അറവുകാരൻ- 2

രാവിലെ വിറകുമായെത്തിയ ലോറിയിൽ നിന്ന് വിറകിറക്കി,
വിയാർപ്പാറ്റുന്ന നേരമാണ് അനു കുട്ടുവുമൊത്തു സ്കൂളിൽ പോവാൻ ജീപ്പിലേക്ക് നടക്കുന്നത് ശിവൻ കണ്ടത്,
പക്ഷെ കലങ്ങി മറിഞ്ഞ അനുവിന്റെ കണ്ണുകളും പുറംകൈകൊണ്ട് അവൾ കണ്ണ് തുടക്കുന്നതും കണ്ട ശിവന്റെ ഉള്ളു നീറി,
എന്ത് പറ്റിയെന്നു അനുവിനോട് ചോദിക്കണം എന്ന് ശിവന് ഉണ്ടായിരുന്നെങ്കിലും തന്നോട് എങ്ങനെ അവൾ പ്രതികരിക്കും എന്നറിയതിരുന്നത് കൊണ്ടവൻ അതിനു മുതിർന്നില്ല…
എങ്കിലും അനുവിന്റെ കരഞ്ഞുകൊണ്ട് പോവുന്ന മുഖം കണ്ട് സഹിക്കാൻ കഴിയാതെ,
ശിവൻ വേഗം അവിടെ നിന്നിറങ്ങി വീട്ടിലേക്ക് അതിവേഗം നടന്നു.

എന്താ സംഭവിച്ചതെന്നറിയാതെ, അവന്റെ ഉള്ളുരുകി.
——————————————-

“എന്ത് പണിയാടി നീ കാണിച്ചേ, കൊച്ചത്രയും ആഗ്രഹിച്ചതുകൊണ്ടാവില്ലേ അത് ചോദിച്ചത്,
എന്നിട്ട് നീ എന്തിനാ വിടാതിരുന്നേ….”

“ചേച്ചീ ഇപ്പോഴാ ഒന്ന് നേരെ നിന്ന് തുടങ്ങിയെ,….ഒരു പെൺകൊച്ചല്ലേ ചേച്ചി, ഇതുവരെ ഒന്നും അവൾക്കായി കരുതിവെക്കാൻ കഴിഞ്ഞിട്ടില്ല, ഇനി ഒന്നിൽ നിന്ന് തുടങ്ങണം അതാ ഞാൻ,…..”

“എന്ന് വച്ച് ഇങ്ങനെയാണോ അതിനു കൂട്ടിവെക്കുന്നെ….നിനക്ക് രണ്ടു തല്ലു കിട്ടാത്തതിന്റെയാ പെണ്ണെ…ഇന്ന് കൊച്ചു വരട്ടെ ഞാൻ കൊടുക്കും അവൾക്ക് കാശ്.”

ശ്രീജ പറഞ്ഞു തീർന്നതും തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ വരുന്ന ശിവനെ അവർ കണ്ടു.

“എന്താ മോള് കരഞ്ഞോണ്ടു പോയെ…
എന്താ പറ്റിയെ…!!!”

ശിവന്റെ സ്വരത്തിൽ ആകുലത നിറഞ്ഞിരുന്നു,
അവന്റെ മട്ടും ഭാവവും കണ്ട് പകച്ചുപോയ സുജ ഒന്ന് ഭയന്നു,

“അത് ഒന്നൂല്ല ശിവാ, മോള്ടെ പള്ളികൂടത്തീന്നു പിള്ളേരെ എവിടെയോ കൊണ്ടുപോവുന്നുണ്ടെന്നു, അതിനെന്തോ കാശ് ചോദിച്ചപ്പോൾ ഈ പൊട്ടി കൊടുത്തില്ല,…
അതിന്റെ വാശിക്ക് കരഞ്ഞോണ്ടു പോയതാ.”

“അതെന്താ കൊടുക്കാഞ്ഞേ….
വീട്ടിലേക്കുള്ള കാശ് ഞാൻ തന്നിരുന്നതല്ലേ….
പോരെങ്കിൽ എന്നോട് ചോദിച്ചൂടാർന്നോ,…”

സുജയോട് നോക്കി ശിവൻ ചോദിച്ചു.

“എന്റെ ശിവാ നീ ഇങ്ങനെ ചാടല്ലേ…

ഇവളുടെ ഓരോ പൊട്ടബുദ്ധിയിൽ ഇങ്ങനെ ഓരോന്ന് തോന്നി ചെയ്യുന്നതാ,
സാരമില്ല നാളെ കൊച്ചിന് കാശു കൊടുത്തു വിടാം.”

ശ്രീജ ശിവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു നിർത്തി.

“നാളെയാ അവരെ കൊണ്ട് പോവുന്നെ,…
ഇന്ന് അവസാന തിയതി ആന്ന അനു പറഞ്ഞെ.”

എന്തോ വലിയ തെറ്റ് താൻ ചെയ്ത് പോയെന്ന നിലയിൽ ശിവന്റെ മുഖത്ത് നോക്കാതെ സുജ സ്വരം താഴ്ത്തി അത്ര മാത്രം പറഞ്ഞു.

“അയ്യോ….ഈ പെണ്ണൊപ്പിക്കുന്ന ഓരോ ചെയ്ത്ത്‌,….
സാരമില്ല ഇനിയും എപ്പോഴേലും കൊണ്ടുപോവുമ്പോൾ തടസ്സം പറയാതെ അവളെ വിട്ടേക്കണം.”

ശ്രീജ സുജയുടെ തലയിലൊന്നു കൊട്ടിയ ശേഷം പറഞ്ഞു.

“എത്ര രൂപ കൊടുക്കണം…”

ശിവന്റെ സ്വരം അവിടെ ഉയർന്നു.

“ഇനിയെങ്ങനാ ശിവാ, കൊച്ചിപ്പോൾ പോയിട്ടുണ്ടാവും…”

“എത്ര കാശ് വേണോന്ന മോള് പറഞ്ഞെ….”

ശിവൻ അതു കേൾക്കാത്ത മട്ടിൽ സ്വരം ഉയർത്തി വീണ്ടും ചോദിച്ചു.

“ഇരുന്നൂറ് രൂപ…”

സുജ പേടിയിൽ പെട്ടെന്ന് പറഞ്ഞുപോയി.

“നീ എവിടേക്കാട ശിവാ….”

പോക്കറ്റിൽ ഒന്ന് നോക്കിയിട്ട് വേഗം തിരിഞ്ഞു നടന്ന ശിവനെ നോക്കി ശ്രീജ വിളിച്ചു ചോദിച്ചു,

“എനിക്കൊന്നും, ഒന്നിനും പോകാനൊത്തിട്ടില്ല ശ്രീജേച്ചി…
അതിന്റെ വിഷമോം സങ്കടോം ഒക്കെ എനിക്കറിയാം,
എന്നിട്ടിപ്പോൾ എന്റെ മോള് ഒന്ന് ആശിച്ചിട്ട് അത് പോലും നടത്തികൊടുക്കാൻ പറ്റിയില്ലേൽ പിന്നെ ഞാനെന്തിനാ…”

അവരുടെ മറുപടിക്കുപോലും കാക്കാതെ ശിവൻ കാറ്റുപോലെ കവലയിലേക്ക് നടന്നു.

കണ്ടതിന്റെയും കേട്ടത്തിന്റെയും അമ്പരപ്പ് മാറാതെ സുജയും ശ്രീജയും വഴിയിൽ അവനെയും നോക്കി നിന്നു.
——————————————-

“വറീതേട്ട, ഈ സൈക്കിൾ ഞാനൊന്നു എടുക്കുവാണെ…”

ചായക്കടയുടെ വശത്തു ചാരിവച്ചിരുന്ന വറീതിനെക്കാളും പ്രായം ചെന്ന മുഴുവൻ സൈക്കിളിൽ പിടിച്ചുകൊണ്ട് ശിവൻ ചോദിച്ചു.
“എന്നാടാ ശിവാ…നിനക്ക് എവിടെ പോവാന…”

“ടൗണിലെത്തണം വറീതേട്ടാ….”

ശിവന്റെ സ്വരത്തിൽ ധൈന്യത നിഴലിച്ചിരുന്നു.

“ഈശോയെ ടൗൺ വരെയോ…..
ഈ സൈക്കിളും കൊണ്ടോ…”

പുരാവസ്തുകാര് കണ്ടാൽ ആഹ് നിമിഷം എടുത്തോണ്ടുപോകാനും മാത്രം പ്രായം ചെന്ന സൈക്കിളിൽ ടൗൺ വരെ എത്തുന്ന കാര്യം ആലോചിച്ച വറീത് തലയിൽ കൈവച്ചു അവനെ നോക്കി.

“ഞാൻ സൂക്ഷിച്ചു കൊണ്ടോയി തിരികെ കൊണ്ടോന്നോളാം ചേട്ടാ…
മോള്ടെ പള്ളിക്കൂടത്തിൽ എത്തണം അതുകൊണ്ടാ….”

“നീ കൊണ്ടൊക്കോടാ ശിവാ…”

ശിവന്റെ മുഖഭാവം കണ്ട വറീതിനു പിന്നൊന്നും പറയാൻ തോന്നിയില്ല.

ടാർ കണിപോലും കണ്ടിട്ടില്ലാത്ത കരുവാക്കുന്നിലേക്കുള്ള റോഡിൽ ശിവൻ ആഞ്ഞുചവിട്ടി ടൗണിലേക്ക് നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ അനുവിന്റെ മുഖം മാത്രം ആയിരുന്നു,
ഒപ്പം താൻ പിന്നിട്ട ബാല്യത്തിന്റെ കയ്‌പ്പോർമ്മകളും.

*************************************

“അനുപമ….കുട്ടി മാത്രേ നാളെയുള്ള പിക്നിക്ന് വരാതെയുള്ളൂ….
എന്താ വീട്ടിൽ ടീച്ചർ സംസാരിക്കണോ….”

പിറ്റേന്ന് പോകാനുള്ള കുട്ടികളുടെ എണ്ണം എടുത്ത ശേഷം തലകുമ്പിട്ടിരിക്കുന്ന അനുവിന്റെ അടുത്തെത്തി ടീച്ചർ ചോദിച്ചു.

“വേണ്ട…എനിക്കിഷ്ട്ടല്ലാ,….അതാ ഞാൻ വരാത്തെ…”

കണ്ണുയർത്തിയാൽ കണ്ണിലെ നീര് തന്നെ ഒറ്റിക്കൊടുക്കുമെന്നു തോന്നിയതുകൊണ്ടോ, അവൾ തല ഉയർത്താതെ വിങ്ങുന്ന മനസ്സുമായി പറഞ്ഞു തീർത്തു.

കൂടുതൽ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതിയാവണം ടീച്ചറും തലയിലൊന്നു തഴുകി അവളെ കടന്നുപോയി.

“ടീച്ചറെ…..!!!!”

മേശപ്പുറത്തുനിന്നു ചോക്കെടുത് ബോർഡിലേക്ക് തിരിയുമ്പോഴായിരുന്നു പുറത്തു നിന്നുള്ള ആഹ് വിളി.

“ആരാ…എന്താ വേണ്ടേ…”

വിയർത്തൊലിച്ചു വെളിയിൽ നിന്ന ശിവനെ നോക്കി അവർ ചോദിച്ചു.
പുറത്തു നിന്നുള്ള ശബ്ദത്തിന്റെ ഉറവിടം അറിയാനായി, കുഞ്ഞുതലകൾ പൊങ്ങി താഴ്ന്നു നിന്നു.

“ഞാൻ…..ഞാൻ…അനുപമയുടെ അച്ഛനാ…”

പതുങ്ങി നിർത്തി നിർത്തിയാണ് ശിവൻ പറഞ്ഞത്.

“അനുപമയുടെ അച്ഛൻ ജീവിച്ചിരിപ്പില്ലല്ലോ…”

“അത് അവളുടെ രണ്ടാനച്ഛനാ ടീച്ചറെ…”

അപ്പോഴേക്കും എത്തികുത്തി തലപുറത്തേക്കെതിച്ചു ആളെകണ്ട കരുവാക്കുന്നിലെ മറ്റൊരു കാന്താരി വിളിച്ചുപറഞ്ഞു.

കുലുങ്ങി ഉള്ള കളിയാക്കിച്ചിരികൾ ഉയർന്നതോടെ ടീച്ചർ വാതിലിൽ ഒന്ന് കയ്യടിച്ചു അവരെ നിശ്ശബ്ദരാക്കി.
ക്ലാസ്സിലും വന്നു തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിതായാക്കിയ ശിവനോടുള്ള ദേഷ്യം അനുവിൽ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു,

“എന്താ വേണ്ടേ…ഇത് ക്ലാസ് ടൈം ആണ്…”

ടീച്ചറുടെ സ്വരത്തിലും അവഞ്ജ നിറഞ്ഞിരുന്നു.

“അത് നാളെ മോള് ഇവിടുന്നു യാത്ര പോകുവാന്ന് പറഞ്ഞിരുന്നു….
കാശ് മോള് എടുക്കാൻ മറന്നുപോയി,
ഞാൻ അതുകൊണ്ടുകൊടുക്കാൻ…”

Leave a Reply

Your email address will not be published. Required fields are marked *