ഇടയ്ക്ക് അവൾ എന്നെ നോക്കി ചിരിക്കുകയും നാട്ടിലെ ഓരോ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആ പഴയ തറവാടിന്റെ പടികടന്നു പുറത്തേക്ക് പോകുമ്പോൾ, എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.
പാലക്കാടൻ കാറ്റ് കരിമ്പനപ്പട്ടകളിൽ തട്ടി സങ്കടം പറയുന്നതുപോലെ ഒരു ശബ്ദം ചുറ്റുമുണ്ടായിരുന്നു. ഞാനും വേണിയും ആ പഴയ ഇടവഴിയിലൂടെ പതുക്കെ നടന്നു. പാടവരമ്പത്തെ ചെളിയിൽ കാൽ വഴുതാതെ അവൾ എന്റെ കൈകളിൽ പതുക്കെ പിടിച്ചു. അവളുടെ ആ സ്പർശനത്തിന് ഒരു പ്രത്യേക ചൂടുണ്ടായിരുന്നു.
പണ്ട് കണ്ട പാടങ്ങളല്ല ഇപ്പോൾ, പലയിടത്തും വലിയ കെട്ടിടങ്ങൾ ഉയർന്നു വന്നിരിക്കുന്നു. എങ്കിലും ആ തോടും അതിലെ തെളിനീരും പഴയതുപോലെ തന്നെ ഒഴുകുന്നുണ്ട്.
കവലയിൽ എത്തിയപ്പോൾ പലരും എന്നെ തിരിച്ചറിയാതെ നോക്കുന്നുണ്ടായിരുന്നു. പഴയ ചായക്കടക്കാരൻ നാണുവേട്ടൻ മാത്രം എന്നെ നോക്കി ഒന്ന് ചിരിച്ചു.
നാടൊക്കെ ഒരുവട്ടം ചുറ്റിക്കറങ്ങി ഞങ്ങൾ തിരികെ തറവാടിന്റെ അടുത്തേക്ക് നടന്നു. വെയിൽ പതുക്കെ ആറിത്തുടങ്ങിയിരുന്നു. വീടിന് മുന്നിലെത്തിയപ്പോൾ വേണി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ ഉണ്ടക്കണ്ണുകളിൽ എന്തോ ഒരു ഗൂഢത ഒളിഞ്ഞിരിപ്പുണ്ട്.
“ഹരിയേട്ടാ… നമുക്ക് ആ പഴയ കുളപ്പടവിലേക്ക് പോയാലോ? അവിടെ ഇപ്പോൾ നല്ല കാറ്റായിരിക്കും,” അവൾ ചോദിച്ചു.
എനിക്കും അത് ശരിയാണെന്ന് തോന്നി. തറവാടിന്റെ പിന്നിലെ ആ വലിയ കുളം എനിക്ക് പ്രിയപ്പെട്ട ഒരിടമായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. കുളപ്പടവിലെ ആ തണുത്ത കരിങ്കല്ലിൽ ഇരുന്നപ്പോൾ മനസ്സാകെ ഒന്ന് ശാന്തമായി. വെള്ളത്തിൽ മീനുകൾ തത്തിക്കളിക്കുന്നത് നോക്കി ഞങ്ങൾ കുറെ നേരം മിണ്ടാതെ ഇരുന്നു. ആ നിശബ്ദത എനിക്ക് അസഹനീയമായി തോന്നി. എന്റെ ഉള്ളിലെ ആ പഴയ ചോദ്യം വീണ്ടും പുറത്തുവന്നു.
“വേണി… നീ എന്താ ഒന്നും പറയാത്തത്?
നിന്റെ ആ ഒളിച്ചോട്ടം… അതിനു ശേഷം എന്താ ഉണ്ടായത്? അമ്മാവൻ നിന്നെ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെയാ നീ ഇവിടെ എത്തിയത്?”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
അവൾ പതുക്കെ വെള്ളത്തിലേക്ക് നോക്കി ഇരുന്നു. അവളുടെ വിരലുകൾ കുളത്തിലെ വെള്ളത്തിൽ വൃത്തങ്ങൾ വരയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവളുടെ മുഖം വല്ലാതെ വാടി. ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവൾ പറയാൻ തുടങ്ങി.
“ഹരിയേട്ടാ… അന്ന് പ്രായത്തിന്റെ ആവേശത്തിൽ ഇറങ്ങിത്തിരിച്ചപ്പോൾ ജീവിതം ഇത്രയും വലിയൊരു ചതിക്കുഴിയാണെന്ന് ഞാൻ കരുതിയിരുന്നില്ല. ഒളിച്ചോടിപ്പോയി മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും അവന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നു. എന്നും കുടിച്ചു വന്ന് പ്രശ്നമുണ്ടാക്കും. കയ്യിലുള്ള പണമൊക്കെ തീർന്നപ്പോൾ അവൻ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. അച്ഛനോട് വഴക്കിട്ടാണ് ഇറങ്ങിപ്പോയത്, അതുകൊണ്ട് ആ വീടിന്റെ പടി ചവിട്ടില്ലെന്ന് ഞാനും വാശി പിടിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെത്തന്നെ കഴിഞ്ഞു.”
അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവൾ തുടന്നു,
“പിന്നെ ഞാൻ ഗർഭിണിയായി. കുഞ്ഞ് വന്നാൽ അവന്റെ സ്വഭാവം മാറുമെന്ന് ഞാൻ കരുതി. പക്ഷേ ആറാം മാസം ഒരു രാത്രി അവൻ വീണ്ടും കുടിച്ചു വന്നു പ്രശ്നമുണ്ടാക്കി. ചെറിയൊരു വഴക്കിനിടയിൽ അവൻ എന്റെ വയറ്റിലേക്ക് ആഞ്ഞൊരു ചവിട്ട് തന്നു. ആ നിമിഷം എന്റെ ലോകം അവസാനിച്ചു ഹരിയേട്ടാ… എന്റെ കുഞ്ഞ്… എനിക്ക് അവളെ നഷ്ടപ്പെട്ടു. വിവരമറിഞ്ഞ് അച്ഛൻ ഓടി വന്നു. ആശുപത്രിയിൽ കിടന്ന എന്നെ അച്ഛൻ നേരെ ഇങ്ങോട്ട് കൂട്ടിപ്പിടിച്ചു കൊണ്ടുവന്നു. ഒരു വർഷം മുമ്പ് നിയമപരമായി ബന്ധം വേർപെടുത്തി. ഇപ്പോൾ ഞാൻ ഈ തറവാട്ടിലെ ഒരു അധികപ്പറ്റായി ഇങ്ങനെ കഴിയുന്നു.”
