“വേഗം പറ ചേട്ടാ. ചേട്ടൻ അവരെ എന്താ ചെയ്തത്….?” ഡാലിയ തിടുക്കം കൂട്ടി.
“അവരെ ഞാൻ എന്തൊക്കെ ചെയ്തു എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ എല്ലാ രഹസ്യങ്ങളും അവരെക്കൊണ്ട് ഞാൻ പറയിപ്പിച്ചു എന്നുമാത്രം നി മനസ്സിലാക്കിയാൽ മതി. കൂടാതെ സാമുവേല്‍ അണ്ണനെ കുറിച്ചുള്ള വിവരങ്ങളും വള്ളി പുള്ളി തെറ്റാതെ അവരെക്കൊണ്ട് ഞാൻ പറയിച്ചു. അങ്ങനെയാണ് പുള്ളിയെ കുറിച്ചും പുള്ളിയുടെ അനിയത്തിമാരെ കുറിച്ചും, അയാളുടെ അച്ഛനും അമ്മയെ കുറിച്ചും, കുഞ്ഞമ്മ അയാള്‍ക്ക് ആരായിരുന്നു എന്നതിനെ കുറിച്ചും, മല്ലിക ചേച്ചിയെ കുറിച്ചും എല്ലാം അറിഞ്ഞത്. സാമുവേല്‍ അണ്ണനും മല്ലി ചേച്ചിയും കല്യാണം കഴിച്ചു ജീവിക്കുന്നു എന്ന വിവരവും അവരില്‍ നിന്നാണ് അറിഞ്ഞത്.”
ഞാൻ പറഞ്ഞത് കേട്ട് ഡാലിയ വിരണ്ടു പോയിരുന്നു. പക്ഷേ അവള്‍ക്ക് ഒരു കാര്യം മാത്രം പെട്ടന്ന് അറിയണമായിരുന്നു.
“ആ രണ്ടു ഗുണ്ടകളെ ചേട്ടൻ കൊന്നോ…?” ഡാലിയ ചോദിച്ചു കൊണ്ട് പെട്ടന്ന് ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. അതുകണ്ട് എനിക്ക് സങ്കടവും ചിരിയും ഒരുപോലെ വന്നു.
“എന്റെ പോന്ന് ഡാലി മോളെ…. എന്നെ നീയായിട്ട് കൊലപാതകി ആക്കല്ലേ…!!” സ്റ്റിയറിങ് വിട്ടിട്ട് രണ്ടു കൈയും കൂപ്പി ഞാൻ അവളെ തൊഴുതു.
ഉടനെ കണ്ണുകൾ തുടച്ചു കൊണ്ട് ഡാലിയ ചിരിച്ചു. അവളുടെ ഒരുമിച്ചുള്ള ഏങ്ങലടിയും ചിരിയും കണ്ടിട്ട് എനിക്ക് നല്ല സങ്കടം ഉണ്ടായി.
“എത്ര വലിയ തെറ്റുകൾ ചെയ്തവരെ ആണേലും ചേട്ടൻ ഒരിക്കലും ആരെയും കൊല്ലരുത്….!! അവര്‍ക്കുള്ള ശിക്ഷ അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും, പക്ഷേ ചേട്ടൻ ആരെയും കൊല്ലരുത്.” ഡാലിയ കെഞ്ചും പോലെ പറഞ്ഞു.
എന്നിട്ട് പിന്നെയും പേടിച്ചും സങ്കടപ്പെട്ടും അവള്‍ കരയാന്‍ തുടങ്ങി. അവളുടെ സങ്കടവും പേടിയും കണ്ടിട്ട് എനിക്ക് പാവം തോന്നി.
“ശെരി… തല്‍കാലം ഈ കഥ നമുക്ക് നിര്‍ത്താം. എനിക്ക് ആ പഴയ കാര്യങ്ങൾ ഒന്നും തല്‍കാലം ചിന്തിക്കാൻ താല്‍പ്പര്യമില്ല. നി റസ്റ്റ് എടുക്ക്.”
അത്രയും പറഞ്ഞിട്ട് ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു. ഡാലിയ പിന്നെയും സീറ്റ് പിന്നിലേക്ക് മലർത്തി വച്ചിട്ട് കിടന്നു. അവള്‍ വേഗം ഉറങ്ങുകയും ചെയ്തു.
അന്നേരം ടീ ബിസിനസ്സ് കുറിച്ചും ടീ ഫാക്ടറി കുറിച്ചും അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്റെ ടീം എന്നെ വിളിച്ചു. അവർ എന്നോട് ഒരുപാട് കാര്യങ്ങൾ പറഞ്ഞ ശേഷം കുറെ ഫോൺ നമ്പറുകളും തന്നിട്ട് അവർ കോൾ കട്ടാക്കി. ഞാൻ ആ നമ്പറുകളിൽ വിളിച്ച് അവരോട് പല കാര്യങ്ങളും അന്വേഷിച്ചു.
ഉച്ച ഒരു മണിയോടെ ഞാൻ അരക്കുഴ യിലുള്ള ഒരു ഫുഡ് കോർട്ടിന് മുന്നില്‍ കൊണ്ടു നിര്‍ത്തി. അപ്പോഴാണ് ഡാലിയ ഉണര്‍ന്നത്. എന്നിട്ട് സ്ഥലം ഏതാണെന്ന് അറിയാനായി അവള്‍ പുറത്തേക്ക് നോക്കി.
“എറണാകുളം ഡിസ്ട്രിക്ട് ആണോ ചേട്ടാ..?”
“അതേ. വാ ഇറങ്ങ് നമുക്ക് കഴിക്കാം.”
ഞാനും ഡാലിയയും അകത്ത് കേറിയതും ഒരാൾ ഞങ്ങളെ ഫാമിലി റൂമിലേക്ക് നയിച്ചു. എന്തോ സ്പെഷ്യൽ ഊണ് ഉണ്ടെന്ന് അയാൾ പറഞ്ഞത് കേട്ട് ഡാലിയ അതു മതിയെന്ന് പറഞ്ഞു.
അങ്ങനെ രണ്ട് സ്പെഷ്യൽ ഊണ് ഞങ്ങൾ ഓര്‍ഡര്‍ ചെയ്തു. ഓർഡർ ചെയ്തിട്ട് ഡാലിയ എഴുനേറ്റ് ബാത്റൂമിൽ പോയി. കുറച്ചു കഴിഞ്ഞ് അവൾ തിരികെ വന്നതും ഞാനും ബാത്റൂമിൽ പോയിട്ട് വന്നു.
ഞങ്ങൾ രണ്ടുപേരും മേശയുടെ അങ്ങോട്ടും ഇങ്ങോട്ടുമായിട്ടാണ് ഇരുന്നത്. എന്റെ നോട്ടം മുന്നില്‍ ഇരിക്കുന്ന ഡാലിയയുടെ മുഖത്ത് വീഴുമ്പോ അവള്‍ നാണത്തോടെ മുഖം കുനിച്ച് ഇരിക്കും.
“ചേട്ടാ…?” പെട്ടന്ന് തല ഉയർത്തി ഡാലിയ എന്നെ വിളിച്ചു.
തല അനക്കി എന്താണെന്ന് ഞാൻ ചോദിച്ചു.
“ചേട്ടന്റെ കൈ പൊട്ടുകയോ ഒടിയുകയോ ചെയ്തു എന്നിരിക്കട്ടെ… അപ്പോ ഞാൻ വാരി തന്നാല്‍ ചേട്ടൻ കഴിക്കില്ലേ…?” നിഷ്കളങ്കയായി അവള്‍ ചോദിച്ചു.
