ആ ഒരു വാക്കിൻ പുറത്താണ്, മരിക്കും മുൻപ് ഒരിക്കലെങ്കിലും ഒന്നു കാണണമെന്ന് തോന്നിയത്.
കല്യാണ തലേന്നു ഏതാ, എന്താന്നു പോലും അന്വേഷിക്കാതെ ഞാൻ പറഞ്ഞ ‘അരവിന്ദൻ’ എന്ന ഒറ്റ പേരിൽ വിശ്വസിച്ച് നാടുവിടാൻ കൂട്ടു നിന്ന അജു, എന്തിനും ഏതിനും കൂട്ടുവന്നവർ, സ്വന്തം കല്യാണം മുടക്കിയതിൽ തെല്ലും പരിഭവമില്ലതെ വന്നു നിന്ന് കല്യാണം നടത്തി സാക്ഷി വരെ ഒപ്പിട്ട അഭിയേട്ടൻ, അയാൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായി നടക്കുന്ന ടോണി വട്ടപ്പാറ എന്ന ഇന്ത്യ മൊത്തം അറിയപ്പെടുന്ന നാഷണൽ അവർഡ് വരെ കിട്ടിയിട്ടുള്ള സൗണ്ട് എഞ്ചിനീയർ, അയാളുടെ സ്നേഹത്തിൻ്റെ മാന്ത്രികം കാണിച്ചു തന്ന ത്യാഗരാജൻ സാർ, എൻ്റെ പേരുപോലും ശരിക്കറിയാത്ത എങ്കിലും അയാൾക്കായി ഒരു നാടിനെ മൊത്തം എതിർത്തു നിന്ന കുമുദത്തിൻ്റെ ഏട്ടൻ, മരണത്തിന് വരെ ഒരു ഉണ്ണിയപ്പത്തിൻ്റെ രുചിയാണെന്ന് കാണിച്ചു തന്ന താര, ആവി എന്ന് പറഞ്ഞാൽ നൂറുനാവുള്ള ലക്ഷമി അക്ക, ശരിയാണ് അയാൾക്ക് ചുറ്റും സ്‌നേഹത്തിൻ്റെ പകരം വയ്ക്കാനില്ലാത്ത ഒരു ലോകം കറങ്ങുന്നുണ്ട്.
ആരുമില്ലാത്തത് എനിക്കാണ്. പെട്ടന്നൊരു ചോദ്യം അവളുടെ തലയിൽ മിന്നിമറഞ്ഞു, ശരിക്കും ഞാൻ അതിന് അർഹയാണോ. ഇത്രയും സ്നേഹം ലഭിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത് അവൾ സ്വയം ആലോചിച്ചു. ഇല്ല, ഞാൻ അതിനർഹയല്ല. ഇത്രയും തന്നെ ധാരാളമാണ് മരണം വരെയോർക്കാൻ ഇത് മതി. അവൾ തീരുമാനമെടുത്തു.
അവർക്കിടയിലെ ബന്ധത്തിന്, ആയിരം സ്നേഹകാതങ്ങളുടെ അകലമുണ്ടായിരുന്നു.
********
അവൾ എഴുന്നേറ്റ് പുതപ്പിനുള്ളിലേക്ക് നോക്കി, നാണം കൊണ്ടാമുഖത്തേക്ക് രക്തമിരച്ച് കയറി. ഒരു തുണിയും മണിയുമില്ല, അരയിൽ അരഞ്ഞാണം കിടന്നിളകുന്നുണ്ട്, അത്ര മാത്രം. അവൾ ആ നാണത്തോടെ തന്നെ അവളുടെ ഉണ്ണിയേട്ടനെ നോക്കി, ഇന്നലെ എന്തൊക്കെയാണ് കാട്ടികൂട്ടിയത് രണ്ടു പേരും കൂടി. അവനെ അവൾ അൽപ്പനേരംകൂടി അങ്ങനെയങ്ങനെ നോക്കിയിരുന്നു. എന്തൊക്കെ തീരുമാനമെടുത്തൂന്ന് പറഞ്ഞാലും അവനെ അവൾക്കത്രയേറെ ഇഷ്ടമായിരുന്നു. മീനാക്ഷിയുടെ ആദ്യപ്രണയം; നടുക്കത്തെയും, ഒടുക്കത്തെയും, എല്ലാം കൂടിയും കിഴിച്ചും ഒരേയൊരു പ്രണയം.
അവളാ പുതപ്പ് വലിച്ചുടുത്ത്, കുളിമുറിയിലേക്ക് നടന്നു. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ട്. കുളിമുറിയിൽ കയറും മുന്നെ അവൾ തിരിഞ്ഞ് അരവിന്ദനെ നോക്കി നുണക്കുഴികൾ വിടർത്തി ഒന്നു ചിരിച്ചു. കുളിക്കുമ്പോൾ പലയിടവും നീറുന്നുണ്ട്, കഴുത്തിലും മാറിലുമെല്ലാം ദംശനങ്ങൾ പതിഞ്ഞ് കിടക്കുന്നു.
“ലൗ ബൈറ്റ്സ്സ്”
അവൾ ചിരിച്ചു കൊണ്ട് വെറുതെ പറഞ്ഞു. ആ നീറ്റലിന് വല്ലാത്തൊരു സുഖമവൾക്ക് തോന്നി. തണുത്ത വെള്ളം അവളുടെ മനസ്സിനെ കൂടി കുളിരണിയിപ്പിച്ചു. താനൊരു പെണ്ണായിരിക്കുന്നു. പതിമൂന്നിനു ശേഷം വീണ്ടും. കുളിച്ചൊരു സാരിച്ചുറ്റി, അവൾ ബാക്കിയുള്ള വസ്ത്രം കൂടി അലക്കാൻ ഇട്ട്, അടിച്ച് വാരാൻ തുടങ്ങി. ഇന്നലത്തെ വീരസാഹസത്തിൻ്റെ തിരുശേഷിപ്പുകൾ നിലത്ത് ചിതറികിടപ്പുണ്ട്, ഒന്നും രണ്ടുമല്ല ആറണ്ണം. അവൾക്ക് ആകെ നാണമായി. വേഗം അടിച്ച് തുടച്ച്, അവളടുക്കളയിൽ കയറി. ഇന്നവന് തൻ്റെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കാൻ കൊടുക്കണമെന്ന് അവൾക്ക് വല്ലാത്തൊരു നിർബന്ധമുണ്ടായിരുന്നു. അവളതിനായി പഠിച്ചപണി പതിനെട്ടും പുറത്തെടുത്തു.
**************
ഇരുളുരുണ്ട് കയറിയ ആകാശത്ത് കാർമേഘപടലങ്ങൾ മദയാനകൂട്ടമെന്ന പോലെ സർക്കീട്ടിനിറങ്ങി. ഭയമൊട്ടുമില്ലാതെ കൊമ്പുകോർത്തവർ ചിന്നംവിളിച്ചു കൊണ്ടേയിരുന്നു. എങ്കിലും കലിയൊട്ടും തീരാതെ വന്നവർ, മണ്ണിൽ കൂർത്ത കൊമ്പുകളാഴ്ത്തി കുത്തിമറിക്കുമെന്നപോൽ, മിന്നൽപിണരുകൾ മണ്ണിൽ പതിച്ചു. എതിരെയടിച്ച ഈർപ്പമുള്ള തണുത്ത കാറ്റിനെ വകഞ്ഞ് മാറ്റി, ഞാൻ ആശുപത്രിയിൽ നിന്നും പത്തടി മാത്രം അകലെയുള്ള സ്റ്റോറിനെ ലക്ഷ്യമാക്കിയോടി. ആശുപത്രിയുടെ പരിമിതമായ ചുറ്റുപാടിൽ ഒരാൾക്കു അതിജീവിക്കാൻ അത്യാവശ്യമായവ മാത്രം വിൽക്കുന്ന ഒരു കൊച്ചുകട. കടയിൽ ഓരത്ത് ചേർത്ത് വച്ചിരുന്ന ബ്രിട്ടാനിയയുടെ മിൽക്ക് റസ്ക്ക് എടുത്ത്, ഞാൻ അയാൾക്ക് നേരെ ഒരു ഇരുപത് രൂപാനോട്ട് നീട്ടി. നിസ്സംഗ ഭാവത്തിൽ എത്രയെന്നു പോലും നോക്കാതെ അയാളതു വാങ്ങി പെട്ടിയിൽ നിക്ഷേപിച്ചു. ആ കണ്ണുകൾ പൂർവ്വകലത്തിലെങ്ങോ ക്ഷണികമായ മനുഷ്യ ജീവിതങ്ങൾ കണ്ടു കണ്ട് മരിച്ചു മരവിച്ചവയിയിരുന്നു. ആശുപത്രി ചുവരുകൾക്കുള്ളിൽ നിറഞ്ഞ് നിന്നിരുന്ന ആ നിർവികാരത, ഏതൊരു സഹജീവിയേയും എന്ന പോലെ അയാളിലും നിഴലിച്ചിരുന്നു. ഇവിടെയാരും വരുന്നത് സുഹൃത്തുകളെ ഉണ്ടാക്കാൻ അല്ലല്ലോ. ഇന്നുകാണുന്നവരെ നാളെ കാണുമെന്ന് തന്നെ ഉറപ്പില്ലാത്ത ലോകം.
ഈ നശിച്ച മഴ വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. ഞാൻ തലയിൽ കൈപൊത്തി ആശുപത്രി വരാന്തയിലേക്ക് ഓടി.
