ഒടുവില്‍ രാത്രി 11:55ന് ഞാൻ എന്റെ കുടുംബ വീട്ടിന്റെ തുറന്നു കിടന്നിരുന്ന ഗെയിറ്റിലൂടെ കടന്ന് വിശാലമായ മുറ്റത്ത് വണ്ടി കൊണ്ട് നിര്‍ത്തി. എൻജിൻ ഓഫ് ചെയ്യാതെ അങ്ങനെതന്നെ വിട്ടു.
അമ്മയും ജെസ്സിയും പപ്പയുമൊക്കെ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു.
കസേരയില്‍ ഇരിക്കുകയായിരുന്ന മൂന്ന് പേരും എന്റെ വണ്ടി ഗെയിറ്റ് കടന്ന് വരുന്നത് കണ്ടതും സന്തോഷത്തോടെ എഴുനേറ്റു. ഒരു കുഞ്ഞ് അതിന്റെ പ്രിയപ്പെട്ട അച്ഛന്റെ അടുത്തേക്ക് ഓടി വരുന്നത് പോലെ ജെസ്സി സന്തോഷത്തോടെ തുള്ളിച്ചാടി ചിരിച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഓടി വന്നു. അതുകണ്ട് ധ്വനിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.
“അച്ചാച്ചാ…!!” വണ്ടി വിട്ടിറങ്ങിയ എന്റെ മേല്‍ അവള്‍ പെട്ടന്ന് ചാടി വീണ് എന്റെ കഴുത്തിൽ ചുറ്റി കെട്ടിപിടിച്ചു കൊണ്ട് നിലം തൊടാതെ ജെസ്സി തൂങ്ങി നിന്നു.
“ഈ പെണ്ണ്..!” വാത്സല്യപൂർവ്വം ചിരിച്ചുകൊണ്ട് ഞാൻ ജെസ്സി മോളെ എന്നോട് ചേര്‍ത്തു പിടിച്ചിട്ട് അടുത്തേക്ക് നടന്നു വന്ന അമ്മയെ നോക്കി.
അമ്മ എന്റെ സൈഡിൽ വന്ന് എന്നെ ചേര്‍ത്തു പിടിച്ചു. ശേഷം എന്നെ വിട്ടിട്ട് എന്റെ ചെവിക്ക് പിടിച്ചു വലിച്ച് എന്റെ മുഖത്തെ താഴ്ത്തി എന്റെ കവിളിൽ ഉമ്മ തന്നു. എന്നിട്ട് അപ്പുറത്തെ സൈഡിൽ എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്ന ധ്വനിയുടെ അടുത്തേക്ക് അമ്മ പോയി.
പെട്ടന്ന് ജെസ്സിയും എത്തി നിന്ന് എന്റെ രണ്ട് കവിളിലും മുത്തം തന്നിട്ട് ധ്വനിയുടെ അടുത്തേക്കോടി. ആദ്യം അമ്മയും പിന്നെ ജെസ്സിയും ധ്വനിയെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മ കൊടുത്തു. ധ്വനി സന്തോഷത്തോടെ എന്നെ ഒന്ന് നോക്കിയ ശേഷം ശ്രദ്ധ അവരുടെ നേര്‍ക്ക് തന്നെ തിരിച്ചു. അവർ മൂന്ന് പേരും സന്തോഷത്തോടെ എന്തൊക്കെയോ സംസാരിക്കാനും തുടങ്ങി.
അന്നേരം പപ്പയും പുറത്തേക്ക് വന്ന് എന്റെ തോളില്‍ തടി പറഞ്ഞു, “ഇത്ര പെട്ടന്ന് എത്തുമെന്ന് വിചാരിച്ചില്ല. ഓവർ സ്പീഡിൽ ഓടിച്ചാണ് വന്നതെന്ന് മനസ്സിലായി. പക്ഷേ ആ റിസ്ക് ഇനി എടുക്കരുത്. വണ്ടി സൂക്ഷിച്ച് ഓടിക്കണം.”
അത്രയും പറഞ്ഞിട്ട് അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ഒരു പുഞ്ചിരി പപ്പ എനിക്ക് തന്നു. ശെരിക്കും എന്റെ കണ്ണുകൾ വിടര്‍ന്നു പോയി. ഞാനും പുഞ്ചിരിയോടെ പപ്പയെ നോക്കി നിന്നു.
ഒരിക്കൽ കൂടി എന്റെ തോളില്‍ തട്ടി തന്നിട്ട് അതേ പുഞ്ചിരിയോടെ പപ്പ ധ്വനിയുടെ അടുത്തേക്ക് പോയി. അപ്പൊ അവർ മൂന്ന് പേരുടെ സംസാരവും നിര്‍ത്തി അവർ മൂന്ന് പേരും പപ്പയെ നോക്കി.
ധ്വനിയുടെ മുഖത്ത് പെട്ടന്ന് ചെറിയൊരു ടെൻഷൻ വന്നായിരുന്നു. പക്ഷേ പപ്പ ജെസ്സിയോട് കാണിക്കുന്നത് പോലെ തന്നെ സ്നേഹത്തോടെ ധ്വനിയുടെ തലയിൽ ഒന്ന് തൊട്ടിട്ട് തഴുകി. എന്നിട്ട് മകളെ ആശ്വസിപ്പിക്കും പോലെ അവളുടെ കവിളിൽ ഒന്ന് തൊട്ട ശേഷം പപ്പ കൈ മാറ്റി.
അപ്പോ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ പെട്ടന്ന് ഏങ്ങലടിച്ചു കൊണ്ട് മുഖം പൊത്തി കരയാന്‍ തുടങ്ങി.
“ധ്വനി മോളെ…,” പെട്ടന്ന് അമ്മ അവളെ വലിച്ചടുപ്പിച്ച് അവളെ മാറോട് ചേര്‍ത്തു പിടിച്ചു. അവൾ അമ്മയെ ഒന്ന് കെട്ടിപിടിച്ച ശേഷം അമ്മയെ വിട്ടിട്ട് കരഞ്ഞുകൊണ്ട് തന്നെ പപ്പയുടെ മുന്നില്‍ പോയി നിന്നു.
“എനിക്ക് അമ്മയെന്ന് വിളിക്കാൻ അമ്മ ഉണ്ടായിരുന്നു. പക്ഷേ പപ്പ ഉണ്ടായിരുന്നിട്ടും കൂടി കൊടും ക്രൂരതകൾ മാത്രം എന്നോട് കാണിച്ചിരുന്ന അയാളെ അച്ഛൻ എന്ന് വിളിക്കാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല. ഒരിക്കൽ പോലും എന്റെ അച്ഛന്റെ നേര്‍ക്ക് ഞാൻ അച്ഛാ എന്ന് വിളിച്ചിട്ടുമില്ല. പക്ഷേ ആരുമല്ലാത്ത എന്നെ രണ്ട് കൈയും നീട്ടി സ്നേഹത്തോടെ സ്വീകരിച്ച നിങ്ങളെ ഞാൻ പപ്പ എന്ന് വിളിച്ചോട്ടേ..?!” കരച്ചിലിനിടയിൽ അവൾ ചോദിച്ചു. “നിങ്ങളെ ഞാൻ അമ്മ എന്ന് വിളിച്ചോട്ടേ…?” തല തിരിച്ച് അവൾ എന്റെ അമ്മയോടും ചോദിച്ചു.
