ശിവന്റെ കണ്ണുകൾ ഒരിടതുറപ്പിക്കാൻ കഴിയാതെ കാവിലും തൂങ്ങിയാടുന്ന ചെമ്പട്ടിലും ഒഴുകി നടന്നു,
ശിവന്റെയും സുജയുടെയും മനസ്സ് അപ്പോഴും ആദ്യമായി പ്രണയിക്കുന്ന രണ്ടു പേർ തമ്മിൽ കാണും പോലെയായിരുന്നു.
“ഇതുങ്ങളെക്കൊണ്ട്…..എന്റെ ദേവീ….
തമ്മിലൊന്നു നോക്കിയാൽ നിങ്ങളെ ആരും പിടിച്ചു തല്ലത്തൊന്നും ഇല്ല….”
ശ്രീജ അങ്ങോട്ട് വന്നു പറഞ്ഞതും രണ്ടുപേരും അവളെ നോക്കി ചിരിച്ചു.
“രണ്ടു പേരും വാ…”
ശ്രീജ അവരെ വിളിച്ചു അമ്മയുടെ സാരിയിൽ തൂങ്ങി അനുകുട്ടിയും ചെന്നു.
“രണ്ടു പേരും ഇങ്ങോട്ടു നിക്ക്.
സുജേ കണ്ണടച്ച് പ്രാർത്ഥിച്ചോ…
ശിവാ…താലിയെടുത്തു തരാനും ഇവളെ കൈ പിടിച്ചു തരാനും ഞാൻ മാത്രേ ഉള്ളൂ….
അതോണ്ട് ദേവിയോട് കേണുകൊണ്ട് ഈ താലി ഇവളുടെ കഴുത്തിൽ കെട്ടിക്കോ….”
ശ്രീജയുടെ കയ്യിൽ നിന്നു താലി വാങ്ങുമ്പോൾ കണ്ണടച്ചു കൈകൂപ്പി അവനു മുന്നിൽ അവൾ തല കുനിച്ചു കൊടുത്തു.
ദേവിയെ നോക്കി ഒന്നു കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം സുജയുടെ കഴുത്തിൽ ശിവൻ താലിചാർത്തി,
താലിച്ചരട് കഴുത്തിൽ ഉരയുമ്പോൾ സുജയുടെ ഉള്ളിൽ അവൾ പോലും അറിയാതെ ആദ്യം വന്ന പ്രാർത്ഥന ശിവന്റെ ദീർഘായുസ്സിനു വേണ്ടി ആയിരുന്നു,
“ശിവാ ഇനി ഇതവളുടെ നിറുകിൽ ഇട്ടുകൊടുക്ക്….”
ഒരു നുള്ള് കുങ്കുമം എടുത്തവന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ശ്രീജ പറഞ്ഞു.
തന്റെ നെറുകിൽ കുങ്കുമം ചാർത്തിക്കഴിയും വരെ സുജ കണ്ണുകൾ അടച്ചു നിന്നു,
അത് കഴിഞ്ഞതും ഈറൻ മിഴികളോടെ അവൾ ശിവനെ നോക്കി.
അവന്റെ ഉള്ളിൽ കൊളുത്തി വലിക്കും പോലെ.
“ഹാ ഇതെന്നാടി പെണ്ണെ…
ഇനിയെന്തിനാ കരയുന്നെ….കൂടെ ആണൊരുത്തൻ ഇല്ലേ…”
അവളെ തട്ടി ശ്രീജ പറഞ്ഞപ്പോൾ ഈറൻ മിഴിയിലും അവളുടെ കവിൾ ചുവന്നു.
കവലയിലൂടെ ശിവന്റെ ഒപ്പം അവന്റെ വശം ചേർന്ന് അന്നനട നടന്നു വരുന്ന സുജയെ കണ്ട് കവലയിലെ പലരുടെയും വാ തുറന്നും അടഞ്ഞും പോയി.
പെണ്ണുങ്ങളുടെ കണ്ണിൽ അസൂയ നിറഞ്ഞപ്പോൾ ആണുങ്ങളുടെ മുഖത്ത് നിരാശ പടർന്നിരുന്നു…
ശിവൻ കൊത്തിക്കൊണ്ടുപോയ മാമ്പഴത്തിന്റെ കൊതിയും പറഞ്ഞു അവർ പരസ്പരം സമാധാനിച്ചു.
ചായക്കട നടത്തിയിരുന്ന വറീതിന്റെ കണ്ണുകളിൽ ആശ്വാസം ആയിരുന്നു.
അയാളുടെ നോട്ടം, ഇപ്പോഴും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണും മിഴിച്ചു നിന്നിരുന്ന ശോശന്നായിലേക്ക് നീണ്ടു.
എന്നാൽ ഇവയൊന്നും കൂസാതെ തല ഉയർത്തി ശിവനും നാണത്തിൽ മുങ്ങി അവനോടു ചേർന്ന് സുജയും പിറകിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയടക്കി, അനുവിനെയും കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജയും നടന്നു.
“അമ്മാ….ഞങ്ങൾ എത്തി….”
വീടിനു പുറത്തു തങ്ങൾ എത്തിയത് അറിയിക്കാനായി ശ്രീജ വിളിച്ചു പറഞ്ഞു.
സുജയുടെ വീടിന്റെ മുന്നിൽ നിന്ന് ശ്രീജയുടെ കൂവൽ കേട്ട സുധാമ്മ കുട്ടുവിനെയും കൂട്ടി വിളക്കുമായി വാതിൽ തുറന്നു,
ചിരിയോടെ മുന്നിൽ നിന്നവരെ നോക്കിയ ശേഷം സുജയുടെ കയ്യിലേക്ക് ദീപം തിളങ്ങുന്ന വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി.
ശിവൻ ആദ്യമായി സുജയ്ക്കുശേഷം ആഹ് വീടിന്റെ അകത്തു കയറി,
ഭിത്തിയോട് ചേർത്ത് വച്ചിരുന്ന ബെഞ്ചിൽ അവരെ ഇരുത്തിയ സുധാമ്മ ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസിൽ പാല് അനുവിന് കൊടുത്തു.
“മോള് അമ്മയ്ക്കും അച്ഛനും ഇതിൽ നിന്ന് കോരി കൊടുത്തെ….”
സുധാമ്മയുടെ വാക്ക് കേട്ട അനു പെട്ടെന്നൊന്നു പരുങ്ങി,
അതിലും നാണം വന്നത് സുജയിലും ശിവനിലും ആയിരുന്നു.
ശ്രീജയും നിർബന്ധം പിടിച്ചതോടെ പരുങ്ങിയും നാണിച്ചും അനു അവളുടെ അമ്മയ്ക്കും പുതിയ അച്ഛനും മധുരം നൽകി.
“ശിവാ….
വലിയ ചടങ്ങായിട്ടൊന്നും അല്ലെങ്കിലും ഇന്ന് ഒരു മംഗളം നടന്നതല്ലേ….
ഒരു ചെറിയ സദ്യ ഞങ്ങൾ കൂട്ടുന്നുണ്ട്,
ശിവൻ പോയി പുഴക്കരയിലെ കുടിയിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ട് പോര്,….
ഇനി ഈ വീട് ശിവന്റെ കൂടിയാ…
ഇവിടുത്തെ കുടുംബനാഥൻ…
അതുകൊണ്ട് വൈകണ്ട…
പോയിട്ട് വാ…”
സുധാമ്മ പറഞ്ഞത് കേട്ട് ശിവൻ അവിടെ നിന്ന് ഇറങ്ങി,
