പിന്നേ, കാശിന്റെ കാര്യം — മാസാമാസം പുള്ളിക്ക് കിട്ടുന്നതിന്റെ പകുതി ശമ്പളം എന്റെ അക്കൗണ്ടിലാണ് ഇട്ടു തരുന്നത്. ഞാൻ ആ കാശ് കൊണ്ട് എന്ത് ചെയ്താലും ജോസേട്ടന് പ്രശ്നമില്ല. ഞങ്ങളുടെ കുടുംബത്തിന് എന്താണോ ആവശ്യമെന്ന് നോക്കി ഞാൻ തന്നെ എല്ലാം നോക്കിക്കൊണം.
എല്ലാം ചിന്തിച്ച് കൊണ്ട് ഞാൻ കണ്ണുമടച്ച് കിടന്നു. പക്ഷേ ഒരുപാട് സമയം വരെ ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവില്‍, എപ്പോഴോ എങ്ങനെയൊക്കെയോ ഞാൻ ഉറങ്ങിപ്പോയി.
അടുത്ത ദിവസം, ശനിയാഴ്, രാത്രിയാണ് ജോസേട്ടൻ വീട്ടിലെത്തിയത്. കുട്ടികള്‍ക്ക് കഴിക്കാൻ പോലും ബേക്കറി സാധനങ്ങളൊ വേറെ എന്തെങ്കിലുമോ വാങ്ങിച്ച് കൊണ്ട് വന്നില്ല… അതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് അവരുടെ പപ്പയിൽ നിന്നും കുട്ടികൾ ഒന്നുംതന്നെ പ്രതീക്ഷിക്കാറുമില്ല. വന്നിട്ട് കുട്ടികളോട് ഒന്നുംതന്നെ സംസാരിച്ചതുമില്ല. അതും പുത്തരിയല്ലാത്തത് കൊണ്ട് ആരും കാര്യമാക്കിയില്ല.
ഞാൻ എല്ലാം അറിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടതൊക്കെ വാങ്ങിച്ച് കൊടുക്കാറുണ്ട്. ഒരുപാട് സ്നേഹം കൊടുക്കാറുണ്ട്. എന്നെ വെറും അമ്മയായി മാത്രമല്ല, എന്നെ ഒരു ചേച്ചിയായി, ഫ്രണ്ടായും കണ്ട് എന്നോട് എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്ര്യവും കൊടുത്താണ് അവരെ ഞാൻ വളർത്തിയത്.
കുട്ടികൾ കിടന്ന ശേഷം ഞങ്ങളും ഉറങ്ങാനായി റൂമിൽ കേറി.
“പിന്നേ, ഡെയ്സി,” റൂമിൽ കേറിയതും ജോസേട്ടൻ വിളിച്ചു.
“എന്താ ജോസേട്ടാ?”
“ഞങ്ങടെ കമ്പനി പുതിയതായി തുടങ്ങാൻ പോകുന്ന ഒരു ഇന്റര്‍നാഷണല്‍ പ്രോജക്റ്റിന്റെ ഹെഡ്ഡായി കമ്പനി ഒരാളെ നിയമിക്കാന്‍ പോകുകയാണ്. അതിനുവേണ്ടി കമ്പനിയുടെ പല ബ്രാഞ്ചുകളിൽ നിന്നും കഴിവുള്ള ആളുകളുടെ ലിസ്റ്റൊക്കെ എടുത്തിട്ടുണ്ട്. അതിൽ എന്റെ പേരും ഉണ്ട്.”
“മ്മ്. “ ഞാൻ മൂളി.
“സെലക്ട് ചെയ്ത ആള്‍ക്കാര്‍ക്ക് കൊല്‍ക്കത്തയിൽ വച്ച് മൂന്ന് ആഴ്ചത്തെ ട്രെയിനിങ്ങുണ്ട്. അതിനായി തിങ്കളാഴ്ച ഞാൻ കൊല്‍ക്കത്തക്ക് പോകും. മൂന്നാഴ്‌ചത്തെ ട്രെയിനിങ് കഴിഞ്ഞാല്‍ പ്രോജക്റ്റ് ഹെഡിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ എക്സാം ഉണ്ടാവും. അങ്ങനെ സെലക്ട് ചെയ്യപ്പെട്ട ആള്‍ക്ക് മറ്റൊരു ട്രെയിനിങ് കൂടി ഉണ്ടാവും, രണ്ടാഴ്ചത്തേക്ക്. അതിനുശേഷം മാത്രമേ ആ ആളെ പ്രോജക്റ്റ് ഹെഡ്ഡായി നിയമിക്കുകയുള്ളു.”
“ജോസേട്ടന് ആ പോസ്റ്റ് കിട്ടാൻ സാധ്യതയുണ്ടോ?” ഞാൻ ചോദിച്ചു.
“എന്റെ ഡെയ്സി, എനിക്ക് കിട്ടുന്നതും കിട്ടാത്തതും ഇപ്പഴേ പറയാന്‍ കഴിയില്ല. കൂടുതൽ കഴിവുള്ള ആള്‍ക്ക് ആ പോസ്റ്റ് കിട്ടും. പക്ഷേ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ — വരുന്ന തിങ്കളാഴ്ച, അഥവാ മറ്റനാൾ, ഞാൻ കൊല്‍ക്കത്തക്ക് പോയിക്കഴിഞ്ഞാൽ, ഏറ്റവും കുറഞ്ഞത് ഒരു മാസത്തേക്ക് ഞാൻ തിരികെ വരില്ല. പക്ഷേ എന്നെ സെലക്ട് ചെയ്യുകയാണെങ്കിൽ, ഏകദേശം രണ്ട് മാസത്തേക്ക് എന്നെ നി തിരികെ പ്രതീക്ഷിക്കേണ്ട.” അത്രയും പറഞ്ഞിട്ട് ജോസേട്ടൻ കര്‍ശനമായി എന്നെ നോക്കി കൊച്ചുകുട്ടിയോട് പറയുന്നത് പോലെ ഓരോ വാക്കും നിര്‍ത്തി നിര്‍ത്തി വളരെ സ്പഷ്ടമായി പറഞ്ഞു, “അതുകൊണ്ട് – വളരെ – അത്യാവശ്യ – കാര്യത്തിനൊഴികെ – നീയായിട്ട് – എനിക്ക് – കോൾ ചെയ്തും- മെസേജ് ചെയ്തും – എന്നെ – ശല്യപ്പെടുത്തിപ്പോകരുത്. എനിക്ക് സമയം കിട്ടും പോലെ ഞാനായിട്ട് നിന്നെ വിളിച്ചോളാം. മനസ്സിലായോ?”
“മ്മ്, മനസ്സിലായി.” ദേഷ്യമടക്കി പറഞ്ഞിട്ട് ഞാൻ ബെഡ്ഡിൽ കേറി പുറം തിരിഞ്ഞ് കിടന്നു.
“എടി, നീയെന്താ എന്നെ നിസ്സാരമായി ഒഴിവാക്കിയത് പോലെ കിടന്നുകളഞ്ഞത്?” അപമാനമേറ്റത് പോലെ ജോസേട്ടൻ ചോദിച്ചു.
അപ്പോ ഞാൻ മലര്‍ന്ന് കിടന്നിട്ട് ജോസേട്ടനെ നോക്കി ചോദിച്ചു, “എന്തേ, ജോസേട്ടന്റെ നിയമങ്ങളൊക്കെ എന്നോട് പറഞ്ഞു കഴിഞ്ഞില്ലേ? അതോ ഇനിയും കുറേകൂടി ഏതെങ്കിലും നിയമങ്ങൾ പറയാൻ ബാക്കി ഉണ്ടായിരുന്നോ?”
