“ഞങ്ങൾ ഇപ്പൊ വന്നത് എന്തിനാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ…”
അമ്മ വളരെ ശാന്തമായി പറഞ്ഞു.
“അരവിന്ദ് ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. അവനോട് സംസാരിച്ചപ്പോൾ തന്നെ കാര്യങ്ങളൊക്കെ മനസിലായി. എനിക്ക് ആ കുട്ടിയെ വലിയ ഇഷ്ടമായി. പിന്നെ ദേ, ഇവർക്കും…”
അമ്മ ഞങ്ങളെ ചൂണ്ടിക്കാണിച്ചു. ഞാനും പാർവണയും അവരെ നോക്കി വളരെ വിനയത്തോടെ ഒന്ന് പുഞ്ചിരിച്ചു.
“അതുകൊണ്ട് ഇനിയിപ്പൊ ബാക്കി കാര്യങ്ങൾ എന്തായാലും സംസാരിച്ച് ഉറപ്പിക്കാമെന്ന് വെച്ചാ ഞങ്ങൾ ഇങ്ങോട്ട് പോന്നത്,”
അമ്മ പറഞ്ഞു നിർത്തി.
അതുകേട്ടപ്പോൾ ശേഖരൻ ചേട്ടൻ വലിയൊരു ചിരിയോടെ മുന്നോട്ടാഞ്ഞിരുന്നു പറഞ്ഞു.
“അവൻ ഈ കാര്യം ആദ്യം ഞങ്ങളോടാ പറഞ്ഞത്… അന്ന് അവൻ പറഞ്ഞപ്പോത്തന്നെ ഞങ്ങൾക്ക് പൂർണ്ണ സമ്മതമായിരുന്നു. പിന്നെ, നിങ്ങൾ ഈ കാര്യം എങ്ങനെയാ എടുക്കുക എന്ന് അറിയാത്തതുകൊണ്ടാ ഞങ്ങൾ ഇതുവരെ അങ്ങോട്ട് വരാതിരുന്നത്.
ഇപ്പൊ നേരിട്ട് വന്നതുകൊണ്ട് ഞങ്ങളുടെ ആ പേടിയും മാറിയല്ലോ. ഇതിപ്പോ ഞങ്ങൾക്കും പൂർണ്ണസമ്മതമാ. എങ്കിൽ പിന്നെ കുട്ട്യോൾടെ കല്യാണം നമുക്ക് എത്രയും വേഗം അങ്ങ് നടത്താം. എന്താ രേവതീ…”
ശേഖരൻ അങ്കിൾ തന്റെ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവർ വലിയ
സന്തോഷത്തോടെ തലയാട്ടി.
“അതെ ഭാമച്ചേച്ചീ… ഇതിലിനി എന്താ ആലോചിക്കാൻ ഇരിക്കുന്നത്?”
രേവതി ആന്റിയുടെ സ്വരത്തിൽ വല്ലാത്തൊരു ആവേശമുണ്ടായിരുന്നു.
“നമുക്ക് എന്തായാലും നല്ലൊരു ജ്യോത്സ്യനെ കണ്ട് ജാതകപ്പൊരുത്തം ഒന്ന് നോക്കാം. എല്ലാം അനുകൂലമാണെങ്കിൽ, അടുത്തൊരു ശുഭമുഹൂർത്തത്തിൽ തന്നെ നമുക്ക് ഈ കല്യാണം നടത്താം.”
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്ത് ആശ്വാസം വിടർന്നു. അതുവരെ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു ഭാരം അവിടെ ഇറക്കിവെച്ചതുപോലെ. അമ്മ മെല്ലെ എന്റെയും പാർവണയുടെയും നേരെ തിരിഞ്ഞ് ചോദിച്ചു.
“എന്താ ആദീ… നിങ്ങളുടെ അഭിപ്രായം?”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എനിക്കെന്തായാലും സമ്മതമാ അമ്മേ… അതിനല്ലേ നമ്മൾ ഇത്രയും ദൂരം യാത്ര ചെയ്ത് ഇങ്ങോട്ട് വന്നത്.”
പാർവണയും അത് ശരിവെച്ചുകൊണ്ട് തലകുലുക്കി. ആ വീടിന്റെ സ്വീകരണമുറിയിൽ പുതിയൊരു ബന്ധം പൂത്തുവിടരുന്നതിന്റെ എല്ലാ മനോഹാരിതയും ഉണ്ടായിരുന്നു. സ്വന്തം മകൾക്ക് ഏറ്റവും അനുയോജ്യമായൊരു വീടും കുടുംബവും തന്നെയാണ് ഇതെന്ന ഉറപ്പ് അമ്മയുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ഞങ്ങൾക്ക് കുടിക്കാനായി നല്ല തണുത്ത സംഭാരവുമായി രേവതി ആന്റി അകത്തുനിന്നും വന്നു. ഓരോ ഗ്ലാസ്സും ഞങ്ങൾക്ക് നേരെ നീട്ടുമ്പോൾ, ആ മുഖത്ത് ഒരു അമ്മായിയമ്മയുടെ യാതൊരു ഗൗരവവുമില്ലായിരുന്നു, പകരം മകളെപ്പോലെ സ്നേഹിക്കാൻ പോകുന്നൊരു പെൺകുട്ടിയുടെ കുടുംബത്തോടുള്ള വലിയൊരു വാത്സല്യമായിരുന്നു.
ആ തണുത്ത സംഭാരം കുടിക്കുമ്പോൾ, പത്തനംതിട്ടയുടെ ആ മലയോരഗ്രാമത്തിലെ ശാന്തതയോടൊപ്പം, പുതിയൊരു കുടുംബത്തിന്റെ ഊഷ്മളമായ സ്നേഹവും എന്റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
ആ തണുത്ത സംഭാരത്തിന്റെ കുളിർമയ്ക്കൊപ്പം ആ വലിയ സ്വീകരണമുറിയിൽ പിന്നീട് നടന്നത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഹൃദ്യമായ സംസാരങ്ങളായിരുന്നു. ഓരോരോ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ കല്യാണത്തിന്റെ കാര്യങ്ങളും തീരുമാനിച്ചു.
ജ്യോത്സ്യനെ കണ്ട് മുഹൂർത്തം ശരിയാവുകയാണെങ്കിൽ അടുത്ത മാസം തന്നെ മംഗല്യം നടത്താമെന്ന് രേവതി ആന്റിയും ശേഖരൻ അങ്കിളും ഉറപ്പിച്ചു പറഞ്ഞു.
അതിനിടയിൽ അവിടെവെച്ചുതന്നെ ഞങ്ങൾ അരവിന്ദിനെ ഫോണിൽ വിളിച്ചു. സ്പീക്കറിലിട്ട ആ ഫോൺ കോളിലൂടെ കേട്ട അവന്റെ ശബ്ദത്തിൽ, ഒരുപാട് കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ വല്ലാത്തൊരു സന്തോഷമുണ്ടായിരുന്നു.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടുകാർ സ്വന്തം അച്ഛനമ്മമാരോട് സംസാരിച്ച് കല്യാണം ഉറപ്പിച്ചു എന്നറിയുമ്പോഴുള്ള ഒരു കാമുകന്റെ ആഹ്ലാദമായിരുന്നു അത്. ആ ശബ്ദം കേട്ടപ്പോൾ
