“അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്കും പ്രശ്നമില്ല, ചേട്ടാ.” അശ്വതി ആശ്വാസത്തോടെ പറഞ്ഞു.
“പിന്നേ സെക്കന്‍ഡ് ഹാന്‍ഡ് ഫാക്ടറിയും രണ്ടെണ്ണം വില്ക്കാന്‍ കിടപ്പുണ്ട്.” ഞാൻ പറഞ്ഞു.
“ആണോ…!!” അന്‍സാര്‍ ഉത്സാഹത്തോടെ മറ്റുള്ളവരെ നോക്കി. “അതിന്റെ കാര്യങ്ങൾ എങ്ങനെയാണ് റൂബി ബ്രോ..?” അവന്‍ ചോദിച്ചു.
“അതിൽ ഒരെണ്ണം പോരെന്നാണ് അറിയാൻ കഴിഞ്ഞത്.”
“അപ്പോ രണ്ടാമത്തെ എങ്ങനെയാ…?” അഭിനവ് ഉത്സാഹത്തോടെ ചോദിച്ചു.
“രണ്ടാമത്തെ ഫാക്ടറി നല്ലതാണ്. പുതിയതാണ്. പക്ഷേ—”
“എന്താ ചേട്ടാ… അതിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ?” മിനി തിടുക്കപ്പെട്ട് ചോദിച്ചു.
“പ്രശ്നം എന്നു പറഞ്ഞാൽ -കഞ്ചാവ് കൃഷി നടത്തിക്കൊണ്ടിരുന്ന മൂന്ന് കോടീശ്വര മുതലാളിമാർ പാർട്ട്നർഷിപ്പിൽ തുടങ്ങിയ ഫാക്ടറി ആയിരുന്നു അത്. അഞ്ച് മാസം നല്ലപോലെ ഓടി കൊണ്ടിരുന്നതുമാണ്.” ഞാൻ പറഞ്ഞു.
“പിന്നേ എന്താ സംഭവിച്ചത്…?” അങ്കിള്‍ ചോദിച്ചു.
“ഏതോ ഒരു വലിയ കാര്യത്തിൽ മൂന്നുപേരും തമ്മില്‍ വഴക്ക് തുടങ്ങിയതാണ്. അതിനെ അവർ സോള്‍വ് ചെയ്തു, പക്ഷേ എന്നിട്ടും പുതിയതായി ഉണ്ടാവുന്ന ഓരോ ചെറിയ പ്രശ്നങ്ങൾ എല്ലാം അവർ ആ പഴയ പ്രശ്നവുമായി ബന്ധപ്പെടുത്തി വലുതാക്കി കൊണ്ടിരുന്നു. ഒടുവില്‍ അവർക്കിടയിൽ വൈരാഗ്യം വളര്‍ന്നു. ഇടയ്ക്കിടെ അവർ തമ്മില്‍ കയ്യാങ്കളിയും തുടങ്ങി. അതിനുശേഷം മൂന്നുപേരും റൗഡികളെ ഏര്‍പ്പാടാക്കി മറ്റുള്ളവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ പണ്ടകശാല നശിപ്പിക്കലും, കഞ്ചാവ് തോട്ടം നശിപ്പിക്കലും, മറ്റുള്ളവരുടെ കഞ്ചാവ് സപ്ലൈ ചെയ്യുന്ന ഏജന്റ്മരെ കൊല്ലുന്നതും തുടങ്ങി പ്രശ്നങ്ങൾ വളരെ ഗുരുതരമായി മാറി. ഒടുവില്‍ മൂന്നുപേരും കൊല്ലപ്പെട്ടു.”
“എങ്ങനെ…?” ആന്റി അന്തംവിട്ട് ചോദിച്ചു.
“അവരുടെ വിധി എന്നല്ലാതെ എന്തു പറയാൻ…, മറ്റുള്ളവരെ കൊല്ലാന്‍ വേണ്ടി മൂന്ന് പേരും വെവ്വേറെ കൊട്ടേഷൻ ടീമിന് ഒരേ സമയത്ത് കൊട്ടേഷൻ കൊടുക്കാന്‍ തോന്നിയത് വിധി എന്നല്ലാതെ എന്തു പറയാന്‍. അവർ കൊല്ലപ്പെട്ട ശേഷമാണ് പൊലീസ് അന്വേഷണത്തില്‍ എല്ലാ വിവരങ്ങളും പുറത്തു വന്നത്.”
“അപ്പോ പിന്നെ ആ ഫാക്ടറി വിൽക്കാന്‍ ആരാ തീരുമാനിച്ചത്…?” വല്യമ്മ ചോദിച്ചു.
“അവരുടെ ഭാര്യമാര്‍.” ഞാൻ പറഞ്ഞു.
“അപ്പോ ഇവര്‍ തമ്മില്‍ വൈരാഗ്യം ഒന്നും ഇല്ലായിരുന്നോ…?”
“ഭർത്താക്കന്മാർ കൊല്ലപ്പെട്ടതിൽ അവര്‍ക്ക് അത്ര വലിയ ദുഃഖമൊന്നും ഇല്ലായിരുന്നു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. സത്യത്തിൽ ഭർത്താക്കന്മാരേ അവരുടെ ഭാര്യമാര്‍ വെറുക്കുകയാണ് ചെയ്തിരുന്നത്.”
“ങേ….” ആന്റി ആശ്ചര്യപ്പെട്ടു. “ഭർത്താക്കന്മാർ നിയമ വിരുദ്ധമായ ബിസിനസ്സ് ചെയ്തു എന്നതിന്റെ പേരില്‍ ആ ഭാര്യമാര്‍ അവരെ വെറുത്തു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. വേറെ എന്തെങ്കിലും കാരണം ഉണ്ടാവും.”ആന്റി വാദിച്ചു.
“അവരെ വെറുക്കാൻ വേറെയും കാരണങ്ങൾ ഉണ്ട്, ആന്റി. പക്ഷേ അത് പുറത്ത് പറയാൻ കൊള്ളില്ല. അതുകൊണ്ടാ ഞാൻ പറയാത്തത്.” ചെറിയ ചമ്മലോടെ ഞാൻ പറഞ്ഞു.
“ഇവിടെ ആരും കൊച്ചു കുട്ടികൾ ഒന്നുമല്ല. നി കാര്യം പറയടാ മോനെ.” വല്യച്ചൻ അല്‍പ്പം ആവേശത്തോടെ പറഞ്ഞു.
“ബൾക്കായി കോടിക്കണക്കിന് വിലയുള്ള കഞ്ചാവ് കടത്തുമ്പോ, പ്രധാനികളായ ചില അധികൃതര്‍ക്ക് അവർ കാശും മറ്റു സമ്മാനങ്ങളും മാത്രമല്ല കൊടുത്തിരുന്നത്… എപ്പോഴും ഇവരുടെ ഭാര്യമാരേയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വേണ്ടവര്‍ക്കൊക്കെ കാഴ്ച വയ്ക്കുന്ന പരിപാടിയും അവന്‍മാര്‍ക്ക് ഉണ്ടായിരുന്നു.” ഞാൻ ചമ്മലോടെ ഒന്ന് നിർത്തി എന്നിട്ട് തുടർന്നു. “ശെരിക്കും ഇങ്ങനെയൊക്കെ ഭാര്യമാരെ ഉപയോഗിക്കാൻ വേണ്ടിയാണ് അവർ മൂന്ന് പേരും അതിസുന്ദരികളായ പെണ്‍കുട്ടികളെ ഭാര്യമാരാക്കിയത് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇതിന്റെ പേരില്‍ ആ മുതലാളീ മാരും അവരുടെ ഭാര്യമാരും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. കൊല്ലുമെന്ന ഭയം കാരണം ഇവരെ കളഞ്ഞിട്ട് പോകാനും ആ ഭാര്യമാർക്ക് കഴിഞ്ഞിരുന്നില്ല.”
