ഇഷ്ടമായോ നൂറാ…
മ്മ്… ഈ പൂക്കൾക്ക് നിന്റെ മണമാണ് മജ്നൂ… അതായിരിക്കാം എനികീ പൂക്കളോടത്രമേലിഷ്ടം…
നീ ഈ പൂക്കൾ സ്വപ്നത്തിലല്ലാതെ കണ്ടിട്ടുണ്ടോ നൂറാ…
ഇല്ല… സ്വപ്നത്തിൽ ഒരുപാടുവട്ടം കണ്ടിട്ടുണ്ട് ഉറക്കം വിട്ടുണർന്നാലും കുറേ സമയത്തേക്ക് ഇതിന്റെമണം മുറിയിൽ നിറഞ്ഞുനിൽക്കും…
ചിരിയോടെ അവളെ ചേർത്തുപിടിച്ചുമ്മവെച്ചു
പല്ല് തേച്ചോ നീ…
മ്മ്…
ഞാനൊന്നു പല്ലുതേച്ചു ഫ്രഷായി വരാം…
മ്മ്…
ബാത്‌റൂമിൽ കയറി മൂത്രമൊഴിച്ചു അവളുടെ ബ്രഷെടുത്തു പല്ല് തേച്ചു പുറത്തേക്കിറങ്ങി അവളുടെ കൈ പിടിച്ച്
എഴുനേൽക്ക് നൂറാ… നിനക്ക് വേറൊരു കാര്യം കാണിച്ചുതരാം…
പർദ്ധയും തട്ടവും എടുത്ത് ധരിച്ചുകൊണ്ടവൾ എനിക്കൊപ്പം പുറത്തേക്കിറങ്ങി
റോസി നിലത്തു കിടന്നുറങ്ങുന്നു റോക്കി കാവലിരിപ്പുണ്ട് വാതിലിൽ തുറന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന റോസി ചുറ്റും നോക്കി
രണ്ടാളും ചെന്ന് ഉറങ്ങിക്കോ…
ഒന്ന് നോക്കിയശേഷം അവർ പുറത്തേക്ക് നടന്നു
ഊരിലുള്ള ആളുകൾ കയ്യും കെട്ടി മുറ്റത്തു നിൽക്കുന്നതുകണ്ട്
എന്തെങ്കിലും പ്രശ്നമുണ്ടോ…
മൂപ്പൻ : ഇല്ലമ്പ്രാ… ഞാള് തമ്പ്രാൻ പോന്നേനു മുന്നേ കാണിക്ക വെക്കാൻ…
എന്താ മൂപ്പാ… ഇത്…
മൂപ്പൻ : തമ്പ്രാന് മാണ്ടാന്നറയ… ഞാളെ സന്തോഷത്തിനു…
കൂടകൾനിറയെ കാട്ടുപഴങ്ങളും വാഴകുലയും മുളയരിയും കിഴങ്ങുകളും മുളകും നെയ്യും തേനും എണ്ണയുമായി വിഭവങ്ങൾ പലതും മുന്നിൽ നിരന്നു
കൂടയിൽ നിന്നും ചെറിയ രണ്ട് പഴങ്ങളെടുത്തു ഒന്ന് നൂറക്ക് നൽകി കൈയിലുള്ളത് വായിലേക്കിട്ടു കഴിക്കുന്നത് കണ്ട നൂറയും അത് കഴിച്ചു ഞങ്ങൾ കഴിക്കുന്നത് സന്തോഷത്തോടെ നോക്കിനിന്ന അവരെ നോക്കി
വന്നിട്ട് കുറേ നേരമായോ…
അങ്ങോട്ട് വന്ന
അച്ചായൻ : ആറുമണിക്ക്തന്നെ എത്തി…
എന്നിട്ടെന്താ വിളിക്കാഞ്ഞേ…
അച്ചായൻ : ഇവര് സമ്മതിക്കാഞ്ഞിട്ടാ…
മൂപ്പൻ : അടിയങ്ങള് വന്നേനു തമ്പ്രാനെ ഉണർത്തെ… തമ്പ്രാനുണരുംവരെ അടിയങ്ങൾ കാത്തു നിക്കൂലെ…
ഏന്റെ മൂപ്പാ… നിങ്ങളിങ്ങനെ എല്ലാത്തിനും അടിയനും തമ്പ്രാനും പറഞ്ഞു കാണുമ്പോ കാണുമ്പോ തമ്പ്രാന്നും വിളിച്ചു തൊഴുത്… ഊരിലെ മക്കള് പോലും എന്നെ തമ്പ്രാന്നു വിളിച്ചു തൊഴുന്നു… ചേട്ടനെന്നും മാമനെന്നും എത്ര പറഞ്ഞു കൊടുത്താലും അവരെന്നെ തമ്പ്രാന്നെ വിളിക്കുന്നുള്ളു…
മൂപ്പൻ : ഞാക്ക് തമ്പ്രാൻ തന്നെയാ… തമ്പ്രാൻ എന്ത് ചൊല്ലിയാലും അടിയങ്ങൾ കേക്കും… അടിയങ്ങളെ ഉയിരും തരും… അടിയങ്ങളെ തമ്പ്രാനല്ലെന്ന് ചൊല്ലല്ലേ…
എന്ത് പറയണമെന്നറിയാതെ കുഴങ്ങി നിൽക്കെ
നൂറ : എന്ത് പറ്റി…
അവളോട് കാര്യം പറഞ്ഞു
നൂറ : അവർക്കിഷ്ടമുള്ളത് വിളിച്ചോട്ടെ നീ എന്തിനാ എതിർക്കുന്നെ… നീ പറഞ്ഞത് കേട്ട് അവരെ മുഖം നോക്ക്…
(ചിരിയോടെ അവരെ നോക്കി) നിങ്ങൾക്കിഷ്ടമുള്ളത് വിളിച്ചോ… ഇനി നിങ്ങളാരെന്തു വിളിച്ചാലും ഞാനൊന്നും പറയില്ല…
നൂറ പറഞ്ഞതിനാലാണെന്നു മനസിലായതിനാലാവം അവർ നൂറയെ കൈകൂപ്പി തൊഴുതു
മൂപ്പൻ : തമ്പ്രാട്ടിക്ക് മഹാദേവൻ തുണയുണ്ടാവും നന്നായിരിക്കട്ടെ…
അവളെ മനസ്സറിഞ്ഞനുഗ്രഹിക്കുന്ന അവരെ നോക്കി
അവരെ ഒന്ന് നോക്കി അച്ചായനെ മാറ്റിനിർത്തി
അവര് ഭക്ഷണം കഴിച്ചോ…
എവിടുന്ന്… വന്നപ്പോ മുതൽ ഒറ്റ നിപ്പാ… ഇരിക്കാൻ പറഞ്ഞിട്ടുകൂടെ കേട്ടില്ല… പച്ച വെള്ളം പോലും കുടിച്ചില്ല…
എന്താ അച്ചായാ കഴിക്കാനുള്ളെ…
കാലത്തേക്കു ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്
അതെല്ലാർക്കും എവിടെ എത്താനാ…
എല്ലാർക്കുമൊന്നുമെത്തില്ല എല്ലാം കൂടെ ഒരു പറത്തുനാൽപതു ദോശകാണും…
മ്മ്…
ബിരിയാണി അരി ഇരുപ്പുണ്ടോ…
കുറച്ചേ കാണൂ…
കഞ്ഞിയരി…
അത് കുറച്ച് കാണും എന്നാലും ഇത്രേം പേർക്കൊന്നും കാണില്ല…
മ്മ്… വേകം ഉണ്ടാക്കാൻ പറ്റിയ എന്തൊക്കെയാ ഉള്ളേ…
പുറകിൽ കപ്പ പിഴുതെടുക്കാനുണ്ട്…
മ്മ്… ജോയി എവിടെ…
അവൻ തായേക്ക് പോയി
മ്മ്… ഞാൻ ലിസ്റ്റ് എഴുതിത്തരാം ഇവിടെയും ഉള്ളത് എന്താന്ന് നോക്കി അവനെ വിളിച്ച് ബാക്കിയുള്ളത് വാങ്ങിവരാൻ പറ… ഞാൻ ലിസ്റ്റെഴുത്തുമ്പോയേക്കും അച്ചായൻ ആ കപ്പയൊന്ന് പറിച്ചുവെച്ചേക്ക്…
