കാവ് വരെ തന്നിലേക്ക് നീണ്ട നോട്ടങ്ങൾ കാവിലേക്കെത്തുമ്പോഴേക്കും ഇല്ലാതായിരുന്നു.
ശ്രീജയുടെ കയ്യിൽ തൂങ്ങി അനുവും കാവിലേക്ക് നടന്നു.
കരിയില നിറഞ്ഞ ഒറ്റപ്പാതയാണ് കരുവാക്കാവിലേക്കുള്ളത്,
കാടിനോട് ചേർന്ന് കിടക്കുന്ന ഒരു അരയാൽ ചുവട്ടിൽ കാളിരൂപം വിട്ടൊഴിഞ്ഞ ദേവിയെ കുടിയിരുത്തിയിരുന്നു, നിത്യ പൂജ ഇല്ലെങ്കിലും,
ആദിവാസികളും നാട്ടിലുള്ളവരും എന്നും വിളക്ക് വെച്ച് ആരാധിക്കുന്ന കരുവാക്കുന്നിലമ്മ.
ചെമ്പട്ടുകൾ വേരുകൾക്കൊപ്പം അരയാലിൽ നിന്നും തൂങ്ങി കിടന്നിരുന്നു, ആഗ്രഹിച്ച കാര്യം സാധിക്കുന്നതിന് ദേവിക്ക് ഭക്തർ നൽകുന്ന കാണിക്ക..
കാട് കവർന്ന നാടിന്റെ ഒരു ഭാഗം എന്ന പോലെ മരങ്ങൾ തീർത്ത ചുറ്റുമതിലിന് കാട്ടിലേക്കുള്ള ഒരു അതിർത്തി എന്ന പോലെ ദേവിയുടെ അരയാൽ നിന്നിരുന്നു.
എണ്ണയിൽ കത്തിതെളിയുന്ന നെയ് ദീപങ്ങളുടെ മണമാണ് കാവിലെപ്പോഴും,
ഒപ്പം കാട്ടിൽ നിന്നും കാറ്റെടുത്തുകൊണ്ടു ദേവിക്ക് നേദിക്കുന്ന വനപുഷ്പങ്ങളുടെ അഭൗമ സൗരഭ്യവും കാവിൽ വശ്യത പടർത്തും.
കാവിലെത്തിയ സുജയുടെ മനം ശാന്തമായിരുന്നു,
അവൾ അനുവിനെയും കൂട്ടി ദേവിക്ക് മുന്നിൽ നിന്ന് ഉള്ളു നിറഞ്ഞു മനസ്സിലുള്ള എല്ലാ പരിഭ്രമങ്ങളും ദേവിക്ക് മുന്നിൽ വച്ച് പ്രാർത്ഥിച്ചു.
“കൊച്ചെ ദേ ശിവൻ വരുന്നു…”
ശ്രീജയുടെ വിളി കേട്ട് തിരിഞ്ഞ സുജ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയിരുന്നു.
വെള്ള ഷർട്ടും ചുവന്ന കരയുള്ള മുണ്ടും ധരിച്ചു,
മുടിയും താടിയും ഒന്ന് മിനുക്കി ഇതുവരെ കണ്ട പരുക്കൻ ശിവനിൽ നിന്നും ഒരു സാത്വികനിലേക്ക് പരകായ പ്രവേശം ചെയ്ത ശിവനെക്കണ്ട് ശ്രീജയിലും അമ്പരപ്പ് നിറഞ്ഞു.
മുഖത്തേക്ക് എപ്പോഴും വീണു കിടന്നിരുന്ന മുടിയൊതുക്കിയപ്പോൾ തന്നെ അവന്റെ മുഖത്തിന് ഇതുവരെ കാണാത്ത ചൈതന്യം നിറഞ്ഞിരുന്നു,
വെളുത്ത മുഖത്തിൽ കട്ടിയുള്ള കറുത്ത മീശയും ഇന്നലെയോ ഇന്നോ വെട്ടിയൊതുക്കിയ താടിയും ഒക്കെ കൂടി ഒത്ത ഒരു കൊമ്പൻ കാടിറങ്ങി വരുമ്പോലെ ആണ് തോന്നിയത്.
“എന്റെ ദേവി…ഇതെന്ത് മാറ്റം ശിവാ….
നിനക്ക് ഇങ്ങനൊരു കോലം ഒക്കെ ഉണ്ടായിരുന്നോ…”
ശ്രീജ അമ്പരപ്പ് മാറാതെ ചോദിച്ചു.
അപ്പോഴും തിരിച്ചൊരു കുഞ്ഞു പുഞ്ചിരി ആയിരുന്നു ശിവന്റെ മറുപടി.
എന്നാൽ ശിവനെ തന്നെ നോക്കി വായ് കുറച്ചു തുറന്നു അമ്പരപ്പ് വിട്ടു മാറാതെ നിൽക്കുന്ന സുജയെകണ്ട ശിവന്റെ മുഖം ഒന്ന് ചൂളി
അത് കണ്ട ശ്രീജ സുജയുടെ കയ്യിൽ ഒന്ന് തട്ടിയതോടെ സ്വബോധം കിട്ടിയ സുജ നാണം മുഖത്തേക്കിരച്ചു വന്നത് താങ്ങാൻ ആവാതെ തല കുനിച്ചു പോയി.
“ശിവാ അധികം വൈകികണ്ട, ചടങ്ങായിട്ട് അധികം ഒന്നുമില്ല താലികെട്ട് മാത്രം മതി.
..
…”
ഒന്ന് നിർത്തിയിട്ട് ശ്രീജ തുടർന്നു
“അറിയാല്ലോ….
ഇവർക്കിനി താങ്ങും തണലുമായിട്ട് നീ വേണം എന്നും കൂടെ ഉണ്ടാവണം,
ഒരുപാട് അനുഭവിച്ചതാ ഇവര്…
വീണ്ടും വീണ്ടും പറയുന്നത് വേറൊന്നും അല്ല,
ഇതൊക്കെ പറയാൻ ഇവർക്ക് ഞാൻ മാത്രേ ഉള്ളൂ….
കൈ വിടരുത്…..”
ശ്രീജ സുജയേയും അനുവിനെയും കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു.
“എന്തുണ്ടായാലും ഇവരെ ഞാൻ കൈ വിടില്ല ചേച്ചി….
എന്റെ മരണം വരെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം…”
“മതി….അത് മതി….
താലി താ ശിവാ….”
ശ്രീജ കൈ നീട്ടിയപ്പോൾ പോക്കറ്റിൽ അവന്റെ നെഞ്ചോരം ഒട്ടിക്കിടന്ന മഞ്ഞച്ചരടിൽ കോർത്ത ആലിലതാലി അവൻ ശ്രീജയുടെ കയ്യിൽ കൊടുത്തു.
താലിയുമായി ശ്രീജ അരയാൽ ചുവട്ടിലെ ദേവീ സ്വരൂപതിനു മുന്നിൽ എത്തി,
താലിയിൽ ദേവിയുടെ മുന്നിലുള്ള കുങ്കുമം വിരലിലെടുത്തു താലിയിൽ തൊടുവിച്ചു ദേവിക്ക് മുന്നിൽ വച്ച് ശ്രീജ പ്രാർത്ഥിക്കുമ്പോൾ.
ശിവനെ ഒന്ന് നേരെ നോക്കാൻ നാണിച്ചു തല താഴ്ത്തി നിൽക്കുന്ന സുജയുടെ അരയിൽ ചുറ്റി പിടിച്ചുകൊണ്ട് ശിവനെ തന്നെ ഉറ്റുനോക്കുകയായിരുന്നു അനു.
അവളുടെ ഉള്ളിൽ അമ്മയുടെ സന്തോഷം മാത്രം കണ്ടുകൊണ്ട് സമ്മതിച്ചതാണെങ്കിലും ഉള്ളിൽ അനുവിന് ശിവനിപ്പോഴും മറ്റൊരാൾ ആയിരുന്നു.
അതവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.
