മീനാക്ഷി കല്യാണം – 5 1അടിപൊളി  

“ ഞാൻ ഒരു ദിവസം ഇല്ലാതെയായാൽ ഉണ്ണിയേട്ടൻ എന്ത് ചെയ്യും.” അവളെൻ്റെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു.

“ മീനാക്ഷി നിനക്കീ ബീച്ചിൻ്റെ, നമ്മളീയിരിക്കുന്ന സ്മാരകത്തിൻ്റെ കഥയറിയുമോ , മരിക്കുമെന്നുറപ്പുണ്ടായിട്ടും കടലിലിറങ്ങി നീന്തി ഒരു കൊച്ചുകുട്ടിയെ രക്ഷിച്ച ധീരനായ, കാൾ സ്മിഡ്ത്ത് എന്നയാളുടെ ഓർമ്മക്കുള്ള സ്മാരകമാണിത്. മരണമെന്നത് നമ്മുടെ കൈപിടിയിലൊതുങ്ങുന്നൊരു കാര്യമല്ല. എങ്കിലും നിനക്കായി നീന്താനെനിക്കൊരു അവസരം തന്നുകൂടെ.

നീ എന്നോട് പറ, നീ ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. നീ എന്തിനെയാണ് ഇത്രയേറെ ഭയക്കുന്നത്, ആരില്ലെങ്കിലും നിനക്കൊപ്പം അതിനെ നേരിടാൻ ഞാനുണ്ടായിരിക്കും.”

അവൾ എന്നെ നോക്കിയില്ല. കടലിനെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. എങ്കിലും ആ വക്കുകൾ അവളിൽ നേരിയൊരു സ്പന്ദനമുണ്ടാക്കി.

അവൾ പെട്ടന്നൊരു ചിരി വരുത്തികൊണ്ട് പറഞ്ഞു,

“ഞാൻ എന്തിനെയാണ് ഭയക്കുന്നതെന്ന് പറയാൻ തന്നെയാണ് നമ്മളിന്നിവിടേക്ക് വന്നത്, അതൊരിക്കലും ഒരു വ്യാധിയല്ല. കഴിക്കുന്ന മരുന്നുകളെല്ലാം വിറ്റമിൻ ഗുളികകളാണ്. ഇത്രയും ചൂടും, വരണ്ട കാലാവസ്ഥയും എന്റെ ജീവിതത്തിൽ ആദ്യമായാണ്. ഇതൊന്നും താങ്ങാൻ എന്നെ കൊണ്ട് കഴിയുന്നില്ല അതാണ് മരുന്നുകൾ വച്ച് പിടിച്ച് നിൽക്കുന്നത്. ഇനി അതിൻ്റെ പ്രശ്നമില്ല, അതാണ് ഞാൻ പറയാൻ വന്നത്”

അവളെന്താണ് പറയാൻ പോകുന്നതെന്ന് ഓർത്ത് എൻറെ നെഞ്ച് ശക്തിയിൽ മിടിച്ച് തുടങ്ങി.

“നമ്മുക്ക് പിരിയാം ഉണ്ണിയേട്ടാ, എനിക്ക് ഇങ്ങനെ ജീവിക്കാൻ താൽപര്യമില്ല. എനിക്ക് ആരുടേയും ഭാര്യയായിരിക്കണ്ട. എനിക്ക് ഞാനായിരിക്കണം. മുഴുവനായും ഞാൻ. ഉണ്ണിയേട്ടനൊപ്പം എന്റെ ജീവിതം അപൂർണ്ണമാണ്.”
ഞാൻ കളിവാക്ക് പറയുകയാണോ എന്നറിയാതെ അവളെ നോക്കി. അവളുടെ മുഖത്ത് ഇന്ന് വരെ കാണാത്ത നിശ്ചയദാർഢ്യം.

“നീയെന്ത് പ്രാന്താണീ പറയുന്നത്”

“ഭ്രാന്തല്ല. ഞാൻ കുറേനാളായി പറയണമെന്ന് വിചാരിക്കുന്നു. പരമാർത്ഥമതാണ്. എനിക്ക് ആരെയും വിവാഹം കഴിച്ച്, ഒരു സ്ഥലത്ത് ഒതുങ്ങി കൂടാൻ താൽപര്യമില്ല. എനിക്ക് ഒരുപാട് സഞ്ചരിക്കണം, ലോകം കാണണം, പല മനുഷ്യരെ പരിചയപ്പെടണം, ബന്ധങ്ങളൊന്നും ബാക്കി വയ്ക്കാതെ പറവകളെ പോലെ പറന്നുയരണം.”

“ മീനാക്ഷി നീ ഒരുമാതിരി സിനിമാ ഡയലോഗ് പറയരുത്, എല്ലാം നേരെയായി വരുമ്പോൾ നീ മനഃപൂർവ്വം അകലാൻ നോക്കുന്നതാണ്. നിനക്കീ പറഞ്ഞതിലൊന്നും യാതൊരുവിധ തൽപര്യവുമില്ലെന്ന് എന്നെ പോലെ തന്നെ നിനക്കും അറിയാം. എന്നിട്ടും എന്തിന് ?…” എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം വരുന്നുണ്ട്.

“ ഡാർജിലിംങിൽ ഒരു കോളേജിൽ ജോലി ശരിയായിട്ടുണ്ട്, ഞാൻ അങ്ങോട്ട് പോകും, കുറച്ച്നാൾ ഒരു ബുദ്ധിമുട്ടുണ്ടാകും, എങ്കിലും പതിയെ ഉണ്ണിയേട്ടൻ എന്നെ മറക്കും.”

“നിന്നെ ഞാൻ എങ്ങനെ മറക്കും, അത് എന്നെ കൊണ്ട് കഴിയുന്ന കാര്യമാണോ.” എൻ്റെ നിറഞ്ഞ കണ്ണുകളിലേക്ക് അവൾ നിർവികാരയായി നോക്കി.

ഞാൻ കണ്ണ് രണ്ട് വശത്തേക്ക് തുടച്ച് മാറ്റി കടലിനെ നോക്കി പറഞ്ഞു;

“പോകാനാണ് നിൻ്റെ തീരുമാനമെങ്കിൽ ഞാൻ എതിർക്കില്ല. എവിടെ വേണമെങ്കിൽ പോകാം, ഈ ലോകത്തിൻ്റെ അറ്റം വരെയും, ഇഷ്ടമുള്ളതെന്തും ചെയ്യാം. പക്ഷെ ഒരിക്കൽ, എല്ലാം മടുക്കുമ്പോൾ തിരിച്ച് വരണമെന്ന് തോന്നുകയാണെങ്കിൽ, ഇങ്ങോട്ട് വരണം എൻറെ ഒറ്റമുറി വീട്ടിലേക്ക്. കാത്തിരിക്കുന്നുണ്ടാവും,… അത് എന്നാണെങ്കിലും , ഒരുവേള വന്നില്ലെങ്കിലും…” എൻ്റെ ശബ്ദം വിറച്ചു കൊണ്ടാണ് അവസാനിച്ചത്. അതിൻ്റെ ആഴം വ്യർത്ഥമാണെങ്കിലും അഗാധമായിരുന്നു.

അവൾക്കതിനെ എതിർക്കണമെന്നുണ്ടായിരുന്നിട്ടും അതിന് മുതിർന്നില്ല എന്നതാണ് അവളെന്നോട് കാണിച്ച ഏറ്റവും വലിയ കാരുണ്യം. അത്രയും തകർന്ന എനിക്ക് അത് കൂടി താങ്ങുമായിരുന്നില്ലെന്നവൾക്ക് ഉറപ്പായിരുന്നിരിക്കണം. അത്രക്കെങ്കിലും അനുകമ്പ ഞാനപ്പോൾ അർഹിച്ചിരുന്നു.

അവൾ പഴയത് പോലെ എൻ്റെ തോളിൽ തലവച്ച്, തിരതല്ലുന്ന കടലിനെയും നോക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *