എനിക്ക് അല്പം സംശയം തോന്നി.
ടോണിയുടെ മുഖം പെട്ടെന്ന് ഒന്ന് മങ്ങി. അവൻ പതുക്കെ പറഞ്ഞു
, “ഇത് വെച്ചാണ് ഹരി ഞാൻ എന്റെ ഭാര്യയുടെ അവിഹിതം പൊക്കിയത്. എനിക്ക് അവളെ നേരത്തെ സംശയമുണ്ടായിരുന്നു. പക്ഷേ തെളിവില്ലാതെ ഒന്നും പറയാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കി വീട്ടിൽ പലയിടത്തായി ഒളിപ്പിച്ചു വെച്ചത്. എല്ലാം ലൈവ് ആയി എന്റെ ഫോണിൽ തെളിഞ്ഞപ്പോൾ എനിക്ക് പിന്നെ സംശയമുണ്ടായില്ല.”
ആ പഴയ മുറിവ് വീണ്ടും മാന്തണ്ട എന്ന് കരുതി ഞാൻ ആ വിഷയത്തെക്കുറിച്ച് കൂടുതൽ ചോദിച്ചില്ല. ക്യാമറകളുടെ ആ ചെറിയ രൂപവും അവയുടെ കഴിവും എന്നെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.
“എന്താടാ ഹരി… നിനക്ക് ഇത് വേണോ?” ടോണി ചോദിച്ചു.
“ഞാനിത് കൊണ്ട് എന്ത് ചെയ്യാനാ ടോണി? എന്റെ വീട്ടിൽ ഇതിന്റെ ആവശ്യമില്ലല്ലോ,”
ഞാൻ നിസ്സാരമായി പറഞ്ഞു.
“എടാ, ഭാര്യ അറിയാതെ വെച്ചാലല്ലേ ഇത് ഒളിക്യാമറയാവൂ. അവളോട് പറഞ്ഞിട്ട് വെച്ചോ, വീടിനൊരു സെക്യൂരിറ്റി ആയല്ലോ. ഇന്നത്തെ കാലത്ത് ഇതൊക്കെ നല്ലതാ,”
അവൻ എന്നെ നിർബന്ധിച്ചു.
എന്റെ മനസ്സിൽ അപ്പോൾ അച്ചുവിന്റെ സ്റ്റുഡിയോയിലെ നൃത്തവും ഇന്നലത്തെ പോലീസ് കേസും ഒക്കെ ഒരു നിമിഷം മിന്നിമറഞ്ഞു. നാളെ ഞാൻ പാലക്കാട്ടേക്ക് പോകുകയാണ്. അച്ചു ഇവിടെ ഒറ്റയ്ക്കാണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണോ എന്നൊരു ചിന്ത എന്റെ ഉള്ളിൽ ലേശമായി ഉദിച്ചു.
“ഇതിന് എന്തു വില വരും ടോണി?” ഞാൻ പതുക്കെ ചോദിച്ചു.
“ഇത് നിർമ്മിക്കാൻ എനിക്ക് നല്ലൊരു തുക ചിലവായതാണ് ഹരി. പക്ഷേ നീയിത് വില കൊടുത്ത് വാങ്ങണ്ട, വെറുതെ എടുത്തോ. എനിക്കിത് ഇവിടെ ഇരിക്കുന്നത് കാണുമ്പോൾ എന്റെ പഴയ കാര്യങ്ങളാണ് ഓർമ്മ വരുന്നത്. അത് എനിക്ക് സഹിക്കാൻ കഴിയില്ല. നിന്റെ കയ്യിൽ ഇരുന്നോട്ടെ,”
അവൻ നിർബന്ധപൂർവ്വം ആ പെട്ടി എനിക്ക് നൽകി.
വേണ്ടെന്ന് പറയാൻ തുനിഞ്ഞെങ്കിലും ടോണിയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ആ പെട്ടി വാങ്ങി. എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാനത് കയ്യിൽ കരുതി. അവനോട് യാത്ര പറഞ്ഞ് മാളിന്റെ പാർക്കിംഗിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ് ആ ക്യാമറകളെ ചുറ്റിപ്പറ്റിയായിരുന്നു.
മാളിൽ നിന്നും തിരിച്ചെത്തിയപ്പോൾ മനസ്സാകെ ഒരുതരം അസ്വസ്ഥതയായിരുന്നു. ടോണി തന്ന ആ ചെറിയ മരപ്പെട്ടി ഞാൻ കാറിന്റെ പിൻസീറ്റിൽ നിന്നും എടുത്ത് റൂമിലേക്ക് നടന്നു. മുറിയിലെത്തി വാതിലടച്ച് ആ പെട്ടി മേശപ്പുറത്ത് വെച്ചു. അതിനുള്ളിലെ ആ കുഞ്ഞൻ ക്യാമറകൾ ഓരോന്നായി കയ്യിലെടുത്തു നോക്കി.
ഇത്രയും ചെറിയൊരു ഉപകരണം വഴി ഒരാളുടെ സ്വകാര്യതയിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയുമെന്നത് എന്നെ അല്പം ഭയപ്പെടുത്തി. എങ്കിലും, എന്തോ ഒരു ഉൾപ്രേരണയാൽ ഞാൻ അവ ഭദ്രമായി അലമാരയ്ക്കുള്ളിൽ എടുത്തു വെച്ചു.
കട്ടിലിലേക്ക് തളർന്നു വീണപ്പോൾ കണ്ണുകൾ താനേ അടഞ്ഞുപോയി. ഇന്നലത്തെ ആ പോലീസ് സ്റ്റേഷൻ സംഭവവും, ടോണി പറഞ്ഞ അവന്റെ ഭാര്യയുടെ വഞ്ചനയുടെ കഥയും ഒക്കെ മനസ്സിൽ ഒരു ചുഴി പോലെ കറങ്ങിക്കൊണ്ടിരുന്നു.
സമയം നോക്കിയപ്പോൾ നാലു മണി കഴിഞ്ഞിരിക്കുന്നു. അച്ചു ഇതുവരെ വിളിച്ചിട്ടില്ല. സാധാരണ ഈ സമയമാകുമ്പോഴേക്കും പ്രാക്ടീസ് കഴിയാറുള്ളതാണ്. ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു. മൂന്നാല് ബെല്ലുകൾക്ക് ശേഷമാണ് അവൾ ഫോൺ എടുത്തത്.
“ഹരി… കഴിഞ്ഞിട്ടില്ലടാ. അല്പം കൂടി വർക്കുണ്ട്. തീരുമ്പോൾ ഞാൻ ഇങ്ങോട്ട് വിളിക്കാം,”
അവളുടെ ശബ്ദത്തിൽ ഒരുതരം വെപ്രാളം കലർന്നിരുന്നു. മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
മുറിക്കുള്ളിൽ ഇരിക്കാൻ എനിക്ക് വല്ലാത്ത ബോറടി തോന്നി. കൂടാതെ, അച്ചുവിന്റെ ആ വെപ്രാളം നിറഞ്ഞ സംസാരം എന്റെ ഉള്ളിൽ ചെറിയൊരു സംശയത്തിന്റെ വിത്തുപാകി.
