്ള ഇല്ലത്തേക്ക് ഓടിപ്പോയി. ഇപ്പോഴേക്കും ആരെയെങ്കിലും കൂട്ടിക്കൊണ്ട് വരാറായിരിക്കും.”
ആദിത്യൻ പതുക്കെ എഴുന്നേറ്റിരുന്നു. പത്ത് മിനിറ്റ്! അവൻ ആലോചനയിൽ മുങ്ങി. തനിക്ക് സ്വപ്നത്തിൽ തോന്നിയതും ഏകദേശം അത്രതന്നെ. ആ വിചിത്രദർശനം, ആ അജ്ഞാതമുറി, കണ്ണാടിയിലെ തന്റെ പുതിയ രൂപം—ഇത്രയും കാര്യങ്ങൾ നടന്നത് വെറും ഏതാനും നിമിഷങ്ങൾക്കുള്ളിലാണോ?
അവനുതന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
“എന്താ സംഭവിച്ചത്?” നന്ദന ചോദിച്ചു.
അപ്പോൾത്തന്നെ പാർവ്വതി ശ്വാസം വിട്ടു.
“ഞങ്ങൾക്കും മനസ്സിലായില്ല. ആദിയേട്ടൻ ആ വളയിൽ തൊട്ടു. പിന്നെ പെട്ടെന്ന് കണ്ണുകൾ മാറി. അടുത്ത നിമിഷം നിലത്തേക്ക് വീണു.”
“ഏത് വള?” നന്ദന നെറ്റിചുളിച്ചു.
മായ ഉടനെ തിരിഞ്ഞു.
“അവിടെ ഉണ്ടായിരുന്നു. ആ സ്വർണ്ണത്തട്ടിൽ…”
അവളുടെ ശബ്ദം പെട്ടെന്ന് നിന്നു.
“അയ്യോ!”
എല്ലാവരുടെയും കണ്ണുകൾ ഒരേസമയം ആ സ്വർണ്ണത്തട്ടിലേക്ക് തിരിഞ്ഞു. തട്ട് അവിടെ തന്നെയുണ്ടായിരുന്നു. പ്രതിമ അവിടെ തന്നെയുണ്ടായിരുന്നു. പക്ഷേ അതിന്റെ നടുവിൽ കിടന്നിരുന്ന ആ കറുത്ത വള കാണാനില്ല. ഒരു നിമിഷത്തേക്ക് മുറിയിൽ നിശ്ശബ്ദത പരന്നു.
“എവിടെ പോയി?” പാർവ്വതി ചോദിച്ചു.
“ആരെങ്കിലും എടുത്തോ?” മായ സംശയത്തോടെ ചുറ്റും നോക്കി.
നന്ദന പതുക്കെ തട്ടിനരികിലേക്ക് നടന്നു. അവൾ തട്ട് പരിശോധിച്ചു. ചുറ്റുമുള്ള സ്ഥലം നോക്കി. നിലം പരിശോധിച്ചു. ഒന്നും ഉണ്ടായിരുന്നില്ല. വള അപ്രത്യക്ഷമായിരുന്നു.
ആദിത്യന്റെ ഹൃദയം ഒന്നു പിടഞ്ഞു. ആരും അറിയാതെ അവന്റെ വലതുകൈ അറിയാതെ മുറുകി. അവന്റെ മനസ്സിൽ മാത്രം ഒരു ഭയാനകമായ സംശയം ഉയർന്നു.
വള നഷ്ടപ്പെട്ടിട്ടില്ല. അതിപ്പോൾ… അവന്റെ ഉള്ളിലായിരിക്കാം. തന്റെ വലതുകൈക്കുള്ളിൽ.
