“ശ്രീജാമ്മെ……”
കൂവി വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറിയ അനുവിനെ ശ്രീജ കെട്ടിപ്പിടിച്ചു.
“കുളിച്ചു സുന്ദരി ആയല്ലോ അമ്മേടെ മോള്….”
“കുട്ടു എവിടാ ശ്രീജാമ്മെ…”
കവിളിൽ തലോടി ശ്രീജയുടെ വാക്കുകളാൽ ഒന്ന് കോരിതരിച്ച അനു ഒന്ന് കുതിർന്നു കൊണ്ട് ചിരിച്ച ശേഷം തന്റെ കൂട്ടുകാരനെ തിരക്കി.
“അവൻ അമ്മേടെ ഒപ്പം കുഴമ്പു വാങ്ങാൻ കൂട്ട് പോയതാ…
അനുകുട്ടി,…നമ്മുക്ക് തൊടിയിൽ ഒന്ന് പോയിട്ട് കുറച്ചു സാധനങ്ങൾ പറിക്കാം.”
“ആഹ് ഞാൻ വരാലോ.”
തന്നെ നോക്കി തലയാട്ടിയ കുഞ്ഞു രാജകുമാരിയുടെ കയ്യും പിടിച്ചുകൊണ്ട് ശ്രീജ പിന്നിലെ തൊടിയിലേക്കിറങ്ങി.
“എന്റെ കൊച്ചു കയ്യിൽ മണ്ണാക്കണ്ട…
കുളിച്ചതല്ലേ….
അനുട്ടി ദേ ആഹ് കല്ലുംപുറത്തിരുന്നോട്ടോ.”
നീട്ടിചുണ്ടിയ കൈക്കുമുന്നിൽ കണ്ട ഉരുണ്ട പറപ്പുറത്തു അനു ഇരുന്നു,
അനുവിന് മുന്നിലെ ഇഞ്ചി ചെടികൾ പിഴുത് മണ്ണ് നീക്കി ഇഞ്ചി ഇളക്കിയെടുത്തുകൊണ്ട് ശ്രീജ,
അനുവിനെ നോക്കിക്കൊണ്ടിരുന്നു.
“എന്നാ ശ്രീജാമ്മെ…”
“ഏയ്,…..എന്റെ കൊച്ചിനെ കാണാൻ അവളുടെ അമ്മെനെ പോലെ തന്നെയല്ലേ എന്ന് നോക്കുവാരുന്നു…,”
“എന്നിട്ട് എന്നെ കാണാൻ അമ്മയെ പോലുണ്ടോ….”
നാണച്ചിരി ചുണ്ടിലും കവിളിലും പടർത്തി അനു ശ്രീജയെ ആകാംഷയോടെ ബാക്കി കേൾക്കാനായി നോക്കി.
“പിന്നല്ലാതെ,…
സുജയെ പറിച്ചു വച്ച പോലെ ഉണ്ട്, എന്റെ അനുകുട്ടി.”
ശ്രീജയുടെ വാക്കുകളിൽ അനു ഒരു കണിക്കൊന്ന പോലെ പൂത്തു നിന്നു.
“മോൾക്ക് അച്ഛനെക്കുറിച്ചു എന്തെങ്കിലും ഓർമ ഉണ്ടോ…”
അനു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്രീജയുടെ ചോദ്യം.
നിറഞ്ഞു നിന്ന അനുവിന്റെ മുഖത്ത് പൊടുന്നനെ ആണ് കാർമേഘം ഇരുണ്ടു കൂടിയത്.
“ആവോ….കറുത്ത ഒരു മീശയും,
കയ്യിൽ തൂങ്ങി നടന്നതും, ഇടയ്ക്ക് കാണുന്ന ഒരു ചിരിയുമൊക്കെ എവിടെയോ പോലെ ഓർമ ഉണ്ട് വേറൊന്നും ഓർമ ഇല്ല…”
തല കുമ്പിട്ട് അനു പറയുന്നത് കേട്ട ശ്രീജയും വല്ലാതെ ആയി, എങ്കിലും പറയാനുള്ളതിന്റെ ആഴം മനസ്സിലാക്കിയ ശ്രീജ,
ഒന്നൂടെ മനസ്സിരുത്തി അനുവിനെ അലിവോടെ നോക്കി.
“അനൂട്ടിക്ക്, എപ്പോഴേലും അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നീട്ടുണ്ടോ…”
വല്ലാതെ ആയ അനു ശ്രീജയെ നോക്കി ചിണുങ്ങി.
“എന്താ ശ്രീജാമ്മെ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നെ…
അച്ഛനില്ലെങ്കിലും എനിക്കെന്റെ അമ്മയില്ലേ…
എന്തോരം കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ അമ്മ എന്നെ നോക്കണില്ലേ…”
“അതെനിക്കറിയാം മോളെ….
നിനക്ക് വേണ്ടിയാ വീണു പോയിട്ടും എന്റെ കൊച്ചു ജീവിച്ചത്,
ഇപ്പോഴും ഓരോ നിമിഷോം ജീവിക്കുന്നതും നിനക്ക് വേണ്ടിയാ,
എന്റെ അനുകുട്ടി ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുതട്ടൊ,….
ദൈവം പൊറുക്കൂല, അവളുടെ മനസ്സ് വേദനിച്ചാൽ…”
“എന്താ ശ്രീജാമ്മെ….എന്റെ അമ്മെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല…എനിക്കെന്റെ അമ്മ മാത്രല്ലേ ഉള്ളൂ…”
കണ്ണ് നിറഞ്ഞു തുടങ്ങിയ അനുവിന്റെ മുഖം കണ്ട ശ്രീജ പെട്ടെന്ന് വിഷയം മാറ്റി.
“അതൊക്കെ പോട്ടെ ന്റെ അനുകുട്ടി….
ഇപ്പോൾ ഇത് പറ, എപ്പോഴേലും അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അനുകുട്ടിക്ക് തോന്നിയിട്ടുണ്ടോ…”
“അങ്ങനെ ചോദിച്ചാ,
സ്കൂളിൽ രാവിലെ സുഹ്റയെ അവളുടെ ഉപ്പ കൊണ്ട് വന്നു വിടുമ്പോൾ അത് കണ്ടോണ്ടു നിക്കുമ്പോ എനിക്കും തോന്നാറുണ്ട്,
പിന്നെ കവലയിലൂടെ കയ്യും പിടിച്ചു നടന്നു പീടികയിലെ മിഠായി വാങ്ങിത്തരാൻ ഇപ്പോഴും അച്ഛൻ ഉണ്ടായെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്…
പിന്നെ..
പിന്നെ…. ”
“പിന്നെ എന്താടി അനുകുട്ടി…”
അനു ഇരുന്നു വിക്കുന്നത് കണ്ട ശ്രീജ അവളെ തന്നെ നോക്കി ചോദിച്ചു.
“എന്റെ അച്ഛൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടേണ്ടല്ലോ എന്ന് ഞാൻ ഓർക്കും.
എല്ലാരുടേം മുന്നിൽ തലയും കുനിച്ചു എന്റെ അമ്മ നടക്കണ്ടല്ലോ, പിന്നെ രാത്രി ആരും വന്നു ഞങ്ങളുടെ വീടിന്റെ കതകിൽ തട്ടി ഒച്ച വാക്കില്ലല്ലോ…
ഇതൊക്കെ ഓർക്കും പക്ഷെ എനിക്ക് അച്ഛനില്ലല്ലോ….”
