വൈകുന്നേരം മൂന്നുമണിയോടെയാണ് അവർ തിരികെ പോകാൻ ഇറങ്ങിയത്. പോകുന്നതിന് മുൻപ് രേവതി ആന്റി അനഘ ചേച്ചിയുടെ കൈകൾ ചേർത്തുപിടിച്ചു.
“ഞങ്ങൾ ഇറങ്ങുവാ ഭാമേ… ഇനിയിപ്പൊ കല്യാണത്തിന് മുന്നോടിയായിട്ട് പർച്ചേസിങ്ങും കാര്യങ്ങളുമൊക്കെ ആയിട്ട് നിങ്ങൾക്കും നല്ല തിരക്കാവുമല്ലോ. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെയോ ഇവനെയോ വിളിക്കാൻ മടിക്കരുത് ട്ടോ,”
ശേഖരൻ അങ്കിൾ അമ്മയോടായി പറഞ്ഞു.
കാർ സ്റ്റാർട്ട് ചെയ്ത് ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്നത് വരെ ഞങ്ങൾ എല്ലാവരും ആ ഉമ്മറത്ത് തന്നെ നിന്നു. വണ്ടി കണ്ണിൽ നിന്നും മറഞ്ഞതും, അമ്മ വലിയൊരു നെടുവീർപ്പോടെ ഉമ്മറത്തെ കസേരയിലേക്ക് ഇരുന്നു.
“ഹാവൂ…”
അമ്മയുടെ സ്വരത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആശ്വാസമുണ്ടായിരുന്നു.
“എന്റെ നെഞ്ചിലെ വലിയൊരു ഭാരമാ ആദീ ഇപ്പൊ ഇറക്കിവെച്ചത്. ഒരു പെൺകുട്ടിയുടെ അമ്മ അനുഭവിക്കുന്ന ഏറ്റവും വലിയ ആധി… ഇനിയിപ്പൊ എന്റെ മോൾടെ
കല്യാണം നല്ല ഗംഭീരമായിട്ട് തന്നെ നടത്തണം.”
അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. ചേച്ചി ചെന്ന് അമ്മയുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു. യാതൊരു നാടകീയതകളുമില്ലാതെ, വരാനിരിക്കുന്ന വലിയൊരു ആഘോഷത്തിന്റെ ശാന്തത ആ വീട്ടിൽ അപ്പോൾ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു..
അന്ന് രാത്രി, വീടിന് വല്ലാത്തൊരു ശാന്തതയായിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ് അമ്മ നേരത്തെ കിടന്നിരുന്നു. ഞാനും പാർവണയും ചേച്ചിയും കൂടി കുറച്ചുനേരം സംസാരിക്കാനായി മുകളിലത്തെ ടെറസിലേക്ക് പോയി.
തിരുവനന്തപുരത്തെ ആകാശം അന്ന് നല്ല നിലാവുള്ളതായിരുന്നു. വീശിയടിക്കുന്ന ഇളംകാറ്റിന് മുറ്റത്തെ പവിഴമല്ലിയുടെ നേർത്ത ഗന്ധമുണ്ടായിരുന്നു.
ടെറസിലെ ചെറിയ മതിലിൽ ചാരി ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ചേച്ചി. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു നിന്നു. എനിക്കരികിലായി പാർവണയും. കുറച്ചുനേരം ഞങ്ങൾക്കിടയിൽ വലിയൊരു നിശബ്ദതയായിരുന്നു.
ആ നിശബ്ദതയെ മുറിച്ചുകൊണ്ട് പാർവണയാണ് ആദ്യം സംസാരിച്ചത്.
“ചേച്ചീ…”
അവൾ ചേച്ചിയുടെ തോളിൽ പതുക്കെ തൊട്ടു.
“സത്യം പറ… അരവിന്ദേട്ടൻ എങ്ങനെയാ ചേച്ചിയോട് ആദ്യം ഇഷ്ടം പറഞ്ഞത്? എപ്പോഴാ ചേച്ചിക്ക് ആ ഇഷ്ടം തിരിച്ച് തോന്നിയത്?”
പാർവണയുടെ ആ ചോദ്യം കേട്ട് ചേച്ചി നാണത്തോടെ തലതാഴ്ത്തി ഒന്ന് ചിരിച്ചു.പിന്നെ ദൂരേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു തുടങ്ങി.
“ഓഫീസിൽ ജോയിൻ ചെയ്ത സമയം മുതൽ ഞാൻ അരവിന്ദിനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. വലിയ സംസാരമൊന്നുമില്ലാത്ത, എന്നാൽ എല്ലാവരോടും എപ്പോഴും ചിരിച്ചുനിൽക്കുന്ന ഒരാൾ.
ആദ്യം ഒരു നല്ല സുഹൃത്തായിട്ടാ അവൻ എന്റെ ജീവിതത്തിലേക്ക് വന്നത്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ കേൾക്കാൻ എപ്പോഴും അവനുണ്ടായിരുന്നു. അങ്ങനെ എപ്പോഴോ എന്റെ മനസ്സിൽ അവനോട് ഇഷ്ടം തോന്നിത്തുടങ്ങി. പക്ഷെ…”
ചേച്ചി പെട്ടെന്ന് ഒന്ന് നിർത്തി, ഒരു ദീർഘനിശ്വാസത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
“എനിക്ക് വലിയ പേടിയായിരുന്നു മോളെ…”
ചേച്ചിയുടെ ശബ്ദം ചെറുതായി ഇടറുന്നുണ്ടായിരുന്നു.
“അച്ഛനില്ലാതെ വളർന്ന പെൺകുട്ടികളാകുമ്പോൾ, സ്വന്തമായിട്ടൊരു ഇഷ്ടം വീട്ടിൽ പറയാൻ വല്ലാത്ത ഭയമായിരിക്കും. എന്റെ അമ്മ ഇതൊക്കെ എങ്ങനെ എടുക്കും, എന്നൊക്കെയുള്ള പേടി കാരണം ഞാൻ ആ ഇഷ്ടം മനസ്സിൽ തന്നെ കുഴിച്ചുമൂടാൻ നോക്കിയതാ.”
ചേച്ചിയുടെ കണ്ണുകൾ നിറയുന്നത് നിലാവിന്റെ വെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു. അവൾ പതിയെ എന്റെ വലതുകൈ പിടിച്ച് അവളുടെ നെഞ്ചോട്
ചേർത്തു.
“പക്ഷെ, എന്റെ ഈ അനിയൻ… ഇവനുള്ള ധൈര്യത്തിലാ ഞാൻ അവസാനം അവനോട് എനിക്കും ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് എന്റെ സകല വാശികളും ആഗ്രഹങ്ങളും സാധിച്ചുതരുന്ന എന്റെ ആദി, എന്റെ ഈ ആഗ്രഹത്തിനും തടസ്സം നിൽക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
