ആറ്റിന്റെ അപ്പുറത്ത് ഭംഘനപള്ളി എന്നൊരു മാവ് ഉണ്ട് അതിലെ മാങ്ങാ ഒക്കെ അവൾക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. ഞാൻ അന്ന് ആറൊക്കെ നീന്തി കടന്ന് പറിച്ചോണ്ട് വന്ന് അവൾക്ക് കൊടുക്കും.
അങ്ങനെ നല്ല രീതിയിൽ പോയ്കൊണ്ട് ഇരുന്നതാ അപ്പോഴാണ് അവളുടെ ചേട്ടൻ മദ്രാസിൽ നിന്ന് വന്നത് അങ്ങനെ ഒരു ദിവസം നമ്മളെ കൈയ്യോടെ പൊക്കി.
നമ്മൾ ഒക്കെ താഴ്ന്നവർ അല്ലേ നല്ലപോലെ അടിയും കിട്ടി. പക്ഷേ അതൊന്നുമല്ല വിഷമം ഇതെല്ലാം കഴിഞ്ഞിട്ട് അവസാനം അവൾക്ക് അവളുടെ വീട്ടുകാര് ബോധവൽക്കരണ ക്ലാസ്സ് എടുത്തപ്പോൾ ഞാൻ അവൾക്കും അയിത്തം ഉള്ളവൻ ആയി.
ഡോക്ടർ ചെറുക്കനും മദ്രാസിൽ പോകാമെന്നൊക്കെ കേട്ടപ്പോൾ അവൾക്ക് പിന്നെ അവനെ മതി എന്നായി. അന്ന് അവർ അടിച്ചപ്പോൾ ഇല്ലാത്ത വേദന ആയിരുന്നു അവളുടെ ഈ പ്രതികരണത്തിൽ കിട്ടിയത്. അതോടെ എല്ലാം വെച്ച് കെട്ടി….”
ഒരു നെടുവീർപ്പോടെ രവിസാർ അതെല്ലാം പറഞ്ഞത് ശാന്തമായി പ്രജിത കേട്ടിരുന്നു. ഇടക്ക് വരുന്ന വണ്ടിയുടെ വെളിച്ചം ഉള്ളിലേക്ക് അടിച്ചപ്പോൾ സാറിന്റെ കൺകോണിൽ തിളങ്ങുന്ന കണ്ണുനീർ തുള്ളികളെ അവൾ കണ്ടു.
ഇത്രയും പ്രായമായിട്ടും അയാളുടെ ഹൃദയത്തിലെ വിരഹം കെടാതെ ഇരിക്കുന്നത് ഓർത്ത് പ്രജിത അത്ഭുതപ്പെട്ടു. എന്തൊരു കാമുകനാണ് ഇയാൾ എന്ന് അവൾ കരുതി.
നഷ്ടം അവൾക്ക് തന്നെ എന്ന് പ്രജിത മനസ്സിൽ പറഞ്ഞു വെച്ചു.
പെട്ടെന്ന് വണ്ടിയൊന്ന് ഇടത്തേക്ക് ഒടിച്ചു വളച്ചു. അപ്പോഴേക്കും രവി നീങ്ങി വലതു വശത്തിരിക്കുന്ന പ്രജിതയുടെ അടുക്കലേക്ക് എത്തി. രണ്ടു പേരും ഒന്ന് ഞെരുങ്ങിയിട്ട് ചിരിച്ചു.
രവിസാർ അല്പം നീങ്ങി ഇരുന്നെങ്കിലും പ്രജിതയുടെ ശരീരത്തിൽ
തട്ടി തട്ടിയില്ല എന്നുള്ള രീതിയിൽ തന്നെയായിരുന്നു. വലതു ഭാഗത്ത് ഗ്ലാസ്സ് തുറന്നിട്ടിരിക്കുന്നതിലൂടെ അകത്തു കേറുന്ന തണുത്ത കാറ്റും ഇടതു ഭാഗത്ത് രവിസാറിന്റെ ചെറിയ ചൂടുമേറ്റ് പ്രജിത ചിന്തകളിൽ ചേക്കേറി.
അല്പം കഴിഞ്ഞതും ബസ്സ് ഒരു പെട്രോൾ പമ്പിൽ നിർത്തി.
“മക്കളെ ബാത്റൂമിൽ പോകാനുള്ളവർ ഒക്കെ പൊയ്ക്കോ തമിഴ് നാട്ടിൽ എല്ലാ പമ്പിലും എന്നും അവന്മാർ ബാത്റൂം തരൂല കേട്ടാ… ” ഡ്രൈവർ വിളിച്ചു പറഞ്ഞു.
അത് കേട്ട് പിള്ളേര് ഓരോരുത്തർ ആയി ഇറങ്ങി തുടങ്ങി.
“ഇറങ്ങിക്കോ പ്രജിതേ ഒന്ന് നടുവ് നിവർത്തിയിട്ട് ഒക്കെ പോകാം അല്ലെങ്കിൽ ഇരുന്നു ഇരുന്നു നടുവേദന എടുക്കും.” രവിസാർ കരുതലോടെ പറയുന്നത് കേട്ട് പ്രജിത ഇറങ്ങി.
വെളിയിൽ ഇറങ്ങിയതും അരുണിമയും അനുഷയും കൂടി അശോകണ്ണനെ വിരട്ടുന്നത് പ്രജിത കണ്ടു. അതു കണ്ട് ചിരിച്ചു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി.
“അങ്ങനെ തന്നെ മക്കളെ നല്ലത് പോലെ കൊടുക്ക്… അല്ലെങ്കിലും അച്ഛന് ചാരായം കണ്ടാ പിന്നെ നമ്മളെ ഒന്നും വേണ്ട.” അവരുടെ വഴക്കിനു കൂടുതൽ ആവേശം കൊടുത്ത് കൊണ്ട് പ്രജിത പറഞ്ഞു.
“ഓ ഇനി നീയും കൂടി അതിന്റെ ഇടയിൽ ഓരോന്ന് പറഞ്ഞു കൊട്…” അശോകൻ മക്കളുടെ മുന്നിൽ നിസ്സഹായനായി നിന്ന് കൊണ്ട് പറഞ്ഞു.
“പിന്നല്ലാതെ ഇങ്ങനെ കുടിച്ച് കുടിച്ച് തീർന്നാൽ പിന്നെ നമുക്ക് ആരാ ഉള്ളത്…?” പ്രജിതയുടെ ആ ചോദ്യം അശോകന് വല്ലാതെ കൊണ്ടു.
“ആ ഇനി ഇന്ന് കുടിക്കുന്നില്ലേ, പോരെ…”
“ഓ പറച്ചിൽ ഒക്കെ എന്നും കേൾക്കുന്നത് തന്ന…” അനുഷ പതിയെ പറഞ്ഞു.
“ഓ ഒരു പെണ്ടാണ്ടി ഉണ്ടെന്ന് മറന്നിരുന്ന
കുടിക്കുന്നത് അപ്പോഴാ…” പ്രജിത മനഃപൂർവം അങ്ങനെ പറഞ്ഞത്.
“ഓ എന്നാൽ ഇനി ഇവിടുന്ന് തന്നെ വല്ലതും കഴിച്ചിട്ട് നിന്റെ അടുത്ത് വന്ന് ഇരുന്നോളാം…”
“എന്നാൽ കൊള്ളാം…” എന്തോ നേടിയ സന്തോഷചിരി മറച്ചു പിടിച്ചു കൊണ്ട് പ്രജിത പറഞ്ഞു.
പിന്നെ പതിയെ നടന്ന് മൂത്രമൊഴിക്കാനായി പോയി. അപ്പോഴും മനസ്സിൽ പലതും കടന്ന് പോയി. ഒറ്റക്ക് ആയിരുന്നപ്പോൾ അറിയാതെ രവിസാറിന്റെ കഥയിൽ അനുതാപം തോന്നിയിരുന്നു.
അതിൽ എന്തോ ഇരുട്ടും വെളിയിലെ തണുപ്പും സാറിന്റെ ശരീരത്തിലെ ചൂടും മനസ്സിനെ താളം തെറ്റിക്കുമോ എന്നൊരു തോന്നൽ മനസ്സിൽ ഉദിച്ചിരുന്നു. അതിനൊരു തടയിനായി തന്നെയാണ് അശോകണ്ണനെ തന്റെ അരികിൽ പിടിച്ചിരുത്താനായി അങ്ങനെ ഒരു വാക്ക് പറഞ്ഞത്.
