താര അല്പം ആശ്വാസത്തോടെ എഴുന്നേറ്റു. എന്നിട്ട് തിരിഞ്ഞുനിന്ന് വീണ്ടും പറഞ്ഞു.
“വാഹിദ് നിങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഈ മോശം വീഡിയോ ബിസിനസ്സിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് കോടതിയിൽ പറയുമെന്നും പറയുന്നുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ഇതുമായി സഹകരിക്കാൻ കഴിയില്ലെന്ന് അവരോട് പറഞ്ഞേക്ക്. എങ്ങാനും അവരെ സഹായിച്ചാൽ രാത്രി മൂളിക്കൊണ്ട് എന്റടുത്തുവന്നാൽ എന്റെ കാലിന്റെടേൽ ഞാൻ വിഷം പുരട്ടിവച്ചു കുടിപ്പിച്ചു കൊല്ലും.”
ഒരു കള്ളച്ചിരിയിലാണ് അവളതു പറഞ്ഞതെങ്കിലും താൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ അവർക്ക് ഇഷ്ടമില്ലെന്ന സത്യം ജോസഫിനു വ്യക്തമായി. അയാളിലെ വക്കീൽ ബുദ്ധി ചിന്തയിൽ മുഴുകി അയാൾ സോഫയിൽ ചാരിയിരുന്നു. തന്റെ റൂമിലേക്ക് വസ്ത്രമെടുക്കാൻ പോകുന്ന താരയെ അയാൾ തടഞ്ഞു.
“തന്റെ മിടുക്കികുട്ടി മുതിർന്നൊരു പെണ്ണായെന്നല്ലേ പറഞ്ഞത്. താൻ പോയി ഫുഡ് റെഡിയാക്ക്. നമുക്ക് നോക്കാം മുതിർന്ന കുട്ടി എത്രത്തോളം വളർന്ന പെണ്ണായിട്ടുണ്ടെന്ന്.”
ജോസഫ് എന്താണ് പറയുന്നതെന്ന് താരയ്ക്ക് മനസ്സിലായി. തന്റെ ഭർത്താവിന് പയ്യനെ ഇഇഷ്ടപ്പെട്ടല്ലോ എന്ന ആഹ്ലാദത്തോടെ
അവർ അടുക്കളയിലേക്ക് നടന്നു. അതേസമയം ജൂലി സ്റ്റെയർകേസ് ഓടിയിറങ്ങിക്കൊണ്ട് താഴേക്ക് വന്നു.
“പപ്പാ, ഞാൻ പപ്പയുടെ ഒരു സെറ്റ് ഡ്രസ്സ് എടുക്കുന്നുണ്ട് കേട്ടോ. നാളെ മമ്മി അലക്കിത്തരും. ഇക്കയ്ക്ക് മാറിയുടുക്കാൻ ഡ്രസ്സ് ഇല്ല.”
അവൾ ഓടിച്ചാടി അയാളുടെ സമ്മതത്തിന് പോലും കാത്തുനിൽക്കാതെ മുറിയിലേക്ക് കയറി കുറച്ച് കഴിഞ്ഞു വസ്ത്രവുമായി പുറത്തേക്ക് വന്നു. താരയും ജോസഫും പരസ്പരം നോക്കി.
“ഇനിയിപ്പോ എന്റെ തലകൂടി അഴിച്ചു നീ നിന്റെ ഇക്കയ്ക്ക് കൊടുക്കുമോ. ശെടാ, ഇതിപ്പോ ഞങ്ങളെ വേണ്ടാതായ പോലുണ്ടല്ലോ.”
അയാൾ അവളെ നോക്കാതെ താരയെ നോക്കിക്കൊണ്ടാണ് പറഞ്ഞത്.
“ആർക്ക് വേണം ഈ കഷണ്ടിത്തല. കേരളത്തിലെ പിള്ളാർക്ക് കൊടുക്ക്, ഫുട്ബോൾ കളിക്കാൻ.”
ജൂലി ആ ഡ്രസ്സ് കറക്കി അമ്മയുടെ തലയിൽ ഒരു അടികൊടുത്തിട്ട് വീണ്ടും സ്റ്റെപ്പുകൾക്ക് നേരെ നടന്നു. അമ്മയുടെ പൊട്ടിച്ചിരി കേട്ടുകൊണ്ട് അവൾ തിരക്കിട്ടു സ്റ്റെപ്പുകൾ കയറി മുകളിലേക്ക് പോയി. അറിയാത്ത രീതിയിൽ നിറഞ്ഞ മിഴികൾ വിരലുകൊണ്ട് തുടച്ചുകൊണ്ട് അടുക്കളയിലേക്ക് പോകുന്ന ഭാര്യയെ കണ്ടപ്പോൾ ജോസഫിന്റെ മനസ്സ് അല്പം തണുത്തു. ആശ്വാസത്തോടെ അയാൾ സോഫയിലേക്ക് ചരിഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൈയിൽ അവന്റെ വസ്ത്രങ്ങളുമായി ഇറങ്ങിവരുന്നതും കണ്ടു.
“മമ്മീ, ഈ വാഷിംഗ് മെഷീൻ എങ്ങനാ ഓപ്പറേറ്റ് ചെയ്യുന്നേ. ഇതൊന്ന് വാഷ് ചെയ്യാനാ.”
ജൂലിയുടെ ശബ്ദം അയാൾ കേട്ടു. ഊറിവന്ന ചെറിയൊരു ചിരിയോടെ അയാൾ കണ്ണുകൾ അടച്ചു അതേ ഇരിപ്പു തുടർന്നു ചിന്തിക്കാൻ തുടങ്ങി.
(അദ്ധ്യായം 27)
രാത്രി വീണ്ടും വളർന്നു.
തണുപ്പും മഞ്ഞിന്റെ മൂടുപടങ്ങളും ബാംഗ്ലൂരിന്റെ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു. ചീവീടുകൾ ഇരുട്ടിന്റെ പൊന്തകളിൽ ഉറക്കെ പ്രണയ ഗാനങ്ങൾ ആലപിക്കുകയും ഇണകളുമായി സംവദിക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ വീട്ടിൽ ആദ്യമായി ഒരു യുവാവ് മകളുടെ കൂടെ അന്തിയുറങ്ങാൻ വന്നതിന്റെ പ്രത്യേകത താരയുടെയും ജോസഫിന്റെയും പെരുമാറ്റത്തിലും ശരീരഭാഷയിലും നിറഞ്ഞു നിന്നിരുന്നു. ഭക്ഷണം കഴിഞ്ഞു വാഹിദ് മുകളിലേക്ക് പോയിക്കഴിഞ്ഞപ്പോൾ വരാന്തയിലെ അധികം വെളിച്ചമില്ലാത്ത വെട്ടത്തിൽ ഇരുന്നു ജൂലിയോട് ജോസഫ് കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കുകയും അവളോടും വാഹിദിനോടും കരുതിയിരിക്കാൻ പറയുകയും ചെയ്തു.
“ഇതാ ഇതും കൂടി കൊണ്ടുപോയ്ക്കോ. അവന് നല്ല ക്ഷീണം കാണില്ലേ. തെരുവിൽ കിടന്ന് കുറേപേരുമായി തല്ലുണ്ടാക്കിയതല്ലേ.”
കിടക്കാൻ പോകുമ്പോ അടുക്കളയിൽ വച്ച് താര ഒരു മഗ്ഗിൽ ജ്യൂസ് ജൂലിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു. ജൂലിയുടെ കൈയിൽ ഒരു ഓയിന്റ്മെന്റും ഉണ്ടായിരുന്നു.
“തെരുവിൽ കിടന്ന് തല്ലുണ്ടാക്കാൻ ഇക്കയെന്താ ഗുണ്ടയാണോ. ഇക്ക അവരെ തല്ലിച്ചതച്ചു സംഗീതയെ രക്ഷിച്ചതാണ്, അല്ലാതെ തെരുവിൽ കിടന്ന് തല്ലുണ്ടാക്കിയതല്ല.”
