“അത് പിന്നെ, ചേച്ചി…, 2 പേര്‍ ഉണ്ടായിരുന്നു.” അവന്‍ പെട്ടന്ന് അസ്വസ്ഥനായി അവന്റെ കവിളിൽ തടവി. “ഡിപ്ലോമ ചെയ്യുമ്പോ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു…. എന്നെ കുറിച്ച് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാ അവള്‍ ഇങ്ങോട്ട് പ്രപ്പോസ് ചെയ്തത്… നാല് വര്‍ഷം ഞാൻ അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു. അവളും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ അവസാനം, ഒരു അനാഥനെ കല്യാണം കഴിക്കാൻ അവളുടെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല, അതുകൊണ്ട് ഈ ബന്ധം ശെരിയാവില്ല എന്ന് നിസ്സാരമായി പറഞ്ഞിട്ട്, അവളുടെ വീട്ടുകാർ നോക്കിയ ഒരു ഡോക്ടറെ അവള്‍ കല്യാണം കഴിച്ചു പോയി.”
അതുകേട്ട് എനിക്ക് വിഷമം തോന്നി. അവന്‍ അനാഥനാണെന്ന് അറിഞ്ഞുകൊണ്ടാണ് അവള്‍ സ്നേഹിച്ചത്, എന്നിട്ടും അതേ കാരണം പറഞ്ഞ് ഒഴിവാക്കാൻ അവള്‍ക്ക് എങ്ങനെ കഴിഞ്ഞു!!
അവനോട് എന്ത് പറയണമെന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.
“അവൾ എന്തായാലും പോയി. അവളെ വിചാരിച്ച് കരഞ്ഞിട്ട് കാര്യമില്ല, അതുകൊണ്ട് അവളെ ഞാൻ മറക്കാൻ ശ്രമിച്ച് ജീവിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ്, മൂന്ന് കൊല്ലം മുമ്പ്, തൃശൂരില്‍ വച്ച് വേറൊരു പെണ്‍കുട്ടി എന്റെ പുറകെ നടന്ന്…….,, അവള്‍ പ്ലാൻ ചെയ്ത്……,,”
പെട്ടന്ന് അവന്‍ തല ചൊറിഞ്ഞു കൊണ്ട് ജാള്യതയോടെ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി തല കുനിച്ചു.
അവന്റെ ജാള്യതയും മറ്റും കണ്ട് എനിക്ക് ചിരി വന്നു. അവന്റെ മുഖത്ത് ഉണ്ടാവുന്ന ഏത് ഭാവം ആണെങ്കിലും അതൊക്കെ കാണാന്‍ നല്ല രസമായിരുന്നു.
“ആ പെണ്‍കുട്ടി എന്ത് പ്ലാൻ ചെയ്തു? എന്താ സംഭവിച്ചത്?” ആകാംഷയോടെ ഞാൻ ചോദിച്ചു.
“നമുക്ക് അതൊന്നും സംസാരിക്കണ്ട, ചേച്ചി.” അവന്‍ ചമ്മലോടെ പറഞ്ഞു.
നിരാശ കാരണം ഞാൻ കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു. പക്ഷേ അവന്‍ അസ്വസ്ഥനായി താഴെ നോക്കിയാണിരുന്നത്.
“ശെരി, നിനക്ക് നാല് മണിക്ക് ഓഫീസിൽ റിപ്പോര്‍ട്ട് ചെയ്യണം എന്നല്ലേ പറഞ്ഞത്, സമയം 3:20 ആയി. ഇവിടെ നിന്ന് ഓഫീസിൽ എത്താന്‍ എത്ര സമയം വേണ്ടിവരും?”
“യോ… സമയം അത്രയുമായോ?” ധൃതിപിടിച്ച് അവന്‍ എഴുന്നേറ്റു. “20 മിനിറ്റ് മതിയാവും, ചേച്ചി… പക്ഷേ ട്രാഫിക് ഉണ്ടെങ്കിൽ അര മണിക്കൂര്‍ എടുക്കും. എന്തായാലും ഇപ്പൊ പോയാല്‍ നാല് മണിക്ക് മുന്നേ എനിക്ക് എത്താന്‍ കഴിയും.”
“എന്നാ പിന്നേ നി പൊയ്ക്കൊ. ലേറ്റാക്കി ഇന്നത്തെ നിന്റെ ശമ്പളം വെറുതെ കളയണ്ട.” ഞാൻ പറഞ്ഞു.
“ഓക്കെ, എന്നാൽ ഞാൻ പോട്ടെ ഡെയ്സി ചേച്ചി. ഇത്രയും സാധനങ്ങള്‍ വാങ്ങിച്ചതിന് ഒരുപാട് നന്ദി…., പിന്നെ വെള്ളം തന്നതിനും, ഇവിടെ ഇരുന്ന് റസ്റ്റെടുക്കാൻ അനുവദിച്ചതിനും, പിന്നെ എന്റെ കാര്യങ്ങൾ ചോദിച്ചതിനുമൊക്കെ താങ്ക്സ്, കേട്ടോ. ചേച്ചിയുടെ ഈ നല്ല മനസ്സും ഹെല്പും ഞാൻ ഒരിക്കലും മറക്കില്ല. പിന്നെ ചേച്ചിക്ക് എപ്പോ എന്ത് സാധനങ്ങള്‍ വേണമെങ്കിലും എന്നെ ധൈര്യമായി വിളിച്ചോളൂ.”
“ഓക്കെ, എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം. പക്ഷെ എന്തൊക്കെ സാധനങ്ങൾ നിന്റെ കമ്പനിയിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞില്ലല്ലോ.”
ഉടനെ ഡാനിയല്‍ വിശദമായി തന്നെ അവന്റെ കമ്പനിയില്‍ കിട്ടുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞു. അതുകഴിഞ്ഞ്, മറ്റുള്ള നാല് കമ്പനികളിൽ നിന്നൊക്കെ കിട്ടുന്ന സാധനങ്ങളുടെ ലിസ്റ്റും അവന്‍ എന്നോട് പറഞ്ഞു.
എല്ലാം കേട്ട് ഞാൻ ശെരിക്കും അന്തംവിട്ടിരുന്നു പോയി. കാരണം, കിട്ടാത്ത സാധനങ്ങൾ എന്നുപറയാന്‍ ഏറെകുറെ ഒന്നുംതന്നെ ഇല്ലായിരുന്നു.
ലിസ്റ്റ് എല്ലാം പറഞ്ഞിട്ട് ഡാനിയല്‍ അവന്റെ ബാഗും എടുത്തുകൊണ്ട് വേഗം പോയി.
ഒരുപാട് സാധനങ്ങള്‍ ഞാൻ വാങ്ങിച്ചത് കൊണ്ട് അവന്റെ ആ ബാഗിന് ഇപ്പൊ നല്ലൊരളവ് ഭാരം കുറഞ്ഞിരുന്നു.
അവന്‍ പോയ ശേഷം ഡാനിയലെ കുറിച്ച് തന്നെ ഞാൻ ചിന്തിക്കുകയായിരുന്നു. അവന്റെ ഭവ്യമായ സംസാരവും, പെരുമാറ്റവും, അവന്റെ ഗ്ലാമറും, പുഞ്ചിരിയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
