മനപ്പൂര്‍വ്വം ചെയ്ത തെറ്റ് 28അടിപൊളി 

 

ഉടനെ അവന്റെ മുഖത്തും ഒരു ഉത്സാഹം വന്നു. എന്നോട് എല്ലാം തുറന്ന് സംസാരിക്കാന്‍ പെട്ടന്നൊരു ആഗ്രഹം തോന്നിയത്‌ പോലത്തെ ഭാവവും അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

 

“ഓക്കെ.” അവന്റെ ആ വശ്യമായ പുഞ്ചിരി പിന്നെയും അവന്റെ മുഖത്ത് തെളിഞ്ഞു. “പക്ഷേ ചേച്ചിയുടെ പേര് ചേച്ചി പറഞ്ഞില്ലല്ലോ.” ആ പുഞ്ചിരി മാറാതെ അവന്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു. അവന്റെ ആ പുഞ്ചിരി പിന്നെയും വല്ലാതെ എന്നെ വശീകരിച്ചെടുക്കുന്നതായി ഞാൻ അറിഞ്ഞു.

 

“എന്റെ പേര്‌ ഡെയ്സി.” മറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

“ചേച്ചിക്ക് നല്ല ചേർച്ചയുള്ള പേരാണ്. ചേച്ചിയുടെ സൗന്ദര്യത്തിനും ഐശ്വര്യത്തിനും വളരെ യോജിച്ച പേര്‌.” അവന്റെ കണ്ണിലും വാക്കിലും കപടമില്ലാതെ അവന്‍ പറഞ്ഞിട്ട് അവന്‍ വീണ്ടും പുഞ്ചിരിച്ചു.

 

അവന്റെ പുകഴ്ത്തൽ കേട്ട് എന്റെ മുഖം ചൂട് പിടിച്ചു. എനിക്ക് നാണം വന്നു. സന്തോഷം തോന്നി. എന്നെയും അറിയാതെ ഞാൻ വലുതായി പുഞ്ചിരിച്ചു.

 

എനിക്ക് പരിചയമുള്ള ഒരുപാട്‌ ആണുങ്ങളോട് ഞാൻ സംസാരിച്ചിട്ടുണ്ട്, എന്നോട് സംസാരിക്കുമ്പോ അവരുടെയൊക്കെ കണ്ണുകൾ കൂടുതലായി എന്റെ ദേഹത്തായിരിക്കും ഇഴഞ്ഞ് നടക്കുക. പക്ഷേ ഇവന്‍ എന്റെ കണ്ണില്‍ മാത്രം നോക്കിയാണ് ഇതുവരെ സംസാരിച്ചത്. എനിക്ക് അവനോട് നല്ല മതിപ്പ് തോന്നി.

 

കൂടാതെ, ചില ആണുങ്ങള്‍ എന്നെ വളയ്ക്കാനായി ഓവറായിട്ട് പുകഴ്ത്തി പറയുന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവരോടൊക്കെ എനിക്ക് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളു, അങ്ങനെയുള്ളവരെ ഞാൻ അകറ്റി നിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. പക്ഷെ ഡാനിയല്‍ അങ്ങനെ തെറ്റായ ഉദ്ദേശത്തോടെയല്ല എന്നെ പുകഴ്ത്തി പറഞ്ഞതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. കപടമില്ലാത്ത അവന്റെ സത്യസന്ധമായ സംസാരം എന്നെ അവനിലേക്ക് വല്ലാതെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

 

“താങ്ക്സ്, ഡാനിയല്‍. ഇനി നിന്നെ കുറിച്ച് പറ, കേള്‍ക്കട്ടെ.” ആകാംഷയോടെ ഞാൻ പറഞ്ഞതും, എല്ലാം പറയാമെന്ന പോലെ അവന്‍ തലയാട്ടി.

 

“ബന്ധുക്കളെന്ന് പറയാൻ എനിക്ക് ആരുമില്ല, ചേച്ചി,” ഡാനിയല്‍ എന്റെ കണ്ണില്‍ നോക്കി തന്നെ പറഞ്ഞു തുടങ്ങി.

 

“നിനക്ക് ആരുമില്ലെന്ന് വച്ചാൽ?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

“എനിക്ക് ബന്ധുക്കളായി ആരുമില്ല. ഞാൻ വളര്‍ന്നത് ട്രിവാന്‍ഡ്രം ബിഷപ് ഹൌസിന്റെ അധീനതയിലുള്ള ഒരു അനാഥാലയത്തിലാണ്.”

 

“ഓഹ്… അങ്ങനെ..!!” അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.

 

“അവിടെ ഒരുപാട്‌ കുട്ടികളുണ്ടായിരുന്നു, ചേച്ചി.” അവന്‍ തുടർന്നു. “അതുകൊണ്ട്‌ കഷ്ടപ്പാടുകൾ അറിഞ്ഞാണ് ഞങ്ങൾ വളര്‍ന്നത്. പക്ഷേ എന്നിട്ടും എല്ലാ കുട്ടികളെയും 18 വയസ്സ് വരെ പഠിപ്പിക്കുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നു.” ഒരു ആശ്വാസ പുഞ്ചിരിയോടെ അവന്‍ പറഞ്ഞു. “അതുകഴിഞ്ഞ്‌ ആണുങ്ങള്‍ സ്വന്തമായി ഏന്തെങ്കിലും ജോലിക്ക് കേറി സ്വന്തം കാര്യം നോക്കിക്കോണം. 18 വയസ്സ് കഴിഞ്ഞ് കൂടുതൽ പഠിക്കാൻ താല്‍പ്പര്യമുണ്ടെങ്കിൽ സ്വന്തം ചിലവില്‍ വേണം പഠിക്കാൻ, എഡ്യുക്കേഷന്‍ ലോൺ എടുക്കാനൊക്കെ അവർ സഹായിക്കും. വേണ്ടിവന്നാല്‍ വേറെ അല്ലറചില്ലറ സഹായങ്ങളും അവർ ചെയ്തുതരും. ഏതെങ്കിലും ജോലിയില്‍ കേറാനായി സഹായം വേണമെങ്കിൽ ബിഷപ് ഹൗസില്‍ നിന്ന് റെക്കമെന്റേഷൻ പോലും ചെയ്ത് സഹായിക്കാറുമുണ്ട്. പിന്നെ പെൺകുട്ടികൾക്ക് 18 വയസ്സ് കഴിഞ്ഞാലും അവിടെതന്നെ നില്‍ക്കുന്നതിന് പ്രശ്നമില്ല. പഠിത്തം, ജോലി, വിവാഹം, അങ്ങനെ എന്തുവേണമെങ്കിലും ബിഷപ്പ് ഹൗസിന്റെ അങ്ങേയറ്റം സഹായവും പെണ്‍കുട്ടികൾക്ക് കിട്ടും.”

 

“ഓഹോ. അപ്പോ അങ്ങനെയാണോ നിനക്ക് ഈ ജോലി കിട്ടിയത്?” ഞാൻ ചോദിച്ചു. അവന്‍ അനാഥാലയത്തില്‍ വളര്‍ന്നെന്ന് കേട്ടപ്പോ എനിക്ക് കുറച്ചിലൊന്നും തോന്നിയില്ല.

 

“അല്ല ചേച്ചി, എനിക്ക് 18 വയസ്സ് കഴിഞ്ഞതും എനിക്കൊരു ഹൈപ്പര്‍ മാർക്കറ്റിലാണ് അവർ ജോലി ശെരിയാക്കി തന്നത്. അവിടെനിന്ന് കിട്ടിയിരുന്നു വരുമാനം കൊണ്ടും ബിഷപ്പ് ഹൗസില്‍ നിന്നും കിട്ടിയ ലോൺ ഉപയോഗിച്ചും ഞാൻ മാർക്കറ്റിംഗ് മാനേജ്മെന്റിൽ ഡിപ്ലോമ എടുത്തു. ആ ഹൈപ്പര്‍ മാർക്കറ്റിൽ ആകെ നാല് വര്‍ഷമാണ് ഞാൻ ജോലി ചെയ്തത്. അതിനുശേഷം ഞാൻ സ്വന്തമായി കുറെ പരിശ്രമിച്ചാണ് ഒടുവില്‍ ഈ ജോലി എനിക്ക് കിട്ടിയത്. പക്ഷേ എന്റെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പോ തൃശൂര്‍ ബ്രാഞ്ചിലേക്കാണ് കമ്പനി എന്നെ വിടാന്‍ തീരുമാനിച്ചത്‌. ഇവിടെ ട്രിവാന്‍ഡ്രത്ത് മതിയെന്ന് ഞാൻ പറഞ്ഞു നോക്കിയതാണ്. പക്ഷേ, എനിക്ക് ആ ജോലി വേണമെങ്കിൽ ഞാൻ തൃശൂര്‍ ഓഫീസിൽ ചെന്ന് ജോയിൻ ചെയ്യേണ്ടി വരുമെന്നും, ഇല്ലെങ്കില്‍ ആ ജോലി എനിക്ക് കിട്ടില്ലെന്നും പറഞ്ഞപ്പോ നിവൃത്തിയില്ലാതെ ഞാൻ പോയി ജോയിൻ ചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *