അറവുകാരൻ- 2

തികച്ചും മൂകതയിലേക്കാണ് അവരുടെ വീട് ചെന്ന് വീണത്,
പുതിയതായി വീട്ടിൽ എത്തിയ ശിവനെ എങ്ങനെ സ്വീകരിക്കണം എന്നറിയാതെ സുജ അനുവിനെ ചേർത്തുപിടിച്ചു നിന്ന് പരുങ്ങി.
അതെ അവസ്ഥയിൽ ആയിരുന്നു ശിവനും, പുതിയ ഒരു ലോകത്തു എത്തിയ വീർപ്പുമുട്ടൽ അവനെ ചുറ്റി,
എന്ത് എങ്ങനെ തുടങ്ങണം എങ്ങനെ ഉൾക്കൊള്ളണം എന്നറിയാതെ ശിവനും പരുങ്ങി.

നടുമുറിയുടെ ഒരു വശത്ത് നിന്ന് പരുങ്ങുന്ന അമ്മയെയും മറുവശത്തു നിന്ന് പരുങ്ങുന്ന ശിവനെയും കണ്ട് ഇതുവരെ താൻ കാണാത്ത അറിയാത്ത വീടിന്റെ മൗനത്തിൽ കുഴങ്ങി നിൽക്കുകയായിരുന്നു അനുവും.
തന്റെ ദേഹത്ത് അമർന്നു വിറക്കുന്ന സുജയുടെ കൈകളിൽ നിന്നും തന്റെ അമ്മ അനുഭവിക്കുന്ന പിരിമുറുക്കം അനുവിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.

തമ്മിൽ കാണുമ്പോൾ വെട്ടിക്കുന്ന സുജയുടെയും ശിവന്റെയും കണ്ണുകളും,
രണ്ടു പേരുടെയും പരിഭ്രമവുമെല്ലാം അനുവിന് ഉള്ളിൽ കൗതുകം ഉണർത്തുന്നതായിരുന്നു..
എങ്കിലും ശിവന്റെ സാന്നിധ്യം അനുവിനെയും അസ്വസ്ഥമാക്കുന്നതായിരുന്നു,

“ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരാം..”

വീർപ്പുമുട്ടലും സുജയുടെ ഇടയ്ക്കുള്ള നോട്ടവും താങ്ങാൻ കഴിയാതെ മറുപടിക്ക് കാത്തു നിൽക്കാതെ ശിവൻ വെളിയിലേക്കിറങ്ങി,
ഒന്നാഞ്ഞു ശ്വാസമെടുത്തിട്ട് വീണ്ടും പുഴക്കരയിലേക്ക് നടന്നു.

മനസ്സ് ശാന്തമാവും വരെ കാറ്റേറ്റ് അവിടെ ഇരുന്നു,
ചെമ്മാനത്തിന് ഇരുൾച്ചായ പടർന്നു തുടങ്ങിയപ്പോഴാണ് സമയത്തെക്കുറിച്ചുപോലും അവൻ ബോധവാനായത്.

വീട്ടിൽ തന്നെ കാത്ത് രണ്ടുപേരുണ്ടാവും എന്ന തോന്നൽ അവന്റെ ഉള്ളിൽ ഒരു സന്തോഷം നുരപൊങ്ങി,
കാലുകൾക്ക് വേഗതയേറി,
വീടിന്റെ താഴെ എത്തുമ്പോൾ വാതിൽപ്പടിയിൽ സുജയേക്കണ്ടു ഒപ്പം ശ്രീജയും,
അതോടെ ശിവൻ വേഗം മുകളിലേക്ക് കയറി ചെന്നു.

“ഇതേവിടെപോയിരുന്നെടാ…..
ഇവിടെ ഒരു പെണ്ണും കൊച്ചും ഉള്ളത,
… ഇനീ പഴയകൂട്ട് തോന്നും പോലെ നടക്കാൻ ഒന്നും ഒക്കില്ല,
ഇവിടെ വേണം നീ,
കേട്ടല്ലോ….”

“ഹ്മ്മ്…”

“ശെരി….ഡി കൊച്ചെ…നീ ചെന്ന് അടുക്കളയിലുള്ളതൊക്കെ ഒന്ന് ചൂടാക്ക്,
ശിവാ…പോയി ഉടുപ്പ് മാറ് രാവിലെ മുതൽ ഈ കോലത്തിലല്ലേ, ചെല്ല്…”

ശ്രീജ രണ്ടുപേരെയും നോക്കി തിരികെ വീട്ടിലേക്ക് നടന്നു.

ഇരുട്ട് ചാഞ്ഞു തുടങ്ങിയിരുന്നു,
മഞ്ഞിന്റെ കനം കൂടി വരുന്നതും ശിവനറിഞ്ഞു.
അകത്തേക്ക് സുജയുടെ പിന്നാലെ കയറുമ്പോൾ പുസ്തകം തുറന്നു വെച്ച് റാന്തലിന്റെ വെളിച്ചത്തിൽ എന്തോ എഴുതുന്ന അനു അവിടെ ഉണ്ടായിരുന്നു,
അവന്റെ സാമിപ്യം അറിഞ്ഞെന്നോണം തല ഉയർത്തിയ അനുവിനെ നോക്കി ശിവൻ ഒന്ന് പുഞ്ചിരിച്ചു,
എന്നാൽ ഒന്ന് നോക്കിയ അതെ വേഗതയിൽ വീണ്ടും തല കുനിച്ച അനുവിനെ കണ്ട ശിവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞെങ്കിലും അത് ഉള്ളിലൊതുക്കി ശിവൻ ചുറ്റുമൊന്നു നോക്കി.
അൽപം വലിയ നടുമുറി, ഭിത്തിയിൽ നിറം മങ്ങി മഞ്ഞപ്പ് പടർന്നിട്ടുണ്ട്, നടുമുറിയിൽ നിന്നും അടുക്കളയിലേക്കും അടുത്തുള്ള മറ്റൊരു മുറിയിലേക്കും വാതിലുണ്ട്,…
അടുക്കളയിൽ നിന്നും തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്.
സുജ അത്താഴത്തിനുള്ള വക കൂട്ടുന്ന തിരക്കിൽ ആണെന്ന് മനസ്സിലായി.
വേഷം മാറണം…
ശിവൻ ആലോചിച്ചുകൊണ്ട് ചുറ്റും നോക്കി..
തന്റെ പെട്ടി ആണവൻ നോക്കിയത്.

“അതാ മുറിയിലുണ്ട്…”

പതിഞ്ഞു താണൊരു ശബ്ദം,…
അടുക്കളയിൽ നിന്നും തല പുറത്തേക്കിട്ട് സുജ പറഞ്ഞു.
അവൾ ആദ്യമായി അവനോടു സംസാരിച്ചു…

“ഹ്മ്മ്…”

അവളെ നോക്കി ഒന്ന് മൂളി…
പക്ഷെ അവന്റെ ചുണ്ടിൽ ഒരാശ്വാസത്തിന്റെ ചിരി വിരിഞ്ഞത് അവൾ കണ്ടിരുന്നില്ല.

മുറിയിൽ ഒരു കുഞ്ഞു കട്ടിൽ, പായയും അതിനുമേലെ പുതപ്പും കമ്പിളിയും കൊണ്ട് ഒരു മെത്ത പോലെ ആക്കിയിട്ടുണ്ട്,
ചെറിയ മുറിയുടെ മുക്കാലും ആഹ് കട്ടിൽ കയ്യേറിയിട്ടുണ്ട്,
അതിന്റെ ബാക്കി നിന്ന ഭാഗത്തിൽ തന്റെ പെട്ടി, അവൻ കണ്ടു അതിനോട് ചേർന്ന് തന്റെ പായും.
പെട്ടി തുറന്നു ഒരു മുണ്ടും ഷർട്ടും തോർത്തും എടുത്തു പുറത്തിറങ്ങി.

അടുക്കള വഴി പുറത്തേക്ക് കടക്കുമ്പോൾ അവൻ സുജയെ കണ്ടു ,
എന്തോ ആലോചനയിൽ ആയിരുന്നു അവൾ.

പുറത്തെ മുറ്റത്ത് കിണറും, അതിനപ്പുറത്തായി ഒരു മറപ്പുരയും അവൻ കണ്ടു,
എടുത്തു മാറാനുള്ള ഉടുപ്പെല്ലാം കിണറ്റിൻ കരയിൽ വച്ച ശേഷം ഷർട്ടൂരി മുണ്ടു മടക്കികുത്തി ശിവൻ തൊട്ടി കിണറ്റിലേക്കിട്ടു,…

“ഞാൻ വെള്ളം കോരി വച്ചിട്ടുണ്ട്….”

തൊട്ടി കിണറ്റിൽ അലച്ചു തല്ലി വീണ സ്വരം കേട്ട് സുജ പിന്നിലേക്ക് വന്നു അവനോടു പറഞ്ഞു.

“ഞാൻ,…നോക്കിയില്ല…,
……..”

പെട്ടെന്നവളുടെ വാക്കുകൾ കേട്ട ശിവന് എന്ത് പറയണം എന്നറിയാത്ത അവസ്ഥയിൽ ആയി.
അതെ സമയം അർധനഗ്നനായി നിന്ന ശിവനെ കണ്ട് സുജയും പെട്ടെന്നൊന്നു പകച്ചു,
അവന്റെ രോമം അല്പം മാത്രം പടർന്ന വിരിഞ്ഞ നെഞ്ചും, പേശികൾ ഉറച്ച ശരീരവും കണ്ട സുജ വല്ലാതെ ആയി.
അവളുടെ മുഖം ചുവക്കുന്നത് കണ്ടാണ് ശിവനും തന്റെ വേഷത്തെക്കുറിച്ചു ആലോചിച്ചത്,
പെട്ടെന്ന് ചമ്മിയ ചിരിയോടെ മറപ്പുരയിലേക്ക് നടന്ന ശിവനെ അല്പം
അഭിമാനത്തോടും, ഉള്ളിൽകുളിരുന്ന നാണത്തോടും കൂടെ സുജ അടുക്കളവാതിലിന്റെ മറവിലൂടെ നോക്കി നിന്നു.

——————————————-

“മതിയോ….”

“ഹ്മ്മ്…”

“അനു നിനക്കോ…”

“ആഹ് അമ്മ…”

രാത്രി നടുമുറിയിലിരുന്നു അത്താഴം കഴിക്കുമ്പോൾ പോലും അവനു അപരിചിതത്വം വിട്ടു മാറാത്തിനാൽ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…
അനു മനഃപൂർവ്വം അവനെ അവഗണിക്കാൻ തുടങ്ങിയതോടെ അവൾക്ക് അങ്ങനെയൊരാൾ വീട്ടിൽ ഉണ്ടെന്ന തോന്നൽ പോലും ഇല്ലായിരുന്നു.

കഴിച്ചുകഴിഞ്ഞു അതിലും വലിയ പരിഭ്രമത്തിലാണ് ഇരുവരും വന്നു ചേർന്നത്,
അത്താഴം കഴിഞ്ഞ അനു കട്ടിലിൽ സ്ഥാനം പിടിച്ചു.
കൂട്ടത്തിൽ അത്ര പഴയതല്ലാത്ത ഒരു ബ്ലൗസും മുണ്ടും ചുറ്റി മേൽമുണ്ടിന്റെ കോന്തലയിൽ കൈകുരുത്തുകൊണ്ട് മുറിയുടെ വാതിലിൽ ചാരി പരിഭ്രമിക്കുന്ന സുജയെ കണ്ട ശിവന് അവളുടെ ഉള്ളു കാണാൻ കഴിഞ്ഞു.

“എന്റെ പായ എടുത്തു തരുവോ…
ആഹ് മുറിയിലുണ്ട്…”

കേൾക്കാൻ കാത്തു നിന്നിരുന്ന പോലെ സുജ പായും കമ്പിളിയുമെടുത്തവന് കൊടുത്തു,
ശിവൻ പായ നടുമുറിയിലെ നിലത്തുവിരിക്കുന്നതും കമ്പിളി കുടയുന്നതുമെല്ലാം സുജ നോക്കി നിന്നു,
ഇന്ന് മുതൽ ഇവിടെ ശിവനോടൊപ്പം അന്തിയുറങ്ങേണ്ടി വരുമോ എന്നവൾ ചിന്തിച്ചിരുന്നെങ്കിലും, മനസ്സ് അതിനോട് ഐക്യപ്പെട്ടിരുന്നില്ല…

“മോളവിടെ ഒറ്റയ്ക്കല്ലേ…മോളെ തനിച്ചു കിടത്തേണ്ട താൻ, കൂടെ കിടന്നോളൂ…”

അതുവരെ സുജയോട് സംസാരിക്കാൻ മടിച്ചിരുന്ന ശിവൻ, അത്രയും എങ്ങനെയോ പറഞ്ഞു.

കേട്ടത് പെട്ടെന്ന് ഉൾകൊള്ളാൻ കഴിയാതെ സുജ വീണ്ടും ശിവനെ നോക്കി അവിടെ തന്നെ നിന്നു,…

Leave a Reply

Your email address will not be published. Required fields are marked *