അറവുകാരൻ- 2

“ഓഹ്… എന്ത് പറഞ്ഞാലും അവസാനം അവൾക്ക് ചാവണം.
ഒറ്റ കുത്തു ഞാൻ വെച്ച് തരും…”

ശ്രീജയുടെ വായിലിരിക്കുന്നത് കേട്ട സുജ തല കുനിച്ചു അവളെ മറച്ചൊന്നു ചിരിച്ചു.
ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഉള്ള വഴിയിൽ,
കൊച്ചു വർത്താനങ്ങളുമായി നടന്നു നീങ്ങിയ അവരുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശിവൻ എത്തിയത്…
അവരെ കാത്തു നിന്നിരുന്നത് പോലെ അവരുടെ മുന്നിലേക്ക് അവൻ വന്നു.
അപ്രതീക്ഷിതമായി ശിവനെ കണ്ട അമ്പരപ്പിൽ സുജ ഒട്ടൊന്നു പരിഭ്രമിച്ചു.
പിന്നെ പെട്ടെന്ന് തല കുനിച്ചു ശ്രീജയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു ഒരു മറ എന്ന പോലെ ശ്രീജയുടെ വശത്തേക്ക് നിന്നു.

“എന്താ…ശിവ…”

പെട്ടെന്നു കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും ശ്രീജ ചോദിച്ചു.

“ഞാൻ….ഞാൻ ഇവിടുന്നു പോവാ…ചേച്ചീ….
പോവും മുൻപ് ഒന്ന് പറഞ്ഞിട്ടാവാം എന്ന് കരുതി…”

“നീ എന്തിനാ പോവുന്നെ….ഇവിടെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ…”

സുജയെ ഒന്ന് നോക്കിയാണ് ശ്രീജ അത് പറഞ്ഞത്.

“അറിഞ്ഞോണ്ട് ആരേം ഉപദ്രവിക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കണോന്നു മാത്രേ എനിക്ക് ആഗ്രഹോള്ളു ചേച്ചി….
പക്ഷെ…ഒരു ഉപകാരം ആയിട്ട് ചെയ്ത ഒരു കാര്യം മറ്റൊരാൾക്ക് ഇത്രയും വലിയ ഉപദ്രവം ആവുമെന്ന് ഞാൻ സത്യമായിട്ടും കരുതിയില്ല…
ഇന്നലെ ആഹ് കൊച്ചു കണ്ണ് നിറച്ചു പറഞ്ഞത് കേട്ടപ്പോൾ,
എനിക്ക് സഹിക്കാൻ പറ്റിയില്ല…”

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,…അത് കണ്ടിട്ട് വല്ലാതായ സുജ ശ്രീജയുടെ കൈയിലെ പിടി മുറുക്കി. ശ്രീജയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, ഒത്ത ഒരാണ് ഇടറുന്ന ശബ്ദവുമായി കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്നത് കണ്ട അവർ രണ്ടു പേരും പകച്ചു പോയിരുന്നു.

“ഇനീം ഈ നാട്ടിൽ നിന്നാൽ എന്നെ കൂട്ടി ഇനീം കഥകൾ പറഞ്ഞുണ്ടാക്കാൻ ആളുകള് എണ്ടാവും…
എനിക്ക് പോകാൻ ഇനിയും കുറെ നാടുകളുണ്ട്,….
ഞാൻ…..ഞാൻ പൊക്കോളാം…”

കണ്ണ് തുടച്ചു ശിവൻ തിരിഞ്ഞു നടന്നു.

“ശിവാ….”

ഉറച്ച ശബ്ദം ശ്രീജയുടേതായിരുന്നു.

“നീ പോയാൽ ഇപ്പോൾ ഉണ്ടായ പ്രശ്നം തീരുവോ…
ഇവളുടെ പേരിനു പറ്റിയ ചീത്തപ്പേര് പോകുവോ…”

ശ്രീജയെ നോക്കി നിന്ന ശിവനോട് അവൾ ചോദിച്ചു.

“നീ നാട് വിട്ടാൽ, നിനക്ക് മടുത്തപ്പോൾ നീ ഇട്ടിട്ടു പോയി എന്നാവും ഇനി, ഇവിടെ വിഷം ചീറ്റുന്ന നാട്ടുകാര് പറഞ്ഞുണ്ടാക്കാൻ പോവുന്നത്…
നീ പോയാൽ നീ അത് കേൾക്കാൻ ഉണ്ടാവില്ല എന്നെ ഉള്ളൂ…
ഇവളുടെയും മോളുടെയും കാര്യം എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…”

“ചേച്ചീ….ഞാൻ…എനിക്കറിയില്ല…ചേച്ചി…”

“അറിയണം…ഇവൾക്ക് ഇനി ഇവിടെ നേരാം വണ്ണം ജീവിക്കാൻ പറ്റുമോ എന്ന് തോന്നുന്നുണ്ടോ…
നീ പോയാൽ നിന്റെ പേരും പറഞ്ഞു മുതലെടുക്കാൻ വരുന്നവരെ നേരിടാൻ ഇവൾക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ…”

“ഞാൻ…എന്താ വേണ്ടത് ചേച്ചീ… ഇതിന് എന്ത് പരിഹാരാ ചെയ്യേണ്ടേ….”

ശിവൻ ശ്രീജയിലേക്ക് ഉറ്റുനോക്കി.

“നിനക്ക് ഇവളെ താലികെട്ടി നിന്റെ ഭാര്യ ആക്കാൻ പറ്റുവോ…
അനുമോള്ടെ അച്ഛനാവാൻ പറ്റുവോ…”

“ചേച്ചീ….!!!!”

രണ്ടുപേരും ഒരുമിച്ചാണ് ശ്രീജയെ ഞെട്ടലോടെ വിളിച്ചത്…

“ഒച്ച വെക്കണ്ട ശിവാ…”

സുജയെ പാടെ അവഗണിച്ചുകൊണ്ട് ശിവന് നേരെ കൈ കാട്ടി ശ്രീജ പറഞ്ഞു.
ഇതുവരെ ഇല്ലാത്ത കരുത്ത് അവളുടെ ശബ്ദത്തിനുണ്ടായിരുന്നു.

“എല്ലാം അറിഞ്ഞിട്ടു തന്നെയാ ചോദിച്ചത്…
ഇവൾക്ക് രണ്ടാം കെട്ടാണ്,…. പ്രായം എത്താറായ ഒരു മോളുണ്ട്…
ഇതെല്ലാം അറിഞ്ഞുകൊണ്ട് നിനക്കിവളെ സ്വീകരിക്കാൻ കഴിയുമോ എന്നാണ് എന്റെ ചോദ്യം…”

ഞെരിപിരി പൂണ്ട് അതീവ സങ്കടത്തോടെയും അതിലും ഏറിയ കോപത്തോടെയും ഇതെല്ലാം കേട്ടുകൊണ്ട് കണ്ണീരൊഴുക്കി സുജ ശ്രീജയുടെ കൈ മുറുക്കുന്നുണ്ടായിരുന്നു.

“എനിക്കുത്തരം വേണം ശിവാ…നീ എന്നോട് ചോദിച്ചത് ഒരു പരിഹാരം ആണ്,…എനിക്ക് മുൻപിൽ ഇത് മാത്രമേ പരിഹാരം ആയിട്ടുള്ളു…”

“എനിക്ക്…..എനിക്കറിയില്ല ചേച്ചി…
അന്ന് അവിടെ അവർക്ക് വേണ്ട സാധനങ്ങൾ കൊണ്ട് വെക്കുമ്പോൾ പോലും വേറെ ഒരു ഉദ്ദേശവും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല…
എനിക്ക് ബഹുമാനം മാത്രേ തോന്നിയിട്ടുള്ളൂ… ഒറ്റയ്ക്ക് ഒരു കൊച്ചിനെ കഷ്ടപ്പെട്ട് വളർത്തുന്ന കണ്ടുകൊണ്ടുള്ള ബഹുമാനം…”

“ഇന്ന് മുഴുവൻ നീ ആലോചിച്ചോ ശിവാ…എന്നിട്ടു സമ്മതം ആണെങ്കിൽ നാളെ രാവിലെ ഞങ്ങൾ ഇറങ്ങും മുൻപ് വീട്ടിൽ വന്നു കാണാം എന്നിട്ട് ബാക്കി തീരുമാനിക്കാം, ഇല്ലേൽ ഇങ്ങനെ ഒന്ന് പറഞ്ഞിട്ടില്ലെന്നും നമ്മൾ തമ്മിൽ കണ്ടിട്ടില്ലെന്നും കരുതി, നിന്റെ വഴിക്ക് പോകാം…
….വാ പെണ്ണെ…”

അവന്റെ മറുപടിക്ക് കാക്കാതെ സുജയേയും കൊണ്ട് ശ്രീജ അവനെ കടന്നു നടന്നു.

തിരിഞ്ഞു നോക്കിയ ശിവന്റെ കണ്ണും സുജയുടെ കണ്ണും ഒരു നിമിഷത്തേക്ക് ഇടഞ്ഞു,
അവിടെ നിറയുന്നതെന്താണെന്നു രണ്ടു പേർക്കും തിരിച്ചറിയാൻ ആയില്ല.
“വിട്….എന്ത് പണിയാ ചേച്ചി കാണിച്ചത്….ആരോട് ചോദിച്ചിട്ടാ ശിവനോട് അങ്ങനെയൊക്കെ പറഞ്ഞത്…
ഞാൻ പറഞ്ഞോ എനിക്ക് ഒരു കല്യാണം കഴിക്കണമെന്ന്…
എന്തിനാ ചേച്ചി…എന്നോടീ ചതി ചെയ്തത്….”

ശ്രീജയുടെ കൈ തട്ടി തെറിപ്പിച്ചു കരഞ്ഞുകൊണ്ട് സുജ താഴെക്കിരുന്നു പോയി.

“ഇങ്ങോട്ടെഴുന്നേൽക്കടി…..
എപ്പോൾ നോക്കിയാലും മോങ്ങാൻ നിക്കുന്ന ഒരുത്തി…
ഞാൻ പിന്നെ എന്ത് പറയണം അവനോടു നാട് വിട്ടോളാൻ പറയണോ…
എന്നിട്ട് നാളെ മുതൽ പിന്നെ എന്നും നിന്റെ മോൾ കരഞ്ഞുകൊണ്ട് വരുന്നത് കാണണോ, ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും അടക്കം പറയുന്നവര് നാളെ ഉച്ചത്തിൽ വിളിച്ചു പറയും നിന്നെപ്പറ്റി ഇല്ലാകഥകൾ…
അവൻ പോയാൽ അവന്റെ വിടവ് നികത്താം എന്നും പറഞ്ഞു കണ്ട എമ്പോക്കികൾ നിന്റെ മേലെ കയറി നിരങ്ങും,….
ഇതുവരെ കഴിഞ്ഞ പോലെ ഇനിയും കഴിയാൻ പറ്റും എന്നാണോ നിന്റെ തോന്നൽ എന്നാൽ അതങ്ങു മാറ്റിവച്ചേരേ… ഒരു പെണ്ണിനെകുറിച്ചു എന്തേലും വീണു കിട്ടാൻ കാത്തിരിക്കുവാ ഓരോരുത്തരു…ഇനി ഭർത്താവില്ലാത്തവള് കൂടിയാണേൽ പറയെം വേണ്ട…”

ദേഷ്യം കൊണ്ടലറി പറഞ്ഞ ശ്രീജ അവസാനം എത്തുമ്പോഴേക്കും ശാന്തയായി മാറി.

“മോളെ…നിനക്കൊരു ആൺതുണ വേണം, അത് നിനക്ക് മാത്രം അല്ല അനുമോൾക്കും കൂടി വേണ്ടിയാ…
നാളെ അവൾക്കു ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി ഒരാളും അവളുടെ നേരെ പൊങ്ങരുത്….
ശിവൻ അതിനു പറ്റിയ ആളാ…അവന്റെ തുണയുണ്ടെങ്കിൽ ഒരുത്തനും നിന്നെയോ നിന്റെ മോളുടെ നേരെയോ കൈപൊക്കില്ല…
അവനാരുമില്ല, നിങ്ങൾക്കും ആരുമില്ല…
ചേരാൻ ഇതിലും നല്ലൊരാളെ നിനക്ക് വേണ്ടി തിരയാൻ എനിക്ക് കഴിയില്ലെടി…”

അവളെ മാറോടു ചേർത്ത് ശ്രീജ വിങ്ങിപ്പൊട്ടി…
അപ്പോഴും സുജയിൽ നിന്ന് തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *