ഞാൻ കണക്കുപുസ്തകം അടച്ചുവെച്ച് പതിയെ എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് ചെന്നു. ഞാൻ നിലത്ത് മുട്ടുകുത്തിയിരുന്ന് അവളുടെ തലമുടിയിൽ പതുക്കെ തലോടി.
“എന്തിനാടീ കല്യാണത്തലേന്ന് കിടന്ന് ഇങ്ങനെ കരയുന്നത്?”
എന്റെ ശബ്ദം വളരെ ശാന്തവും പക്വതയുള്ളതുമായിരുന്നു.
“നീ ഈ വീടിന്റെ പടിയിറങ്ങുന്നു എന്ന് കരുതി ഇവിടുത്തെ നിന്റെ അവകാശങ്ങളൊന്നും തീരുന്നില്ല. അരവിന്ദിന്റെ ഭാര്യയായി നീ ആ വീട്ടിലേക്ക് പോകുമ്പോഴും, ഈ ആദിയുടെ ഒരേയൊരു പെങ്ങളായിട്ട് നീ എന്നും ഇവിടെത്തന്നെ ഉണ്ടാകും.
നിനക്ക് എന്ത് സങ്കടം വന്നാലും, എന്ത് ആവശ്യമുണ്ടെങ്കിലും ഓടിവരാൻ ഈ വീടിൻ്റെ വാതിലുകൾ എന്നും തുറന്നുതന്നെ കിടക്കും. അവിടെ നിനക്ക് കാവലായിട്ട് ജീവൻ പോകുന്നതുവരെ ഞാൻ ഉണ്ടാകില്ലേ…”
എൻ്റെ ആ വാക്കുകൾ കേട്ടപ്പോൾ അവൾ കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് എന്നെ നോക്കി. ഒരു അനിയൻ നൽകുന്ന ഏറ്റവും വലിയ ഉറപ്പായിരുന്നു അത്.
അവൾ പെട്ടെന്ന് എഴുന്നേറ്റ് എന്റെ നെഞ്ചിലേക്ക് വീണ് എന്നെ
ഇറുകെ കെട്ടിപ്പിടിച്ചു. ആ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രം മുഴങ്ങിക്കേട്ടു.
അപ്പോഴേക്കും പാർവണയും അവളുടെ അടുത്തേക്ക് വന്നിരുന്നു. പാർവണ വല്ലാത്തൊരു വാത്സല്യത്തോടെ ചേച്ചിയുടെ തോളിലൂടെ കയ്യിട്ടു.
“ചേച്ചി ചുമ്മാ ഓരോന്ന് ആലോചിച്ച് കരയാതെ…”
പാർവണയുടെ ശബ്ദത്തിലും നേരിയ നനവുണ്ടായിരുന്നു.
“ചേച്ചിക്ക് എപ്പോ തോന്നുമ്പോഴും ഇങ്ങോട്ട് ഓടിപ്പോരാം. അതുകൊണ്ട് അതൊന്നും ഓർത്ത് കരയണ്ട. നാളെ ചേച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാ… എന്റെ ചേച്ചി കുട്ടി കണ്ണ് തുടച്ചേ…”
പാർവണ സ്വന്തം സാരിത്തലപ്പുകൊണ്ട് ചേച്ചിയുടെ കണ്ണുനീർ തുടച്ചുകൊടുത്തു.
പരസ്പരം താങ്ങായി മാറുന്ന വലിയൊരു കുടുംബത്തിന്റെ സ്നേഹം ആ രാത്രിയുടെ നിശബ്ദതയിൽ അവിടെ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ സകല ഭയവും, സ്വന്തം വീട്ടുകാർ നൽകിയ ആ ധൈര്യത്തിൽ അലിഞ്ഞില്ലാതാകുന്നത് ആ രാത്രിയിലെ നിലാവിന് പോലും കാണാമായിരുന്നു.
അൽപ്പനേരം കൂടി അങ്ങനെയിരുന്ന ശേഷം, നാളത്തെ മംഗല്യത്തിന്റെ സ്വപ്നങ്ങളുമായി കണ്ണീർ തുടച്ചുമാറ്റി ചേച്ചി ഉറങ്ങാനായി പതുക്കെ മുകളിലേക്ക് നടന്നു. വരാനിരിക്കുന്ന പുതിയ പുലരിക്ക് വല്ലാത്തൊരു ശോഭയുണ്ടായിരിക്കുമെന്ന് എൻ്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു…..
*************
കല്യാണമണ്ഡപത്തിൽ അതിരാവിലെ തന്നെ വല്ലാത്തൊരു ഉത്സവപ്രതീതിയായിരുന്നു. കുരുത്തോലകളും വാഴപ്പിണ്ടിയും വെച്ചലങ്കരിച്ച വലിയ പ്രവേശനകവാടം. എങ്ങും നാദസ്വരത്തിന്റെ മംഗളകരമായ ശബ്ദവും, മുല്ലപ്പൂവിന്റെയും ചന്ദനത്തിരികളുടെയും സുഗന്ധവും നിറഞ്ഞുനിന്നു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും കുശലാന്വേഷണങ്ങളും, ഓടിനടക്കുന്ന കുട്ടികളുടെ ബഹളങ്ങളുമൊക്കെയായി ആ കല്യാണമണ്ഡപത്തിന് ശരിക്കുമൊരു ജീവൻ വെച്ചിരുന്നു.
രാവിലെ ഒൻപതുമണിയോടെയാണ് ഇന്ദ്രനീലത്തിൽ നിന്നുമുള്ള അതിഥികൾ എത്തിയത്. ഗേറ്റിൽ വാഹനങ്ങൾ വന്നുനിന്നത് കണ്ടതും തിരക്കുകൾ മാറ്റിവെച്ച് ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു.
പാർവണയുടെ അമ്മ ഭദ്രാമ്മയും, കൂടെ സാവിത്രി അമ്മായിയും രമ അമ്മായിയും വലിയമ്മാവനും ചെറിയമ്മാവനുമെല്ലാം ഉണ്ടായിരുന്നു. അമ്മ വലിയ സന്തോഷത്തോടെ അവരെ സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി.
ഒരുപാട് നാളുകൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടപ്പോൾ പാർവണ ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് വീണു. ഭദ്രാമ്മ വലിയ വാത്സല്യത്തോടെ അവളുടെ നെറ്റിയിലൊരു ഉമ്മ നൽകി.
ആ വലിയ തറവാട്ടിലെ കുടുംബം കൂടി വന്നതോടെ ആ കല്യാണമണ്ഡപത്തിന് വല്ലാത്തൊരു പൂർണ്ണത വന്നിരുന്നു.
വന്ന അതിഥികൾക്കെല്ലാം കുടിക്കാൻ ജ്യൂസും മറ്റും കൊടുക്കുന്നതിനിടയിലാണ് ഞാൻ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഒരു
കടുംചുവപ്പ് നിറമുള്ള കാഞ്ചീപുരം സാരിയിൽ, മുടിയിൽ നിറയെ മുല്ലപ്പൂവും വെച്ച് ശരിക്കുമൊരു കാട്ടുദേവതയെപ്പോലെ അവൾ ആ മണ്ഡപത്തിൽ ഓടിനടക്കുകയാണ്.
