ആ വാക്കുകൾ കേട്ടതും അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു. ചുറ്റും ആളുകളുണ്ടെന്ന ബോധ്യമുള്ളതുകൊണ്ട് അവൾ വേഗം എന്റെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റി ആ സാരി മടക്കിവെച്ചു. എങ്കിലും അവളുടെ ചുണ്ടിലൊരു കള്ളച്ചിരി തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
സാരികളുടെ സെലക്ഷനൊക്കെ കഴിഞ്ഞ് ബില്ലിംഗ് കൗണ്ടറിൽ എത്തിയപ്പോഴാണ് എന്റെ കിളിപോയത്. ബില്ലിലെ തുക കണ്ടപ്പോൾ ഞാൻ ചെറുതായിട്ടൊന്ന് ഞെട്ടി. ഞാൻ കാർഡ് കൊടുക്കുന്നത് കണ്ട്, പാർവണ
എന്റെ അടുത്തേക്ക് വന്ന് പതുക്കെ ചെവിയിൽ ചോദിച്ചു.
“എന്താ സാറേ… ഒരുമാസത്തെ ലീവൊക്കെ എടുത്തതിന്റെ വിഷമം ഈ ഒറ്റ ബില്ലിൽ തീർന്നോ?”
“ഇതൊക്കെ എന്ത്…”
ഞാൻ ഗമയിൽ പറഞ്ഞെങ്കിലും ഉള്ളിലെ സങ്കടം കണ്ടിട്ട് അവളും ചേച്ചിയും കൂടെ ചിരി അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.
സിൽക്സിലെ പർച്ചേസിങ് കഴിഞ്ഞ് ഞങ്ങൾ നേരെ പോയത് തൊട്ടടുത്തുള്ള
ജ്വല്റിയിലേക്കാണ്. ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും എ.സിയുടെ തണുപ്പും ഞങ്ങളെ വരവേറ്റു. കല്യാണപ്പർച്ചേസിങ് ആണെന്ന് പറഞ്ഞപ്പോൾ അവർ ഞങ്ങളെ വലിയൊരു പ്രൈവറ്റ് സെക്ഷനിലേക്ക് കൊണ്ടുപോയി ഇരുത്തി.
മുന്നിലെ ഗ്ലാസ്സ് ടേബിളിലേക്ക് ചുവന്ന വെൽവെറ്റ് ട്രേകളിൽ സ്വർണ്ണാഭരണങ്ങൾ ഓരോന്നായി നിരന്നുതുടങ്ങി.
ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി അമ്മ ചെറിയൊരു ആശങ്കയോടെ എന്നെ നോക്കി പതുക്കെ ചോദിച്ചു.
“ആദീ… മോനെ, നമ്മൾ എത്ര പവന്റെ മാലകള നോക്കുന്നത്? നിന്റെ കയ്യിലെ ബഡ്ജറ്റ് കൂടി അറിഞ്ഞിട്ട് വേണ്ടേ മോളെക്കൊണ്ട് സെലക്ട് ചെയ്യിപ്പിക്കാൻ.”
അമ്മയുടെ ആ ചോദ്യത്തിൽ, ഒരുപാട് ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് ചുമക്കുന്ന മകനെയോർത്തുള്ള ആധിയുണ്ടായിരുന്നു. ഞാൻ അമ്മയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് വളരെ ശാന്തമായി പറഞ്ഞു.
“അമ്മ അതൊന്നും ഓർത്ത് ടെൻഷൻ ആവേണ്ട. അച്ഛനില്ലാത്തതിന്റെ ഒരു കുറവും എന്റെ ചേച്ചിയുടെ കല്യാണത്തിന് ഉണ്ടാകില്ല. അവൾക്ക് എത്ര പവൻ സ്വർണ്ണം കൊടുക്കണമെന്നുള്ളത് ഞാൻ നേരത്തെ തന്നെ പ്ലാൻ ചെയ്തിട്ടുണ്ട്.
ചേച്ചിക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാൽ നോക്കി എടുക്കാൻ പറ.”
എന്റെ ആ വാക്കുകൾ കേട്ടപ്പോൾ ചേച്ചി വാത്സല്യത്തോടെ എന്നെ നോക്കി. പിന്നെ ആഭരണങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ തുടങ്ങി. പാർവണയായിരുന്നു സെലക്ഷനിൽ മുൻപന്തിയിൽ.
“ചേച്ചീടെ ആ പച്ച കാഞ്ചീപുരം സാരിക്ക് ഈ ആന്റിക് ഡിസൈനിലുള്ള ലക്ഷ്മി ചോക്കർ വല്ലാത്തൊരു ഗാംഭീര്യം കൊടുക്കും,”
എന്ന് പറഞ്ഞ് മനോഹരമായ പണികളുള്ള ഒരു വലിയ ചോക്കർ പാർവണ ചേച്ചിയുടെ കഴുത്തിലേക്ക് വെച്ചുനോക്കി. ലക്ഷ്മി ദേവിയുടെ രൂപം കൊത്തിയ, ചുവപ്പും പച്ചയും കല്ലുകൾ പതിപ്പിച്ച ആ ചോക്കർ ചേച്ചിയുടെ കഴുത്തിൽ കിടന്നപ്പോൾ ശരിക്കും ഒരു രാജകുമാരിയെപ്പോലെ തോന്നി.
“ഇത് നല്ല ഭംഗിയുണ്ട് മോളെ…”
അമ്മയും അത് ശരിവെച്ചു. ആദ്യത്തെ മാലയായി അഞ്ചര പവന്റെ ആ ലക്ഷ്മി ചോക്കർ ഞങ്ങൾ ഉറപ്പിച്ചു.
രണ്ടാമത്തെ
മാല തിരഞ്ഞെടുക്കാൻ വലിയ പാടില്ലായിരുന്നു. നമ്മുടെ തനതായ കേരളാ ഡിസൈനിലുള്ള ഒരു വലിയ മുല്ലമൊട്ടുമാലയാണ് ഞങ്ങൾ എടുത്തത്. ഒരറ്റം മുതൽ മറ്റേയറ്റം വരെ സ്വർണ്ണത്തിൽ തീർത്ത ചെറിയ മുല്ലമൊട്ടുകൾ കോർത്തിണക്കിയ, നെഞ്ചിലേക്ക് ഇറങ്ങിക്കിടക്കുന്ന ആ എട്ടു പവന്റെ മാലയ്ക്ക് വല്ലാത്തൊരു ഐശ്വര്യമുണ്ടായിരുന്നു.
അതിനൊപ്പം മാച്ചിങ് ആയിട്ട് വലിയൊരു ആന്റിക് ജിമിക്കിയും എടുത്തു.
പിന്നെ വളകളുടെ ഊഴമായിരുന്നു. രണ്ടു കൈകളിലുമായി ഇടാൻ തക്കവണ്ണം പല ഡിസൈനുകളിലുള്ള പതിനാല് കാപ്പുവളകൾ. പാലക്കാടൻ ഡിസൈനിലുള്ള തളവളകളും, റൂബി കല്ലുകൾ വെച്ച പാലക്കാ വളകളും അതിലുണ്ടായിരുന്നു.
എല്ലാം കൂടി അവൾക്ക് വേണ്ട ആഭരണങ്ങൾ മുഴുവൻ എടുത്തു കഴിഞ്ഞപ്പോൾ സെയിൽസ്മാൻ ബില്ലിന്റെ കണക്കുകൾ കൂട്ടാൻ തുടങ്ങി.
“എല്ലാം കൂടി കറക്റ്റ് നാല്പതു പവൻ വരും സാർ. മേക്കിങ് ചാർജ് എല്ലാം കൂടി ചേർത്ത്…”
