“പോവണ്ട വാഹിദ്. ഇവിടെ എന്താ അസൗകര്യം. അവൾ സംഗീതയ്ക്ക് കൂട്ടായി ഇവിടെ നിന്നോട്ടെ ന്നെ. ഇന്നിനി നീ എങ്ങും പോവണ്ട ടാ.”
സംസാരത്തിനിടയിൽ രഞ്ജിനിയുടെ കൈ വാഹിദിന്റെ ഉറച്ച കൈത്തണ്ടയിലെ രോമത്തിലൂടെ തടവുന്നുണ്ടായിരുന്നു. ജൂലിയുടെ ഹൃദയമിടിപ്പ് കൂടി. അവളുടെ മുഖം മങ്ങുകയും ഇരുണ്ടുകൂടുകയും ചെയ്തു. പെട്ടന്നുള്ള ഒരു ചോദനയിൽ അവൾ വണ്ടിയിലേക്ക് കയറി വാഹിദിന്റെ പുറത്തേക്ക് മുലകൾ അമർത്തി ചാഞ്ഞിരുന്നിട്ട് അവന്റെ കൈത്തണ്ടയിലേക്ക് കൈവച്ചു രഞ്ജിനിയുടെ കൈ അറിയാത്ത രീതിയിൽ തള്ളിനീക്കി.
“വീട്ടിൽ ഞാൻ ഇതുവരെ ഇത്രേം ലേറ്റ് ആയിട്ടിയില്ല. കുറച്ചുകൂടി കഴിഞ്ഞാൽ അവർ വിളിക്കാൻ തുടങ്ങും. പിന്നെ കാര്യങ്ങളൊക്കെ പറയേണ്ടി വരും. എന്തായാലും പപ്പ ഇവിടെ വരാതിരിക്കില്ല. എനിക്ക് പോവണം മാഡം. ഇക്കാ , പ്ലീസ്.”
അവളെ തുറിച്ചുനോക്കുന്ന രഞ്ജിനിയോടെ ജൂലി പുഞ്ചിരിയും തന്റെ നിസ്സഹായതയും വെളിപ്പെടുന്ന ഭാവത്തോടെ പറഞ്ഞു. വാഹിദിന്റെ ബുള്ളറ്റ് ഒന്ന് രണ്ടുത്തവണ ആർത്തു നിലവിളിച്ചിട്ടു പതുക്കെ മുന്നോട്ട് നീങ്ങി ആ ബംഗ്ലാവിൽ നിന്ന് പുറത്ത് ചാടി. മഴ തോർന്നു ശാന്തമായ ബാംഗ്ലൂർ നഗരപാതയിലൂടെ വാഹിദ് പതുക്കെ വണ്ടിപായിച്ചു. തണുത്തുവിറക്കുന്ന ജൂലി അവനെ വാരിപ്പുണർന്നു ശരീരം അവന്റെ പുറത്ത് അമർത്തി ഇരുന്നു.
“ഇക്കാ, ഞാൻ മമ്മിക്ക് മെസേജ് അയച്ചിട്ടുണ്ട്. പതുക്കെ പോയാൽ മതി. ലേറ്റ് ആയാലും സാരമില്ല.”
അവന്റെ പുറത്ത് കവിളുകൾ ചേർത്തു ചാരിയിരുന്നു കൊണ്ട് ജൂലി പറഞ്ഞു.
“അതൊന്നും ശരിയാവില്ല. വേഗം വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് ഡ്രസ്സ് മാറാൻ. നാറ്റവും തണുപ്പും സഹിക്കാൻ മേല. ചെളിയും ചാണകവും.. ഓക്കാനം വരുന്നുണ്ട് മനുഷ്യന്.”
“ഒലക്ക.. കല്ലുപോലെ ഒരുത്തൻ. കിളവൻ. എന്ത് പറഞ്ഞാലും മനസ്സിലാവില്ല. ഇന്നിനി പോവണ്ട ഇക്കാ. ന്റെ പൊന്നല്ലേ. ഞാനില്ലേ കൂടെ. എന്നെ നാളെ രാവിലെ വീട്ടിൽ വിട്ടാൽ മതി. എന്റിക്കാ, ഇന്ന് കൊണ്ടുവിടേണ്ട മുത്തേ. എനിക്ക് വല്ലാതെ വല്ലാതെ.. ഒത്തിരി സ്നേഹം തോന്നുവാ. എന്റെ ജീവനല്ലേ..പ്ലീസ്.”
ജൂലിയുടെ ശബ്ദം ആർദ്രമായി. അവളുടെ മനസ്സിൽ സംഗീതയ്ക്ക് ഒരപകടം സംഭവിച്ചപ്പോൾ, സാധാരണക്കാരായ എല്ലാവരും ഭയന്ന് അന്താളിച്ചു നോക്കിനിൽക്കുമ്പോൾ എന്തുചെയ്യണമെന്ന് വ്യക്തമായി ബോധ്യമുള്ള വാഹിദ് കലിപൂണ്ട സിംഹരാജനെ പോലെ ചീറിപ്പാഞ്ഞതും അത്രയും ഉയരമുള്ള മതിൽ
ചാടിക്കടന്നു പിന്നാലെ ചെന്നു ആ ശത്രുപാളയത്തിൽ കടന്നു ചെന്നു പോരാടി രക്ഷിച്ചുകൊണ്ടുവന്നതും മറ്റും ഒരു സിനിമാ കഥപോലെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയുമല്ല, തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് താൻ അടിപ്പെട്ടുപോയിരിക്കുന്ന, ആഴത്തിൽ വളർന്നു കഴിഞ്ഞ തന്റെ പ്രണയവും വികാരങ്ങളും വേദനകളും തന്നെയാണെന്ന് അവൾക്ക് തോന്നി. ഇക്കയില്ലാതെ താനെന്തിനു പെണ്ണായി ജീവിക്കണം. തനിക്ക് ഇതിൽ കുറഞ്ഞ ഒരുത്തൻ എന്തിനാണ്. ഈശ്വരാ, എങ്ങിനെ ഞാനിവനെ സ്വന്തമാക്കും..
അവൾക്ക് കരച്ചിൽ വരാൻ തുടങ്ങി. അനാദിയായ സ്ത്രീപുരുഷ മോഹത്തിന്റെ അടിത്തറയായ ആത്മാർഥത പ്രണയത്തിന്റെ നിസ്സീമമായ വേദനകളുടെ മുൾമുനകൾ, മൃദുലമായ മനോവ്യഥകളിൽ കുത്തിനോവിക്കാൻ തുടങ്ങിയപ്പോൾ, മുന്നും പിന്നും നോക്കാതെ അവന്റെയൊപ്പം ആ അക്രമകാരികളുടെ പാളയത്തിലേക്ക് ഓടിച്ചെല്ലാനും കണ്ണിൽ തടഞ്ഞവനെ അടിച്ചു നേരിടാനും ധൈര്യം കാണിച്ച ജൂലിയുടെ മനസ്സ് വല്ലാതെ തളർന്നുപോകുകയും വീണ്ടുംവീണ്ടും തികട്ടിവന്ന ദുഃഖം വലിയ കണ്ണീർതുള്ളികളായി കവിളിലേക്ക് കാവേരി നദിപോലെ ഒഴുകിയിറങ്ങുകയും ചെയ്തു. മോഹങ്ങളുടെയും സ്വപ്നങ്ങളുടെയും അനന്തമായ പ്രണയവസന്തങ്ങൾ നിറപ്പകിട്ടു ചാർത്തിയ കാൽപ്പനിക ഭാവങ്ങളുടെയും മനോജ്ഞാമായ ചക്രവാളസീമകളിലേക്ക്, ജീവിത യാഥാർഥ്യങ്ങളിലേക്ക്, തന്റെ ഹൃദയം നുറുങ്ങുന്ന വികാരഭാവങ്ങളെയും ചുമന്നു ചിറകിട്ടു പറക്കാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു നിഷ്കളങ്ക യുവതിയുടെ ആകുലതകളിൽ ആടിയുലഞ്ഞു ജൂലി ശബ്ദമില്ലാതെ കരഞ്ഞു. കൈകൾ വാഹിദിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു കവിൾ പുറത്ത് ചാരി കണ്ണടച്ചു കൊച്ചുകുഞ്ഞിനെപ്പോലെ അവളിരുന്നു.
